Sunday, 2 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 25
നാഹം പ്രകാശഃ സര്‍വ്വസ്യ
യോഗമായാ സമാവൃതഃ
മൂഢോ ഽ യം നാഭിജാനാതി
ലോകോ മാമജമവ്യയം
യോഗമായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല്‍ മായാമോഹിതമായ ഈ ലോകം എന്നെ ജനനമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.
മായാമോഹം കൊണ്ട് അന്ധരായിത്തീര്‍ന്ന ജീവികള്‍ , ഞാന്‍ പ്രകാശമാണെങ്കില്‍പോലും, തൃഷ്ണ കാരണം എന്നെ കാണുന്നില്ല. ഞാന്‍ അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്‍ശിക്കാത്തത് ? ആകാശത്താല്‍ ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്‍ത്ഥത്തില്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു ഞാന്‍ മാത്രമാണ്.
പരാപ്രകൃതിയില്‍ ത്രിഗുണങ്ങളുടെ ഘടനയെ സംബന്ധിക്കുന്ന രഹസ്യമാണ് 'യോഗമായ'. (സ്വഭാവാന്തരമായ പരാപ്രകൃതിയോട് പരമാത്മാവ് ചേര്‍ന്നിരിക്കുന്ന രീതിയുടെ നിഗൂഢതയെന്ന മായ). ആ മായയാകുന്ന യവനിക പരമാത്മാവിനെ മറച്ചുവെക്കുന്നു. പാമ്പ് കയറിനെ എന്നപോലെ, മരുമരീചിക മണലാരണ്യത്തെ എന്നപോലെ, അലകള്‍ ആഴിയെ എന്നപോലെ.
മായ എന്ന മറ മനുഷ്യരില്‍ ഉളവാക്കുന്ന അറിവില്ലായ്മ രണ്ടു വിധത്തിലുണ്ട്. കാണുന്നതെല്ലാം എന്നേക്കുമുള്ളതെന്ന് നിശ്ചയിച്ച് വെട്ടിപ്പിടിക്കാനുള്ള ആഗ്രഹവും കാണുന്നതൊന്നും ശരിയായി കാണാതെ ആലസ്യപ്പുതപ്പിനകത്തു കഴിയാനുള്ള ഇഷ്ടവും. രണ്ടും പരമായ യാഥാര്‍ഥ്യത്തെ അറിയാന്‍ തടസ്സമാണ്. രണ്ടും ഒഴിവാക്കി രഹസ്യങ്ങളുടെ രാജാവായ അറിവിലേക്ക് കടന്നു ചെല്ലാനുള്ള വിദ്യയാണ് വിദ്യകളുടെ രാജാവായ ബ്രഹ്മവിദ്യ.
പരമാത്മാവ് ആത്യന്തിക യാഥാര്‍ഥ്യം (മഹത്തമം). അതിന്റെ ഭാവാന്തരമായ അക്ഷരപ്രകൃതി ഇടനില യാഥാര്‍ഥ്യം (മഹത്തരം). അതില്‍ നിന്നുരുത്തിരിയുന്ന ക്ഷരപ്രപഞ്ചം താത്കാലിക യാഥാര്‍ഥ്യം (മഹത്ത്). ഈ മൂന്നു പടവുകളും യഥാര്‍ഥത്തില്‍ ഉള്ളതും മൂന്നും ശ്രേഷ്ഠവുമാണ് എന്നത്രെ ഗീത നിര്‍ദേശിക്കുന്നത്. അല്ലാതെ, മൂന്നാമത്തേത് വെറും സ്വപ്നസമാനമെന്നു കരുതാന്‍ പഴുതില്ല. കാരണം, അങ്ങനെ വിചാരിച്ചാല്‍ ഐഹികജീവിതത്തില്‍ ചെയ്യാവുന്ന നിരീക്ഷണ - മനന - ധ്യാന - കര്‍മങ്ങളിലൂടെ ശരിയായ അറിവിലേക്കു പോകാന്‍ സാധിക്കാതെ വരും.
(തുടരും..)

No comments:

Post a Comment