Saturday, 15 November 2014

നാരദഭക്തി സൂത്ര DAY 8 എട്ടാം ദിവസം

നാരദഭക്തി സൂത്ര DAY 8  എട്ടാം ദിവസം
അമൃതസ്വരൂപാത്‌ ച - 
അമൃതമാണതിന്റെ സ്വരൂപം. 
പ്രേമത്തില്‌ എന്റേതാക്കലില്ല. 
ഞാനവളെ പ്രേമിച്ചിരുന്നു. 
ഒരുകാലത്ത്....
ഇപ്പോഴില്ല !
പ്രേമം ഇത്രകാലം നിലനില്‍ക്കുമോ?
ഇല്ല. 
പിന്നെ അതെന്തായിരുന്നു?
അത്‌ കാമമായിരുന്നു. 
അതെ വേഷം മാറുന്നതാണ്‌. 
പ്രേമം കാമം ഇവ തമ്മില്‍ ഒരു ബന്ധവുമില്ല. 
അതിനെക്കുറിച്ചാണ്‌ ഗോപികാഗീതത്തില്‍.
ഇങ്ങനെ ആരെങ്കിലുമുണ്ടായിരുന്നുവോ എന്നുള്ളതിനെ നാരദന്‍ പറയാന്‍ പോകുന്നുണ്ട്‌. 
ആദ്യം ഭക്തിയെ നിര്‍വചിക്കുന്നത്‌ പ്രേമമെന്നും,
ആ പ്രേമം അമൃതമാണെന്നും, അമൃതമാണ്‌ അതിന്റെസ്വരൂപം എന്നു പറഞ്ഞുകൊണ്ടാണ്‌. 
ആരെങ്കിലുമൊക്കെ മരിച്ചുകഴിഞ്ഞാല്‍,
എന്റെ ഭര്‍ത്താവിന്‌ എന്തെങ്കിലും അസുഖങ്ങള്‍ വരുന്ന സമയത്ത്‌, 
ഭര്‍ത്താവ്‌ മരിക്കുന്ന സമയത്ത്‌, കുട്ടികള്‍ക്ക്‌ എന്തെങ്കിലും അബദ്ധങ്ങള്‍ പറ്റുന്ന സമയത്ത്‌,
ഫോട്ടോ വലിച്ചെറിയുക. പിന്നെ വിളക്ക്‌ കത്തിക്കലുമില്ല. ഒരു പരിപാടിയുമില്ല.
അല്ലെങ്കില്‍ എല്ലാ പരിപാടികളും നിര്‍ത്തി.
മുമ്പ്‌ അവര്‌ വലിയ ഭക്തന്മാരായിരുന്നു. കാരണം ഗുരുവായൂര്‌ പോകുമ്പോഴാണ്‌ ഭര്‍ത്താവ്‌ അപകടത്തില്‍ മരിച്ചത്‌. ഭഗവാനെ കാണാന്‍ പോകുമ്പോള്‍. 
ആരു പറഞ്ഞു ഭഗവാനെ കാണാന്‍ പോകുമ്പോഴാണെന്ന്‌ ?
ഇവിടെയൊക്കെയാണ്‌ ഭഗവാനിരിക്കുന്നത്‌ എന്ന്‌ നമ്മളങ്ങോട്ട്‌ ഉറപ്പിച്ചതാണ്‌ കുഴപ്പം. ഇങ്ങനെയുള്ള കാര്യങ്ങള്‌ ചെയ്യലാണ്‌ ഭഗവദ്‌കാര്യം ചെയ്യല്‌ എന്ന്‌ നാം കരുതിയതാണ്‌ നമ്മുടെ കുഴപ്പം.
ആശ്രമത്തിന്റെയോ,അമ്പലത്തിന്റെയോമുന്നിൽ ഒരുപാടുനേരം ക്യുവിൽ നിന്നാൽ കിട്ടുന്നതല്ലതു!
ജീവിതം എന്നു പറയുന്ന ഒരു സാധനമുണ്ട്‌ അതിനെയാണ്‌ ഇവിടെ ഭക്തി എന്നു പറയുന്നത്‌. എനിക്ക്‌ എന്റെ സഹജനോട്‌ തോന്നുന്ന, എനിക്ക്‌ എന്നോട്‌ തോന്നുന്ന ദിവ്യമായ പ്രേമമാണ്‌ ഭക്തി. 
അസ്‌മിന്‍ എന്നു പറഞ്ഞാല്‍,
തന്നില്‍ -എന്നില്‍ എന്നോടു തോന്നുന്ന പരമമായ പ്രേമം. 
വേറാരോടെങ്കിലുമല്ല,
അപ്പോള്‍ എനിക്ക്‌ വേറെ വ്യക്തികളോടു തോന്നുന്നതിന്‌ എന്താ പറയുക?
സ്നേഹം,ഇഷ്ട്ടം,താൽപ്പര്യം ഈ ഗണങ്ങളിൽ പെടുത്താം 
ഇതാകട്ടെ അവനവനില്‍ ഉള്ള പരമമായ പ്രേമമാണെന്നും ആ പരമമായ പ്രേമം അമൃതസ്വരൂപമാണെന്നും.
അപ്പോള്‍ മരണമില്ലാത്ത അമൃതസ്വരൂപമാര്‍ന്ന ഒന്ന്‌ എന്നില്‍ സംഭവിച്ചിട്ടുണ്ടോ? ഇതാണിവിടെ അന്വേഷണ വിഷയം എന്നു പറയുന്നത്‌. 
നാരദര്‍ക്ക്‌ പറയാനുള്ളതിതാണ്‌ പ്രേമിക്കുക.
പ്രേമംഎന്നുള്ളത്‌ നമ്മളില്‍ സംഭവിക്കണം. 
പലരും ചോദിക്കും നിങ്ങള്‍ക്കെന്നോട്‌ പ്രേമം ഉണ്ടോ?
ഒരു പുരുഷന്‍ സ്‌ത്രീയെ കണ്ടിട്ട്‌ പ്രേമത്തിലായത്രേ.
അവരു ഐസ്‌ക്രീമൊക്കെ കഴിച്ച്‌ അങ്ങനെയിരിക്കുമ്പോള്‍ ഇവന്‍ അവളോട്‌ ചോദിച്ചു. 
നീ ഇതിനുമുമ്പ്‌ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? 
അവള്‍ ഒന്നും മിണ്ടാതിരിക്കുകയാണ്‌....
അപ്പോള്‍ അവന്‍ ചോദിച്ചു നീയെന്താ ഒന്നും മിണ്ടാത്തത്‌.?
അവള്‍ പറഞ്ഞു. 
ഞാനെണ്ണുകയാണ്‌ നിങ്ങളൊന്നു മിണ്ടാതിരിക്കൂ!!!!

