Sunday, 30 November 2014

നാരദഭക്തി സൂത്രം 27 ദിവസം

നാരദഭക്തി സൂത്രം  27 ദിവസം
കേരള വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദസ്വാമിജി,
ഒരു കാലത്ത്‌ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ സ്വാമിജിയുടെ പ്രഭാഷണം ഗംഭീരമായിട്ട്‌ നടന്നിരുന്നു. നാരായണഗുരുദേവന്റെയൊക്കെ അനുഗ്രഹം കിട്ടിയിട്ടുള്ള സ്വാമിജിയാണ്‌ രാമകൃഷ്‌ണ പരമ്പരയിലുള്ളതാണ്‌. 
സ്വാമിജി പൂജകനെക്കുറിച്ച്‌ പറയുന്നതാണ്‌. 
അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുമത്രേ ''നീരിതാ കല്ലേ, പൂവിതാ കാറ്റേ,ചോറിതാ കാക്കേ ഞാനിതാ പോണേ "ഇതാണത്രേ മന്ത്രം.
ഈ ഒരു ഭാവത്തെയല്ല വ്യാസര്‌ ഇവിടെ പറയുന്നത്‌,
ആ പൂജകന്‌, ഇപ്പോഴുള്ള പൂജകരെയൊന്നും പരിഹസിക്കുകയോ ഒന്നുമല്ല. 
ഇവിടെ വ്യാസര്‌ പൂജയെന്നു പറയുമ്പോള്‍ എല്ലാം പൂജ തന്നെയാണ്‌. 
രമണമഹര്‍ഷി പറയുന്നു - "ജഗദ ഈശധീ യുക്ത സേവനം, അഷ്‌ടമൂര്‍ത്തിഭൃ ദേവപൂജനം."
ജഗദീശ്വരനാരാണ്‌? 
അഷ്‌ടമൂര്‍ത്തിധരനാണ്‌. ആ അഷ്‌ടമൂര്‍ത്തിധരനില്‍ ഞാനെന്തു ചെയ്യുന്നുവോ അതെല്ലാം പൂജയാണ്‌. പൂജാഭാവം. ഇപ്പോള്‍ ഞാനേതെങ്കിലും മൂര്‍ത്തിയില്‍, ആ മൂര്‍ത്തിയോടുള്ള ഒരു പ്രത്യേക പ്രേമഭാവം. അതിപ്പോള്‍ പലര്‍ക്കുമുണ്ട്‌. പലരും രാവിലെ ആയിക്കഴിഞ്ഞാല്‍ അവര്‍ക്ക്‌ അവരുടേതായിട്ടുള്ള ചെറിയ എന്തെങ്കിലും ഒരു വിഗ്രഹം വച്ച്‌, അവര്‍ക്കതില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ഉണ്ട്‌ എന്നു പറയുകയാണ്‌. നമ്മള്‌ പൂജകനാണോ എന്നു ചോദിച്ചാല്‍ പൂജകനല്ല. പേരിന്‌ അതിരിക്കട്ടെ.
ഒരു സാ്രമ്പാണി പകുതിയായാല്‍ പറയും മോനേ അത്‌ അണച്ചു വെച്ചേക്കുക നാളെ കത്തിക്കാം. നാളേക്ക്‌ വേറെ എടുക്കണ്ടല്ലോ. എല്ലാത്തിലും ഒരു പിശുക്ക്‌ കാണിക്കുന്ന ഒരു രീതി. അല്ലെങ്കില്‍ വൃത്തിയില്ലായ്‌ക. 
കൃഷ്‌ണന്‍ കാര്‍വര്‍ണന്‍ എന്നല്ലേ പറയുന്നത്‌. അതുകൊണ്ടാ ഇങ്ങനെ ഇരിക്കുന്നത്‌ നല്ല ഓടിന്റേതായിരുന്നു ഇപ്പോള്‍ തൊടാന്‍ പറ്റില്ല !
ശ്രദ്ധയുളളവരുടെ പൂജ കണ്ടാലറിയാം അത്ര വൃത്തിയായിരിക്കും. 
അവര്‍ക്ക്‌ വിളക്കു കഴുകുന്നതില്‌, അത്‌ തുടയ്‌ക്കുന്നതില്‌, തിരി ഇടുന്നതില്‌ എല്ലാറ്റിലും അതിനുവേണ്ടി ചെയ്യുന്ന എല്ലാറ്റിലും, ഒരു പൂവിറുക്കുകയാണെങ്കില്‌ ഒരു ഇല എടുക്കുകയാണെങ്കില്‌ എല്ലാം ശ്രദ്ധയോടെയായിരിക്കും. വേറെ ചിലരാകട്ടെ എടാ ആ വിളക്കൊന്നു കത്തിച്ചേ ...
എനിക്കു പറ്റില്ല, 
വേണമെങ്കില്‍ നിങ്ങള്‌ കത്തിച്ചോ ശ്ശൊ! ഇങ്ങനെയൊരു കുരുത്തം കെട്ടവന്മാര്‌ .....
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്‌ ............
എന്താ നിങ്ങള്‍ക്കിപ്പം പോയി കത്തിച്ചു കൂടേ- 
വിളക്കു കത്തിക്കുന്നതില്‍ ആര്‍ക്കും താല്‌പര്യമില്ല. 
അല്ലെങ്കില്‌ ഒരു ഫോട്ടോ വച്ച്‌ അതിലൊരു മാലയിടുന്നതില്‌. 
പിന്നെ നമ്മുടെ പൂജ എന്നു പറയുന്നത്‌ ഓണം, 
വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍.
വ്യാസഭഗവാന്‍ പറയുന്ന പൂജാദിഷു അനുരാഗഃ - അതിലുളള അനുരാഗം എന്നു പറയുന്നത്‌ "ആജ്യധാരയാ ശ്രോതസാസമം." അത്‌ മുറിവില്ലാത്തതാണ്‌. ഒഴുക്കുള്ളതാണ്‌. ഈ പൂജയെ എന്തിനാണ്‌ വിധിച്ചിരിക്കുന്നത്‌. എല്ലാം തന്നെ പൂജാഭാവത്തില്‌ ചെയ്യുന്നതിനായിട്ടാണ്‌. എല്ലാത്തിലും അത്തരത്തിലുള്ള ഒരു സമീപനം നമുക്ക്‌ കൈവരുന്നതിനായിട്ടാണ്‌. 
ഏതെങ്കിലും ഒരു വിഗ്രഹത്തില്‌ ഏതെങ്കിലുമൊരു രൂപത്തിലോ, ഫോട്ടോയിലോ, വിളക്കിലോ, അഗ്നികുണ്‌ഠത്തിലോ എവിടെയെങ്കിലും ശ്രദ്ധാപൂര്‍വ്വം നമ്മളനുഷ്‌ഠിക്കുന്ന കര്‍മ്മങ്ങളെ. അതിലുളള അനുരാഗത്തെ പാരാശര്യന്‍ വ്യാസഭഗവാന്‍ ഭക്തിയായി പറഞ്ഞിരിക്കുന്നുവെന്ന്‌ നാരദര്‌ വ്യാസഭഗവാന്റെ അഭിപ്രായത്തെ നമ്മളോട്‌ പറയുന്നു. ഇനി സാക്ഷാല്‍ ശ്രീകൃഷ്‌ണന്‌ പേരിട്ടിട്ടുള്ള ഗര്‍ഗ്ഗഭഗവാന്റെ അഭിപ്രായത്തെ നാരദര്‌ നമ്മുടെ മുമ്പില്‍ വയ്‌ക്കുന്നു.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 28

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 28
 
വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം.
അത്യേതി തത് സര്‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം.

ഈ തത്ത്വമറിഞ്ഞ യോഗി, വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ എന്നിവകൊണ്ടു സിദ്ധിക്കുന്ന എല്ലാ പുണ്യഫലങ്ങളേയും അനുഭവിച്ചറിഞ്ഞ് അവയ്ക്കൊക്കെ അപ്പുറത്തുള്ള ആനന്ദാനുഭവത്തില്‍ എത്തിച്ചേരുന്നു. പിന്നീട് ആദ്യവും പരമവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.

വിശദമായി വേദങ്ങള്‍ പഠിക്കുകയും വിപുലമായി യജ്ഞങ്ങള്‍ നടത്തുകയും കൊടിയ തപസ്സുകള്‍ ചെയ്യുകയും ഉദാരമായി ദാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരുവന്‍ എത്രമാത്രം ഐശ്വര്യമോ സമ്പത്തോ നേടിയാലും അവയില്‍നിന്നെല്ലാമായി ലഭിക്കുന്ന ഫലത്തെ ബ്രഹ്മാനുഭവത്തില്‍ നിന്നുണ്ടാകുന്ന പരിശുദ്ധമായ ആനന്ദാനുഭൂതിയുമായി താരതമ്യം ചെയ്യാന്‍ സാധ്യമല്ല.

വേദാനുഷ്ഠാനക്രമങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന സ്വര്‍ഗ്ഗീയമായ ആനന്ദം ശാശ്വതമായ ആനന്ദവുമായി തുലനംചെയ്യുമ്പോള്‍ കുറവായി തോന്നുകയില്ല. അതു തളരുകയോ അവസാനിക്കു കയോ ചെയ്യാതെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്നതുകൊണ്ട്, അതിനു പരമാനന്ദവുമായി ബന്ധമുണ്ടെന്ന് അജ്ഞാനികള്‍ കരുതുന്നു. സ്വര്‍ഗ്ഗാനുഭൂതി, ഇന്ദ്രിയവിഷയകമാണെങ്കിലും, അത് ഈശ്വരേഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, നൂറ് യജ്ഞങ്ങള്‍ നടത്തിയാലും ആര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. ശ്രേഷ്ഠനായ യോഗി തന്റെ സൂക്ഷ്മവും അനിതര സാധാരണവുമായ അന്തര്‍ദൃഷ്ടി കൊണ്ട് അതിനെ പരമാനന്ദവുമായി തുലനം ചെയ്തുനോക്കു മ്പോള്‍ അതു നിസ്സാരമായി അവര്‍ ദര്‍ശിക്കുന്നു. അപ്പോള്‍ ഈ സ്വര്‍ഗ്ഗീയാനന്ദം, പരബ്രഹ്മത്തിന്റെ പീഠത്തില്‍ കയറിയിരി ക്കുന്നതിനുള്ള ചവിട്ടുപടിയായി അവന്‍ ഉപയോഗിക്കുന്നു.
സമൂഹത്തിലെ എല്ലാ ഉച്ചനീചത്വങ്ങളെയും ഒറ്റയടിക്ക് നിലംപരിശാക്കുന്ന അതിധീരമായ സമാപന ശ്ലോകമാണ് ഇത്. യാഗം ചെയ്തും വേദം പഠിച്ചും സ്വര്‍ഗം നേടാമെന്ന് ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. പക്ഷേ, ഇത് രണ്ടും ചെയ്യാന്‍ പ്രത്യേകജാതികള്‍ക്കേ അവകാശവും അധികാരവും ഉണ്ടായിരുന്നുള്ളൂ. അത് ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയുമായിരുന്നു. ഇടനിലക്കാരായ പുരോഹിത വര്‍ഗത്തിന്റെ സഹായസഹകരണങ്ങളില്ലാതെ ഇതു രണ്ടും ചെയ്യാനും പറ്റില്ല.

തപസ്സു ചെയ്യാനും ഉയര്‍ന്ന ജാതികള്‍ക്കേ അധികാരമുണ്ടായി രുന്നുള്ളൂ. അതുപോലെ, വ്യാപകമായി ദാനം ചെയ്യണമെങ്കില്‍ ധാരാളം കൈയിരിപ്പുള്ളവര്‍ക്കല്ലേ പറ്റൂ? എന്നാലോ, എല്ലാ ആളുകള്‍ക്കും ഇതൊക്കെ ചെയ്യാന്‍ അവകാശവും അധികാരവും വേണമെന്നല്ല ഭഗവാന്റെ ഉറച്ച നിശ്ചയമായി വ്യാസര്‍ (നിറകണ്‍ ചിരിയോടെ) പറയുന്നത്, ഇതിനേക്കാള്‍ എത്രയോ മഹത്തായത് ആര്‍ക്കും നേടാവുന്നതായി അപ്പുറത്തുണ്ടെന്നാണ്. എച്ചിലിനും വറ്റിനും ആരെങ്കിലും കടിപിടി കൂടിക്കോട്ടെ, പാല്പായസം അപ്പുറത്തതാ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വഴി പോയാല്‍ അങ്ങെത്തുമെന്നു മാത്രമല്ല ഉറപ്പിച്ചു പറയുന്നത്, മറ്റേ വഴി പോകുന്നവര്‍ അവിടെ ഒരിക്കലും എത്തില്ല എന്നുകൂടിയത്രെ!

ഏതു ജാതിയില്‍പ്പെട്ട ആര്‍ക്കും കുചേലനും കുബേരനും ആണിനും പെണ്ണിനും ഏതു പ്രായക്കാര്‍ക്കും (ഋതുവാര്‍ന്ന പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും എല്ലാം) ഒരുപോലെ ആശ്രയിക്കാവുന്ന പരമമായ മുക്തിമാര്‍ഗമാണ് ധ്യാനയോഗം.

പരലോകസുഖത്തിനുള്ള ഇന്‍ഷുറന്‍സല്ല, ഈ ലോകത്തും പിന്നെ എന്നേക്കും പരമാനന്ദത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ് അത്. ഏജന്റിന് കൈമടക്കേണ്ട, അപേക്ഷാഫോറം പൂരിപ്പിക്കേണ്ട, രജിസ്‌ട്രേഷന്‍ ഫീ കൊടുക്കേണ്ട, വെരിഫിക്കേഷന്‍ ഇല്ല. ചോദിച്ചു വാങ്ങുകപോലും വേണ്ട. ഇതാ ഇരിക്കുന്നു. എടുത്തോളുക, യഥേഷ്ടം!

അക്ഷരബ്രഹ്മയോഗോ നാമ അഷ്ടമോ ഽ ദ്ധ്യായഃ
അക്ഷരബ്രഹ്മയോഗം എന്ന എട്ടാം അദ്ധ്യായം കഴിഞ്ഞു.

(തുടരും..)

Saturday, 29 November 2014

നാരദഭക്തി സൂത്രം 26 ദിവസം

നാരദഭക്തി സൂത്രം  26 ദിവസം
15. "തല്ലക്ഷണാനി വാച്യന്തേ നാനാ മതഭേദാത്‌"
നാനാവിധമായ അഭിപ്രായഭിന്നതകള്‍ ഉള്ളതുകൊണ്ട്‌ ഭക്തിയുടെ ലക്ഷണങ്ങള്‍ ഇവിടെ വിവരിക്കുന്നു. 
അതിന്റെ ലക്ഷണങ്ങളെക്കുറിച്ച്‌ പറയപ്പെടുന്നു. 
ഭക്തിയുടെ ലക്ഷണങ്ങളെക്കുറിച്ച്‌ പറയപ്പെട്ടിട്ടുണ്ട്‌. 
നാനാമതഭേതാത്‌ - വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളോട്‌ കൂടിയിട്ട്‌, 
ഭക്തിയെക്കുറിച്ച്‌, നാരദരുടെ സമകാലികന്മാരായിട്ടുള്ളവര്‌ പറഞ്ഞിട്ടുണ്ട്‌.
ഈ അഭിപ്രായത്തെയൊക്കെ നാരദര്‌ മുമ്പില്‍ വയ്‌ക്കുന്നു. 
നമ്മുടെ ആചാര്യന്മാരുടെ ഒരു രീതി മറ്റുളളവരെ ബോധിപ്പിച്ചത്‌ 
ഇവിടെ നാരദര്‌ ആരൊക്കെ എന്തൊക്കെ ഈ വിഷയത്തില്‌ പറയപ്പെട്ടിട്ടുണ്ട്‌. 
അതിനെ മുഴുവന്‍ പറയുന്നു. അവരെയൊക്കെ ആദരിച്ചുകൊണ്ട്‌ അവരുടെയൊക്കെ അഭിപ്രായത്തെ മുമ്പില്‍ വയ്‌ക്കുന്നു. പിന്നെ നാരദരുടെ അഭിപ്രായത്തെയും പറയുന്നു.
16. "പൂജാദിഷ്വാനുരാഗ ഇതി പാരാശര്യഃ"
അഗാധപ്രേമത്തോടും, ദൃഢആസക്തിയോടും കൂടിയുള്ള ഭഗവദ്‌പൂജയാണ്‌ ഭക്തി.
പാരാശര്യഃ - എന്നു പറഞ്ഞാല്‍ പരാശര മഹര്‍ഷിയുടെ പുത്രനായിട്ടുള്ള വ്യാസന്‍. വ്യാസഭഗനാന്റെ അഭിപ്രായത്തെയാണ്‌ നാരദന്‍ ആദ്യം തന്നെ ഇവിടെ അവതരിപ്പിക്കുന്നത്‌. പൂജാതികളിലുളള അനുരാഗം എന്ന്‌ ഏതെങ്കിലും ഒരു വിഗ്രഹത്തെ ഭഗവാനാണ്‌ എന്ന്‌ കരുതി അതില്‌ പൂജകളൊക്കെ ചെയ്യുക. അതിനോടുള്ള അങ്ങേയറ്റത്തെ താത്‌പര്യത്തെ വ്യാസഭഗവാന്‍ പറഞ്ഞിട്ടുണ്ട്‌. അതൊരു രീതിയാണ്‌, എന്താണ്‌ പൂജയില്‌, പൂജകന്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ചൊക്കെ പറയുന്നുണ്ട്‌. താന്‍ ഏതൊരു പ്രതീകത്തെയാണോ ഈശ്വരന്‍ എന്ന്‌ സങ്കല്‍പ്പിച്ചിരിക്കുന്നത്‌ അതില്‍ പൂര്‍ണ്ണമായ ശ്രദ്ധ അതില്‍ ശിലയെന്ന ബുദ്ധി പാടില്ല.
(തുടരും...)

