Sunday, 23 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 20

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 20
പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്‍വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.
എന്നാല്‍ ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന്‍ കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള്‍ നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.
ഇപ്രകാരമുള്ള ഒരവസ്ഥയില്‍ , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാ ത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടു കൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല്‍ സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിത മെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള്‍ വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില്‍ ഒന്നു മറ്റൊന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്‍ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്‍ത്തില്‍ ഈ നാമങ്ങള്‍ പ്രതിഭാസങ്ങള്‍ മാത്രമാണ്.
സ്വര്‍ണ്ണം ഉരുക്കുമ്പോള്‍ അതു സ്വര്‍ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല്‍ ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്‍ണ്ണത്തില്‍ ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള്‍ സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്‍ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചു കളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തങ്ങിനില്‍ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള്‍ നശിക്കുന്നില്ല.
ശ്രദ്ധിക്കുക. തിരമാലകള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്‍തന്നെ നിലനില്‍ക്കുന്നു. അതുപോലെ ജീവികള്‍ നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്‍ത്തുന്നു. ആഭരണങ്ങള്‍ ഉരുക്കുമ്പോഴും സ്വര്‍ണ്ണം നിലനില്‍ക്കുന്നതുപോലെ ജീവജാലങ്ങള്‍ ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്‍ക്കുന്നു.
പരമാത്മാവിനെ ബുദ്ധികൊണ്ട് ആരാഞ്ഞറിയുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഈ ശ്ലോകത്തില്‍ വിജയപീഠത്തോടടുക്കുന്നത്. പരിണാമിയായ പ്രപഞ്ചത്തെ നിരീക്ഷിച്ച് അതിലെ ആവര്‍ത്തനസ്വഭാവം ഗ്രഹിക്കുന്നു. ആ സ്വഭാവത്തിന്റെ ചെറുതും വലുതുമായ ഫലങ്ങള്‍ വിലയിരുത്തി പ്രപഞ്ചമെന്ന വലിയ സ്പന്ദത്തിന്റെ ആവര്‍ത്തന സ്വഭാവത്തിലെത്തുന്നു. എന്തെങ്കിലുമൊന്ന് അങ്ങനെ ആവര്‍ത്തിക്കണമെങ്കില്‍ അതിന് അടിസ്ഥാനമായി നാശമോ ആവര്‍ത്തന സ്വഭാവമോ ഒന്നും ഇല്ലാത്ത ഒന്ന് അനിവാര്യമാണ് എന്ന്അറിയുന്നു. കാര്യം ഉണ്ട് എന്നതിനാല്‍ കാരണവും ഉണ്ട് എന്ന് തീര്‍ച്ചപ്പെടുന്നു. അങ്ങനെ, അതുതന്നെയാണ് അത് എന്ന് സിദ്ധിക്കുന്നു. അതിന്റെ ഉത്പന്നമാണ് മനസ്സും ബുദ്ധിയും എന്നതിനാല്‍ അതിനെ 'വ്യക്ത'മായി അറിയാന്‍ സാധ്യമല്ല എന്നുകൂടി ഉറപ്പാവുന്നു. ചരാചരമാതാവായ അവ്യക്തമെന്ന മാധ്യമംതന്നെ മനോബുദ്ധികള്‍ക്ക് പിടിയിലൊതുങ്ങുന്നതല്ല. അപ്പോള്‍, ആ മാധ്യമത്തിനും ആധാരവും ആ മാധ്യമത്തില്‍ സ്പന്ദനബീജാവാപം ചെയ്യുന്നതുമായ പരമാത്മാവ് ആ അവ്യക്തത്തെക്കാള്‍ അവ്യക്തമേ ആകൂ. അതുകൊണ്ട് അത് പരമം, അചിന്ത്യരൂപം.
സങ്കല്പാതീതമെന്നാലും ബുദ്ധിക്ക് അതിനെ 'ഗ്രഹിക്കാന്‍' കഴിയും. ('ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം'). എവ്വിധം എന്നാണെങ്കില്‍ ഇതാ ഇപ്പറഞ്ഞ മുറയില്‍. അങ്ങനെ ഗ്രഹിച്ചതിന് അഭിമുഖമായി മനസ്സിനെ നിര്‍ത്താന്‍ കഴിയും. ആ നില്പില്‍ മനസ്സ് ഏകാഗ്രമായാല്‍ മനസ്സിന് 'അതിനെ' 'അനുഭവിക്കാന്‍' കഴിയും. കാരണം, മനസ്സിന്റെയും ബുദ്ധിയുടെയും എല്ലാം ആധാരം അതുതന്നെയാണ്. ഈ അനുഭവമാണ് പ്രപഞ്ചത്തിലെ ഏറ്റവും ആനന്ദദായകമായ അനുഭൂതി.
അവ്യക്തത്തിനും അവ്യക്തമായി ഉള്ള ഉണ്മയും പ്രപഞ്ചത്തിലെ ജീവജാലങ്ങളും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം കൂടി ഇവിടെ കണ്ടെത്താം. ബോധമാണ് ആ പൊക്കിള്‍ക്കൊടി. അതിലൂടെയാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഉടലെടുക്കാനാവശ്യമായ ചൈതന്യം പകര്‍ന്നുകിട്ടിയത്. പരമമായ അവ്യക്തത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകാന്‍ മതിയായ അളവുവരെ പരിണാമത്തിലൂടെ വളര്‍ന്നതും ഈ പൊക്കിള്‍ക്കൊടിയിലൂടെ ലഭിച്ച പോഷകം കൊണ്ടാണ്. എന്തില്‍നിന്നാണോ പിരിഞ്ഞുപോന്നത് അതിലേക്ക് തിരികെ ചെല്ലാനുള്ള ഒരുക്കം പൂര്‍ത്തിയാവുകയായിരുന്നു പരിണാമത്തിലൂടെ. പ്രപഞ്ചം മൊത്തമായി സ്പന്ദനക്കിതപ്പുകളിലൂടെ യത്‌നിക്കുന്നത് രണ്ടായതിന്റെ ഈ ഒന്നാകലിനായാണ്. ഒരു ജീവകണിക ആ ഒന്നാകലിലെത്തുമ്പോള്‍ അത്രയ്‌ക്കെങ്കിലും ഈ ലക്ഷ്യം പൂര്‍ത്തിയായി. ആ ചൈതന്യകണത്തിന് പിന്നെ ഈ കല്പത്തിലെ വിവിധ തലങ്ങളിലെ സ്പന്ദങ്ങളുടെ ലോകങ്ങളിലോ കല്പാന്തരത്തിലെ ആവൃത്തികളിലോ അകപ്പെടുന്നതിലൂടെ 'രണ്ടത്തം' വേണ്ടിവരില്ല.
(തുടരും..)

No comments:

Post a Comment