Monday, 17 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 11

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 11
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ.
വേദങ്ങളെ (വേണ്ടവിധം) അറിഞ്ഞവര്‍ യാതൊന്നിനെയാണോ നാശരഹിതം എന്നു പറയുന്നത്, വിഷയാഭിലാഷം കൈവെടിഞ്ഞ യോഗികള്‍ ഏതിലാണോ പ്രവേശിക്കുന്നത്, എന്തിനെ ഇച്ഛിച്ചാണോ ബ്രഹ്മചര്യം ആചരിക്കുന്നത് ആ പദത്തെ നിനക്ക് ഞാന്‍ ചുരുക്കി പറഞ്ഞുതരാം.
ഉണ്ടാവാനുള്ള എല്ലാറ്റിന്റേയും, ഉണ്ടായിട്ടുള്ള എല്ലാറ്റിന്റേയും, പരമാവസരത്തില്‍ ഉണ്ടാകുന്ന അറിവിന്റെ പൂര്‍ത്തീകരണമായ വിജ്ഞാനഖനി തന്നെ ആയിത്തീര്‍ന്നിട്ടുള്ള അഭിജ്ഞന്മാര്‍, പരിപൂര്‍ണധാരണയോടെ അതിനെ, നാശമില്ലാത്തത് (അക്ഷരം) എന്നു വിളിക്കുന്നു.
ഉഗ്രമായ ഒരു കൊടുങ്കാറ്റിന് ഛീന്നഭിന്നമാക്കാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥവാനം. അഥവാ മറ്റുവിധത്തില്‍ പറഞ്ഞാല്‍, കാര്‍മേഘങ്ങള്‍ക്ക്, ശിഥിലമാകാതെ കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല. അതുപോലെ ബുദ്ധികൊണ്ട് അറിയാവുന്നതും പരിമണം നിരൂപിക്കാവുന്നതുമായ എന്തും നശ്വരമാണ്. ബുദ്ധിക്ക് അഗോചരമായതും അഗ്രാഹ്യമായതും അനശ്വരമാണ്. ആകയാല്‍ അക്ഷരമെന്നു വേദസാരം ഗ്രഹിച്ചിട്ടുള്ളവര്‍ പറയുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്‌… അത് പ്രകൃതിക്ക് അതീതമാണ്; അജ്ഞാതവുമാണ്.
ദോഷഭൂയിഷ്ഠമായ ഇന്ദ്രിയ വിഷയങ്ങളെ വിഷമെന്നപോലെ മനസ്സില്‍ നിന്നൊഴിവാക്കി, ഇന്ദ്രിയങ്ങളെ ജയിച്ച്, ഐഹിക ബന്ധങ്ങളെ ത്യജിച്ചിട്ട്, ശരീരമാകുന്ന വ്യക്ഷത്തിന്റെ തണലില്‍ നിശ്ശേഷം വിരക്തരായിരിക്കുന്ന തപസ്വികള്‍, ഇതിനെ പ്രാപിക്കാനായി അനവരതം കാത്തിരിക്കുന്നു. സ്ഥിതപ്രജ്ഞര്‍ ഇതിനെ അഗാധമായി സ്നേഹിക്കുന്നു. യാതൊരാഗ്രഹങ്ങളും മനസ്സില്‍ ശേഷിച്ചിട്ടില്ലാത്തവര്‍ പോലും ഇതു കരഗതമാക്കാന്‍ അഭിലഷിക്കുന്നു. ഈസ്ഥിതി കൈവരിക്കുന്നതിനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയോടെ, സത്യാന്വേഷികള്‍ ബ്രഹ്മചര്യത്തിന്റെ ദുര്‍ഘടമായ വ്രതങ്ങള്‍ അനുഷ്ഠിച്ച്, ഇന്ദ്രിയങ്ങളെ നിഷ്കരുണം നിയന്ത്രിക്കുന്നു.
മൂന്നു കൂട്ടരെപ്പറ്റിയാണ് പരാമര്‍ശം. വേദങ്ങളെ ശരിയായി അറിഞ്ഞവര്‍ ഒരു സംഗതിയെ മാത്രമേ നാശരഹിതം എന്നു പറയാറുള്ളൂ. (അങ്ങനെയുള്ളവര്‍ സ്വര്‍ഗപ്രാപ്തിയുടെ സുഖത്തെയോ ദേവതാപ്രീതിയെയോ നാശരഹിതം എന്നു വിശേഷിപ്പിക്കില്ല.) അറിവിന്റെ തികവിലൂടെ അങ്ങെത്തിച്ചേര്‍ന്ന ഇങ്ങനെയുള്ളവര്‍ ഗുരുസ്ഥാനീയരാണ്. അവരുടെ അഭിപ്രായം തീര്‍ത്തും വിശ്വസനീയമാണ്. അതിനാല്‍ അവരെ മുന്‍പന്തിയില്‍ അവതരിപ്പിക്കുന്നു.
