Saturday, 8 November 2014

നാരദ ഭക്തിസൂത്ര, മൂന്നാം ദിവസം

നാരദ ഭക്തിസൂത്ര, മൂന്നാം ദിവസം
1. അഥാതോ ഭക്തിം വ്യാഖ്യാസ്യാമഃ
അതുകൊണ്ട്‌ ഇപ്പോള്‍ നാം ഭക്തിസിദ്ധാന്തത്തെ വ്യാഖ്യാനിക്കാം
അഥ- അതിനുശേഷം. അതഃ - അതുകൊണ്ട്‌. ഭക്തിം - ഭക്തിയെ, വ്യാഖ്യാസ്യാമഃ -വ്യാഖ്യാനിക്കാന്‍ പോകുന്നു. ദേവര്‍ഷി നാരദന്‍ തന്നെയാണ്‌ ഇതു രചിച്ചത്‌ എന്ന്‌ എന്താ ഇത്ര ഉറപ്പ്‌. സ്വാമിക്കും ഉറപ്പില്ല. നമ്മുടെ ഭാരതീയ ഋഷീശ്വരന്മാര്‌ അവരുടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും എഴുതി വച്ചിട്ടില്ല. ഇത്‌ ഇന്നതാണ്‌ ഇതിന്റെ പകര്‍പ്പവകാശം ഇന്ന ആള്‍ക്കാണ്‌ എന്നൊന്നും എഴുതി വച്ചിരുന്നില്ല. 
ഈ ഭക്തി സൂത്രത്തെ വ്യാഖ്യാനിക്കുന്ന സമയത്ത്‌ ചിന്മയാനന്ദസ്വാമികള്‍ പറയുന്നുണ്ട്‌. ഈ കൃതി ആരെഴുതി എന്നെഴുതി എന്നുളളതൊക്കെ പാശ്ചാത്യമായ ഒരു അന്വേഷണ രീതിയാണ്‌. നമ്മുടെ ഋഷീശ്വരന്മാരുടെ ഇത്തരത്തിലുള്ള കണ്ടെത്തലുകളെ അല്ലെങ്കില്‍ അവര്‍ നുക്ക്‌ തന്നിട്ടുള്ളതിന്റെ ശരിയായ ഉടമ ഇന്ന ആളാണോ എന്നന്വേഷിച്ചു പോയിക്കഴിഞ്ഞാല്‍ നമുക്ക്‌ ഒരിക്കലും അതിനെ ശരിയായ വിധത്തില്‍ കണ്ടെത്താന്‍ സാധ്യമല്ല. കാരണം അവര്‍ അവര്‍ക്കുവേണ്ടിയല്ല ഇതൊന്നും ചെയ്‌തിരുന്നത്‌. ലോകത്തിനുവേണ്ടിയാണ്‌. അവര്‍ക്കുവേണ്ടിയായിരുന്നെങ്കില്‍ നമുക്ക്‌ അതില്‌ എത്താമായിരുന്നു. 
ഇത്‌ പരമ്പരാഗതമാണ്‌. പൂര്‍വ്വികന്മാര്‍ നാരദര്‍ക്ക്‌ സമര്‍പ്പിക്കപ്പെട്ടതാണ്‌ ഈ നാരദഭക്തിസൂത്രം. ഇത്‌ നാരദര്‌ തന്നെയാണ്‌ എന്ന്‌ ഉറപ്പിക്കാന്‍ പറ്റില്ല, ചിലര്‍ അങ്ങനെ തന്നെയാണ്‌ എന്ന്‌ മനസ്സിലുറപ്പിച്ചിരിക്കുകയാണ്‌. അങ്ങനെ ഒരു തീരുമാനം നിങ്ങള്‍ കൈകൊള്ളരുത്‌. നാരദര്‍ക്കുവേണ്ടി നമുക്ക്‌ ഇത്‌ സമര്‍പ്പിക്കാം. അപ്പോള്‍ അനന്തരം ഭക്തി, സൂത്രങ്ങളൊക്കെ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. മംഗളശബ്‌ദത്തോടു കൂടിയാണ്‌. 'അഥതോ ധര്‍മ്മജിജ്ഞാസ' എന്നു ജൈമിനീയ സൂത്രം, 'അഥതോ ബ്രഹ്മജിജ്ഞാസ' എന്ന്‌ വ്യാസന്റെ ബ്രഹ്മസൂത്രം. 