നാരദഭക്തി സൂത്രം Day 25 ഇരുപത്തഞ്ചാം ദിവസം

നാരദഭക്തി സൂത്രം Day 25  ഇരുപത്തഞ്ചാം ദിവസം
13. "അന്യഥാ പാതിത്യശങ്കയാ"
അല്ലെങ്കില്‍ താന്‍ നേടിയതായ അദ്ധ്യാത്മസിദ്ധിയില്‍നിന്ന്‌ അധഃപതിച്ചെങ്കിലോ എന്ന ശങ്കകൊണ്ട്‌. 
അന്യഥാ അല്ലെങ്കില്‍ 
പാതിത്യശങ്കയാ - അധഃപതിച്ചേക്കാം എന്ന ശങ്ക ഉള്ളതുകൊണ്ട്‌.
അല്ലെങ്കില്‍ അധഃപതനമുണ്ട്‌. ഭഗവാന്‍ ഗീതയില്‍ പറഞ്ഞത്‌ 
- ന ആത്മാനം അവസാദയേത്‌ - ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയും - ന അഥോനയേത്‌ - അടിയിലേക്ക്‌ കൊണ്ടുപോകരുത്‌.
14. "ലോകോ�പി താവദേവ, ഭോജനാദി വ്യാപാരസ്‌തു ആശരീരധാരണാവധി"
ലൗകികവും സാമൂഹ്യവുമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്‌ ബാഹ്യലോകത്തെപ്പറ്റി ബോധമുള്ളതുവരെ മാത്രം. 
എന്നാല്‍ ഭക്ഷണം കഴിക്കുക മുതലായ ദേഹപരമായ വ്യാപാരങ്ങള്‍ ദേഹം നിലനില്‍ക്കുന്നതുവരെ തുടരണം. 
നാം നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കണം. 
അത്‌ തന്നെയാണ്‌ ശാസ്‌ത്രരക്ഷണം. 
ശാസ്‌ത്രം തന്നെയായിരിക്കും നമ്മളെ രക്ഷിക്കുന്നത്‌ എന്നു പറഞ്ഞിട്ട്‌ അല്ലെങ്കിലോ പതനത്തിന്‌ ഹേതുവാണ്‌. 
പതനത്തെക്കുറിച്ചു പറയുമ്പോള്‍ ശാസ്‌ത്രത്തിന്റെ പതനമുണ്ട്‌. 
ശാസ്‌ത്രമെപ്പോഴാണത്രേ പതിക്കുന്നത്‌ നമ്മള്‌ ശാസ്‌ത്രത്തെ ഉപേക്ഷിക്കുമ്പോഴാണ്‌. 
ഹയഗ്രീവന്‍ ശാസ്‌ത്രത്തെ കൊണ്ടുപോവുക എന്നു പറയുന്നതിതാണ്‌. 
അങ്ങനെ വരാന്‍ പാടില്ല അതുകൊണ്ട്‌ നമ്മളെന്തുവേണം നിശ്ചയദാര്‍ഢ്യം ഉള്ളവരായിരിക്കണം. 
എന്നു പറഞ്ഞിട്ട്‌ പറയുന്നു; "ലോകഃ അപി താവദേവ ഭോജനാദി വ്യാപാരസ്‌തു ആശരീരധാരണാവധി"
ലോകത്തിലുള്ള വ്യാപാരങ്ങളും താവദേവ അതുവരെ മാത്രം ഈ ലൗകികമായിട്ടുള്ള വ്യാപാരങ്ങള്‍ക്കൊള്‍ക്കെ ഒരു വിരാമമുണ്ട്‌. 
ജീവിതത്തില്‌ ഓരോന്നിലേക്ക്‌ നമ്മളിങ്ങനെ കടക്കുന്ന സമയത്ത്‌, ഓരോന്നില്‍ നിന്ന്‌ നമുക്ക്‌ വിടുതല്‍ ആവശ്യമാണ്‌. ആ വിടുതലില്ലെങ്കിലോ നമുക്ക്‌ നമ്മളെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകില്ല. ആധുനിക നാരദഭക്തി സൂത്രം
ഇരുപത്തഞ്ചാം ദിവസം
13. അന്യഥാ പാതിത്യശങ്കയാ
അല്ലെങ്കില്‍ താന്‍ നേടിയതായ അദ്ധ്യാത്മസിദ്ധിയില്‍നിന്ന്‌ അധഃപതിച്ചെങ്കിലോ എന്ന ശങ്കകൊണ്ട്‌. 
അന്യഥാ അല്ലെങ്കില്‍ പാതിത്യശങ്കയാ - അധഃപതിച്ചേക്കാം എന്ന ശങ്ക ഉള്ളതുകൊണ്ട്‌. അല്ലെങ്കില്‍ അധഃപതനമുണ്ട്‌. ഭഗവാന്‍ ഗീതയില്‍ എന്താ പറഞ്ഞത്‌ - ന ആത്മാനം അവസാദയേത്‌ - ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയും - ന അഥോനയേത്‌ - അടിയിലേക്ക്‌ കൊണ്ടുപോകരുത്‌.
14. ലോകോ�പി താവദേവ, ഭോജനാദി വ്യാപാരസ്‌തു ആശരീരധാരണാവധി
ലൗകികവും സാമൂഹ്യവുമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്‌ ബാഹ്യലോകത്തെപ്പറ്റി ബോധമുള്ളതുവരെ മാത്രം. എന്നാല്‍ ഭക്ഷണം കഴിക്കുക മുതലായ ദേഹപരമായ വ്യാപാരങ്ങള്‍ ദേഹം നിലനില്‍ക്കുന്നതുവരെ തുടരണം. 
നാം നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കണം. അത്‌ തന്നെയാണ്‌ ശാസ്‌ത്രരക്ഷണം. ശാസ്‌ത്രം തന്നെയായിരിക്കും നമ്മളെ രക്ഷിക്കുന്നത്‌ എന്നു പറഞ്ഞിട്ട്‌ അല്ലെങ്കിലോ പതനത്തിന്‌ ഹേതുവാണ്‌. പതനത്തെക്കുറിച്ചു പറയുമ്പോള്‍ ശാസ്‌ത്രത്തിന്റെ പതനമുണ്ട്‌. ശാസ്‌ത്രമെപ്പോഴാണത്രേ പതിക്കുന്നത്‌ നമ്മള്‌ ശാസ്‌ത്രത്തെ ഉപേക്ഷിക്കുമ്പോഴാണ്‌. ഹയഗ്രീവന്‍ ശാസ്‌ത്രത്തെ കൊണ്ടുപോവുക എന്നു പറയുന്നതിതാണ്‌. അങ്ങനെ വരാന്‍ പാടില്ല അതുകൊണ്ട്‌ നമ്മളെന്തുവേണം നിശ്ചയദാര്‍ഢ്യം ഉള്ളവരായിരിക്കണം. എന്നു പറഞ്ഞിട്ട്‌ പറയുന്നു; ലോകഃ അപി താവദേവ ഭോജനാദി വ്യാപാരസ്‌തു ആശരീരധാരണാവധി
ലോകത്തിലുള്ള വ്യാപാരങ്ങളും താവദേവ അതുവരെ മാത്രം ഈ ലൗകികമായിട്ടുള്ള വ്യാപാരങ്ങള്‍ക്കൊള്‍ക്കെ ഒരു വിരാമമുണ്ട്‌. ജീവിതത്തില്‌ ഓരോന്നിലേക്ക്‌ നമ്മളിങ്ങനെ കടക്കുന്ന സമയത്ത്‌, ഓരോന്നില്‍ നിന്ന്‌ നമുക്ക്‌ വിടുതല്‍ ആവശ്യമാണ്‌. ആ വിടുതലില്ലെങ്കിലോ നമുക്ക്‌ നമ്മളെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകില്ല. 
ആധുനിക മനശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌ ഈ വൃദ്ധാവസ്ഥ എന്നുള്ളത്‌ നമുക്ക്‌ ഭയമാണത്രേ.
ഈ മനശാസ്‌ത്രമെന്ന്‌ പറയുന്നതേ പാശ്ചാത്യമാണ്‌. 
പാശ്ചാത്യ മനശാസ്‌ത്രം പറയുന്നത്‌ ലോകത്തിന്റെ മനശാസ്‌ത്രമാണെന്നാണ്‌. 
അതാണ്‌ കുഴപ്പം. നമ്മളീ യൂങ്ങ്‌ എന്നൊക്കെ പറഞ്ഞു നടക്കുമ്പോഴുണ്ടല്ലോ, 
ശരിക്കും പറഞ്ഞാല്‍ നാരദരുടെ മുന്നില്‌ യൂങ്ങ്‌ ഒക്കെ ഇപ്പോഴും യങ്ങാണ്‌. 
ആരെയും കുറ്റം പറയുകയല്ല സ്വാമി. ഇവിടെ ഒരു മനശാസ്‌ത്രമുണ്ട്‌. നമ്മുടെ മനശാസ്‌ത്രമെന്താണ്‌ നമ്മള്‌ നാല്‌ ആശ്രമങ്ങളിലൂടെ കടന്നു പോകുന്നവരാണ്‌. 
അത്‌ ബ്രഹ്മചര്യം, ഗാര്‍ഹസ്‌ത്യം, വാനപ്രസ്ഥം, സന്യാസം. സന്യാസത്തിലാണ്‌ മനുഷ്യന്റെ പൂര്‍ത്തീകരണമെന്നാണ്‌ പറയുന്നത്‌. അതുകൊണ്ട്‌ വൃദ്ധാവസ്ഥയിലാണ്‌ നമ്മുടെ പൂര്‍ത്തീകരണം നടക്കുന്നത്‌. 
ഈ പൂര്‍ത്തീകരണത്തെ ലോകം ഭയക്കുന്നു എന്ന്‌ ആധുനിക മനശാസ്‌ത്രം പറയുന്നു. അതുകൊണ്ടാണത്രേ അവര്‌ ജരാനരകള്‍ക്കെതിരെ പ്രവര്‍ത്തനം നടത്തുന്നത്‌. ചില കണക്കുകള്‍ പറയുന്നത്‌ ലോകത്തില്‍ മനുഷ്യന്‍ ഏറ്റവും വിലകൊടുത്തു മേടിക്കുന്നത്‌ ഈ വക സാധനങ്ങളാണത്രേ. ഈ അടുത്ത കാലത്ത്‌ ആരോഗ്യ സംഘടന പുറത്തുവിട്ട കണക്ക്‌ ഏറ്റവും കൂടുതല്‍ സര്‍ജറി നടന്നിട്ടുള്ളത്‌ പ്ലാസ്റ്റിക്‌ സര്‍ജറി ആണത്രേ. ഈ പ്ലാസ്റ്റിക്‌ സര്‍ജറി ഏറ്റവും കൂടുതല്‍ നടത്തിയത്‌ സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണത്രേ. അവര്‍ക്കാണത്രേ ഇപ്പോള്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ഒരു ത്വര. ഇവിടെ നമ്മുടെ ഭാരതീയ ദര്‍ശനത്തില്‌ ആചാര്യന്മാര്‌ വാര്‍ദ്ധക്യത്തെ ഭയന്നവരേ ആയിരുന്നില്ല. അവര്‍ക്കറിയാം എവിടെയാണ്‌ ഓരോന്നും അവസാനിപ്പിക്കേണ്ടത്‌ എന്ന്‌. ഓരോന്നിന്റെയും വിടുതല്‍ എവിടെ എന്ന്‌. ഇപ്പോള്‍ 50 കഴിഞ്ഞവര്‍ക്കൊന്നും ഭയമില്ല. അമ്പതോ അറുപതോ കഴിഞ്ഞാല്‍ ഭാരതീയ മനസ്സിന്‌ ഭയമില്ല എന്നു പറയുകയാണ്‌. ഭാരതീയ ചിന്ത അപ്രകാരത്തിലുള്ളതാണ്‌.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 27

