Wednesday, 5 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 28

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 28
യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകര്‍മ്മണാം
തേ ദ്വന്ദ്വമോഹനിര്‍മ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ
എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരു മായ ജനങ്ങള്‍ ദ്വന്ദ്വമോഹത്തില്‍നിന്നു മുക്തരായി ദൃഢവ്രതരായി എന്നെ ഭജിക്കുന്നു.
എന്നാല്‍ പുണ്യാത്മാക്കള്‍ക്ക് സംശയത്തിന്റെയും തെറ്റുകളുടേയും മുള്ളുകള്‍ അര്‍ത്ഥശൂന്യമാണെന്ന് അറിയാവുന്നതുകൊണ്ട് മായാമോഹം ഒരിക്കലും അവരുടെ മനസ്സിന് ഒരു ഭീഷണിയല്ല. അവന്‍ ഭക്തിവിശ്വാസത്തോടെ ദുശ്ചിന്തകളാകുന്ന മുള്ളുകളെ കാല്‍ക്കീഴില്‍ ഞെരിച്ചമര്‍ത്തി , അടിവെച്ചടിവെച്ച് പാപത്തിന്റെ കൊടുംകാടിനെ കടന്നുകയറുന്നു. അതിനുശേഷം അവര്‍ ചെയ്തിട്ടുള്ള സല്‍ക്കര്‍മ്മങ്ങളുടെ ബലത്തില്‍ പുണ്യത്തിന്റെ വീഥിയില്‍ക്കൂടി ഓടി, കാമക്രോധങ്ങളാകുന്ന കൊള്ളക്കാരുടെ പിടിയില്‍ പെടാതെ അക്ഷതരായി എന്നെ സമീപിക്കുന്നു.
യജ്ഞഭാവനയോടെ (സര്‍വഭൂതഹിതത്തിനായി) ചെയ്യുന്ന കര്‍മം പുണ്യം, അങ്ങനെ അല്ലാത്തത് പാപം. പാപഭാരം വാസനാരൂപത്തിലാണ് പേറേണ്ടിവരുന്നത്. എപ്പോഴെങ്കിലും തിരിച്ചറിവുണ്ടായി ജീവിതശൈലിയും കാഴ്ചപ്പാടും മാറ്റിയാല്‍, പുണ്യകര്‍മത്തില്‍ താത്പര്യം ജനിച്ചാല്‍, ബാലന്‍സ് ഷീറ്റിലെ നീക്കിയിരിപ്പില്‍ ആക്കത്തൂക്കം മാറുന്നു. ലാഭംകൊണ്ടു വേണമല്ലോ നഷ്ടം നികത്താന്‍. പാപക്കോളത്തില്‍ വരവുകള്‍ ഇല്ലാതിരിക്കയും പുണ്യം കൂടുകയും ചെയ്യുന്ന മുറയ്ക്ക് നഷ്ടക്കണക്ക് ലാഭക്കണക്കാവും. അപ്പോഴാണ് ബുദ്ധിയിലെ ആവരണം നീങ്ങി തത്ത്വദര്‍ശനമുണ്ടായി നിശ്ചയദാര്‍ഢ്യത്തോടെ പരമാത്മസ്വരൂപത്തെ ഭജിച്ചു തുടങ്ങുക.
എല്ലാരും പിറവിയില്‍ത്തന്നെ വ്യാമോഹിതരായിത്തീരുന്നു. എങ്കിലും ഓരോരുത്തരും അകപ്പെട്ടുപോകുന്ന വ്യാമോഹത്തിന് തരാതരമുണ്ടെന്നു വരുന്നു. പൂര്‍വജന്മത്തില്‍ പാപം മിക്കവാറും നശിച്ചവര്‍ വേഗം വെളിച്ചം കാണുന്നു. അല്ലാതെ, എല്ലാ മനുഷ്യരും ഒരുപോലെ പാപത്തിന്റെ സന്തതികളല്ല.
സ്ഥിരചിത്തത്തോടെ പരമാത്മാവിനെ ഭജിച്ചാലോ?
(തുടരും..)

No comments:

Post a Comment