Thursday, 27 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 26

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 26
 
ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവാര്‍ത്തതേ പുനഃ

വെളുപ്പിന്റേയും കറുപ്പിന്റേയുമായ ഈ രണ്ടു മാര്‍ഗ്ഗങ്ങളും പ്രപഞ്ചഗതി നിയന്ത്രിക്കുന്ന ശാശ്വതമായ മാര്‍ഗ്ഗങ്ങളാണ്. അവയില്‍ വെളുപ്പിന്റെ മാര്‍ഗ്ഗം മടങ്ങിവരവില്ലാത്തതും കറുപ്പിന്റെ മാര്‍ഗ്ഗം വീണ്ടുംമടങ്ങിവരവുള്ളതുമാകുന്നു.

അല്ലയോ അര്‍ജുനാ, ശാശ്വതമായ രണ്ടു വഴികളാണുള്ളത്. അതില്‍ ഒന്നു ഋജുവും മറ്റേതു വക്രവും ആയിട്ടുള്ളതാണ്. ഇതില്‍ ശരിയായതും തെറ്റായതും ഏതെന്നു കണ്ട്, സത്യമായതും മിഥ്യയായതും ഏതെന്നു തിരിച്ചറിഞ്ഞ്, നിനക്കു നന്മ വരുത്തുന്നതും തിന്മവരുത്തുന്നതും ഏതാണെന്ന് ഉറപ്പുവരുത്തി, അതില്‍ക്കൂടി ചരിക്കാനായി മനഃപൂര്‍വം ഈ രണ്ടുവഴികളും നിനക്കു ഞാന്‍ ചൂണ്ടിക്കാട്ടിത്തരുക യായിരുന്നു. സൗകര്യമായി മറുകരയെത്തുന്നതിന് ഒരു വള്ളം സമീപത്തെത്തുമ്പോള്‍ ആരെങ്കിലും ആഴമേറിയ വെള്ളത്തില്‍ ചെന്നുചാടുമോ? ശരിയായ വഴി അറിയാവുന്ന ഒരുവന്‍ ഇടവഴി യില്‍കൂടി യാത്രചെയ്യാന്‍ തുനിയുമോ? വിഷവും അമൃതും തിരിച്ചറി യാന്‍ കഴിവുള്ളവന്‍ അമൃത് ഉപേക്ഷിക്കുമോ? അതുപോലെ, നേരെയുള്ള വഴി കാണുന്നവന്‍ ഒരു ഊടുവഴി തെരഞ്ഞെടുക്കുകയില്ല. ഒരുവന്‍ സത്യവും മിഥ്യയും വിവേചിച്ചറിയാന്‍ കഴിവുള്ളവനായിരിക്കണം. അപ്പോള്‍ പിന്നെ അശുഭകരമായ സന്ദര്‍ഭം അവന്‍ ഒഴിവാക്കും. അല്ലാത്ത പക്ഷം രണ്ടു വഴികളെ സംബന്ധിച്ചു ചിന്താ ക്കുഴപ്പംഉണ്ടായാല്‍ അത് ഏറ്റവും ദോഷകരമായി പിരിണമിക്കു ന്നതും, ജീവിതം മുഴുവന്‍ നേടിയ യോഗബലം വ്യര്‍ത്ഥമായിത്തീരു ന്നതിന് ഇടയാക്കുന്നതും ആയിരിക്കും. ഒരു യോഗി ജ്യോതിസ്സി ന്റെ മാര്‍ഗ്ഗം നഷ്ടപ്പെട്ട് ധൂമത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടിയാണ് പോകുന്നതെന്നു വിരികില്‍ അവന്‍ സംസാരബന്ധത്തില്‍പ്പെട്ട് ജനനമരണങ്ങള്‍ക്കു വിധേയനായിത്തീരും. ഈ വലുതായ അപകടം മുന്നില്‍ കണ്ടുകൊണ്ട് ജീവിതക്ലേശങ്ങളില്‍ നിന്നു രക്ഷപ്പെടാ നായിട്ടാണ് ഞാന്‍ രണ്ടു യോഗവഴികളെപ്പറ്റിയും നിനക്കു വെളിവാക്കിത്തന്നത്. ഒന്ന്, ഈശ്വരസാക്ഷാത്കാരത്തിനും മറ്റേത് ജനനമരണത്തിനും ഇടയാക്കുന്നു. എന്നാല്‍ വിധികല്പിത പ്രകാരം ഒരുവന്റെ മരണവേളയില്‍ ഏതെങ്കിലും ഒന്നില്‍കൂടി അവന്‍ ചരിക്കാന്‍ ഇടയാകുന്നു.