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 27
നൈതേ സൃതീ പാര്‍ത്ഥ ജാനന്‍
യോഗീ മുഹ്യതി കശ്ചന
തസ്മാത് സര്‍വ്വേഷു കാലേഷു
യോഗയുക്തോ ഭവാര്‍ജ്ജുന.
അല്ലയോ അര്‍ജ്ജുന, ഈ രണ്ടു മാര്‍ഗ്ഗങ്ങളും അറിയുന്നവനായ ഒരു യോഗിയും ലൗകികസുഖങ്ങളിലൊന്നും ഒട്ടിച്ചേരാന്‍ ഇടവരുന്നി ല്ല. അതുകൊണ്ട് കര്‍മ്മം എന്തായാലും സദാസമയവും സമനില ശീലിച്ച് ആത്മനിഷ്ഠനായിത്തീരാന്‍ യത്നിക്കൂ.
എന്നാല്‍ ഒരുവന്‍റെ മരണശേഷം അവന്‍ ഏതു വഴിയില്‍ കൂടിയാണു പോകുന്നതെന്ന് അവന് എങ്ങനെ ഉറപ്പിക്കാം. ഒരുവന്‍ ഈശ്വരസാക്ഷാത്കാരത്തിന് അര്‍ച്ചിരാദി മാര്‍ഗ്ഗം ആശ്രയി ക്കേണ്ടതിന്‍റെ ആവശ്യം എന്താണ് ? ശരീരം നശിച്ചാലും ഇല്ലെങ്കിലും ആത്മാവ് പരബ്രഹ്മം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ കയറ് ഒരു പാമ്പായി തോന്നുമെങ്കിലും അതു യഥാര്‍ത്ഥത്തില്‍ കയറു തന്നെയാണ്. ഓളങ്ങള്‍ ജലത്തില്‍ ഉണ്ടാവുകയും മറയുകയും ചെയ്യുന്നതു ജലം അറിയുന്നുണ്ടോ ? ഓളമുണ്ടെങ്കിലും ഇല്ലെങ്കിലും ജലം എപ്പോഴും ജലം തന്നെയാണ്. അതുപോലെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരബ്രഹ്മത്തില്‍ ലയിച്ചു ചേര്‍ന്നവരെ വിദേഹികള്‍ എന്നു വിളിക്കുന്നു. ദേഹബുദ്ധി നിശ്ശേഷം നശിച്ച അവര്‍ക്കു മരിക്കുന്നതിന് ഏതെങ്കിലും പ്രത്യേക സമയം ആവശ്യമുണ്ടോ ? കാലവും ദേശവും ആത്മാവില്‍തന്നെ ലീനമായിക്കഴിഞ്ഞിരിക്കുന്ന അവര്‍ എവിടേക്കു പോകുന്നതിനാണു ശരിയായ മാര്‍ഗ്ഗം തിരഞ്ഞെടുക്കേണ്ടത് ? നോക്കുക, ഒരു മണ്‍കുടം ഉടയുമ്പോള്‍ അതിലുള്ള ആകാശം നേരെ അനന്തമായ ആകാശത്തില്‍ വിലയം പ്രാപിക്കുന്നതിന് എന്തെങ്കിലും വഴി കണ്ടുപിടിക്കേണ്ടതുണ്ടോ ? അല്ലാത്തപക്ഷം അത് ആകാശവുമായി യോജിച്ച് ഒന്നാവുകയില്ലെ ?
ഒരു കൂടം ഉടയുമ്പോള്‍ അതിന്‍റെ രൂപംമാത്രം നശിക്കുന്നുവെന്നു ള്ളതാണു സത്യം. അതിനുള്ളിലെ ആകാശം എപ്പോഴും പുറത്തുള്ള ആകാശത്തിന്‍റെ ഭാഗമാണ്. ആകയാല്‍ ബ്രഹ്മജ്ഞാനം സിദ്ധിച്ചു പരബ്രഹ്മവുമായി താദ്ത്മ്യം പ്രാപിച്ചിട്ടുള്ള യോഗികള്‍ ഒരിക്കലും ശരിയും തെറ്റുമായ വഴികള്‍ ഏതെന്നു നിരൂപിച്ചു ക്ലേശിക്കാറില്ല. ഈ കാരണത്താല്‍, അല്ലയോ അര്‍ജ്ജുന, നീ സദാസമയവും യോഗത്തില്‍ തന്നെ മുഴുകിയിരിക്കുകയും അതില്‍കൂടി അവിച്ഛിന്നമായ സമചിത്തത കൈവരിക്കുകയും ചെയ്യണം. അപ്രകാരമുള്ള അവസ്ഥയില്‍ ഒരുവന്‍ ശരീരം നിലനിര്‍ത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോള്‍ അത് ഏതു സ്ഥലത്തോ സമയത്തോ ആയാലും, പരബ്രഹ്മവുമായി അവന്‍ സ്ഥാപിച്ചിട്ടുള്ള അനന്തവും ശാശ്വതവുമായ ഐക്യത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല. അപ്രകാരമുള്ള ഒരുവന്‍ യുഗാരംഭത്തില്‍ ജനിക്കുകയോ യുഗാന്ത്യത്തില്‍ മരിക്കുകയോ ചെയ്യുന്നില്ല. അവനെ സ്വര്‍ഗ്ഗത്തിലേയോ ഭൂമിയിലേയോ പ്രലോഭനങ്ങള്‍ വിഭ്രമിപ്പിക്കുകയുമില്ല. അപ്രകാരമുള്ള ജ്ഞാനം സമ്പാദിക്കുന്നവന്‍ ഐഹിക സുഖങ്ങളെ ത്യജിച്ചിട്ടു ശരിയായ യോഗിയായിത്തീര്‍ന്ന് ആത്മ സാക്ഷാത്കാരം നേടുന്നു. എല്ലായിടത്തും എല്ലാവരും പ്രശംസിക്കുന്ന ഇന്ദ്രപദവിയും തത്തുല്യമായ സ്ഥാനമാനങ്ങളും നിരര്‍ത്ഥകമായിട്ടു കരുതി അവന്‍ അതിനെ ത്യാജ്യകോടിയില്‍തള്ളുന്നു.
മുന്‍പദ്യത്തിലെ സമാശ്വസനം ഒന്നുകൂടി ഉറപ്പിക്കുന്നു. മാത്രമല്ല, രണ്ടുവഴികളെയും കുറിച്ചുള്ള ശരിയായ അറിവാണ് രക്ഷാകവചം എന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. ദേവാസുരക്കമ്പവലി മനസ്സിലെ സ്വാഭാവികമായ കാര്യമാണെന്നും സ്വര്‍ഗത്തിനായുള്ള കാമനപോലും ഭോഗാസക്തിയുടെ വകഭേദമാണെന്നും അറിയുന്നതോടെ ആസുരവഴിയില്‍ മോഹിതനായി അകപ്പെടാനുള്ള പഴുതടഞ്ഞു. പിന്നെ വേണ്ടത് പ്രകാശത്തിന്റെ വഴിയില്‍ മുന്നേറാനുള്ള ഉപായമാണ്. എല്ലാ കാലത്തും യോഗയുക്തനായി ഇരിക്കുക എന്ന ഒരേ ഒരു ഉപായമേ ഉള്ളൂ. സര്‍വകാലത്തും എന്ന നിഷ്‌കര്‍ഷ ശ്രദ്ധിക്കുക. എന്തു ചെയ്യുമ്പോഴും ചെയ്യാതിരി ക്കുമ്പോഴും ഈശ്വരനോടു ചേര്‍ന്നിരിക്കുക. പ്രപഞ്ചവ്യാപിയായ ആനന്ദത്തില്‍ രമിച്ചുകൊണ്ടേ വാഴുക.
എല്ലാ കാലത്തും എന്നെ അനുസ്മരിക്കുക എന്നതിന്റെ കൂടെ യുദ്ധവും ചെയ്തുകൊണ്ടേ ഇരിക്കുക എന്ന് നേരത്തേ നിര്‍ദേശിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയോ കര്‍ത്തവ്യത്തെയോ ഉപേക്ഷിക്കുന്നതല്ല ശരിയെന്നു നിശ്ചയം. 'ഭോഗത്തിനായിട്ടു കാംക്ഷിക്കാതെ'യും 'ഭോഗം വിധിമതം വര്‍ജിക്കാ തെ'യും വിഹിതകര്‍മങ്ങള്‍ കൗശലത്തോടെയും സമത്വഭാവനയോടെയും നിഷ്‌കാമമായും അനുഷ്ഠിക്കുക. അതോടൊപ്പമാണ് നിതാന്തമായ പരമാത്മസ്മരണ നിലനിര്‍ത്തേണ്ടത്. ഇതിനപ്പുറം ഒരു സാധനയുമില്ല
(തുടരും..)

Thursday, 27 November 2014

നാരദഭക്തി സൂത്രംDay 24 ഇരുപത്തിനാലാം ദിവസം

നാരദഭക്തി സൂത്രംDay 24  ഇരുപത്തിനാലാം ദിവസം
രമണമഹര്‍ഷി നടന്ന്‌ പോയ വഴിയില്‍ പോയിട്ട്‌ ആ ഗുഹക്കുളളിലിരിക്കാന്‍ നമുക്ക്‌ എന്തൊരാനന്തമാണ്‌. 
എന്തുകൊണ്ടാ അതിനെ അനുഭവിച്ച ഒരു മഹാന്‍ അതിലേക്ക്‌ നടന്നു നീങ്ങുന്നതിന്റെ ഉള്‍വിളി. 
പ്രശ്‌നം പരിഹരിക്കാനാണോ അല്ലല്ലോ. 
എന്തിനാ മഹാത്മാക്കളുടെ ചരിതങ്ങളൊക്കെ വായിക്കുന്നത്‌?
ഒരു നിശ്ചയദാര്‍ഢ്യം അതിലേക്ക്‌ സമര്‍പ്പിതമാണ്‌. 
മഹാത്മാക്കളുടെ കാര്യമാണെങ്കില്‍ നമുക്കു പറ്റും. ശ്രമിക്കാമെന്നല്ല, 
നമുക്കും പറ്റണം. ഞാന്‍ തീരുമാനമെടുത്തു. 
എന്തു വന്നാലും ഇനി ഇളകുകയില്ല എന്നു പറയുകയാണ്‌.
ഇനി ഇതല്ലാതെ മറിച്ച്‌ എന്തെങ്കിലും തീരുമാനിച്ചതുകൊണ്ട്‌ കാര്യമുണ്ടോ? 
ആ തീരുമാനം നടക്കുമോ. 
അപ്പോള്‍ പ്രകൃതിയുമായിട്ട്‌, 
ആ പ്രകൃതിയിലേക്കുള്ള നമ്മുടെ ആ വീഴ്‌ചയുണ്ടല്ലോ, അതുമായിട്ടുള്ള ഒരു സാമ്യപ്പെടല്‍ അല്ലെങ്കില്‍ ഖലീല്‍ ജിബ്രാന്‍ പറഞ്ഞതുപോലെ "ഋതുക്കള്‍ക്ക്‌ നമ്മളും അപരിചിതരാവുമെന്നു"
അവര്‍ക്കു പോലും നമ്മളെ മനസ്സിലാവില്ല. 
ഇയാളാരാണെന്നു ചോദിക്കും. 
ഇതറിഞ്ഞുകഴിഞ്ഞാലോ നമ്മള്‌ പ്രകൃതിയുമായിട്ട്‌ അങ്ങേയറ്റം സാമ്യപ്പെട്ടവനാകും. 
ഒരു ലയനമുണ്ട്‌ ,ഒരു താളത്തിലുള്ള ജീവിതം, 
അങ്ങോട്ട്‌ വിട്ടു കൊടുത്തേക്കു ....
വിട്ടുകൊടുത്താലും ഇല്ലെങ്കിലും അതങ്ങനയേ നടക്കൂ. 
നമ്മളോടൊരാളെന്തെങ്കിലും ചോദിക്കുമ്പോള്‍ നമ്മള്‌ കൊടുക്കുന്നതും നമ്മില്‍ നിന്ന്‌ എടുത്തുകൊണ്ടുപോകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌.
ഒരിക്കല്‍ രണ്ട്‌ സുഹൃത്തുക്കള്‍ നടന്നുപോകുന്ന സമയത്ത്‌ ഒരു കള്ളന്‍ വന്നു കള്ളന്‍ കത്തി കാണിച്ചിട്ട്‌ എല്ലാമെടുക്കാന്‍ പറഞ്ഞു. 
അപ്പോള്‍ സുഹൃത്ത്‌ മറ്റെവന്‌ നൂറുരൂപകൊടുത്തിട്ട്‌ പറഞ്ഞു തരാനുള്ള നൂറു രൂപ ദാ പിടിക്കു. കഴിഞ്ഞയാഴ്‌ച നിന്നോട്‌ കടം മേടിച്ച നൂറു രൂപാ ഇതാ.
അത്‌ ഇയാളുടെ കൈയ്യിലാണെങ്കിലും കള്ളന്‍ കൊണ്ടുപോകും അതിനുമുമ്പേ കടം തീര്‍ക്കുകയാണ്‌. 
പിടിച്ചതുകൊണ്ട്‌ ഒരു കാര്യവുമില്ല. പ്രകൃതി എടുക്കാനുള്ളത്‌ എടുക്കും. 
ഭക്തിയുടെ ഉറപ്പില്‍ നില്‍ക്കുകയാണെങ്കിലോ രക്ഷ. 
അല്ലെങ്കിലോ ഇതാ ഇവിടെ പറയുന്നു...................
(തുടരും...)

നാരദഭക്തി സൂത്രംDay—23 ഇരുപത്തിമൂന്നാം ദിവസം

നാരദഭക്തി സൂത്രംDay—23  ഇരുപത്തിമൂന്നാം ദിവസം
സ്വാമിയുടെ അഭിപ്രായത്തില്‌ പ്രശ്‌നങ്ങളുടെ പരിഹാരമല്ല മതം. 
എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ളതല്ല മതം. 
അതുകൊണ്ട്‌ മതത്തിനെ ഉപ്പിനോട്‌ സാദൃശ്യപ്പെടുത്തിയിട്ടുണ്ടല്ലോ. 
അത്‌ ഗംഭീരമായിട്ടുള്ള ഒരു പ്രയോഗമാണ്‌. 
കാരണം ഉപ്പു കൂടിക്കഴിഞ്ഞാല്‍ കുഴപ്പമാണ്‌. 
അതുപോലെ മതം കൂടിക്കഴിഞ്ഞാലും കുഴപ്പമാണ്‌. 
നാട്ടിലെ കുഴപ്പം മുഴുവനതാണ്‌. 
കുറഞ്ഞാലും കുഴപ്പമാണ്‌ മനഃപൂര്‍വ്വം കൂടാം, അറിയാതെയും കൂടാം.
കൃത്യമായാലോ ഉപ്പിന്റെ സാന്നിധ്യം ഭക്ഷണത്തില്‍ അറിയുകപോലുമില്ല. 
അതിനെന്തുവേണം പാചകക്കാരന്‍ സമര്‍ത്ഥനായിരിക്കണം. 
സമര്‍ത്ഥനായ പാചകക്കാരന്റെ കൈയ്യില്‍ ഉപ്പ്‌ കിട്ടിയാല്‍ ഭക്ഷണത്തില്‍ അതിന്റെ ഏറ്റക്കുറച്ചില്‍ ഉണ്ടാവുകയില്ല. 
അതിപ്പോള്‍ ക്രിസ്‌തുദേവനാണെങ്കിലും, ഋഷീശ്വരന്മാരാണെങ്കിലും ആ പാചകം നന്നായി അറിഞ്ഞവരാണ്‌.
പക്ഷേ ഭക്ഷണംചൂടാക്കി വിളമ്പിക്കൊടുത്തവരുണ്ട്‌,
അവര്‍ അപകടകാരികളാണ്‌. അതുകൊണ്ട്‌ ഏതെങ്കിലും പ്രകാരത്തിലുള്ള സാന്ത്വനം വേണ്ടയിടത്തേക്ക്‌ നിങ്ങളിതിനെ കൊണ്ടുചെല്ലരുത്‌ എന്നു പറയുകയാണ്‌. 
അതുകൊണ്ട്‌ വരൂ നാരദഭക്തിസൂത്രം കേട്ട്‌ പ്രശ്‌നം പരിഹരിക്കാമെന്ന്‌ പറയരുത്‌. 
നമ്മുടെ ഏത്‌ ശാസ്‌ത്രങ്ങളെടുത്താലും എല്ലാറ്റിലും അങ്ങനെതന്നെയാണ്‌. 
അതിനെ വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണ്‌. 
മതം നമുക്ക്‌ സാന്ത്വനമേകാന്‍ വേണ്ടിയുള്ളതാണ്‌. 
അപ്പോഴേ അത്‌ മതമാവുകയുള്ളു. 
എപ്പോഴാണ്‌ ഈ മതങ്ങളൊക്കെ ആവിര്‍ഭവിച്ചത്‌?
മനുഷ്യമസൂഹത്തിന്റെശാന്തി, സമാധാനം, ഇതിനൊക്കെ വേണ്ടിയിട്ടുള്ളതാണ്‌. 
കൂടിയിരുന്ന ആളുകളോട്‌ അങ്ങേയറ്റത്തെ കാരുണ്യം നിറഞ്ഞിട്ടുള്ള ആളുകള്‍ സംസാരിച്ചു അങ്ങനെയാണ്‌ ഓരോ മതങ്ങളുണ്ടായിട്ടുള്ളത്‌. 
സ്ഥൂലശരീരം ആറു വിധത്തിലുള്ള പരിണാമങ്ങള്‍ക്കു വിധേയമാണ്‌. ജനിച്ചിട്ടുണ്ട്‌, വളര്‍ച്ചയുണ്ട്‌, പരിണാമമുണ്ട്‌, വൃദ്ധിക്ഷയങ്ങളുണ്ട്‌,നാശമുണ്ട്‌. 
ഈ ശരീരം നശിക്കാന്‍ പല കാരണങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്‌. 
അതിലേതെങ്കിലും ഒരു കാരണം എന്റെ അടുത്തേക്കു വരുന്നു. 
അച്ഛനൊരസുഖം വന്നു, ഭര്‍ത്താവിനൊരസുഖം വന്നു, 
തനിക്കൊരു അസുഖം വന്നു അതോടുകൂടി തന്റെ ഈ മതവും പൊള്ളത്തരമായി. 
എത്രയെത്ര ലഘുലേഖകളും പുസ്‌തകങ്ങളും നമ്മള്‌ വായിച്ചിട്ടുണ്ടെന്നറിയാമോ? 
എന്റെ അച്ഛനൊരു അസുഖം വന്ന സമയത്ത്‌ ഞാന്‍ മുട്ടാത്ത കോവിലുകളില്ല. 
എടോ നിന്നോടാരു പറഞ്ഞു പോയി മുട്ടാന്‍? 
കോവിലുകള്‍ ഈ പ്രശ്‌നത്തിനു പരിഹാരത്തിനുള്ളതല്ല. 
ഞാന്‍ കാണാത്ത ജ്യോത്സ്യന്മാരില്ല. 
ഞാനിനി ചെയ്യാത്ത ഒരു വഴിപാടുകളില്ല.
ആര്‍ക്കും എന്റെ അച്ഛനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 
നിന്റെ അച്ഛനോട്‌ ചോദിക്കൂ അച്ഛാച്ഛനെവിടെ എന്ന്‌.?
ലളിതമായ ചോദ്യമാണ്‌. ഇപ്പോള്‍ മൂപ്പരുണ്ടോ ഇങ്ങനെ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത ഒരോ കാര്യങ്ങള്‌ വച്ചുകൊണ്ടാണ്‌ ഈ വിശ്വത്തെ മുഴുവന്‍ രചിച്ച ആ വിധാതാവിന്റെ നിലനില്‍പ്പിനെ നമ്മള്‌ ചോദ്യം ചെയ്യുന്നത്‌. 
അതുകൊണ്ട്‌ ഇവിടെ നാരദര്‌ പറയുന്നു നിശ്ചയദാര്‍ഢ്യാദൂര്‍ദ്ധ്വം ശാസ്‌ത്രരക്ഷണം. 
ശാസ്‌ത്രം നമ്മെ അനുഗ്രഹിക്കും നിങ്ങള്‍ക്കും ശാസ്‌ത്രത്തെ അനുഗ്രഹിക്കാന്‍ സാധിക്കും. അല്ലാത്തിടത്ത്‌ ശാസ്‌ത്രത്തിനും ഒന്നും ചെയ്യാന്‍ പറ്റില്ല. 
അവിടെയാണ്‌ ഭാഗവതകാരന്‍ പറയുന്നത്‌ - ശാസ്‌ത്രീകുര്‍വന്തി ശാസ്‌ത്രാണി തീര്‍ത്ഥീകുര്‍വന്തി തീര്‍ത്ഥാണി. പിന്നെ അവന്‍ പറയുന്നത്‌ ശാസ്‌ത്രമാണ്‌. 
അവനിരിക്കുന്ന ഇടം തീര്‍ത്ഥങ്ങളാണ്‌. 
പാറക്കെട്ടുകള്‍ കേരളത്തിലും ഭാരതത്തിലും എത്രയോ ഉണ്ട്‌ എന്തേ വിവേകാനന്ദ പാറയ്‌ക്ക്‌ ഒരു പ്രത്യേകത. 
എന്തേ അവിടെ ആരും പോയി ഇരിക്കുന്നില്ല. 
സ്വാമിജിയുടെ സാന്നിദ്ധ്യം അനുഭവിച്ച പാറയെ കാണാന്‍ എത്ര ആളുകള്‍ എവിടെ നിന്നൊക്കെ വരുന്നു.
(തുടരും...)

