Saturday, 22 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 18 & 19

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 18
 
അവ്യക്താത് വ്യക്തയഃ സര്‍വ്വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ.

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്‍ത്ഥ
പ്രഭവത്യഹാരാഗമേ.

ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതി യില്‍ നിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിര്‍ഭവി ക്കുന്നു. ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നതോടെ ആ അവ്യക്തസ്ഥിതി യില്‍തന്നെ ഒന്നൊന്നായി വീണ്ടും ലയിക്കുകയും ചെയ്യുന്നു.
അല്ലയോ അര്‍ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില്‍ ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല്‍ ആരംഭിക്കുമ്പോള്‍ അതു കര്‍മ്മവശാല്‍ പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു- സകലപ്രപഞ്ചങ്ങളും പ്രളയകാലത്തു സൂക്ഷ്മ മാവസ്ഥയെ പ്രാപിക്കുകയും സൃഷ്ടികാലത്തു സ്ഥൂലാവസ്ഥയെ പ്രാപി ക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥം.
ബ്രഹ്മാവിന്റെ ഒരു പകല്‍ ഉദിക്കുമ്പോള്‍ അവ്യക്തസ്ഥിതിയിലിരിക്കുന്ന പ്രകൃതിയില്‍ നിന്നും എല്ലാ പ്രപഞ്ചരൂപനാമങ്ങളും ഓന്നൊന്നായി ആവിര്‍ഭവിക്കുന്നു. പകല്‍ കഴിയുമ്പോള്‍, പ്രകടിതമാക്കപ്പെട്ട സൃഷ്ടി യാകുന്ന സാഗരം വറ്റി വരളുന്നു. വീണ്ടും ഉദയത്തില്‍ അതു രൂപം കൊള്ളു ന്നു. ശരല്‍ക്കാലത്തിന്റെ ആവിര്‍ഭാവത്തോടെ കാര്‍മുകില്‍ വാനില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഗ്രീഷ്മകാലത്തിന്റെ അവസാനത്തോടെ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ ഈ പ്രപഞ്ചം നിലവില്‍ വരുകയും നാലായിരം യുഗങ്ങളുടെ അവസാനം വരെ നിലനില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ ഇതെല്ലാം നിന്നോടു പറയുന്നതിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും ക്ഷയവും ബ്രഹ്മലോകത്തിലെ ഒരു പകലും രാത്രിയുമായിട്ടാണ് നടക്കുന്നതെന്നു നിന്നെ അറിയിക്കാനാണ്. നോക്കുക, എത്രമഹത്തരമാണ് അതിന്റെ പരിമണം. സൃഷ്ടിക്കപ്പെട്ട ലോകങ്ങളത്രയും ബ്രഹ്മപുരിയെ ചൂഴ്ന്നു നില്‍ക്കുന്നവയാണ്. എന്നാല്‍ ജനനമരണചക്രത്തിന്റെ അത്യുന്നത ശൃംഗവുമാണ്. അല്ലയോ അര്‍ജുന, പകല്‍ ആരംഭിക്കുമ്പോള്‍ ഈ പ്രപഞ്ചം വികസിക്കാന്‍ തുടങ്ങുകയും രാത്രിയാകുന്നതോടെ അതിന്റെ പൂര്‍വാവസ്ഥ യിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. വൃക്ഷം വിത്തിനുള്ളില്‍ അന്തര്‍ഹിതമായി ഇരിക്കുന്നതുപോലെയോ, കാര്‍മേഘം വാനത്തില്‍ ലയിച്ചുചേരുന്നപോലെയോ, നാനാത്വം ഏകത്വത്തില്‍ മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥയാണ് സമത്വം.
ഒരു മഹാവിസേ്ഫാടനത്തില്‍നിന്ന് തുടങ്ങിയ പ്രപഞ്ചം വികസിച്ചു കൊണ്ടേ ഇരിക്കുന്നു എന്നാണ് ആധുനിക പ്രപഞ്ചവിജ്ഞാനീയം (modern cosmology) പറയുന്നത്. വികാസം അനന്തമായി തുടരുമോ നിലയ്ക്കുമോ നിലച്ചാലും പിന്‍തിരിഞ്ഞ് സങ്കോചമാകുമോ എന്നൊന്നും ഒരു തിട്ടവും ഇപ്പോഴും ഇല്ല. വിസേ്ഫാടനത്തിനു മുമ്പും തൊട്ടുപിമ്പുമുള്ള അവസ്ഥകള്‍ അജ്ഞേയം എന്ന് മാറ്റിവെക്കപ്പെട്ടിരിക്കയുമാണ്.
അവ്യക്തമാധ്യമമെന്ന പരയില്‍ പുരുഷോത്തമന്റെ സ്പന്ദബീജാവാപത്തെ തുടര്‍ന്ന് അവ്യക്തം എന്ന മാധ്യമം മൊത്തമായി വികസിക്കുന്നു എന്നും ബീജസ്പന്ദത്തിന്റെ അനുരണനങ്ങളുടെ ഫലമായി അവ്യക്തമാധ്യമത്തില്‍ ചെറുതും വലുതുമായ സ്പന്ദങ്ങള്‍ ഉയിര്‍ക്കുന്നു എന്നും ഇവയുടെ പാരസ്പ ര്യങ്ങളിലൂടെ സൃഷ്ടികള്‍ രൂപപ്പെടുന്നു എന്നും കരുതിയാല്‍ ഈ വിഷമത കള്‍ക്കെല്ലാം പരിഹാരമാവും. താരാകദംബങ്ങള്‍ ഒന്നില്‍ നിന്നൊന്ന് ഓടിയകലുകയല്ല, അവയ്ക്കിടയിലെ അവ്യക്തമാധ്യമം വികസിക്കുകയാണ് എന്ന് അപ്പോള്‍ അനുമാനിക്കാം. ഈ വികാസം കാരണമാണ് അവയില്‍ നിന്നുള്ള പ്രകാശവര്‍ണരാജി ചുവപ്പിനോടടുക്കുന്നതായി (red shift) കാണുന്നത്. പ്രകാശവേഗം പ്രപഞ്ചത്തിലെങ്ങും ഒന്നായി തോന്നു മെങ്കിലും അത് സ്ഥിരമല്ല എന്നുകൂടി അനുമാനിക്കേണ്ടിവരും. (പ്രകാശവേഗം ഒരു സ്ഥിരാങ്കം (constant) അല്ല എന്ന് ഡോ. ഇ.സി.ജി. സുദര്‍ശന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സിദ്ധാന്തിച്ചെങ്കിലും ആ ആശയം ഫിസിക്‌സിന്റെ അടിത്തറതന്നെ ഇളക്കുന്നതാകയാല്‍ സയന്‍സിന്റെ വ്യവസ്ഥാപിതമേല്‍ക്കോയ്മ (establishment) ഹൃത് കണ്ടതായി ഇന്നേവരെ നടിച്ചിട്ടില്ല.)
ഓരോ സ്പന്ദത്തിലും വികാസവേള പകലെന്നും സങ്കോചവേള രാത്രി യെന്നും സങ്കല്പിക്കാം. വികാസവേളയില്‍ 'അന്തരംഗത്തില്‍' സൃഷ്ടി നടക്കുന്നു. സങ്കോചവേളയില്‍ എല്ലാ സൃഷ്ടികളും ഇല്ലാതാകുകയും ചെയ്യുന്നു. ഒരു ബ്രഹ്മാണ്ഡത്തിലെ എല്ലാ സ്പന്ദങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹാസ്പന്ദത്തിനും രാപ്പകലുകള്‍ ഇതേ രീതിയില്‍ത്തന്നെ യാണ്. ചെറുതും വലുതുമായ എല്ലാ സ്പന്ദങ്ങളിലെയും സൃഷ്ടിപ്രലയ ങ്ങളെ ഇങ്ങനെ അറിയുന്നതാണ് ശരിയായ രാപ്പകലറിവ്.
സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ചാക്രികതയാണ് പ്രപഞ്ചത്തിന്റെ സ്വഭാവം എന്ന ഭൗതികസത്യമാണ് ശ്ലോകതാത്പര്യം. അഴിച്ചുപണി നിതാന്തം നടന്നുകൊണ്ടിരിക്കുന്നു. ഉപാധികളും മട്ടും മാറുന്നില്ല. പക്ഷേ, രണ്ട് ആവര്‍ത്തനങ്ങള്‍ ഒരിക്കലും നൂറുശതമാനവും ഒരുപോലെ ഇരിക്കുക വയ്യ. കാരണം, ഭൗതികപ്രപഞ്ചം ചില്ലറയായും മൊത്തമായും പരിണാമിയാണ്. ഏത് മൂലകത്തിനും തനതായ അര്‍ധായുസ്സ് ഉണ്ട്. എന്നുവെച്ചാല്‍ അതിന്റെ അണുക്കളില്‍ ഓരോന്നിലെയും സ്പന്ദനം സൂക്ഷ്മതയില്‍ വ്യത്യസ്തമാണ്. ഓരോ അണുവും നിശ്ചയമായും അതിന്റെ ഓരോ സ്പന്ദത്തിലും അല്പമെങ്കിലും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു അണു ഒരു ഘട്ടത്തില്‍ പിളര്‍ന്നോ ഊര്‍ജ നഷ്ടത്തിലൂടെയോ മറ്റൊന്നായിത്തീരുന്നതോ ഇല്ലാതാകുന്നതോ ഇത്തരം മാറ്റങ്ങളുടെ ആകെത്തുകയെന്ന നിലയില്‍ ആയിരിക്കണമല്ലോ. അപ്പോള്‍, ഒരു ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതും ഈ രീതിയിലാവണ്ടേ? ഇതേ ഉപാധികള്‍ തന്നെയാണ് ചരാചരസൃഷ്ടിക്ക് വീണ്ടും വീണ്ടും ഉപയുക്തമാകുന്നത്. സത്താമാത്രമായ അര്‍ഥത്തില്‍ ഇതേ ചരാചരങ്ങള്‍ തന്നെയാണ് വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്നും നിശ്ചയം. പക്ഷേ, സൂക്ഷ്മതലത്തില്‍ ഓരോ ആവര്‍ത്തനത്തിലും വ്യതിയാനം അനിവാര്യം.
എല്ലാ നക്ഷത്രകദംബങ്ങളിലെയും പ്രകാശം കാലംപോകെ കുറഞ്ഞു വരുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സൂര്യന്‍ ഉള്‍പ്പെടെ യുള്ള എല്ലാ താരകളും മരിക്കും. കല്പാന്തരത്തില്‍ വീണ്ടുമൊരു സൂര്യനും ഭൂമിയും ഉണ്ടാകാം. പക്ഷേ, ഇപ്പോഴുള്ളതിന്റെ ഈച്ചപ്പകര്‍പ്പുകളാ വില്ല. ബ്രഹ്മാണ്ഡത്തിന്റെ അന്തിമപരിണതിയിലേക്ക് നയിക്കുന്ന പരിണാമലക്ഷണങ്ങള്‍ എന്തിലും കാണുമല്ലോ. അടുത്ത കല്പത്തിലും ഒരു ശാകുന്തളം എഴുതപ്പെടുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നര്‍ഥം. കഴിഞ്ഞ ആണ്ടില്‍ പ്ലാവിന്റെ തെക്കേ കൊമ്പിലുണ്ടായി കാക്ക കൊത്തിവീണ ചക്ക ഈയാണ്ടിലും അതുപോലെ ഉണ്ടായി കാക്ക കൊത്തിവീഴുമോ എന്ന് ചോദിക്കുന്നപോലെയാവും അത്.
(തുടരും..)

No comments:

Post a Comment