അമൃതസ്വരൂപാത്‌-
ഇത്‌ മരണമില്ലാത്ത പ്രേമമാണ്‌. 
അത്‌ എനിക്ക്‌ ആരോട്‌ ?
എന്നോട്‌ ,എനിക്ക്‌ എന്നെ പ്രേമിക്കാന്‍ പറ്റുന്ന ഒരവസ്ഥാവിശേഷം അല്ലെങ്കില്‍ ഞാന്‍ ഞാനുമായി പ്രേമത്തിലാവുന്ന ആ ഒരു നിമിഷം. 
അതിനെക്കുറിച്ചാണ്‌ നാരദനിനി വര്‍ണ്ണിക്കാന്‍ പോകുന്നത്‌. അതു ലഭിച്ചാലുണ്ടാകുന്ന നമ്മിലെ മാറ്റങ്ങള്‍ അതിനെക്കുറിച്ചൊക്കെയാണ്‌ ഇനി പറയാന്‍ പോകുന്നത്‌. 
നമ്മളിന്നു പറയുന്നഭക്തി രാവിലെ നാലുമണിക്കെഴുന്നേല്‍ക്കുന്നു,സഹസ്രനാമം ജപിക്കുന്നു, അമ്പലത്തില്‍ പോകുന്നു. തിങ്കളാഴ്‌ച ഇന്നിടത്ത്‌, ചൊവ്വാഴ്‌ച ഇന്നിടത്ത്‌ അങ്ങനെ ഓരോ ദിവസം ഇന്ന ഇന്ന സ്ഥലത്ത്‌ ഞായറാഴ്‌ച പള്ളീലും പോയി ഇനി അതിനൊരു കുറവും വരുത്തണ്ട. മറ്റെയിടത്ത്‌ ഞാന്‍ ശ്രമിച്ചുനോക്കി പക്ഷേ അവര്‌ കയറ്റുന്നില്ല. അതുകൊണ്ട്‌ അവിടെ പോയില്ല. എവിടുന്നാ കിട്ടുക എന്നറിയില്ല. അതുകൊണ്ട്‌ എല്ലായിടത്തും പോവുകയാണ്‌. ഇതില്‍ യാതൊരു ഹിന്ദുയിസവുമില്ല. ഭക്തനാണോ അവന്‍ അവനില്‍ പ്രേമമുള്ളവനായിരിക്കണം. അത്‌ അമൃതസ്വരൂപമാര്‍ന്ന പ്രേമമായിരിക്കണം. യാതൊരു കലര്‍പ്പും ഇല്ലാത്തതായിരിക്കണം. എന്നാല്‍ മാത്രമേ എനിക്ക്‌ ഈ വിശ്വത്തെ പ്രേമിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെ നാരദര്‌ ഭക്തിയുടെ ആരംഭം പറയുന്നത്‌ അവനവനില്‍ നിന്നാണ്‌. വേദശാസ്‌ത്രങ്ങളൊക്കെ അങ്ങനെതന്നെയാണ്‌. അവനവനിലാണ്‌ തുടക്കമെന്നു.
അസ്‌മിന്‍ പരമപ്രേമരൂപാ-
പരമം എന്നു പറഞ്ഞാല്‍ ദേശം കൊണ്ടോ കാലം കൊണ്ടോ വസ്‌തുവിനെക്കൊണ്ടോ പരിമിതപ്പെടുത്താന്‍ പറ്റാത്തതായി യാതൊന്നുണ്ടോ അതാണ്‌ പരമം. 
ദേശകാല വസ്‌തു പരിമിതികള്‍ക്ക്‌ അപ്പുറത്താണ്‌ അത്‌ വിരാജിക്കുന്നത്‌. 
ഇനി ഈ ഭക്തി കിട്ടിക്കഴിഞ്ഞാല്‍ എന്തൊക്കെയാണ്‌.
(തുടരും...) 

No comments:

Post a Comment