Saturday, 15 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 9 & 10

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 9 & 10
കവിം പുരാണമനുശാസിതാരാ-
മണോരണീയാംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത്
പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മ്മദ്ധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം
ചലിക്കാത്ത മനസ്സോടും ഭക്തിയോടും ധ്യാനബലത്തോടും കൂടിയിരിക്കുന്ന യാതൊരുവന്‍ മരണകാലത്തില്‍ പ്രാണവായു വിനെ പുരികങ്ങളുടെ മധ്യത്തില്‍ വേണ്ടുംവണ്ണം നിര്‍ത്തിയിട്ട്, സര്‍വ്വജ്ഞനും ചിരന്തനനും നിയന്താവും അണുവിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നവനും സകല പ്രപഞ്ചത്തിനും രക്ഷകനും ചിന്തിപ്പാനാവാത്ത രൂപത്തോടുകൂടിയവും സൂര്യനെപ്പോലെ പ്രകാശമുള്ളവനും മായയെ അതിക്രമിച്ച വനുമായ പരമപുരുഷനെ ഇടവിടാതെ സ്മരിക്കുന്നുവോ, അവന്‍ ദിവ്യമായ പരമാത്മസ്വരൂപത്തെ പ്രാപിക്കുന്നു.
ബ്രഹ്മം നിരാകാരമാണ്. അതിനു ജനനമരണങ്ങളില്ല. അത് അഖണ്ഡവും സര്‍വസാക്ഷിയുമാകുന്നു. അത് ആകാശത്തേ ക്കാളും പൗരാണികവും അണുവിനേക്കാളും സൂക്ഷ്മവുമാണ്. അതിന്റെ പ്രഭാവം പ്രപഞ്ചത്തെ കര്‍മ്മോദ്യുക്തമാക്കുന്നു. അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തു കയും ചെയ്യുന്നു. അചിന്ത്യവും ബോധാതീവുമാണത്. ഉറുമ്പുകള്‍ക്കു തീക്കനലില്‍ കയറാന്‍ പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില്‍ കയറിപ്പറ്റാന്‍ കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്‍ക്ക് അതു പകല്‍വെളിച്ചത്തില്‍ പോലും ദൃഷ്ടിഗോചരമല്ല.
എന്നാല്‍ ജ്ഞാനികള്‍ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു പോലെ ശാശ്വതപ്രകാരം പരത്തുന്നതായി അതിനെ ദര്‍ശിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ അതിന് ഉദയമോ അസ്തമനമോ ഉണ്ടെന്നു പറയുന്നത് അര്‍ത്ഥശൂന്യമായ വാക്കുകളാണ്. അദ്ദേഹം മരണവേളയില്‍ അചലമായ മനസ്സോടെ നിരവദ്യമായ ബ്രഹ്മത്തെ സ്മരിക്കുന്നു. അദ്ദേഹം വടക്കോട്ടു ദര്‍ശനമായി പത്മാസനത്തിലിരുന്ന്, കര്‍മ്മയോഗത്തിന്റെ ആനന്ദം ഹൃദയത്തില്‍ ഏന്തിക്കൊണ്ട്, ആത്മസാക്ഷാത്കാരത്തോടുള്ള അഭിനിവേശം നിറച്ച ഏകാഗ്ര മായ മനസ്സുമായി, യഥാര്‍ത്ഥമായ ബ്രഹ്മത്തെ കൈവരിക്കാന്‍ തിടുക്കം കൂട്ടുന്നു. അതിനുശേഷം യോഗാഭ്യാസപാടവംകൊണ്ട് പ്രാണവായുവിനെ സുഷുമ്നാനാഡിയില്‍കൂടി കടത്തി ആജ്ഞാചക്രമെന്ന നാഡീജാലത്തില്‍ കൊണ്ടുവരുകയും അവിടെനിന്ന് ബ്രഹ്മരന്ധ്രത്തിലെത്തിക്കുകയും ചെയ്യുന്നു.
പ്രാണന്‍ ചിദാകാശത്തിലെത്തുമ്പോള്‍ അതു മനസ്സുമായി ഒന്നുചേര്‍ന്നുവെന്ന് ബാഹ്യമായി തോന്നുമെങ്കിലും അതിന്റെ സംയോജനം അയഥാര്‍ത്ഥമാണ്. അപ്പോള്‍ അതിരറ്റ ആത്മപ്രേമം കൊണ്ടും യോഗബലം കൊണ്ടും ദൃഢമയ അദ്ദേഹത്തിന്റെ മനസ്സിനെ ഭ്രൂമധ്യത്തില്‍ ശാന്തമായി ഉറപ്പിച്ചു നിര്‍ത്തി ദേഹത്തിനേയും മനസ്സിനേയും ലയിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ഒരു മണിയുടെ നാദം അവസാനമായി മണിക്കുള്ളില്‍ തന്നെ ലയിച്ച് ഇല്ലാതാകുന്നതു പോലെയോ, ഒരു പാത്രത്തിന്റെ കീഴില്‍ വെച്ചിരിക്കുന്ന വിളക്കിന്റെ ദീപനാളം അണഞ്ഞത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ ആര്‍ക്കും അറിയാന്‍ കഴിയാത്തതു പോലെയോ, അദ്ദേഹം ശാന്തനായി ശരീരം വെടിയുന്നു. അപ്രകാരമുള്ള ഒരുവന്‍ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹം പരമപുരുഷനാണ്. അദേഹം പരമാനന്ദപദപ്രാപ്തിയിലെത്തി എന്നെ പ്രാപിക്കുന്നു.