നാരദഭക്തി സൂത്രംDay 22 ഇരുപത്തിരണ്ടാം ദിവസം

നാരദഭക്തി സൂത്രംDay 22  ഇരുപത്തിരണ്ടാം ദിവസം
12. "ഭവതു നിശ്ചയദാര്‍ഢ്യാദൂര്‍ദ്ധ്വം ശാസ്‌ത്രരക്ഷണം"
പരിപൂര്‍ണ്ണമായ ഭക്തിയില്‍ നിമഗ്നമായ ഒരു ജീവിതം മാത്രമേ നയിക്കുകയുള്ളു എന്ന ദൃഢനിശ്ചയത്തിനു ശേഷം മാത്രമേ ആദ്ധ്യാത്മികശാസ്‌ത്രസംരക്ഷണം നടത്തേണ്ടതുള്ളു.
പരിപൂര്‍ണ്ണമായ ഭക്തിയോടു കൂടിയിട്ടുള്ള ഒരു നിലപാട്‌. 
ലക്ഷ്യത്തെക്കുറിച്ച്‌ വ്യക്തമായ ബോധം അതുണ്ടെങ്കിലേ ശാസ്‌ത്രങ്ങളുടെ പരിരക്ഷണമാവുകയുള്ളൂ. 
എങ്കിലേ ശാസ്‌ത്രമായി ഭവിക്കുന്നുള്ളൂ എന്തുകൊണ്ടെന്നാല്‍ 
"ശാസനാദ്‌ ത്രായതേ ഇതി ശാസ്‌ത്രം "എന്നാണ്‌ ശാസ്‌ത്രശബ്‌ദത്തിന്റെ വിഗ്രഹം. ശാസനത്തിലൂടെ നമ്മെ കൊണ്ടുപോകുന്നു.
ആ നിശ്ചയദാര്‍ഢ്യം, ഈ പരമമായ പ്രേമത്തിലേക്ക്‌ കൊണ്ടുപോകാന്‍ അതിനു സാധിക്കട്ടെ. ഗോപികകള്‍ക്കൊക്കെ നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു.
പണ്ടുകാലത്തേ ഈ നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നുള്ളോ ആരുമില്ലേ ഇപ്പോള്‍ ,
ഈ ഇരിക്കുന്ന കൂട്ടത്തില്‍ എത്രയോ പേരുണ്ടാവാം. 
ആര്‍ക്കും ഇളക്കാന്‍ പറ്റാത്ത ഒരു തീരുമാനം, 
ഭക്‌തിയിലേക്കുള്ള ഒരു നിശ്ചയദാര്‍ഢ്യം. 
എന്തെങ്കിലുമൊരു മാരകമായ ഒരു രോഗം വന്നുപെട്ടു കഴിഞ്ഞാല്‍ അല്ലെങ്കില്‍ രോഗമാണ്‌ എന്ന്‌ അറിഞ്ഞുകഴിഞ്ഞാല്‍ നമ്മള്‍ ഇളകുന്നവരാണ്‌. 
ഒരു ചാഞ്ചല്യമാര്‍ന്ന മനസ്സിലേക്കാണ്‌ മതം കടന്നു വരുന്നത്‌ എന്ന്‌ പറയുകയാണ്‌. 
ഏതൊക്കെ മതം മാറ്റം നാട്ടില്‍ നടന്നിട്ടുണ്ടോ അവിടെയൊക്കെ ഒരു ദുഃഖത്തിന്റെ, 
കണ്ണീരിന്റെ സമാശ്വാസത്തിനായിട്ടാണ്‌ മതപരിവര്‍ത്തനം നടന്നിട്ടുള്ളത്‌. 
ഇതൊന്നുമൊരു മതമല്ല, 
നിങ്ങള്‍ക്ക്‌ എങ്ങനെയും ജീവിക്കാം. 
എന്താ ഇവിടെ അടിസ്ഥാനമായിട്ട്‌ വേണ്ടത്‌? 
ജീവവായു ഒന്നല്ലേ. 
അവന്‌ വേണ്ട വെളിച്ചം, വെള്ളം, പാര്‍പ്പിടം,നഗ്നത മറക്കാനുള്ള വസ്‌ത്രം, വിശപ്പ്‌, ദാഹം, ദുഃഖം ഇതിലൊക്കെ എന്തു വ്യത്യാസമാണുള്ളത്‌?
വസ്‌ത്രധാരണത്തില്‍ ഉണ്ടാകാം. 
ദുഃഖത്തിലുണ്ടോ? 
ഹിന്ദു ദുഃഖം, ക്രിസ്‌ത്യന്‍ ദുഃഖം, ഇസ്ലാം ദുഃഖം, നായര്‌ ദുഃഖം, ഈഴവ ദുഃഖം ഉണ്ടോ? 
ഒരു പരിഹാരത്തിനായിട്ട്‌, ഇനി എന്ത്‌ എന്നറിയാത്ത ഒരു മനസ്സിലേക്ക്‌ ചെല്ലുകയാണ്‌
വരൂ ശരിയാക്കിത്തരാം...
അല്ലെങ്കില്‍ ഇങ്ങനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുക.
സ്വാമി എല്ലാ മതങ്ങളെയും അതിന്റെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ അങ്ങേയറ്റം ബഹുമാനത്തോടുകൂടിയിട്ടാണ്‌ കാണുന്നത്‌.
പക്ഷേ സ്വാമി കാണുന്ന മതം വേറെയാണ്‌. 
സ്വാമിക്ക്‌ ക്രിസ്‌തു മതത്തോടുള്ള ആദരവ്‌ ക്രിസ്‌തുവിനോടുള്ളതാണ്‌.
മതപരിവര്‍ത്തനം മുതലായ ചെയ്‌തികളോടുള്ളതല്ല. 
നമ്മുടെ വ്യാവഹാരിക ജീവിതത്തെ ശരിയായി നോക്കിക്കണ്ട മഹാത്‌മജി മതപരിവര്‍ത്തനം മുതലായ ചെയ്‌തികളോടു എതിരായിരുന്നു. 
അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ മതംമാറ്റത്തിനെതിരായി തുറന്നു പറയുന്നുണ്ട്‌. 
"എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍" എന്ന പുസ്‌തകത്തില്‍ മതത്തിന്റെ മിന്നലാട്ടങ്ങള്‍ എന്ന ഒരദ്ധ്യായമുണ്ട്‌. അതിലദ്ദേഹം പറയുന്നു മതം മാറുമ്പോഴുണ്ടാകുന്ന കുഴപ്പമെന്താണ്‌..................
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 26

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 26
 
ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവാര്‍ത്തതേ പുനഃ

വെളുപ്പിന്റേയും കറുപ്പിന്റേയുമായ ഈ രണ്ടു മാര്‍ഗ്ഗങ്ങളും പ്രപഞ്ചഗതി നിയന്ത്രിക്കുന്ന ശാശ്വതമായ മാര്‍ഗ്ഗങ്ങളാണ്. അവയില്‍ വെളുപ്പിന്റെ മാര്‍ഗ്ഗം മടങ്ങിവരവില്ലാത്തതും കറുപ്പിന്റെ മാര്‍ഗ്ഗം വീണ്ടുംമടങ്ങിവരവുള്ളതുമാകുന്നു.

അല്ലയോ അര്‍ജുനാ, ശാശ്വതമായ രണ്ടു വഴികളാണുള്ളത്. അതില്‍ ഒന്നു ഋജുവും മറ്റേതു വക്രവും ആയിട്ടുള്ളതാണ്. ഇതില്‍ ശരിയായതും തെറ്റായതും ഏതെന്നു കണ്ട്, സത്യമായതും മിഥ്യയായതും ഏതെന്നു തിരിച്ചറിഞ്ഞ്, നിനക്കു നന്മ വരുത്തുന്നതും തിന്മവരുത്തുന്നതും ഏതാണെന്ന് ഉറപ്പുവരുത്തി, അതില്‍ക്കൂടി ചരിക്കാനായി മനഃപൂര്‍വം ഈ രണ്ടുവഴികളും നിനക്കു ഞാന്‍ ചൂണ്ടിക്കാട്ടിത്തരുക യായിരുന്നു. സൗകര്യമായി മറുകരയെത്തുന്നതിന് ഒരു വള്ളം സമീപത്തെത്തുമ്പോള്‍ ആരെങ്കിലും ആഴമേറിയ വെള്ളത്തില്‍ ചെന്നുചാടുമോ? ശരിയായ വഴി അറിയാവുന്ന ഒരുവന്‍ ഇടവഴി യില്‍കൂടി യാത്രചെയ്യാന്‍ തുനിയുമോ? വിഷവും അമൃതും തിരിച്ചറി യാന്‍ കഴിവുള്ളവന്‍ അമൃത് ഉപേക്ഷിക്കുമോ? അതുപോലെ, നേരെയുള്ള വഴി കാണുന്നവന്‍ ഒരു ഊടുവഴി തെരഞ്ഞെടുക്കുകയില്ല. ഒരുവന്‍ സത്യവും മിഥ്യയും വിവേചിച്ചറിയാന്‍ കഴിവുള്ളവനായിരിക്കണം. അപ്പോള്‍ പിന്നെ അശുഭകരമായ സന്ദര്‍ഭം അവന്‍ ഒഴിവാക്കും. അല്ലാത്ത പക്ഷം രണ്ടു വഴികളെ സംബന്ധിച്ചു ചിന്താ ക്കുഴപ്പംഉണ്ടായാല്‍ അത് ഏറ്റവും ദോഷകരമായി പിരിണമിക്കു ന്നതും, ജീവിതം മുഴുവന്‍ നേടിയ യോഗബലം വ്യര്‍ത്ഥമായിത്തീരു ന്നതിന് ഇടയാക്കുന്നതും ആയിരിക്കും. ഒരു യോഗി ജ്യോതിസ്സി ന്റെ മാര്‍ഗ്ഗം നഷ്ടപ്പെട്ട് ധൂമത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടിയാണ് പോകുന്നതെന്നു വിരികില്‍ അവന്‍ സംസാരബന്ധത്തില്‍പ്പെട്ട് ജനനമരണങ്ങള്‍ക്കു വിധേയനായിത്തീരും. ഈ വലുതായ അപകടം മുന്നില്‍ കണ്ടുകൊണ്ട് ജീവിതക്ലേശങ്ങളില്‍ നിന്നു രക്ഷപ്പെടാ നായിട്ടാണ് ഞാന്‍ രണ്ടു യോഗവഴികളെപ്പറ്റിയും നിനക്കു വെളിവാക്കിത്തന്നത്. ഒന്ന്, ഈശ്വരസാക്ഷാത്കാരത്തിനും മറ്റേത് ജനനമരണത്തിനും ഇടയാക്കുന്നു. എന്നാല്‍ വിധികല്പിത പ്രകാരം ഒരുവന്റെ മരണവേളയില്‍ ഏതെങ്കിലും ഒന്നില്‍കൂടി അവന്‍ ചരിക്കാന്‍ ഇടയാകുന്നു.

പൂര്‍വവാസനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ക്കുമൊന്നിനും നിന്നേടത്ത് നില്ക്കാന്‍ പറ്റില്ല. വെളിവിലേക്കോ ഇരുളിലേക്കോ അല്ലാതെ മൂന്നാമതൊരു വഴി പ്രപഞ്ചത്തില്‍ ഒരിക്കലുമില്ല താനും. വഴി തിരഞ്ഞെടുക്കാനുള്ള പ്രകടമായ ഇച്ഛാസ്വാതന്ത്ര്യം മനുഷ്യര്‍ക്കേ ഉള്ളൂ. മറ്റുള്ളവ അവയുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ വിലയിക്കുവോളം ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു.

മരണാനന്തരമുള്ള ഗതിയെ മാത്രമാണ് പരാമര്‍ശിക്കുന്നതെന്നു കരുതേണ്ടതില്ല. ജീവിച്ചിരിക്കെത്തന്നെ സാക്ഷാത്കാരം നേടാം. അല്ലെങ്കില്‍ ഐഹികമായ സുഖഭോഗങ്ങളെ ഇച്ഛിച്ചുകൊണ്ടു ള്ള കര്‍മങ്ങളില്‍ ഏര്‍പ്പെടാം. ഇച്ഛ എങ്ങനെയോ അങ്ങനെയേ വരൂ എന്ന് നേരത്തേ കണ്ടുവല്ലോ. ആത്മസാരൂപ്യം നേടാനുള്ള ഇച്ഛ എല്ലാവരിലുമുണ്ട്. കാരണം, അത് ഉള്‍പ്പൊരുളിന്റെ അടിസ്ഥാന നിലപാടാണ്. പക്ഷേ, അതിനെ മറ്റേ വഴിക്കുള്ള ആകര്‍ഷണം അടിപ്പെടുത്തുന്നു. ഏതു വഴിക്കുള്ളതായാലും പൂര്‍വവാസനകള്‍ ബലിഷ്ഠങ്ങളാണ്.

