Sunday, 9 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം തുടങ്ങുന്നു 1 & 2

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം തുടങ്ങുന്നു 1 & 2
------അതിനു മുൻപായി ഒന്നു ശ്രദ്ധിക്കുക--------
പറയുന്ന ആള്‍ ഉപയോഗിക്കുന്ന അടിസ്ഥാനപദങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് കേള്‍ക്കുന്ന ആള്‍ കൃത്യമായി അറിഞ്ഞിരുന്നാലല്ലേ, പറയുന്ന കാര്യം ശരിയായി മനസ്സിലാകൂ? ഉദാഹരണത്തിന്, ദൈവമെന്ന വാക്കിന്റെ അര്‍ഥത്തെപ്പറ്റി നിശ്ചിതമായ പൊതുധാരണ ഇല്ലാത്തവര്‍ ദൈവത്തെക്കുറിച്ച് എത്ര കാലം ചര്‍ച്ചചെയ്തിട്ട് എന്തു ഫലം?
മൂന്ന് അവസ്ഥകളിലാണ് പദങ്ങളുടെ അര്‍ഥനിര്‍വചനം അനിവാര്യമാകുന്നത് - പുതിയ ആശയം അവതരിപ്പിക്കാന്‍വേണ്ടി പുതുതായി ഉരുത്തിരിച്ചതാണ് ഈ പദങ്ങളെങ്കില്‍, പറയുന്ന കാര്യം പഴയതായാലും അത് കേള്‍ക്കുന്നത് തുടക്കക്കാരനായ വിദ്യാര്‍ഥിയാണെങ്കില്‍, പണ്ടേ ഉള്ളവയെന്നാലും പദങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ഥദോഷം വന്നുകഴിഞ്ഞെങ്കില്‍.
ഇവിടെ അവതരിപ്പിക്കപ്പെടുന്ന ആശയം നിത്യമായ അറിവാണ്, ഒരു പുതിയ കാര്യമല്ല. അര്‍ജുനന്‍ അറിവിന്റെ കാര്യത്തില്‍ ശിശുവുമല്ല. അപ്പോള്‍ വിവരമുള്ളവര്‍ക്കുപോലും അര്‍ഥശങ്ക പറ്റുമ്മട്ടിലാണ് അക്കാലത്ത് അടിസ്ഥാനപദങ്ങളും ആശയങ്ങളും പൊതുവെ കൈകാര്യം ചെയ്യപ്പെട്ടിരുന്നത് എന്നുതന്നെ അനുമാനിക്കാം.
കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍ ബ്രഹ്മം, അധ്യാത്മം, കര്‍മം, അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നീ പദങ്ങള്‍ വന്നു. ഇതില്‍ ഓരോന്നിനും അക്കാലത്ത് പല തരം അര്‍ഥകല്പനകള്‍ നിലവിലുണ്ടായിരുന്നിരിക്കാം. അതിന്റെ ഫലമായി അധ്യാത്മവിദ്യയെപ്പറ്റി മൊത്തമായ ആശയക്കുഴപ്പം നിലവില്‍ വന്നിട്ടുമുണ്ടാകാം. ''സത്യം ഒന്നേ ഉള്ളൂ എങ്കിലും അറിവുള്ളവര്‍തന്നെ പലതായി പറ''ഞ്ഞാല്‍ സംഭവിക്കാവുന്നതാണല്ലോ ഇത്.
ഇപ്പറഞ്ഞ ആറ് പദങ്ങളുടെയും ശുദ്ധമായ സരളസാരം ഗ്രഹിച്ചാല്‍ പ്രപഞ്ചത്തെയും നമ്മെയും, നമുക്ക് പ്രപഞ്ചവുമായുള്ള ബന്ധത്തെയും വേണ്ടത്ര അറിഞ്ഞുകഴിഞ്ഞു! ഈ ഓരോ വാക്കിനും കൃത്യമായ അര്‍ഥകല്പന നടത്തി ഗീത കാടും പടലും വെട്ടി ബ്രഹ്മവിദ്യയുടെ വഴി വീണ്ടും തെളിയിക്കയാണ്- പല വിതാനങ്ങളില്‍ കെട്ടിനില്‍ക്കുന്ന ജലത്തെ ഇടയിലെ അതിരുകള്‍ തട്ടി മഹാപ്രവാഹമാക്കി പാരാവാരത്തിലേക്ക് നയിക്കുന്നപോലെ.
- സി. രാധാകൃഷ്ണന്‍-ഗീതാ ദർശനം.