നമ്മുടെ ഉള്ളിലുദിക്കുന്ന ചിന്തകളെ പ്രകാശിപ്പിക്കുന്നത് ആത്മചൈതന്യമാണ്. എല്ലാവരുടെയും ഉള്ളിലെ ആത്മചൈതന്യം ഒന്നുതന്നെ എന്നിരിക്കെ അത് എല്ലാവരുടെയും എല്ലാ ചിന്തകളും അറിയുന്നു. അതിനാല്‍ അത് കവി അഥവാ സര്‍വജ്ഞനാണ്. കാണപ്പെട്ട ജഗത്ത് മുച്ചൂടും നശിച്ചാലും ആത്മാവിന് നാശമില്ല. അതിനാല്‍ കാലാതീതന്‍ അഥവാ പുരാണനാണത്. ഇന്ദ്രിയമനോബുദ്ധികള്‍ക്കും അവയുടെ ചെയ്തികള്‍ക്കും അടിസ്ഥാനം ആത്മാവായതുകൊണ്ട് അത് സര്‍വനിയന്താവാണ്. വിഭജിച്ച് സൂക്ഷ്മഭാവം കണ്ടുപിടിക്കാനാവാത്തതാണ് പരമാത്മാവ്. അണുവിനേക്കാള്‍ അണീയമാണ്. എത്ര വിഭജിച്ചാലും അതിന്റെ ഏറ്റവും ചെറിയ ഘടകത്തെ കണ്ടുകിട്ടുകയില്ല. എന്നുവെച്ചാല്‍ അതിനേക്കാള്‍ ചെറുത് അതില്‍ അപ്പോഴും സാധ്യമായിരിക്കും. അതിനാല്‍ അതിന്റെ അടിസ്ഥാനഘടന അറിയാനാവില്ല.
ജീവന്‍ ശരീരത്തില്‍ ഇരിക്കെത്തന്നെ പരംപുരുഷസാത്മ്യം സാധിക്കാം. (മരണംവരെ കാത്തിരിക്കണമെന്നില്ല.) അഥവാ ജീവിതകാലത്ത് സാധിച്ചില്ലെങ്കില്‍ ജീവന്റെ കൂടുമാറ്റവേളയില്‍ ഒരു സുവര്‍ണാവസരം ഉണ്ടെന്നു ചൂണ്ടിക്കാണിക്കുകയാണ്. എപ്പോഴായാലും മുറ ഒന്നുതന്നെ.
പ്രാഥമികമായി വേണ്ടത് നിസ്വാര്‍ഥവും നിരുപാധികവുമായ ഭക്തിയാണ്. അത് പൂര്‍ണമായ സമര്‍പ്പണംതന്നെ. പ്രേമത്തിന്റെ പരമാനന്ദമറിയാത്ത ജന്മം എന്തിനു കൊള്ളാം! ആ പ്രേമം പരമാത്മസ്വരൂപത്തോടായാല്‍ ആ സ്വരൂപവുമായി യോജിക്കാന്‍ കഴിയും. ('സ്വസ്വരൂപാനുസന്ധാനം' എന്ന് ആചാര്യസ്വാമികള്‍ ഭക്തിയെ നിര്‍വചിക്കുന്നു.) ധ്യാനയോഗബലം കൊണ്ട് ഇതു സാധിക്കാം. ധ്യാനത്തിലൂടെ ഭക്തിയുടെ പരമകോടിയിലെത്തുന്ന യോഗിയുടെ ആത്മസ്വരൂപത്തിലേക്കുള്ള പ്രയാണമാണ് പരാമര്‍ശവിഷയം. അതായത്, അഹന്തയുടെ മരണവേള.
ഭക്തിയോടു ചേര്‍ത്താണ് യോഗബലത്തെപ്പറ്റി പറയുന്നത്. യോഗബലമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിരന്തരമായ ധ്യാനപരിശീലനത്തിലൂടെ നേടിയ മനോബലമാണ് എന്നര്‍ഥം. (കുണ്ഡലിനിയോ മറ്റു ഗൂഢശക്തികളോ അല്ല.) അതുപോലെ പ്രാണനെ നെറ്റിത്തടത്തില്‍ നിര്‍ത്തുക എന്നതുകൊണ്ട് പ്രാണപ്രവൃത്തികളെ അന്യവൃത്തികളില്‍നിന്ന് പിന്തിരിപ്പിച്ച് ധ്യാനത്തില്‍ മാത്രം കേന്ദ്രീകരിക്കുക എന്നേ താത്പര്യമുള്ളൂ. ക്ലേശകരങ്ങളായ തപശ്ചര്യകള്‍ ഒന്നും വേണമെന്നില്ല.
പ്രാണവൃത്തികള്‍ പലതാണ്. (ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം, വിഷയഗ്രഹണം, ആഹാരം ദഹിപ്പിക്കല്‍, ദഹിച്ച ആഹാരത്തെ ദേഹത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കല്‍, ഉദ്ഗമന ചിന്താശക്തി അഥവാ അറിവിന്റെ പുതുമേഖലകളിലേക്ക് ഉയര്‍ത്തല്‍ മുതലായവ.) പ്രാണന്റെ വൃത്തികളാണ് ചിന്തകളുടെ ചാഞ്ചാട്ടത്തിനു നിദാനം. പ്രാണനെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പിന്നെ ധ്യാനം സുകരമാവും. പ്രാണനിയന്ത്രണം എളുപ്പമല്ല. പക്ഷേ, അത് എളുപ്പമാക്കാന്‍ ഒരു വഴിയുണ്ട്. അതാണ് പ്രണവോപാസന. ഒരാമുഖത്തിലൂടെ അതിലേക്ക് കടക്കുന്നു.
(തുടരും..)

No comments:

Post a Comment