ഈശ്വരാര്‍പ്പിതമായ ജീവിതം ശീലിക്കുന്നവര്‍ക്കുള്ള ചെറിയ താക്കീതും അതോടൊപ്പം, വലിയ സമാശ്വസനവും ഈ പദ്യത്തിലുണ്ട്. വിശ്വത്തില്‍ ഇങ്ങനെ രണ്ടു വഴികളുണ്ടെന്നു പറയുന്നത് വെവ്വേറെ മനുഷ്യര്‍ക്ക് വെവ്വേറെ വഴി എന്നതിനോടു കൂടിത്തന്നെ ഒരേ ആളിലും രണ്ടു വഴിക്കുമുള്ള പിടിവലി നടക്കുന്നു എന്നും സൂചിപ്പിക്കുന്നു. എത്ര ശ്രമിച്ചാലും സംയമനം പിഴയ്ക്കാമെന്നാണ് താക്കീത്. അഥവാ അങ്ങനെ പിഴച്ചാലും മറുപുറം ആഞ്ഞു തുഴഞ്ഞാല്‍ തോണിയുടെ തല വീണ്ടും താനുദ്ദേശിച്ചേടത്തേക്ക് തിരിക്കാന്‍ കഴിയും എന്ന് സമാശ്വസനവും.
(തുടരും..)
 

Wednesday, 26 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 25

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 25
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്‍മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്‍
യോഗീ പ്രാപ്യ നിവര്‍ത്തതേ
ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്ന ദേവതമാരുടെ മാര്‍ഗ്ഗമാണ് ദക്ഷിണായന മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള കര്‍മ്മയോഗി ചന്ദ്രപ്രകാശത്തോട് കൂടിയ സ്വര്‍ഗ്ഗലോകത്തെ പ്രാപിച്ച് ദേവന്മാരുമൊത്ത് സ്വര്‍ഗ്ഗസുഖങ്ങള്‍ അനുഭവിച്ചശേഷം വീണ്ടും ഭൂമിയില്‍ വന്നു ജനിക്കുന്നു.
ഒരുവന്‍ ദേഹം വെടിയുന്ന സമയത്ത് വായുവും കഫവും അധികരിക്കയാണെ ങ്കില്‍ മനസ്സ് അന്ധകാരംകൊണ്ടു മൂടുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ നിശ്ചേഷ്ടമാവുകയും ഓര്‍മ്മശക്തിനശിക്കുകയും ചെയ്യുന്നു. ജഠരാഗ്നി അതിന്റെ ജ്വാലയില്ലാതെ വെറും പുകയായി അവശേഷിക്കുന്നു. തന്മൂലം ശരീരത്തിന്റെ ചേതനത്വം അമിഴ്ത്തപ്പെടുന്നു. കറുത്ത കാര്‍മേഘങ്ങളാല്‍ ചന്ദ്രന്‍ മറയ്ക്കപ്പെടുമ്പോള്‍ മങ്ങിയ വെളിച്ചവും നേര്‍ത്ത തമസ്സും അനുഭവപ്പെടുന്നതു പോലെ, അവന്‍ മരിച്ചില്ലെങ്കിലും ഐഹിക ജീവിതത്തിന്റെ അന്ത്യം പ്രതീക്ഷിച്ചു കൊണ്ടു ചലനമറ്റുകിടക്കു മ്പോള്‍ , മനസ്സും ചിന്താശക്തിയും ഇന്ദ്രിയങ്ങളും ധൂമം ഹേതുവായി മരവിക്കുമ്പോള്‍, ജീവിതകാലത്തെ പ്രയത്നംകൊണ്ടു നേടിയ യോഗത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്രായമാകുന്നു. കൈയിലുണ്ടായിരുന്നതു നശിച്ച ഒരുവനു പുതുതായി എന്തെങ്കിലും നേടിയെടുക്കാനുള്ള പ്രതീക്ഷ എങ്ങനെയാണു ണ്ടാവുക? ഈ ലോകത്തില്‍ നിന്നു വേര്‍പെടുമ്പോള്‍ അവന്റെ അവസ്ഥ ഇപ്രകാരമാണ്. ഇത് അവന്റെ ആന്തരികസ്ഥിതി ആയിരിക്കുമ്പോള്‍ , പുറമെ സ്ഥിതിചെയ്യുന്നത് രാത്രിസമയവും മാസത്തിലെ കറുത്തപക്ഷവും സൂര്യന്റെ ദക്ഷിണായനത്തിലെ ഒരു മാസവുമാകുന്നു. ഇപ്രകാരം പുനര്‍ജന്മ ത്തിന് ഇടംനല്‍കുന്ന എല്ലാ വ്യവസ്ഥകളും ഒരുവന്റെ മരണസമയത്തു കോര്‍ത്തു സംയോജിക്ക പ്പെടുമ്പോള്‍, എങ്ങനെയാണ് അവന്‍ അക്ഷരവുമായി സാക്ഷാത്കാ രം പ്രാപിക്കുക? ഈ സമയത്തു ദേഹം വെടിയുന്ന ഒരു യോഗി ചന്ദ്രമണ്ഡലത്തിലേക്കു പോവുകയും അവിടെനിന്നു മര്‍ത്ത്യലോകത്തി ലേക്കു മടങ്ങിവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അശുഭകരമെന്നു ഞാന്‍ പറഞ്ഞത്. ധൂമാദിമാര്‍ഗ്ഗം അവംലംബിക്കുന്ന ഒരുവന്‍ വീണ്ടും ജനിക്കുന്നതിനു ഇടയാകുന്നു. ഇതിനു വിപരീതമായ അര്‍ച്ചിരാദി മാര്‍ഗ്ഗം അനായാസവും ഉത്തമവും, സ്വാഭാവികമായും ആനന്ദത്തിനും മോഹത്തിനും മോചനത്തിനും ഉപയുക്തവും ആകുന്നു.
വേദപ്രസിദ്ധമായ 'ചന്ദ്രായനം' സ്വര്‍ഗകാമികളായവരുടെ വഴിയാണ്. അവര്‍ തങ്ങള്‍ ചെയ്ത പുണ്യത്തിന്റെ ബാങ്ക് ബാലന്‍സ് തീരുവോളം സ്വര്‍ഗത്തി ലെ പഞ്ചനക്ഷത്ര സുഖം അനുഭവിക്കുന്നു. പിന്നെ, ഭൂമിയിലേക്ക് തിരികെ വന്ന് ജന്മമെടുക്കുന്നു.
പുക, രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിവ 'ചന്ദ്രമണ്ഡല'ത്തെ, അതായത് അപരാപ്രകൃതിയെ, ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. പ്രാപഞ്ചികവിഷയങ്ങളുടെ അഭിമാനി ദേവതയാണ് ചന്ദ്രന്‍.
ജീവന്മുക്തരായവര്‍ ഈ രണ്ടു വഴിയിലൂടെയും പോകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലിരിക്കെത്തന്നെ അവരുടെ ജീവന്‍ പരമാത്മസാരൂപ്യം സാധിച്ചിരിക്കുന്നു. ആ സാരൂപ്യത്തിനായി പ്രയത്‌നിക്കുന്നവരുടെയും അതിനായി ഒട്ടും പ്രയത്‌നിക്കാത്തവരുടെയും വഴികളാണ് ഈ പറഞ്ഞത്.
രൂപനിര്‍മാണക്ഷേത്രങ്ങളുടെ നിലനില്പില്‍, അവ ശരീരത്തിലിരിക്കെ ആയാലും ശരീരാന്തരയാത്ര നടത്തുമ്പോഴായാലും വിദ്യുത്കാന്തതരംഗങ്ങള്‍, ഗുരുത്വാകര്‍ഷണം, കാന്തക്ഷേത്രം എന്നിവയുടെ സ്വാധീനം എവ്വിധ മെന്ന് നാളെ അറിയാനിരിക്കുന്നേ ഉള്ളൂ. അതുകൊണ്ട് ഈ പദ്യങ്ങളെ അവസാനവിശകലനത്തിന് വിധേയമാക്കാന്‍ സമയമായില്ല.
രൂപനിര്‍മാണക്ഷേത്രമാണ് ജീവാത്മാവ് എങ്കില്‍ മനുഷ്യവംശം ഉള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ ഇത്രയേറെ പെരുകുന്നതെങ്ങനെ എന്നു സംശയം തോന്നാം.
ജീവന്റെ പരിണാമഗതി നോക്കുക. 'സജീവം' എന്നു പറയാവുന്ന ആദ്യത്തെ ഉരുവം ഉണ്ടായപ്പോള്‍ അത് പലതായി പെരുകി. പക്ഷേ, ഒരു കോപ്പിയും മറ്റൊരു കോപ്പിയുടെയൊ ഒറിജിനലിന്റെയൊ തനി പകര്‍പ്പായിരുന്നില്ല. ആകാതിരിക്കാനുള്ള ഇച്ഛയും സാഹചര്യവും ഒരുമിച്ച് നിലനിന്നു. ആ ഒറിജിനല്‍ പരാപ്രകൃതിയില്‍നിന്ന് ഇത്രയും രൂപ നിര്‍മാണക്ഷേത്രങ്ങളെ എടുത്ത് ആവിഷ്‌കരിക്കാന്‍ ഹേതുവാകുകകൂടി ചെയ്തു എന്നു കരുതാം. പിന്നെ ഓരോ കോപ്പിയും ഇതുതന്നെ ചെയ്തു. ജീവപരിണാമശ്രേണിയില്‍ പാരമ്പര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറച്ചു കാണാനാവില്ല. ഓരോ ഘട്ടത്തിലും ഓരോ ഒറിജിനലും തന്റെ അതിജിവനഗുണങ്ങളും ആത്മസാരൂപ്യത്തിനായുള്ള (അറിഞ്ഞതോ അറിയാത്തതോ ആയ) ആവേശവും കോപ്പികളിലേക്ക് കൈമാറി. അതേസമയം ആ പുതിയ പതിപ്പുകളാകട്ടെ, അവയുടെ തനതായ ഒരു ഇച്ഛകൂടി ഉള്‍ക്കൊണ്ടവയുമായി.
രൂപനിര്‍മാണക്ഷേത്രത്തിന്റെ ഓരോ കോപ്പിയുടെയും ഉരുവപ്പെടലില്‍ രണ്ടു വിപരീതത്വരകള്‍ പ്രവര്‍ത്തിക്കുന്നതുകാണാം. പാരമ്പര്യത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താനുള്ള ത്വരയും വൈവിധ്യത്തിലൂടെ 'മെച്ചപ്പെടാ'നുള്ള ത്വരയും. ഈ ത്വരകളുടെ ഉദ്ഗ്രഥിതവും അതേസമയം സ്വതന്ത്രവുമായ ഇച്ഛയാണ് ഓരോ പകര്‍പ്പിന്റെയും സ്വത്വം.
പരിണാമത്തിന്റെ അടുത്ത പടിയിലെത്തുമ്പോഴും മുറ ഇതുതന്നെ. ആദ്യത്തെ പടിയില്‍ ഉള്ളവ രണ്ടാംപടിയിലുള്ളവയുടെ അതിജീവനത്തിനു പശ്ചാത്തലമാവുന്നു. ഓരോ തലത്തിലും അനന്തവൈവിധ്യം പരീക്ഷിച്ച് അടുത്ത തലത്തിലേക്കു കടക്കുന്നു. അടുത്ത പടിയിലേക്കുള്ള വ്യതിയാനത്തിനോ മറ്റൊരു വഴിക്കുള്ള പരിണാമത്തിന്റെ നിലനില്പിനോ ഒട്ടും നിരക്കാത്ത ഉരുവങ്ങളെ, അവയുടെ അനന്തവൈവിധ്യവും പരീക്ഷിച്ചതില്‍പ്പിന്നെ, തീര്‍ത്തും തള്ളിക്കളഞ്ഞ ചരിത്രവുമുണ്ട്. ദിനോസറുകള്‍ ഉദാഹരണം. ഇങ്ങനെ വംശനാശം വരുന്ന ജീവികളുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു? വഴിയുടെ 'അടഞ്ഞ അറ്റ'ങ്ങളില്‍ എത്തിപ്പെട്ട ആ രൂപനിര്‍മാണക്ഷേത്രങ്ങള്‍ പ്രകൃതിയിലെ വിവിധ ബലങ്ങളായി വിഘടിച്ചു പോകുന്നു എന്നേ കരുതാനാവൂ.
അവസാനമിതാ മനുഷ്യന്റെ അനന്തവൈവിധ്യം ഭൂഗോളം അടക്കി വാഴുന്നു. ഈ രൂപത്തില്‍നിന്ന് പരമാത്മ സാരൂപ്യം സാധ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ നമുക്ക് ദിനോസറുകളുടെ ഗതി വരാന്‍ ഇടയില്ല.
(തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 24

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 24
അഗ്നിര്‍ജ്യോതിരഹഃ ശുക്ലഃ
ഷണ്‍മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ
അഗ്നിയേയും ജ്യോതിസ്സിനേയും പകലിനേയും വെളുത്തപക്ഷത്തേയും ഉത്തരായണമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്നദേവതമാരുടെ മാര്‍ഗ്ഗമാണ് ഉത്തരായണമാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള ജനം പരബ്രഹ്മത്തെ പ്രാപിക്കുന്നു. എന്തന്നാല്‍ അവര്‍ ബ്രഹ്മജ്ഞാനികളാകുന്നു.
ശരീരത്തില്‍ അഗ്നിയുടെ ചൂടുള്ളപ്പോള്‍, ശുക്ലപക്ഷത്തില്‍, പകല്‍ സമയം, സൂര്യന്‍ വടക്കോട്ടു ചരിക്കുന്ന ഉത്തരയണകാലത്തില്‍, ഇപ്രകാരമുള്ള ശുഭകരമായ സമയത്തു ശരീരം വെടിയുന്ന ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നു. അല്ലയോ അര്‍ജ്ജുന, ഈ സന്ദര്‍ഭത്തിനുള്ള പ്രത്യേകശക്തികൊണ്ട്, ഈ സമയം, ലക്ഷ്യത്തിലെത്തിച്ചേരാനുള്ള രാജവീഥിയാകുന്നു. ഇവിടെ ഒന്നാമത്തെ പടി അഗ്നിയും രണ്ടാമത്തേത് ജ്യോതിസ്സും മൂന്നാമത്തേത് പകല്‍സമയവും നാലാമത്തേത് ശുക്ലപക്ഷവും അവസാനത്തേത് ഉത്തരായണവുമാകുന്നു. ഈ സമയത്തു ദേഹം വെടിയുന്ന യോഗികള്‍ മോചനം നേടുന്നു. ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇതിനു പ്രകാശത്തിന്റെ മാര്‍ഗ്ഗം എന്നു പറയുന്നു.
വേദങ്ങള്‍ 'ദേവയാനം' എന്ന് വിളിക്കുന്ന വഴിയിലൂടെ മരണാനന്തരം പോകുന്നവര്‍ പ്രാപിക്കുന്ന 'ക്രമമുക്തി'യെയാണ് ഈ പദ്യം ഒരുതലത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ 'സൂര്യമണ്ഡലം' കടന്ന് ബ്രഹ്മലോകത്തെത്തി കല്പാന്തംവരെ ദിവ്യാനന്ദമനുഭവിച്ച് കല്പാവസാനത്തില്‍ ബ്രഹ്മാവിനോടൊപ്പം സായൂജ്യമടയുന്നു എന്നാണ് വൈദികസിദ്ധാന്തം.
താത്ത്വികതലത്തില്‍ അഗ്‌നി, ജ്യോതിസ്സ്, പകല്‍, ശുക്ലപക്ഷം, ഉത്തരായണം എന്നിവ ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകാശാഭിമുഖമായ യാത്രയത്രേ ദേവയാനം. പുരുഷനും പ്രകൃതിയും പരമാത്മാവിന്റെതന്നെ രണ്ട് ഭാവങ്ങളാണല്ലോ. പുരുഷനെ തേടുന്നവര്‍ പുരുഷനെ പ്രാപിക്കുന്നു. പ്രകൃതിയില്‍ അഭിരമിക്കുന്നവര്‍ പ്രകൃതിയില്‍ത്തന്നെ കഴിയുന്നു.
ഇനിയും അശുഭകരമായ സമയത്തെക്കുറിച്ചു പറയാം. ശ്രദ്ധിക്കുക.
(തുടരും..)

