Thursday, 6 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 30

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 30
സാധിഭൂതാധിദൈവം മാം
സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേ പി ച മാം
തേ വിദുര്‍യുക്തചേതസഃ
എന്നെ അതിഭൂത, അധിദൈവങ്ങളോടുകൂടിയവനായും അധിയജ്ഞ ത്തോടു കൂടിയവനായും അറിയുന്നവരാരോ, മൃത്യുകാലത്തില്‍ക്കൂടിയും അവര്‍ യോഗയുക്തചിത്തരായിട്ട് എന്നെ സാക്ഷാത്കരിക്കുന്നു.
എന്റെ സര്‍വ്വപ്രധാനമായ പ്രകൃതം അനുഭൂതമാണെന്ന് അനുഭവ ത്തില്‍കൂടി അറിയുന്നവര്‍ എന്റെ ദിവ്യമായ അവസ്ഥയെ ഗ്രഹിക്കു കയും ആത്മജ്ഞാനംകൊണ്ട് എന്നെ യജ്ഞങ്ങളുടെ മൂലവസ്തുവാണെ ന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അപ്പോള്‍ ശരീരം വെടിയുന്ന തില്‍ തപിക്കത്തക്കതായി ഒന്നും തന്നെ അവര്‍ കാണുകയില്ല. അല്ലാ ത്ത പക്ഷം ജീവന്റെ തന്തു പൊട്ടാനുള്ള സമയം സമാഗതമാകുമ്പോള്‍ ആസന്നമായ മരണത്തെയോര്‍ത്ത് അവര്‍ അസ്വസ്ഥരായി ബഹളം വെയ്ക്കുന്നു. ഇതുകാണുമ്പോള്‍ ലോകാവസാനം അടുത്തുവെന്നു പോലും ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നതില്‍ എന്താണത്ഭുതം? എന്നാല്‍ ഞാനുമായി ഒത്തുചേര്‍ന്നു നില്‍ക്കുന്നവര്‍ മരണസമയത്ത് എന്നെ കാണും. അപ്പോള്‍ എന്നെയല്ലാതെ ഇതര ദേവതയേയോ, സ്വദേഹത്തേയോ മരണവേദനയേയോ ഒന്നും അവര്‍ അറിയുകയില്ല. ഇപ്രകാരം നിഷ്ണാതരായ യോഗികള്‍ ഹൃദയംഗമമായി എന്നോടു ബന്ധപ്പെട്ടു നില്‍ക്കുന്നു.
അധിഭൂതം 4 (ശരീരമുള്‍പ്പെടെയുള്ള) ചരാചരസഞ്ചയമായ ജഗത്തിനെ സംബന്ധിച്ചത്. അധിദൈവം 4 ദേവന്മാരെ, അതായത് ഇന്ദ്രിയമനോ ബുദ്ധികളെ സംബന്ധിച്ചത്. അധിയജ്ഞം ജീവിതവ്യാപാരത്തെ സംബന്ധിച്ചത്. ഇപ്പറഞ്ഞതെല്ലാം ഉള്‍പ്പെടെയാണ് പരംപൊരുള്‍ എന്നാണ് അറിയേണ്ടത്. അതാണ് ആയിത്തീരേണ്ടത്. പ്രപഞ്ചത്തിലെ ഒന്നും ഒഴിവാക്കാനില്ല എന്നു സാരം.
മനസ്സിന്റെയും കര്‍മത്തിന്റെയും ഗതിയെ കുറിച്ചു മാത്രമല്ല, ചരാചരങ്ങളെക്കുറിച്ചും ഇന്ദ്രിയമനോബുദ്ധികളുടെ വ്യാപാരങ്ങളെക്കുറിച്ചും അവയുടെ യജ്ഞകര്‍മരൂപമായ സാഫല്യത്തെക്കുറിച്ചും വേണ്ടപോലെ അറിയുന്നവനാണ് ബ്രഹ്മജ്ഞാനി എന്നു വ്യക്തമാക്കുന്നു. പ്രായോഗികജീവിതത്തിന് സമര്‍ഥരാണ് അവര്‍ എന്നൊരു തെറ്റായ ധാരണയുണ്ട്. പക്ഷേ, വേദാന്തം വിഭാവനം ചെയ്യുന്ന സിദ്ധപുരുഷന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന ഊര്‍ജസ്വലനാണ്. സ്വജീവിതകാലത്ത് മാത്രമല്ല എക്കാലത്തും അവര്‍ ലോകഗതി നിയന്ത്രിക്കുന്നു.
''മരണസമയത്തും യോഗയുക്തന്‍ എന്നെ അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു'' എന്ന പ്രസ്താവംകൊണ്ട് ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത് അത്തരമൊരാളുടെ അറിവിന്റെ ദാര്‍ഢ്യമാണ്. ജീവന്റെ ദേഹമുക്തിയുടെ വേള ഏത് ജീവിക്കും ഒരു പ്രതിസന്ധിഘട്ടമാണ്. ആശങ്കകളിലേക്കും വിഹ്വലതകളിലേക്കും മനസ്സും ബുദ്ധിയും പതറിപ്പോകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയം. പക്ഷേ, യഥാര്‍ഥയോഗി ആ സമയത്തും സ്ഥിതപ്രജ്ഞനായി ഇരിക്കുന്നു. അതിനാല്‍ ജീവന്റെ പരമാത്മസാരൂപ്യം അഭംഗുരമായിരിക്കയും ചെയ്യുന്നു. ഈ പദ്യം അടുത്ത അധ്യായം തുറക്കാനുള്ള താക്കോല്‍ കൂടിയാണ്. ഇതിലെ പദങ്ങളുടെ അര്‍ഥവ്യാപ്തി വിശദീകരിച്ചാണ് അടുത്ത അധ്യായം തുടങ്ങുന്നത്.
ഇതി ജ്ഞാനവിജ്ഞാനയോഗോ നാമ സപ്തമോശധ്യായഃ
ജ്ഞാനവിജ്ഞാനയോഗമെന്ന ഏഴാമധ്യായം സമാപിച്ചു.
(തുടരും..)

No comments:

Post a Comment