മനസ്സിനെ മമതയുടെയും ആഗ്രഹങ്ങളുടെയും കെട്ടുപാടു കളില്‍നിന്ന് വേര്‍പെടുത്തി ആത്മസ്വരൂപത്തില്‍ കേന്ദ്രീകരി ക്കാന്‍ ശ്രമിക്കുന്നവരാണ് യതികള്‍. അവര്‍ എത്തിച്ചേരുന്നതും നാശരഹിതമായ അതിലാണ്. യതി മാര്‍ഗമധ്യേ ആയതിനാല്‍ യതിയുടെ ലക്ഷ്യമായിരിക്കുന്നതിനെ രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നു.
ബ്രഹ്മചര്യകാലം പഴയ സമ്പ്രദായമനുസരിച്ച് വിദ്യാഭ്യാസ കാലമാണ്. ആ വിദ്യാഭ്യാസം അദ്ധ്യാത്മവിദ്യാഭ്യാസവുമാ യിരുന്നു. ആ വിദ്യ പഠിക്കാന്‍ ചിട്ടപ്പെടുത്തിയ ജീവിതക്രമവും ചിന്താസരണിയും ശീലിക്കുന്ന ആളാണ് ബ്രഹ്മചാരി.
നാശമില്ലാത്തതെന്തോ അതിനെ ഉദ്ദേശിച്ചാണ് ഈ ചര്യയും.
എത്തിയവര്‍, എത്താറായവര്‍, എത്താനിച്ഛിക്കുന്നവര്‍ എന്ന മൂവരെയും ക്രമത്തില്‍ നിര്‍ത്തി മൂവരുടെയും പൊതുലക്ഷ്യം ചൂണ്ടിക്കാണിക്കുന്നു.
(ഈ മൂവരിലാരും ലോകത്തെ ഉപേക്ഷിച്ചവരോ നിഷ്‌ക്രിയരോ അല്ല എന്ന കാര്യം ശ്രദ്ധേയമാണ്. ക്രിയാത്മകമായ നിസ്സംഗതയാണ് ഗീത ഉപദേശിക്കുന്നത്. വിവേകം വളരുമ്പോള്‍ വിഷയകാമനകള്‍ താനേ നീങ്ങും-മൊട്ട് പൂവായി വിരിയു മ്പോലെ, കായ് പിടിക്കാറായാല്‍ ആ മനോഹരമായ പൂവ് കൊഴിയുമ്പോലെ. അല്ലാതെ, സര്‍ജറി നടത്തിയോ തല്ലിക്കൊ ഴിച്ചോ സംഭവിപ്പിക്കേണ്ടതില്ല. ആരോഗ്യകരമായ വിരക്തി നേടിയവരാണ്, ദുഃഖകരമായ ആത്മപീഡ നടത്തുന്നവരല്ല വീതരാഗന്മാര്‍. കര്‍മാനുഷ്ഠാനത്തിലൂടെ അനുഭവപാഠമായാണ് അവര്‍ രാഗങ്ങളുമായുള്ള വേഴ്ചയില്‍ വിവേകം കൈവരി ക്കുന്നത്. അതു കൈവരിച്ചുകഴിഞ്ഞാലും അവര്‍, അതു നിലനിര്‍ത്താനായി കര്‍മം ചെയ്തുകൊണ്ടേ ഇരിക്കുന്നു.)
നന്മയുടെ അത്യുന്നതമായ ഈ അവസ്ഥയെ ഗ്രഹിക്കുകയും അവിടെ എത്തിച്ചേരുക യും ചെയ്യുക വളരെ ദുഷ്കരമാണ്. അനശ്വരവും അപ്രമേയവുമായ ഈ മാഹാത്മ്യത്തിന്റെ പ്രാന്തത്തില്‍ വേദങ്ങള്‍പോലും വിനയാന്വിതരാകുന്നു. മരണവേളയില്‍ എന്നെ ധ്യാനിക്കുന്നവര്‍ ഈ അവസ്ഥ കൈവരിക്കുന്നു. അര്‍ജുനാ ഒരിക്കല്‍ക്കൂടി ഞാന്‍ ഇതെപ്പറ്റി പറയാം.
അപ്പോള്‍ അര്‍ജുനന്‍ പറഞ്ഞുഃ ദേവാ, ഞാന്‍ ഇതേപ്പറ്റി അങ്ങയോടു സംസാരിക്കാന്‍ ഭാവിക്കയായിരുന്നു. എന്നാല്‍ അങ്ങു തന്നെ എന്നോടു കരുണ കാണിച്ചിരിക്കുന്നു. ദയവായി പറഞ്ഞാലും. പക്ഷേ ലളിതമായി പറയണമെന്ന് എനിക്കു പ്രത്യേകം അപേക്ഷയുണ്ട്.
എനിക്കു നിന്നെ ശരിക്കും അറിഞ്ഞുകുടേ? ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
ഭഗവാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.
(തുടരും..)

No comments:

Post a Comment