പൂര്‍വവാസനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ക്കുമൊന്നിനും നിന്നേടത്ത് നില്ക്കാന്‍ പറ്റില്ല. വെളിവിലേക്കോ ഇരുളിലേക്കോ അല്ലാതെ മൂന്നാമതൊരു വഴി പ്രപഞ്ചത്തില്‍ ഒരിക്കലുമില്ല താനും. വഴി തിരഞ്ഞെടുക്കാനുള്ള പ്രകടമായ ഇച്ഛാസ്വാതന്ത്ര്യം മനുഷ്യര്‍ക്കേ ഉള്ളൂ. മറ്റുള്ളവ അവയുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ വിലയിക്കുവോളം ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു.

മരണാനന്തരമുള്ള ഗതിയെ മാത്രമാണ് പരാമര്‍ശിക്കുന്നതെന്നു കരുതേണ്ടതില്ല. ജീവിച്ചിരിക്കെത്തന്നെ സാക്ഷാത്കാരം നേടാം. അല്ലെങ്കില്‍ ഐഹികമായ സുഖഭോഗങ്ങളെ ഇച്ഛിച്ചുകൊണ്ടു ള്ള കര്‍മങ്ങളില്‍ ഏര്‍പ്പെടാം. ഇച്ഛ എങ്ങനെയോ അങ്ങനെയേ വരൂ എന്ന് നേരത്തേ കണ്ടുവല്ലോ. ആത്മസാരൂപ്യം നേടാനുള്ള ഇച്ഛ എല്ലാവരിലുമുണ്ട്. കാരണം, അത് ഉള്‍പ്പൊരുളിന്റെ അടിസ്ഥാന നിലപാടാണ്. പക്ഷേ, അതിനെ മറ്റേ വഴിക്കുള്ള ആകര്‍ഷണം അടിപ്പെടുത്തുന്നു. ഏതു വഴിക്കുള്ളതായാലും പൂര്‍വവാസനകള്‍ ബലിഷ്ഠങ്ങളാണ്.

ഈശ്വരാര്‍പ്പിതമായ ജീവിതം ശീലിക്കുന്നവര്‍ക്കുള്ള ചെറിയ താക്കീതും അതോടൊപ്പം, വലിയ സമാശ്വസനവും ഈ പദ്യത്തിലുണ്ട്. വിശ്വത്തില്‍ ഇങ്ങനെ രണ്ടു വഴികളുണ്ടെന്നു പറയുന്നത് വെവ്വേറെ മനുഷ്യര്‍ക്ക് വെവ്വേറെ വഴി എന്നതിനോടു കൂടിത്തന്നെ ഒരേ ആളിലും രണ്ടു വഴിക്കുമുള്ള പിടിവലി നടക്കുന്നു എന്നും സൂചിപ്പിക്കുന്നു. എത്ര ശ്രമിച്ചാലും സംയമനം പിഴയ്ക്കാമെന്നാണ് താക്കീത്. അഥവാ അങ്ങനെ പിഴച്ചാലും മറുപുറം ആഞ്ഞു തുഴഞ്ഞാല്‍ തോണിയുടെ തല വീണ്ടും താനുദ്ദേശിച്ചേടത്തേക്ക് തിരിക്കാന്‍ കഴിയും എന്ന് സമാശ്വസനവും.
(തുടരും..)
 

No comments:

Post a Comment