'അഥ യോഗാനു ശാസനം' എന്നു പറഞ്ഞുകൊണ്ട്‌ യോഗമീമാംസ ആരംഭിക്കും. ഇങ്ങനെ സൂത്രങ്ങളെല്ലാം ആരംഭിക്കുന്നത്‌ അഥ ശബ്‌ദത്തോടു കൂടിയിട്ടാണ്‌ . എന്നു പറഞ്ഞാല്‌ അഥ എന്നതിനു അനന്തരം - ശേഷം . ശേഷം എന്നു പറഞ്ഞാല്‍ കുറെ കാര്യങ്ങള്‍ പറയാനുണ്ട്‌. സൂത്രം എന്നു പറഞ്ഞാല്‍, ഒരു വിത്ത്‌ എടുത്തു നോക്കിയാല്‍, ഒരു വിത്ത്‌ എടുത്ത്‌ മുറിച്ച്‌ അതിനകത്തേക്ക്‌ പോയിക്കഴിഞ്ഞാല്‍, ആ വിത്ത്‌ പുഷ്‌പ്പിക്കുന്ന സമയത്ത്‌, അത്‌ ഏതൊരു സുഗന്ധത്തെയാണോ ചുറ്റുപാടിന്‌ പ്രദാനം ചെയ്യാന്‍ പോകുന്നത്‌, ആ സുഗന്ധത്തെ അനുഭവിക്കാന്‍ അതിനെ കീറിമുറിച്ചാല്‍ പറ്റില്ല. അത്‌ പ്രദാനം ചെയ്യുന്ന നിറം നമുക്കതിനുള്ളില്‍ കണ്ടെത്താന്‍ സാധ്യമല്ല. 
നാരദര്‌ ഈരീതിയല്ല ഇവിടെ പറയുന്നത്‌. അഥ ശബ്‌ദം എന്നു പറഞ്ഞാല്‍ അനന്തരം. ഒരുപാട്‌ കാര്യങ്ങള്‌ നമുക്ക്‌ വെളിപ്പെട്ടു കിട്ടേണ്ടതുണ്ട്‌. ഈ സൂത്രത്തെ വ്യാഖ്യാനിക്കുന്ന സമയത്ത്‌, പലരീതിയില്‍ ഇതിനെ വ്യാഖ്യാനിച്ചു വച്ചിട്ടുണ്ട്‌. എല്ലാം നമുക്ക്‌ സ്വീകാര്യമാണ്‌. പക്ഷേ അഥ എന്നതിന്‌ സ്വാമിക്ക്‌ വ്യാഖ്യാനമുണ്ട്‌. ഭക്തിയെ ഇതാ കുറെ കാലമായിട്ട്‌ തെറ്റിദ്ധരിച്ച്‌ മനസ്സിലാക്കിയിരിക്കുന്നു. ഭക്തി എന്നത്‌ നാരദരിവിടെ നിര്‍വചിക്കാന്‍ പോവുകയാണ്‌. അത്‌ പരമമായ പ്രേമമായിട്ടാണ്‌നിര്‍വചിക്കുന്നത്‌. അത്‌ ഒരു കച്ചവടച്ചരക്കായി അധഃപതിച്ചിരിക്കുന്ന ഈ വേളയില്‍ വിചാരം ചെയ്യുന്നത്‌ വളരെ ശ്രദ്ധയോടെയായിരിക്കണം. ശിഷ്യനുവേണ്ട ചില യോഗ്യതകള്‍ നേടിയതിനുശേഷം അതുകൊണ്ട്‌ അത്‌ ഹേതുവായിട്ട്‌ ഭക്തിയെ വ്യഖ്യാനിക്കാം. നാരദര്‌ ഒരു പരമ്പരയുടെ പ്രതിനിധിയായി ഇരുന്നുകൊണ്ടാണ്‌ നമ്മോടു സംസാരിക്കുന്നത്‌. അതുകൊണ്ട്‌ ഈ സൂത്രങ്ങളെല്ലാംതന്നെ ഉപനിഷത്‌ ആശയങ്ങളാണ്‌. ഉപനിഷത്‌ ദര്‍ശനങ്ങളാണ്‌. ഇത്‌ ഉള്‍ക്കൊണ്ടിരിക്കുന്നത്‌ ബ്രഹ്മസൂത്രത്തിന്‌ സമാനമായിട്ടുള്ള സൂത്രമാണ്‌. ശാണ്‌ഡില്യര്‌ ഭക്തി സൂത്രം എഴുതിയിട്ടുണ്ട്‌ 'ശാണ്‌ഡില്യ ഭക്തിസൂത്രം'. അതിന്‌ തപോവന സ്വാമികള്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. പക്ഷേ ആ വ്യാഖ്യാനം നഷ്‌ടപ്പെട്ടു പോയിരിക്കുന്നു. അല്ലെങ്കില്‍ പുസ്‌തകരൂപത്തില്‍ നമ്മുടെ കൈയ്യില്‍ ഇരിക്കുന്നതും നഷ്‌ടപ്പെട്ടിരിക്കുകയാണ്‌, അതായത്‌ നമ്മള്‍ അറിയാതെ ഇരിക്കുകയാണ്‌.
(തുടരും...)

No comments:

Post a Comment