Monday, 24 November 2014

നാരദഭക്തി സൂത്രംDay 21 ഇരുപത്തൊന്നാം ദിവസം

നാരദഭക്തി സൂത്രംDay 21 ഇരുപത്തൊന്നാം ദിവസം
11. "ലോകവേദഷു തദനുകൂലാചരണം തദ്വിരോധിഷു ഉദാസീനതാ"
എല്ലാ ലൗകിക ആദ്ധ്യാത്മിക കര്‍മ്മങ്ങളുടെ ആചരണവും, അഹിതമായ സകല കര്‍മ്മങ്ങളിലും ഉദാസീനതാഭാവം ഉണ്ടാവുക.
ഇതാണ്‌ ഉദാസീനതാ. 
ലോകവേദേഷു - ലൗകികമായിട്ടുള്ളതിലും വൈദികമായിട്ടുള്ളതിലും നമുക്കു മനസ്സിലാകാന്‍ വേണ്ടി വിഭജിച്ചു എന്നേ ഉള്ളൂ ഇതാണ്‌ നാരദരുടെ സൂത്രത്തിന്റെ രീതി. ലൗകികമായിട്ടുള്ളതും വൈദികമായിട്ടുള്ളതും ആയ കര്‍മ്മങ്ങളെല്ലാം തന്നെ,
തദ്‌ അനുകൂലാചരണം - അതിന്‌ അനുകൂലമായിട്ട്‌ ആചരിക്കുക.
അതിന്‌ വിപരീതമായിട്ട്‌ ഉള്ളതിനോട്‌ ഉദാസീനത,
ഒന്നുകൂടി നമ്മളോട്‌ ഉറപ്പിച്ചു തരുകയാണ്‌.
ഇങ്ങനെയായിരിക്കണം നമ്മുടെ സമീപനം.
ഇവിടെ വേദേഷു പറഞ്ഞ കാരണം ചിലരെ സംബന്ധിച്ച്‌ ഈ വൈദികമായ കര്‍മ്മങ്ങള്‍ അല്ലെങ്കില്‍ അനുഷ്‌ഠാനങ്ങള്‍ എല്ലാം തന്നെ ഒരുവനെ അഹങ്കാരിയാക്കുമെന്ന്‌ പറയുകയാണ്‌. കുറെ വിദ്യകളൊക്കെ അറിയാമായിരുന്നു. ഇതു മാത്രമറിയില്ല. എന്നാ ശരി ഇതു കൂടി ഇരിക്കട്ടെ എന്നായി നാരദര്‍. ഇതൊക്കെ പറയാനുള്ള യോഗ്യത എന്താണെന്നു പറഞ്ഞാല്‍, നാരദര്‍ ഉപനിഷത്തില്‌ ബ്രഹ്മവിദ്യ അഭ്യസിക്കാനായിട്ട്‌ സനത്‌കുമാര ഋഷിയുടെ അടുത്ത്‌ പോകുമ്പോള്‍ അവിടെ ചോദിക്കുന്നുണ്ട്‌ നാരദരെ നിങ്ങള്‍ക്ക്‌ എന്തൊക്കെ അറിയാം. അപ്പോള്‍ നാരദര്‍ പറയുന്നുണ്ട്‌ എനിക്ക്‌ നക്ഷത്രവിദ്യ അറിയാം. ആ വിദ്യ അറിയാം. ഈ വിദ്യ അറിയാം. കുറെ വിദ്യകളുടെ പേര്‌ പറയുന്നുണ്ട്‌. അപ്പോള്‍ അവിടെ ഗുരുവായിരിക്കുന്നവര്‌ പറയുന്നു. ഇതൊക്കെ അറിഞ്ഞിട്ട്‌ കാര്യമൊന്നുമില്ല. ഇതൊക്കെ കുറെ തലക്കനം ഉണ്ടാക്കുകയേ ഉള്ളൂ. നാരദര്‌ കുറെ സര്‍ട്ടിഫിക്കറ്റുമായിട്ടാണ്‌ പോയത്‌ എന്നാണ്‌ ചിന്മയാനന്ദസ്വാമികള്‍ പറയുന്നത്‌. ഈ സര്‍ട്ടിഫിക്കറ്റൊന്നും നാരദരെ ഇവിടെ ആവശ്യമില്ല. അതുകൊണ്ട്‌ നാരദര്‍ക്കത്‌ പറയാം. വൈദികമായിട്ടുള്ളതും ലൗകികമായിട്ടുള്ളതുമൊക്കെ നാരദര്‌ ഒറ്റ പട്ടികയിലാപെടുത്തിയത്‌. ഈ സത്‌സംഗങ്ങളൊക്കെ തന്നെ നമ്മളെ ശരിയായിട്ടുള്ള സത്തിലേക്ക്‌ നയിക്കില്ല എന്നാണെങ്കിലോ ആ സത്‌സംഗമെന്നു പറയുന്നതിനെത്തന്നെ നമ്മളൊഴിവാക്കുന്നതാണ്‌ നല്ലത്‌. 
അതുകൊണ്ടാണിതിനൊരു ബലപ്രയോഗം പാടില്ല എന്നു പറയുന്നത്‌.
മിലിട്ടറിയിലാണ്‌ ബലം പിടിക്കുന്നതൊക്കെയുള്ളത്‌. അതിന്‌ ഉദാഹരണം പറയുന്നതിതാണ്‌. അറ്റന്‍ഷന്‍ കവിതാ ലിഖോ. അറ്റന്‍ഷന്‍ എന്നിട്ട്‌ എഴുതിക്കോളാന്‍ കവിത. അങ്ങനെ കവിത വരില്ല. അവരോട്‌ വേറെ എന്തെങ്കിലുമൊക്കെ പറയാം. എല്ലാ കവികളേയും കൂടെ കൊണ്ടുവന്ന്‌ നിര്‍ത്തിയിട്ട്‌ അറ്റന്‍ഷന്‍ എന്നു പറയുക. പല മത്സരങ്ങളും അങ്ങനെയാണല്ലോ നടക്കുന്നത്‌. ചിത്രരചന കവിതാരചന ഒക്കെ ഇത്രമണി മുതല്‍ ഇത്രമണിവരെ അതിനുള്ളില്‍ കവിത രചിച്ചോളണം.
ക്ലാസ് വിടാന്‍ നേരത്തായിരിക്കും കുട്ടിക്കൊരു കവിത വരുന്നത്‌.....
ബലപ്രയോഗം ഇവിടെ ആവശ്യമില്ല. 
"തദനുകൂലാചരണം തദ്വിരോധിഷു ഉദാസീനതാ"
അനുകൂലമായതിനോട്‌ ഒരു സമീപനം പ്രതികൂലമായതിനോട്‌ വേറൊരു സമീപനം.
(തുടരും...)

നാരദഭക്തി സൂത്രം Day 20 ഇരുപതാം ദിവസം

നാരദഭക്തി സൂത്രം Day 20  ഇരുപതാം ദിവസം
10. "അന്യാശ്രയാണാം ത്യാഗോ
അനന്യതാ "
അന്യങ്ങളായ സകല ആശ്രയങ്ങളെയും പരിത്യജിക്കലാണ്‌ 
അനന്യതാ. 
അന്യങ്ങളായിട്ടുള്ള എന്തൊക്കെ ആശ്രയങ്ങളുണ്ടോ,
അതിന്റെയൊക്കെ ഉപേക്ഷിക്കല്‍ . 
അനന്യത അതാണ്‌ ഏകാഗ്രത എന്നു പറയുകയാണ്‌. 
ഒന്നിനെയും ആശ്രയിക്കാതെ നിലകൊള്ളുക. 
കഴിഞ്ഞ ദിവസം ഒരാള്‌ പറഞ്ഞു എനിക്കു ഞാന്‍ മാത്രമേ ഉണ്ടാവൂ 
ഗീതയില്‍ പറഞ്ഞതെനിക്ക്‌ ഓര്‍മ്മ വന്നു. 
ചിക്കന്‍ ഗുനിയ വന്നപ്പോള്‍ അത്‌ എനിക്കു മനസ്സിലായി. 
അതെ ശരീരം മുഴുവന്‍ വേദനയെടുത്തിട്ട്‌ വല്ലാത്തൊരു അവസ്ഥ. 
ഭക്ഷണം കഴിക്കുന്നതു കാണുമ്പോള്‍ ദേഷ്യം വരുക
ഒന്നിനും ഒന്നും പറഞ്ഞാല്‍ മനസ്സിലാവില്ല,
ചിക്കന്‍ ഗുനിയ വന്നപ്പോള്‍ മനസ്സിലായി ഇവരോടൊന്നുംദേഷ്യപ്പെട്ടിട്ടു കാര്യമില്ല,
എനിക്കു ഞാന്‍ മത്രമേ ഉള്ളൂ.
ചിക്കന്‍ ഗുനിയ ഹേതുവായിട്ട്‌ വരുന്ന അനുഭവങ്ങള്‍. 
അനുഭവത്തെ ഗുരുവാക്കുക.
നമുക്ക്‌ ആശ്രയമായിട്ട്‌ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നു കരുതുന്നുവെങ്കില്‍ അതൊന്നും വേണ്ട എന്ന്‌ നാരദരിവിടെ പറയുന്നു. 
മക്കളുടെ , ഭര്‍ത്താവിന്റെ,അച്ഛന്റെ .......
ഇതു പറയുമ്പോള്‍,
നിങ്ങളുടെയൊന്നും ആവശ്യമില്ല നാരദരേ പറഞ്ഞുവച്ചിട്ടുണ്ട്‌ എനിക്കു നന്നായി മനസ്സിലായി.എന്ന്‌
അവരോട്‌ തുറന്നു പറയണം എന്നല്ല. 
ഈയൊരു മാനസികാവസ്ഥയിലേക്ക്‌ നമ്മളോരോരുത്തരും ഉയരേണ്ടതുണ്ട്‌. ഭക്തിയുടെ കാര്യത്തിലായാലും നമ്മുടെ നിത്യജീവിതത്തിന്റെ കാര്യത്തിലായാലും നമ്മളീ സമീപനം സ്വീകരിക്കുന്നത്‌ നല്ലതാണ്‌.
നമ്മളിപ്പോള്‍ വാശിയുടെ മുകളില്‍ പറഞ്ഞിട്ടുണ്ട്‌ 
നിന്റെയൊക്കെ ഒരുത്തന്റെയും ഒന്നും വേണ്ട.......
അതിനെയല്ല നാരദരിവിടെ പറയുന്നത്‌. 
അതിനെയും ആശ്രയിക്കാതെ താന്‍ താനായിട്ടിരിക്കുന്ന ഒരു വേളയുണ്ടല്ലോ,
എല്ലാത്തിനെയും നിരാകരിച്ചുകൊണ്ട്‌, ആ നിരാകരണം എങ്ങനെയാണ്‌? 
"അസംഗോഹമസഗോഹം അസംഗോഹം പുനപ്പുനഃ"
അഹമേവ അഹം അഹം അവ്യയഃ അഹം അസംഗഃ"
എനിക്ക്‌ ഒന്നുമായിട്ടും സംഗമില്ലാത്തവന്‍ തന്നെയാണ്‌. ഞാന്‍, ഞാന്‍ തന്നെയാണ്‌. ഇത്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്‌ നല്ലതാണ്‌. 
സ്വസരൂപത്തെ അനുസന്ധാനം ചെയ്യുമ്പോള്‍ എനിക്ക്‌ മറ്റുള്ളവരൊന്നും ആവശ്യമില്ലെന്നു പറയുന്നത്‌ ,
പത്ത്‌ സെന്റുകൂടി ഭാഗിക്കാനുള്ള ബലത്തിലാണ്‌ പറഞ്ഞത്‌. 
അതല്ല ഇവിടെ സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്‌തിട്ട്‌, സച്ചിദാനന്ദ സ്വരൂപമാണ്‌ എന്ന അറിവില്‍ നിലകൊള്ളുമ്പോള്‍ അത്‌ തികച്ചും വ്യത്യസ്‌തമാണ്‌. അതിനെയാണ്‌ അഹംബോധത്തിലേക്കുള്ള ഉയര്‍ച്ചയായി ഉണര്‍ച്ചയായി പറയുന്നത്‌. മറ്റേത്‌ കൂപ്പുകുത്തലാണെങ്കില്‌ ഇത്‌ ഉയര്‍ത്തെഴുന്നേല്‍പ്പാണ്‌. അഹങ്കാരത്തിലേക്കുള്ള വീഴലാണ്‌, മറ്റേതോ ഉയര്‍ച്ചയാണ്‌. അതിനെയാണ്‌ ഭഗവാന്‍ "ഉദ്ധരേത്‌ ആത്മനാത്മാനം ന ആത്മാനം അവസാദയേത്‌ "എന്നു പറഞ്ഞത്‌. ആ സമയത്താണ്‌ ആത്മൈവരിപുഃ - നീ നിന്റെ ശത്രുവാണ്‌. ഇവിടെ ഗീതയില്‍ ഇങ്ങനെ പറയുമ്പോള്‍ നാരദര്‍ പറയുന്ന ഒരു ഉദാസീനത നമുക്കിവിടെ സ്വീകരിക്കാം. അത്‌ ഏത്‌ വികാരങ്ങളോടും വിചാരങ്ങളോടും ചുറ്റുപാടുമുള്ള വ്യക്തികളോടും ആശയങ്ങളോടുമൊക്കെ സ്വീകരിക്കാം.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 23

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 23
യത്ര കാലേ ത്വനാവൃത്തി-
മാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതര്‍ഷഭ.
അല്ലയോ അര്‍ജ്ജുന, ഏതു കാലത്തില്‍ ദേഹത്തെ ത്യജിച്ചു പോകുന്ന യോഗികള്‍ പുനര്‍ജന്മത്തെ പ്രാപിക്കുന്നില്ലയോ, അപ്രകാരംതന്നെ ഏതുകാലത്തില്‍ ദേഹത്യാഗം ചെയ്തുപോകുന്നവര്‍ പുനര്‍ജന്മത്തെ പ്രാപിക്കുന്നുവോ, കാലത്തെപ്പറ്റി ഞാന്‍ പറയാം.
ഒരു യോഗി ദേഹം കൈവെടിയുന്ന സമയം അറിഞ്ഞാല്‍ അയാള്‍ മരണാനന്തരം എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് അനായാസേന ഗ്രഹിക്കാന്‍ കഴിയും. ചിലപ്പോള്‍ അശുഭമായ കാലത്തു ചിലര്‍ ദേഹം വെടിയാന്‍ ഇടയാകുന്നു അങ്ങനെയുള്ളവര്‍ വീണ്ടും ജന്മം എടുക്കേണ്ടി വരുന്നു. എന്നാല്‍ പുണ്യകാലത്തു മരിക്കാന്‍ ഇടയാകുന്നവര്‍ ബ്രഹ്മവുമായി ഒന്നുചേരുന്നു. തന്മൂലം തിരിച്ചുവരവും വരാതിരിക്കലും മരണസമയത്തെ ആശ്രയിച്ചിരി ക്കുന്നു. സാന്ദര്‍ഭികമായി ശുഭമായ മരണസമയത്തെക്കുറിച്ച് ഞാന്‍ നിന്നോടു പറയാം. അല്ലയോ യോദ്ധാവേ, മരണം ആസന്നമാകുമ്പോള്‍ ബുദ്ധിമാന്ദ്യം നുഴഞ്ഞുകയറുന്നു. എങ്കിലും ഒരു സത്യാന്വേഷിയുടെ കാര്യത്തില്‍ ബുദ്ധിക്കു പരിഭ്രാന്തിയോ, ഓര്‍മ്മയ്ക്കു മങ്ങലോ, മനസ്സിനു നാശമോ സംഭവിക്കുന്നില്ല. ഇപ്രകാരം ശാരീരികമല്ലാത്ത ഈ ഇന്ദ്രിയജ്ഞാനം അനാമയമായി നിലനില്‍ക്കുന്നത് ഒരിക്കലെങ്കിലും ബ്രഹ്മത്തിന്റെ അവസ്ഥ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്. എന്നാല്‍ ഈ ബോധേന്ദ്രിയങ്ങള്‍ മരണംവരെ ജാഗ്രതയായി തുടരണമെങ്കില്‍ ശരീരത്തിനു ള്ളിലെ അഗ്നി എരിയുന്നുണ്ടായിരിക്കണം. വെള്ളമോ കാറ്റോ വിളക്കു കെടുത്തിയാല്‍, ഏറ്റവും കാഴ്ചശക്തിയുള്ള കണ്ണിനുപോലും ഇരുട്ടില്‍ ഒന്നും കാണാന്‍ സാധ്യമല്ല. മരണസമയത്തു വായുവും കഫവും ക്രമാതീത മായി ശരീരത്തെ ആക്രമിക്കുമ്പോള്‍ ശരീരത്തിലുള്ള അഗ്നിയുടെ ചൂട് നഷ്ടപ്പെടുന്നു. പ്രാണനു ജീവനില്ലാതിരിക്കുമ്പോള്‍ ബുദ്ധിക്ക് എന്തുചെയ്യാന്‍ കഴിയും? ആകയാല്‍ ശരീരത്തിനു ചൂടില്ലാതെ ചേതനത്വം അതില്‍ നിലനില്‍ക്കുകയില്ല. ശരീരത്തില്‍ നിന്നു ചൂടു വിട്ടുമാറിയാല്‍ പിന്നീടത് കുതിര്‍ന്ന കളിമണ്ണിന്റെ ഒരു പിണ്ഡം മാത്രമാണ്. ഈ അവസ്ഥയില്‍ ആത്മാവു നിസ്സഹായനായി അന്ധകാരത്തില്‍ കിടന്നു ഴലുന്നു. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഒരുവന്‍ തന്റെ പൂര്‍വ്വകാല യോഗാനുഷ്ഠാനങ്ങളെപ്പറ്റി സ്മരിക്കുകയും, മരണശേഷം ബ്രഹ്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യുക ? അപ്പോള്‍ അവന്റെ ചേതനത്വം കഫത്തിന്റെ ചെളിക്കുണ്ടില്‍ പതിച്ച് ഇല്ലാതാവുകയും പഴയതും പുതിയതുമായ എല്ലാ ഓര്‍മകളും നശിക്കുകയും ചെയ്യുന്നു. അങ്ങനെ നിധി കണ്ടെത്തുന്നതിനുമുമ്പുതന്നെ കൈയ്യിലിരുന്ന വിളക്ക് അണഞ്ഞുപോയവനെപ്പോലെ, മരണത്തിനു മുമ്പുതന്നെ അവന്റെ എല്ലാ യോഗബലവും ക്ഷയിച്ചുപോകുന്നു. മരണസമയത്തുള്ള എല്ലാ ശക്തിയുടേയും ഉറവിടം ഈ അഗ്നിയാണ്.
(തുടരും..)

