Wednesday, 5 November 2014

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം തൊണ്ണൂറ്റൊന്നാം ദിവസം

ഛാന്ദോഗ്യോപനിഷത്ത്‌ ആറാം അദ്ധ്യായം തത്ത്വമസി മഹാകാവ്യവിചാരം തൊണ്ണൂറ്റൊന്നാം ദിവസം
അപ്പോള്‍ ഇങ്ങനെയൊരുദാഹരണം പറയുന്ന സമയത്ത്‌ ചിലപ്പോള്‍ അങ്ങനെയുണ്ടായിട്ടാവാം. പില്‍ക്കാലത്ത്‌ ഉപനിഷത്ത്‌ പ്രമാണമാക്കിയിട്ട്‌, ഉപനിഷത്തില്‍പോലും ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ആളുകള്‍ എടുത്തുപ്രയോഗിച്ചിട്ടുണ്ടാവാം. ചിലപ്പോള്‍ ഈ പരശു പഴുപ്പിക്കുമ്പോഴേക്കും ഇവന്‍ പറഞ്ഞിട്ടുണ്ടാകും ``ഞാനാണിത്‌ ചെയ്‌തത്‌'' എന്ന്‌. സത്യമുള്ളവന്‍ അങ്ങനെതന്നെ നില്‌ക്കുന്നുണ്ടാകാം. 
ഉപനിഷത്തില്‍ ഇവിടെ ഈയൊരു പ്രയോഗം കൊണ്ട്‌ നാമിതാണ്‌ മനസ്സിലാക്കേണ്ടത്‌. അവര്‍ പല ഉദാഹരണങ്ങളും പറഞ്ഞിട്ടുണ്ട്‌. ആരാണോ അനുഭവങ്ങളെ സത്യവുമായി ബന്ധപ്പെടു ത്താതെ ഏറ്റുവാങ്ങുന്നത്‌ അവന്‌ ദുഃഖം ഉണ്ടാകും. അവന്‍ ശിക്ഷിക്കപ്പെടും. ആരാണ്‌ ഈ സത്യവുമായി തട്ടിച്ചിട്ട്‌, തന്റെ അനുഭവങ്ങളെ വിലയിരുത്തുന്നത്‌ അവന്‍ മോചിതനാകും. ഇതാണിതിന്റെ വളരെ ലളിതമായിട്ടുള്ള അര്‍ത്ഥം. ഇത്‌ ഇവന്‌ നന്നായി ബോധ്യപ്പെട്ടു. ശ്വേതകേതുവിന്‌ ഈ രഹസ്യം മനസ്സിലായി. ``വിജജ്ഞൗ വിജജ്ഞൗ ഇതി`` ഇത്‌ നന്നായി ബോധ്യമായി. പിന്നെ അവന്‍ പറഞ്ഞില്ല ``ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി`` എന്ന്‌.
ഈ എട്ടുദാഹരണങ്ങള്‍ അല്ലെങ്കില്‍ ദൃഷ്‌ടാന്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഈ പ്രപഞ്ചത്തിന്റെ ആധാരം നീയാണ്‌. ഇതല്ല എന്നുപറഞ്ഞ്‌ നീ ജീവിതത്തെ നോക്കിക്കാണുകയാണെങ്കില്‍, നിനക്ക്‌ പൊള്ളലേല്‍ക്കും. ഇതാണ്‌ ഇത്‌ അവസാനം കൊണ്ടുപോയി വെച്ച്‌ ഫിറ്റാക്കിയത്‌. ഈ ഉദാഹരണം അവസാനം പറയാന്‍ കാരണം ഇതാണ്‌. ``സത്യസ്യാപിഹിതം മുഖം`` സത്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്‌? ``ഹിരണ്മയേന പാത്രേണ`` സ്വര്‍ണ്ണനിര്‍മ്മിതമെന്ന്‌ തോന്നുന്ന മൂടികൊണ്ട്‌. ഇവിടെ അയഥാര്‍ഥവുമായി താദാത്മ്യം പ്രാപിച്ചാല്‍ നമ്മുടെ ജീവിതാനുഭവങ്ങളൊക്കെ നമുക്ക്‌ വിഷമമുണ്ടാക്കും. അതില്‍നിന്നൊക്കെ ചുട്ടുനീറുന്ന അനുഭവങ്ങളായിരിക്കും. 
നമ്മുടെ അനുഭവങ്ങള്‍ തന്നെ എടുത്താല്‍ മതി. പലരും സ്വാമിയോട്‌ പറഞ്ഞിട്ടുണ്ട്‌. ``ഗീത വലിയൊരു ആശ്വാസമായിട്ട്‌ നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നിട്ടുണ്ട്‌''എന്ന്‌. ഗീതയാകുന്ന ആവരണം വെച്ച്‌ പ്രശ്‌നങ്ങളെ നോക്കിക്കാണുന്ന സമയത്ത്‌ അതിന്റെ സത്യാവസ്ഥ നമുക്ക്‌ ബോദ്ധ്യമാവും. ഇവിടെ പറയാന്‍ ഋഷി ആഗ്രഹിക്കുന്നത്‌, ഉപനിഷത്ത്‌ ആഗ്രഹിക്കുന്നത്‌ ഇതാണ്‌. ജ്ഞാനി ജീവിക്കുന്നതും, അജ്ഞാനി ജീവിക്കുന്നതും ഒരേ ലോകത്തിലാണ്‌. അനുഭവങ്ങളൊക്കെ രണ്ടുപേര്‍ക്കും തുല്യമാണ്‌. അതിനെ എങ്ങിനെ സ്വീകരിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം. ജ്ഞാനി അറിവിന്റെ വെളിച്ചത്തില്‍ കാര്യങ്ങളെ കാണുന്നു. അജ്ഞാനി അറിവില്ലായ്‌മയില്‍ കാണുന്നു. കഠോപനിഷത്തില്‍ പറയുന്നു ``അന്ധേ നൈവ നിയാമാനാം യഥാന്ധാഃ സ്വയം ധീരാ പണ്‌ഡിതാഃ അന്യമാനാഃ`` അവന്‍ സ്വയം ധീരനാണ്‌, പണ്‌ഡിതനാണ്‌ എന്നൊക്കെ വിചാരിച്ചുകൊണ്ട്‌ അന്ധന്‍ അന്ധന്മാരെ നയിക്കുന്നു. അന്ധനാല്‍ നയിക്കപ്പെടുന്ന മറ്റ്‌ അന്ധന്മാരുടെ സ്ഥിതി എന്താണ്‌ എന്ന്‌ ചോദിക്കുകയാണ്‌. 
ഛാന്ദോഗ്യോപനിഷത്തിലെ ആറാം അദ്ധ്യായം സമാപ്‌തം.
ഹരി ഓം...!

No comments:

Post a Comment