ശ്ലോകം 1 & 2
അര്‍ജ്ജുന ഉവാച:
കിം തദ് ബ്രഹ്മ കിമദ്ധ്യാത്മം
കിം കര്‍മ്മ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്ത-
മധി ദൈവം കിമുച്യതേ
അധിയജ്ഞഃ കഥം കോഽത്ര
ദേഹേഽസ്മിന്‍ മധുസൂദന
പ്രയാണകാലേ ച കഥം
ജ്ഞേയോഽസി നിയതാത്മഭിഃ
അല്ലയോ പുരുഷോത്തമ ! അങ്ങു പറഞ്ഞ ആ പൂര്‍ണ്ണബ്രഹ്മം എന്താണ് ? കര്‍മ്മം എന്താണ് ? അധിഭൂതമെന്നു പറയപ്പെട്ടതെന്താണ് ? അധിദൈവമെന്നും എന്തിനെയാണു പറഞ്ഞത് ? അല്ലയോ കൃഷ്ണാ, ഈ ശരീരത്തില്‍ അധിയജ്ഞഭാവേന ആരാണുള്ളത് ? അതെങ്ങനെ? ദേഹം വിട്ട് ഇവിടെ നിന്നു യാത്രയാകുമ്പോഴും ജ്ഞാനികളാല്‍ അങ്ങ് ഏതു പ്രകാരമാണ് അറിയപ്പെടുക ?
(പുരുഷോത്തമ എന്ന സംബോധന ശ്രദ്ധേയമാണ്. പ്രപഞ്ചത്തിന്റെ ക്ഷര-അക്ഷര-അക്ഷരാതീത തലങ്ങളെ അധ്യാത്മവിദ്യ മൂന്ന് പുരുഷന്മാരായി സങ്കല്പിക്കുന്നതില്‍ സര്‍വോത്തമമായ 'പുരുഷ'നാണ് പുരുഷോത്തമന്‍. പുരുഷോത്തമന്‍ എല്ലാ അറിവിന്റെയും നിറവും, എല്ലാറ്റിനും നിത്യമായ കാരണവും ആധാരവുമായ ഈശ്വരനാണ്. 'ദ്വാവിമൗ പുരുഷൗ ലോകേ.... ബിഭര്‍ത്ത്യവ്യയ ഈശ്വരഃ' 15-16-,17.)
ഒന്‍പതും പത്തും അധ്യായങ്ങള്‍ ഗീതയുടെ ഹൃദയമാണെന്നു പറയാറുണ്ട്. അതിലേക്കു കടക്കുമ്മുമ്പ് പരമാത്മബോധത്തിന് ഉറപ്പുള്ള അടിത്തറയിടാനാണ് ഇത്രയും ചോദ്യങ്ങള്‍ ഒറ്റശ്ശ്വാസത്തില്‍ അര്‍ജുനനെക്കൊണ്ട് വ്യാസര്‍ ചോദിപ്പിക്കുന്നത്.
പ്രയാണകാലത്തെക്കുറിച്ചാണ് അവസാനത്തെ ചോദ്യം. യുദ്ധഭൂമിയിലാണ് അര്‍ജുനന്‍. മരണമുള്‍പ്പെടെ എന്തും സംഭവിക്കാം. അഥവാ പെട്ടെന്ന് മരിക്കേണ്ടിവന്നാല്‍ ആ അവസാനനിമിഷത്തില്‍ പുരുഷോത്തമനായ ഈശ്വരനെ എവ്വിധമാണ് ധ്യാനിക്കേണ്ടത് എന്ന ചോദ്യം പ്രസക്തം. (താത്ത്വികതലത്തിലാണെങ്കില്‍, ജീവന് പ്രാപഞ്ചികതയില്‍നിന്ന് പരമപുരുഷനിലേക്കുള്ള - മരണനിരപേക്ഷമായ- പ്രയാണത്തില്‍ ധ്യാനവിഷയം അങ്ങനെ ഇരിക്കണം എന്നും.)
പാല്‍പ്പല്ല് പോയി പുതുത് വരുന്നപോലെയൊ കൗമാരം പോയി യൗവനമാകുന്നപോലെയൊ നദി കടലില്‍ ചേരുന്നപോലെയൊ കായ് പിടിച്ചാല്‍ പൂ കൊഴിയുന്നപോലെയൊ ഒക്കെ വേണം മരണത്തെ കാണാനെന്നാണ് ഗീത പഠിപ്പിക്കുന്നത്. അങ്ങനെ കാണാനുള്ള കെല്പ് ഒരു നിമിഷം കൊണ്ടു സാധിക്കാനുള്ള ധന്യമായ അറിവാണ് ഈ അധ്യായത്തിലെ പ്രമേയം. അത് ഒരു ജീവതാരകം പോലെ നേര്‍വഴിയില്‍ നയിക്കും. ( അതിനാല്‍ ഈ അധ്യായത്തിന് താരകബ്രഹ്മയോഗം എന്നൊരു പേരുകൂടി ഉണ്ട്.)