Sunday, 23 November 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 21& 22

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 21& 22
അവ്യക്തോഽ ക്ഷര ഇത്യുക്തഃ
തമാഹൂഃപരമാം ഗതിം
യം പ്രാപ്യ ന നിവര്‍ത്തന്തേ
തദ്ധാമ പരമം മമ
പരുഷഃ സ പരഃ പാര്‍ത്ഥ
ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സര്‍വ്വമിദം തതം.
അതീന്ദ്രീയമെന്നും നാശരഹിതമെന്നും പറയപ്പെട്ടിരിക്കുന്ന ഈ ഭാവംതന്നെയാണ് പരമപുരുഷാര്‍ത്ഥമായിട്ടുള്ളതെന്ന് വേദങ്ങള്‍ പറയുന്നു. അതിനെ പ്രാപിച്ചാല്‍ പിന്നെ തിരിച്ചുവരവില്ല. അതത്രേ എന്റെ പരമമായ ധാമം. അല്ലയോ പാര്‍ത്ഥാ! കാരണഭൂതനായിരിക്കുന്ന യാതൊരുവന്റെ ഉള്ളില്‍ സകലപ്രാണികളും സ്ഥിതിചെയ്യുന്നവോ, അങ്ങനെയിരിക്കുന്ന പരമപുരുഷന്‍ അനന്യമായ ഭക്തികൊണ്ടുമാത്രം പ്രാപിക്കത്തക്കവനാകുന്നു.
അവ്യക്തമെന്നോ അപ്രകടിതമെന്നോ അതിനെ വിളിക്കാമെങ്കിലും അതു തികച്ചും അനനുരൂപമായ ഒരു പേരല്ല. എന്തു കൊണ്ടെന്നാല്‍ അതു ബോധശക്തിക്കും യുക്തിവിചാരത്തിനും പ്രാപിക്കാന്‍ കഴിയുന്നതിന്റെ പരിധിക്കുമപ്പുറത്താണ്. അതു രൂപം കൈക്കൊള്ളുമെങ്കിലും അരൂപമായ അതിന്റെ സ്വഭാവം നഷ്ടപ്പെടുന്നില്ല. അതിന്റെ രൂപം ഇല്ലാതാകു മ്പോഴും അത് അതിന്റെ ആദ്യന്തവിഹീനത്വത്തെ ബാധിക്കുന്നില്ല. അതുകൊണ്ട് അതിന്റെ സാരം അനായാസേന ഗ്രഹിക്കാന്‍ കഴിയുന്ന, യഥാര്‍ത്ഥനാമമായ ‘അക്ഷരം’ എന്ന് അതിനെ വിളിക്കുന്നു. അതിനപ്പുറമായി മറ്റു യാതൊന്നുമില്ല. അതുമനുഷ്യന്റെ അവസാനത്തെ ലക്ഷ്യമായ പരമപദമാണ്. അതു ജീവിതാവസാനം വരെ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. എന്നാല്‍ നിദ്രയിലെന്നപോലെ ആയതുകൊണ്ട് അതു സ്വയമായോ മറ്റുള്ളവരെക്കൊണ്ടോ എന്തെങ്കിലും ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അനുസ്യുതം നടക്കുന്നു. ഇന്ദ്രിയങ്ങള്‍ യഥേഷ്ടം അവയുടെ പ്രവര്‍ത്തനം തുടരുന്നു. തുറന്ന് വെയ്ക്കപ്പെട്ട ഇന്ദ്രിയങ്ങളുടെ അങ്ങാടിയില്‍ മനസ്സ് ഒരു വില്പനകേന്ദ്രമായി സുഖദുഃഖങ്ങളുടെ വ്യാപാരം നടത്തുന്നു.
രാജാവ് സ്വസ്ഥമായിട്ടിരി ക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും പ്രജകള്‍ അവരവരുടെ ആഗ്രഹാനുസാരമുള്ള തൊഴിലുകളില്‍ വ്യാപൃതരായി രിക്കുന്നു. പ്രഭാകരന്‍ പ്രസരിപ്പിക്കാതെ തന്നെ ജനങ്ങള്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതുപോലെ പരമാത്മാവ് പ്രവര്‍ത്തിപ്പിക്കാതെ തന്നെ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും പ്രാണവായുവും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നു.
ശരീരരൂപത്തിലുള്ള പുരത്തില്‍ വസിച്ചു വിശ്രമിക്കുന്നതു കൊണ്ട് ആത്മാവിനെ പുരുഷന്‍ എന്നു വിളിക്കുന്നു. കൂടാതെ പ്രകൃതി-മായ തന്റെ വിശ്വസ്തയായ പത്നിയായി രിക്കുന്നതുകൊണ്ടും പരമാത്മാവിനെ പുരുഷന്‍ എന്നു വിളിക്കുന്നു. ത്രികാലജ്ഞാനമുള്ള വേദങ്ങള്‍ക്കും ആത്മാവിനറെ അധിവാസസ്ഥാന ത്തിന്റെ പ്രാദേശങ്ങളില്‍ പോലും എത്താന്‍ കഴിയുകയില്ല. അനന്തമായ ആകാശം ആത്മാവിന്റെ മഹത്ത്വത്തിന്റെ മേലങ്കിമാത്രമാണ് അതുകൊണ്ട് എല്ലാ സമ്പൂര്‍ണ്ണതയ്ക്കും അതീതമായി യോഗികള്‍ ഇതിനെ വ്യാഖ്യാനി ക്കുന്നു. എന്നിട്ടും നിരതിശയമായ ഈ ദിവ്യസത്ത് തന്റെ ഭക്തനെ ദര്‍ശിക്കാനായി വരുകയും അവന്റെ എളിയ പാര്‍പ്പിടത്തില്‍ അവനെ സന്ധിക്കുകയും ചെയ്യുന്നു.
മനസ്സും ശരീരവും വാക്കും ഹൃദയംഗമമായി സര്‍വേശ്വരനു സമര്‍പ്പിക്ക പ്പെട്ട ഒരു ഭക്തന്, അവന്റെ അനന്യമായ ഭക്തിക്കു പാരിതോഷിക മായി ലഭിക്കുന്നത്, സമൃദ്ധിയുടെ പൂങ്കാവനമായ സര്‍വേശ്വരനെ ത്തന്നെയാണ്. പ്രപഞ്ചം മുഴുവനും പുരുഷോത്ത മന്റെ രൂപമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക്, അവന്‍ അഭയ സ്ഥാനമാണ്. അവര്‍ വിനീതന്റെ കുലീനത്വമാണ്; ഗുണാതീത ന്റെ ജ്ഞാമാണ്; നിസ്പൃഹരുടെ സാമ്രാജ്യത്തിലെ ആനന്ദമാണ്; സംതൃപ്തര്‍ക്കു വിളമ്പുന്ന ഭക്ഷണമാണ്; പരമോന്നതസ്ഥാനത്ത് എത്തുന്നതിനുള്ള ഭക്തിയുടെ രാജവീഥിയാണ്. അല്ലയോ അര്‍ജുനാ, ഇതെല്ലാം കൂടുതലായി വിശദീകരിച്ച് എന്റെ സമയം വ്യര്‍ത്ഥമാക്കുന്നത് എന്തിനാണ്?
ആത്മാവ് പരബ്രഹ്മത്തിലെത്തിചേരുമ്പോള്‍ അതു പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു. ചൂടുവെള്ളം ശീതസമീരണനേറ്റു ശീതളമാകുന്നതുപോലെയോ, സൂര്യന്‍ ഉദിക്കുമ്പോള്‍ തമസ്സ് പ്രകാശമാകുന്നതുപോലെയോ, ഒരുവന്‍ ബ്രഹ്മസ്ഥാനത്ത് എത്തുമ്പോള്‍ അവന്റെ പ്രാപഞ്ചികമായ അസ്തിത്വംതന്നെ മോചനമായി മാറുന്നു. അഗ്നിയിലിടുന്ന വിറക് അഗ്നിയായി മാറുന്നു. പിന്നീട് അതിനെ തടിയായി തിരിച്ചറിയാന്‍ കഴിയുന്നില്ല. പഞ്ചസാരയെ കരിമ്പാക്കി മാറ്റാന്‍ സാധ്യമല്ല.
പരശുമണി ഇരുമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റുന്നു. മറ്റൊരു പദാര്‍ത്ഥത്തിനും അതിനെ വീണ്ടും ഇരുമ്പാക്കി മാറ്റാന്‍ കഴിയുകയില്ല. നെയ് വീണ്ടും പാലായി മാറുകയില്ല. ഇപ്രകാരം, പരമാത്മാവുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരവുണ്ടാവില്ല. എന്റെ അത്യുന്നതമായ ആവാസസ്ഥാനം അതാണ്. മറഞ്ഞിരിക്കുന്ന ഈ രഹസ്യം ഞാന്‍ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
ഇന്ദ്രിയമനോബുദ്ധികള്‍ അകത്തിരിക്കുന്ന ആളെ തിരിച്ചറി യുകയും ആ ആളുടെ താത്പര്യമാണ് യഥാര്‍ഥത്തില്‍ തങ്ങളുടേതു മെന്നു ബോധ്യപ്പെടുകയും ആ ആളുടെ (അതിലൂടെ തങ്ങളുടെയും) അന്തിമമോചനത്തിനായി യത്‌നിക്കയും വേണം. ആ യജ്ഞംകൊണ്ടു വേണം അമൃതസമുദ്രത്തിലേക്കുള്ള എടുത്തുചാട്ടം സാധിക്കാന്‍.
ഇന്ദ്രിയമനോബുദ്ധികളെയും അവയുടെ ഇരിപ്പിടമായ ശരീരത്തെയും ആ ശരീരത്തിന്റെ ആവാസസ്ഥലമായ ജീവമണ്ഡലത്തെയും ശുശ്രൂഷി ക്കേണ്ടതും കാത്തുരക്ഷിക്കേണ്ടതും സ്നേഹിക്കേണ്ടതും അപ്പോള്‍ മനുഷ്യന് പ്രാഥമികമായ കടമയായി വരുന്നു. ഉപകരണങ്ങള്‍ നന്നായിരുന്നാലല്ലേ പണി ശരിയായി നടക്കൂ? മാത്രമല്ല, സുഖദുഃഖാദി ദ്വന്ദ്വങ്ങളെ രണ്ടു കാലുകളാക്കി വേണം നടക്കാന്‍. രണ്ടും മുന്നേറ്റത്തിന് ഒരുപോലെ അനിവാര്യം. അനുഭവങ്ങള്‍ ഏകതാനങ്ങളാല്‍ ഇന്ദ്രിയസംവേദനംപോലും അസാധ്യമാകും. കാരണം, അവ ഏറ്റക്കുറച്ചിലുകള്‍ക്കും ദ്വന്ദ്വങ്ങള്‍ക്കും വിഹരിക്കാനായി സംവിധാനം ചെയ്യപ്പെട്ടവയാണ്. പരമമായ എത്തിച്ചേരല്‍ ലക്ഷ്യമാക്കിയുള്ള പരിണാമോന്മുഖതയാണ് ജീവന്റെ കാതല്‍. അതിനാല്‍ ലക്ഷ്യാഭിമുഖ്യം സഹജമാണ്.
ചരാചരങ്ങളുടെ ഉള്ളം ഉള്‍പ്പെടെ പ്രപഞ്ചമാകെ പരമാത്മാവ് വ്യാപിച്ചിരിക്കുന്നു. പരമാത്മാവിന്റെ തന്നെ വൈരുധ്യാത്മകമായ പരാപ്രകൃതി അതിനു മറയായും ഭവിക്കുന്നു. ഈ പരാപ്രകൃതിയെ ആശ്രയിച്ചാണ് പരമാത്മാവ് പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത്. അപര പരയുമായി സാത്മ്യം പ്രാപിക്കുവോളമാണ് പ്രപഞ്ച പരിണാമം. പക്ഷേ, പരയില്‍ രൂപനിര്‍മാണക്ഷേത്രമായി ഇരിക്കുന്ന ജീവസാന്നിധ്യത്തിന് അതിനുമപ്പുറത്ത് പരമാത്മസാരൂപ്യമാണ് ലക്ഷ്യം. ആ സാത്മ്യം സാധിക്കാന്‍ പരയുടെ മറയെ മറികടക്കുകയേ വേണ്ടൂ. മനുഷ്യന്‍വരെയെത്തിയ ജീവപരിണാമത്തില്‍ ഇതിനുള്ള ത്വരയുണ്ട്. അതു സാധിക്കാനുള്ള ഉപാധികളുമുണ്ട്. ആ ഉപാധികളെ ഏകമുഖമാക്കി പരമാത്മാവില്‍ ഊന്നുകയേ വേണ്ടൂ. ഈ അറിവുണ്ടായാല്‍പ്പിന്നെ അതിനുവേണ്ടത് മതിയായ ഇച്ഛയാണ്. അതിലൂടെയേ അറിവ് അനുഭവമാകൂ. സര്‍വാര്‍പ്പണമനോഭാവത്തോടെയുള്ള ആ ഇച്ഛയെയാണ് അനന്യഭക്തി എന്നു പറയുന്നത്. ആ ഭാവത്തിന്റെ പരകോടിയില്‍ അറിവും അനുഭവവും അറിയുന്നവനും അറിയപ്പെടുന്നതും ഒന്നായിത്തീരുന്നു. അതിരുകളുടെ ആ അഭാവംതന്നെ സായുജ്യം.
ഇതൊരു പ്രയാണമാണ്. മുജ്ജന്മവാസനകളുടെ ഊക്കും പ്രയത്‌നത്തിന്റെ അളവും അനുസരിച്ചാണ് വിജയസാധ്യത. ഈ ദിശയില്‍ യത്‌നിക്കുന്ന വരെല്ലാം യോഗികളാണ്. പക്ഷേ, അവര്‍ക്കു ലഭിക്കുന്ന 'ലോകങ്ങള്‍' ഒന്നുതന്നെയായിക്കൊള്ളണമെന്നില്ല. (എല്ലാ യോഗികളും സംന്യാസി മാരും ഒരുപോലെ മോക്ഷം പ്രാപിക്കുന്നു എന്നു കരുതേണ്ട.) അവനവന്റെ പ്രത്യേകമായ ജീവിതത്തില്‍ എത്താവുന്നിടംവരെ ഓരോരുത്തരും പോകുന്നു. 'നപ്രതിജനഭിന്ന വിചിത്ര'ങ്ങളാണ് മാര്‍ഗങ്ങള്‍.
(തുടരും..)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 20

