Sunday, 30 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 28

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 28
 
വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം.
അത്യേതി തത് സര്‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം.

ഈ തത്ത്വമറിഞ്ഞ യോഗി, വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ എന്നിവകൊണ്ടു സിദ്ധിക്കുന്ന എല്ലാ പുണ്യഫലങ്ങളേയും അനുഭവിച്ചറിഞ്ഞ് അവയ്ക്കൊക്കെ അപ്പുറത്തുള്ള ആനന്ദാനുഭവത്തില്‍ എത്തിച്ചേരുന്നു. പിന്നീട് ആദ്യവും പരമവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.

വിശദമായി വേദങ്ങള്‍ പഠിക്കുകയും വിപുലമായി യജ്ഞങ്ങള്‍ നടത്തുകയും കൊടിയ തപസ്സുകള്‍ ചെയ്യുകയും ഉദാരമായി ദാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരുവന്‍ എത്രമാത്രം ഐശ്വര്യമോ സമ്പത്തോ നേടിയാലും അവയില്‍നിന്നെല്ലാമായി ലഭിക്കുന്ന ഫലത്തെ ബ്രഹ്മാനുഭവത്തില്‍ നിന്നുണ്ടാകുന്ന പരിശുദ്ധമായ ആനന്ദാനുഭൂതിയുമായി താരതമ്യം ചെയ്യാന്‍ സാധ്യമല്ല.

വേദാനുഷ്ഠാനക്രമങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന സ്വര്‍ഗ്ഗീയമായ ആനന്ദം ശാശ്വതമായ ആനന്ദവുമായി തുലനംചെയ്യുമ്പോള്‍ കുറവായി തോന്നുകയില്ല. അതു തളരുകയോ അവസാനിക്കു കയോ ചെയ്യാതെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്നതുകൊണ്ട്, അതിനു പരമാനന്ദവുമായി ബന്ധമുണ്ടെന്ന് അജ്ഞാനികള്‍ കരുതുന്നു. സ്വര്‍ഗ്ഗാനുഭൂതി, ഇന്ദ്രിയവിഷയകമാണെങ്കിലും, അത് ഈശ്വരേഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, നൂറ് യജ്ഞങ്ങള്‍ നടത്തിയാലും ആര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. ശ്രേഷ്ഠനായ യോഗി തന്റെ സൂക്ഷ്മവും അനിതര സാധാരണവുമായ അന്തര്‍ദൃഷ്ടി കൊണ്ട് അതിനെ പരമാനന്ദവുമായി തുലനം ചെയ്തുനോക്കു മ്പോള്‍ അതു നിസ്സാരമായി അവര്‍ ദര്‍ശിക്കുന്നു. അപ്പോള്‍ ഈ സ്വര്‍ഗ്ഗീയാനന്ദം, പരബ്രഹ്മത്തിന്റെ പീഠത്തില്‍ കയറിയിരി ക്കുന്നതിനുള്ള ചവിട്ടുപടിയായി അവന്‍ ഉപയോഗിക്കുന്നു.
സമൂഹത്തിലെ എല്ലാ ഉച്ചനീചത്വങ്ങളെയും ഒറ്റയടിക്ക് നിലംപരിശാക്കുന്ന അതിധീരമായ സമാപന ശ്ലോകമാണ് ഇത്. യാഗം ചെയ്തും വേദം പഠിച്ചും സ്വര്‍ഗം നേടാമെന്ന് ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. പക്ഷേ, ഇത് രണ്ടും ചെയ്യാന്‍ പ്രത്യേകജാതികള്‍ക്കേ അവകാശവും അധികാരവും ഉണ്ടായിരുന്നുള്ളൂ. അത് ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയുമായിരുന്നു. ഇടനിലക്കാരായ പുരോഹിത വര്‍ഗത്തിന്റെ സഹായസഹകരണങ്ങളില്ലാതെ ഇതു രണ്ടും ചെയ്യാനും പറ്റില്ല.

തപസ്സു ചെയ്യാനും ഉയര്‍ന്ന ജാതികള്‍ക്കേ അധികാരമുണ്ടായി രുന്നുള്ളൂ. അതുപോലെ, വ്യാപകമായി ദാനം ചെയ്യണമെങ്കില്‍ ധാരാളം കൈയിരിപ്പുള്ളവര്‍ക്കല്ലേ പറ്റൂ? എന്നാലോ, എല്ലാ ആളുകള്‍ക്കും ഇതൊക്കെ ചെയ്യാന്‍ അവകാശവും അധികാരവും വേണമെന്നല്ല ഭഗവാന്റെ ഉറച്ച നിശ്ചയമായി വ്യാസര്‍ (നിറകണ്‍ ചിരിയോടെ) പറയുന്നത്, ഇതിനേക്കാള്‍ എത്രയോ മഹത്തായത് ആര്‍ക്കും നേടാവുന്നതായി അപ്പുറത്തുണ്ടെന്നാണ്. എച്ചിലിനും വറ്റിനും ആരെങ്കിലും കടിപിടി കൂടിക്കോട്ടെ, പാല്പായസം അപ്പുറത്തതാ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വഴി പോയാല്‍ അങ്ങെത്തുമെന്നു മാത്രമല്ല ഉറപ്പിച്ചു പറയുന്നത്, മറ്റേ വഴി പോകുന്നവര്‍ അവിടെ ഒരിക്കലും എത്തില്ല എന്നുകൂടിയത്രെ!

ഏതു ജാതിയില്‍പ്പെട്ട ആര്‍ക്കും കുചേലനും കുബേരനും ആണിനും പെണ്ണിനും ഏതു പ്രായക്കാര്‍ക്കും (ഋതുവാര്‍ന്ന പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും എല്ലാം) ഒരുപോലെ ആശ്രയിക്കാവുന്ന പരമമായ മുക്തിമാര്‍ഗമാണ് ധ്യാനയോഗം.

പരലോകസുഖത്തിനുള്ള ഇന്‍ഷുറന്‍സല്ല, ഈ ലോകത്തും പിന്നെ എന്നേക്കും പരമാനന്ദത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ് അത്. ഏജന്റിന് കൈമടക്കേണ്ട, അപേക്ഷാഫോറം പൂരിപ്പിക്കേണ്ട, രജിസ്‌ട്രേഷന്‍ ഫീ കൊടുക്കേണ്ട, വെരിഫിക്കേഷന്‍ ഇല്ല. ചോദിച്ചു വാങ്ങുകപോലും വേണ്ട. ഇതാ ഇരിക്കുന്നു. എടുത്തോളുക, യഥേഷ്ടം!

അക്ഷരബ്രഹ്മയോഗോ നാമ അഷ്ടമോ ഽ ദ്ധ്യായഃ
അക്ഷരബ്രഹ്മയോഗം എന്ന എട്ടാം അദ്ധ്യായം കഴിഞ്ഞു.

(തുടരും..)

No comments:

Post a Comment