ആ അറിവുണ്ടായാലത്തെ മാനസികാവസ്ഥ എന്തെന്ന് പ്‌ളേറ്റോയുടെ 'ഡയലോഗുക'ളില്‍ 'ഫെയ്‌ഡൊ' എന്ന ഭാഗത്ത് കാണാമെന്ന് ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാട്ടുന്നു. ശിക്ഷാവിധിയനുസരിച്ച് വിഷം കുടിച്ച സോക്രട്ടീസ് മരണത്തിനു തൊട്ടുമുന്‍പുള്ള ഇടവേളയില്‍ അവലംബിച്ച നിലപാട് നോക്കുക. പരമമായ സത്യത്തിനും നന്മയ്ക്കും സ്വയം സമര്‍പ്പിക്കാന്‍ തീവ്രമായി ഇച്ഛിക്കുന്ന ഒരു അത്ഭുതമനസ്സ് അവിടെ കാണാം. അഥവാ, തന്നെ കുരിശില്‍ തറച്ചവരോടുപോലും പൊറുക്കേണമേ എന്ന യേശുദേവന്റെ അന്ത്യപ്രാര്‍ഥനതന്നെ മതിയായ ഉദാഹരണമാണല്ലൊ.
പ്രഭോ, അനുമാനത്തിന്റെ പരിധിയില്‍ വരാത്തവണ്ണം അധിയജ്ഞഭാവേന ശരീരത്തിലുള്ളത് എന്താണ് ? അല്ലയോ കൃഷ്ണാ! മരണസമയത്ത് ഒരു യോഗി എങ്ങനെയാണ് അങ്ങയെ അറിയുന്നതെന്ന് എനിക്കു പറഞ്ഞുതന്നാലും.
ചിന്താമണികൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒരു വീട്ടില്‍ കിടന്നുറങ്ങുന്ന ഭാഗ്യശാലിയായ ഒരുവന്‍ സ്വപ്നത്തില്‍ പറയുന്ന വാക്കുകള്‍പോലും നിരര്‍ത്ഥകമായി പോവുകയില്ല. അതുപോലെ, അര്‍ജ്ജുനന്‍ ഇത്രയും പറഞ്ഞപ്പോഴേക്കും ഭഗവാന്‍ കൃഷ്ണന്‍ പ്രതിവചിച്ചു:
ഞാന്‍ പറയുന്ന മറുപടി ശ്രദ്ധിച്ചു കേൾക്കുക.
ജ്ഞാനേശ്വരന്‍ പറയുകയാണ്:
അര്‍ജ്ജുനന്‍, എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന കല്പതരുക്കളുടെ ശീതളഛായയില്‍ വിശ്രമിക്കുന്നു. എന്തും നല്‍കുന്ന കാമധേനുവിന്റെ കിടാവാണവന്‍ . അപ്പോള്‍ പിന്നെ അവന്റെ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കുന്ന തില്‍ എന്താണ് ആശ്ചര്യം? ഭഗവാന്‍ കൃഷ്ണന്‍ കോപംകൊണ്ട് ഒരുവനെ നിഗ്രഹിച്ചാല്‍പോലും അവനു മുക്തി ലഭിക്കുന്നു. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ ഉപദേശംകൊണ്ട് അനുഗൃഹീതനാകുന്ന ഒരുവന് എന്തുതന്നെ ലഭിക്കുകയില്ല? ഭഗവാനുമായി ഒരുവന്‍ സാത്മ്യം പ്രാപിക്കുമ്പോള്‍ അദ്ദേഹം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അപ്പോള്‍ അവന്റെ സങ്കല്പങ്ങളുടെ അങ്കണത്തില്‍ അഷ്ടസിദ്ധികളും അവനെ സേവിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുന്നു. അര്‍ജ്ജുനന് ഭഗവാനോട് അനന്യമായ ഭക്തിയാണുള്ളത്. അതുകൊണ്ട് അവന്റെ ഇച്ഛ സഫലമാകുന്നു.
അര്‍ജ്ജുനന്റെ വിചാരങ്ങള്‍ എന്തായിരിക്കുമെന്നു മനസ്സിലാക്കിയ ഭഗവാന്‍ അതിനുള്ള മറുപടിയാകുന്ന വിഭവങ്ങള്‍ ഒരു തളികയില്‍ തയ്യാറാക്കിവെച്ചു. തന്റെ വാത്സല്യനിധിയായ ശിശുവിനു മുലകുടിക്കേണ്ട സമയം എപ്പോഴാണെന്ന് ഒരു മാതാവിനു നൈസര്‍ഗ്ഗികമായി അറിയാം. അതുപോലെ കാരുണ്യവാനായ ഗുരുവിനു തന്റെ ശിഷ്യനോട് അഗാധമായ വാത്സല്യം ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഭഗവാന്‍ പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക.
(തുടരും..)

No comments:

Post a Comment