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 20
പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്‍വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.
എന്നാല്‍ ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന്‍ കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള്‍ നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.
ഇപ്രകാരമുള്ള ഒരവസ്ഥയില്‍ , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാ ത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടു കൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല്‍ സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിത മെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള്‍ വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില്‍ ഒന്നു മറ്റൊന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്‍ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്‍ത്തില്‍ ഈ നാമങ്ങള്‍ പ്രതിഭാസങ്ങള്‍ മാത്രമാണ്.
സ്വര്‍ണ്ണം ഉരുക്കുമ്പോള്‍ അതു സ്വര്‍ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല്‍ ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്‍ണ്ണത്തില്‍ ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള്‍ സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്‍ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചു കളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തങ്ങിനില്‍ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള്‍ നശിക്കുന്നില്ല.
ശ്രദ്ധിക്കുക. തിരമാലകള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്‍തന്നെ നിലനില്‍ക്കുന്നു. അതുപോലെ ജീവികള്‍ നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്‍ത്തുന്നു. ആഭരണങ്ങള്‍ ഉരുക്കുമ്പോഴും സ്വര്‍ണ്ണം നിലനില്‍ക്കുന്നതുപോലെ ജീവജാലങ്ങള്‍ ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്‍ക്കുന്നു.
പരമാത്മാവിനെ ബുദ്ധികൊണ്ട് ആരാഞ്ഞറിയുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഈ ശ്ലോകത്തില്‍ വിജയപീഠത്തോടടുക്കുന്നത്. പരിണാമിയായ പ്രപഞ്ചത്തെ നിരീക്ഷിച്ച് അതിലെ ആവര്‍ത്തനസ്വഭാവം ഗ്രഹിക്കുന്നു. ആ സ്വഭാവത്തിന്റെ ചെറുതും വലുതുമായ ഫലങ്ങള്‍ വിലയിരുത്തി പ്രപഞ്ചമെന്ന വലിയ സ്പന്ദത്തിന്റെ ആവര്‍ത്തന സ്വഭാവത്തിലെത്തുന്നു. എന്തെങ്കിലുമൊന്ന് അങ്ങനെ ആവര്‍ത്തിക്കണമെങ്കില്‍ അതിന് അടിസ്ഥാനമായി നാശമോ ആവര്‍ത്തന സ്വഭാവമോ ഒന്നും ഇല്ലാത്ത ഒന്ന് അനിവാര്യമാണ് എന്ന്അറിയുന്നു. കാര്യം ഉണ്ട് എന്നതിനാല്‍ കാരണവും ഉണ്ട് എന്ന് തീര്‍ച്ചപ്പെടുന്നു. അങ്ങനെ, അതുതന്നെയാണ് അത് എന്ന് സിദ്ധിക്കുന്നു. അതിന്റെ ഉത്പന്നമാണ് മനസ്സും ബുദ്ധിയും എന്നതിനാല്‍ അതിനെ 'വ്യക്ത'മായി അറിയാന്‍ സാധ്യമല്ല എന്നുകൂടി ഉറപ്പാവുന്നു. ചരാചരമാതാവായ അവ്യക്തമെന്ന മാധ്യമംതന്നെ മനോബുദ്ധികള്‍ക്ക് പിടിയിലൊതുങ്ങുന്നതല്ല. അപ്പോള്‍, ആ മാധ്യമത്തിനും ആധാരവും ആ മാധ്യമത്തില്‍ സ്പന്ദനബീജാവാപം ചെയ്യുന്നതുമായ പരമാത്മാവ് ആ അവ്യക്തത്തെക്കാള്‍ അവ്യക്തമേ ആകൂ. അതുകൊണ്ട് അത് പരമം, അചിന്ത്യരൂപം.
സങ്കല്പാതീതമെന്നാലും ബുദ്ധിക്ക് അതിനെ 'ഗ്രഹിക്കാന്‍' കഴിയും. ('ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം'). എവ്വിധം എന്നാണെങ്കില്‍ ഇതാ ഇപ്പറഞ്ഞ മുറയില്‍. അങ്ങനെ ഗ്രഹിച്ചതിന് അഭിമുഖമായി മനസ്സിനെ നിര്‍ത്താന്‍ കഴിയും. ആ നില്പില്‍ മനസ്സ് ഏകാഗ്രമായാല്‍ മനസ്സിന് 'അതിനെ' 'അനുഭവിക്കാന്‍' കഴിയും. കാരണം, മനസ്സിന്റെയും ബുദ്ധിയുടെയും എല്ലാം ആധാരം അതുതന്നെയാണ്. ഈ അനുഭവമാണ് പ്രപഞ്ചത്തിലെ ഏറ്റവും ആനന്ദദായകമായ അനുഭൂതി.
അവ്യക്തത്തിനും അവ്യക്തമായി ഉള്ള ഉണ്മയും പ്രപഞ്ചത്തിലെ ജീവജാലങ്ങളും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം കൂടി ഇവിടെ കണ്ടെത്താം. ബോധമാണ് ആ പൊക്കിള്‍ക്കൊടി. അതിലൂടെയാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഉടലെടുക്കാനാവശ്യമായ ചൈതന്യം പകര്‍ന്നുകിട്ടിയത്. പരമമായ അവ്യക്തത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകാന്‍ മതിയായ അളവുവരെ പരിണാമത്തിലൂടെ വളര്‍ന്നതും ഈ പൊക്കിള്‍ക്കൊടിയിലൂടെ ലഭിച്ച പോഷകം കൊണ്ടാണ്. എന്തില്‍നിന്നാണോ പിരിഞ്ഞുപോന്നത് അതിലേക്ക് തിരികെ ചെല്ലാനുള്ള ഒരുക്കം പൂര്‍ത്തിയാവുകയായിരുന്നു പരിണാമത്തിലൂടെ. പ്രപഞ്ചം മൊത്തമായി സ്പന്ദനക്കിതപ്പുകളിലൂടെ യത്‌നിക്കുന്നത് രണ്ടായതിന്റെ ഈ ഒന്നാകലിനായാണ്. ഒരു ജീവകണിക ആ ഒന്നാകലിലെത്തുമ്പോള്‍ അത്രയ്‌ക്കെങ്കിലും ഈ ലക്ഷ്യം പൂര്‍ത്തിയായി. ആ ചൈതന്യകണത്തിന് പിന്നെ ഈ കല്പത്തിലെ വിവിധ തലങ്ങളിലെ സ്പന്ദങ്ങളുടെ ലോകങ്ങളിലോ കല്പാന്തരത്തിലെ ആവൃത്തികളിലോ അകപ്പെടുന്നതിലൂടെ 'രണ്ടത്തം' വേണ്ടിവരില്ല.
(തുടരും..)

Saturday, 22 November 2014

നാരദഭക്തി സൂത്രം Day 19 പത്തെമ്പതാം ദിവസം

നാരദഭക്തി സൂത്രം Day 19 പത്തെമ്പതാം ദിവസം
9. "തസ്‌മിന്നനന്യതാ തദ്വിരോധിഷു ഉദാസീനതാ ച"
ഭഗവാനോട്‌ ഏകാഗ്രഭക്തിയും, അന്യമായ എല്ലാറ്റിനോടും ഉദാസീനഭാവം
- ഇതാണ്‌ ത്യാഗം അഥവാ നിരോധം.
തസ്‌മിന്‍ - അതില്‍ എന്നു പറയുമ്പോള്‍ ഭഗവാനില്‍ അല്ലെങ്കില്‍ ഭക്തിയില്‍,
അനന്യതാ - മറ്റൊന്നുമില്ലാതെ , ഏകാഗ്രമായ. 
"ചിത്തസ്യ അഗ്രേ ഏകവസ്‌തു വിഷയകത്വം"- ഒരൊറ്റ ചിന്ത. 
അനന്യത -. തത്‌ വിരോധിഷു - അതിനോട്‌ വിരോധമുള്ളതും. എന്തൊക്കെയാണോ സ്വരൂപത്തില്‍ നിന്ന്‌ തന്നെ അകറ്റുന്നത്‌ അതിനോട്‌ വിരോധം കാണിക്കുന്നു. എന്തൊക്കെയുണ്ടോ അത്‌ വികാരങ്ങളാകാം, വിചാരങ്ങളാകാം, ഉദാസീനതാ ഇതിനെയാണ്‌ നാരദന്‍ ത്യാഗം എന്നു പറയുന്നത്‌.
നിരോധഃ ഇത്‌ ലോകത്തില്‍ ജീവിക്കാന്‍ സൗകര്യമുള്ള ഒരു സംഗതിയാണ്‌. 
എതിരുള്ളവരോട്‌ നമ്മള്‌ പുലര്‍ത്തേണ്ട സമീപനം ഇതാണത്രേ. 
നമുക്കു തോന്നുന്നു ഇത്‌ അങ്ങേയറ്റം സ്വീകാര്യമായിട്ടുള്ള ഒന്നാണ്‌. ചിലപ്പോള്‍ നമുക്ക്‌ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്നൊക്കെ തോന്നുമെങ്കിലും നാരദര്‍ പറയുന്നത്‌ പ്രതികരിക്കണ്ട എന്നാണ്‌. പിന്നെ അവരോട്‌ നമുക്ക്‌ ദയ ഉള്ളവരാകാം. 
അവരെക്കൂടി ഉദ്ധരിക്കാന്‍ വല്ല മാര്‍ഗ്ഗമുണ്ടെങ്കില്‌ അതു ചെയ്യാം,
വിരോധികളില്‍ ഉദാസീനഭാവം വേണം.
തസ്‌മിന്നനന്യതാ തദ്വിരോധിഷു ഉദാസീനതാ- അതില്‍ ഏകാഗ്രത അതിന്‍ നിന്നന്യമായിട്ടുള്ളതില്‍ ഉദാസീനത. 
ഭക്തന്മാര്‍ ഏതൊരു സമീപനമാണ്‌ കൈക്കൊള്ളേണ്ടത്‌ എന്നാണ്‌.
പക്ഷേ ഭക്തന്മാരിവിടെ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ അടിയാണ്‌. 
ഇത്‌ രാഷ്‌ട്രീയ സംഘടനയിലും മറ്റുമൊക്കെ ചില വെറുപ്പും വിദ്വേഷവുമൊക്കെ നമ്മള്‌ കാണും. അതിനെയൊക്കെ അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി കാണാന്‍ സാധിക്കണം.
കാരണം ഇവരെപ്പോഴും വേറിട്ടുനില്‍ക്കണം. 
അപ്പോഴെ അവര്‍ക്കൊരു നിലനില്‍പ്പുള്ളു.
ഒരു ഭക്തനെന്ന നിലയില്‍ ധ്യാനിക്കുന്ന സമയത്ത്‌,
ഞാനേതൊരു സമീപനത്തെയാണ്‌ കൈക്കൊള്ളേണ്ടത്‌ ?
നാരദരെപ്പോലുള്ള ദേവര്‍ഷിമാര്‍ നമ്മളോട്‌ പറയുന്നത്‌ ഇതാണ്‌.
തസ്‌മിന്‍ അനന്യതാ തദ്വിരോധിഷു ഉദാസീനതാ - 
ഒരു ഔദാസിന്യം അത്‌ നമുക്ക്‌ വളരാന്‍ സഹായിക്കും. .......
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 18 & 19

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 18
 
അവ്യക്താത് വ്യക്തയഃ സര്‍വ്വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ.

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്‍ത്ഥ
പ്രഭവത്യഹാരാഗമേ.

ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതി യില്‍ നിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിര്‍ഭവി ക്കുന്നു. ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നതോടെ ആ അവ്യക്തസ്ഥിതി യില്‍തന്നെ ഒന്നൊന്നായി വീണ്ടും ലയിക്കുകയും ചെയ്യുന്നു.
അല്ലയോ അര്‍ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില്‍ ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല്‍ ആരംഭിക്കുമ്പോള്‍ അതു കര്‍മ്മവശാല്‍ പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു- സകലപ്രപഞ്ചങ്ങളും പ്രളയകാലത്തു സൂക്ഷ്മ മാവസ്ഥയെ പ്രാപിക്കുകയും സൃഷ്ടികാലത്തു സ്ഥൂലാവസ്ഥയെ പ്രാപി ക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥം.
ബ്രഹ്മാവിന്റെ ഒരു പകല്‍ ഉദിക്കുമ്പോള്‍ അവ്യക്തസ്ഥിതിയിലിരിക്കുന്ന പ്രകൃതിയില്‍ നിന്നും എല്ലാ പ്രപഞ്ചരൂപനാമങ്ങളും ഓന്നൊന്നായി ആവിര്‍ഭവിക്കുന്നു. പകല്‍ കഴിയുമ്പോള്‍, പ്രകടിതമാക്കപ്പെട്ട സൃഷ്ടി യാകുന്ന സാഗരം വറ്റി വരളുന്നു. വീണ്ടും ഉദയത്തില്‍ അതു രൂപം കൊള്ളു ന്നു. ശരല്‍ക്കാലത്തിന്റെ ആവിര്‍ഭാവത്തോടെ കാര്‍മുകില്‍ വാനില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഗ്രീഷ്മകാലത്തിന്റെ അവസാനത്തോടെ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ ഈ പ്രപഞ്ചം നിലവില്‍ വരുകയും നാലായിരം യുഗങ്ങളുടെ അവസാനം വരെ നിലനില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ ഇതെല്ലാം നിന്നോടു പറയുന്നതിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും ക്ഷയവും ബ്രഹ്മലോകത്തിലെ ഒരു പകലും രാത്രിയുമായിട്ടാണ് നടക്കുന്നതെന്നു നിന്നെ അറിയിക്കാനാണ്. നോക്കുക, എത്രമഹത്തരമാണ് അതിന്റെ പരിമണം. സൃഷ്ടിക്കപ്പെട്ട ലോകങ്ങളത്രയും ബ്രഹ്മപുരിയെ ചൂഴ്ന്നു നില്‍ക്കുന്നവയാണ്. എന്നാല്‍ ജനനമരണചക്രത്തിന്റെ അത്യുന്നത ശൃംഗവുമാണ്. അല്ലയോ അര്‍ജുന, പകല്‍ ആരംഭിക്കുമ്പോള്‍ ഈ പ്രപഞ്ചം വികസിക്കാന്‍ തുടങ്ങുകയും രാത്രിയാകുന്നതോടെ അതിന്റെ പൂര്‍വാവസ്ഥ യിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. വൃക്ഷം വിത്തിനുള്ളില്‍ അന്തര്‍ഹിതമായി ഇരിക്കുന്നതുപോലെയോ, കാര്‍മേഘം വാനത്തില്‍ ലയിച്ചുചേരുന്നപോലെയോ, നാനാത്വം ഏകത്വത്തില്‍ മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥയാണ് സമത്വം.
ഒരു മഹാവിസേ്ഫാടനത്തില്‍നിന്ന് തുടങ്ങിയ പ്രപഞ്ചം വികസിച്ചു കൊണ്ടേ ഇരിക്കുന്നു എന്നാണ് ആധുനിക പ്രപഞ്ചവിജ്ഞാനീയം (modern cosmology) പറയുന്നത്. വികാസം അനന്തമായി തുടരുമോ നിലയ്ക്കുമോ നിലച്ചാലും പിന്‍തിരിഞ്ഞ് സങ്കോചമാകുമോ എന്നൊന്നും ഒരു തിട്ടവും ഇപ്പോഴും ഇല്ല. വിസേ്ഫാടനത്തിനു മുമ്പും തൊട്ടുപിമ്പുമുള്ള അവസ്ഥകള്‍ അജ്ഞേയം എന്ന് മാറ്റിവെക്കപ്പെട്ടിരിക്കയുമാണ്.
അവ്യക്തമാധ്യമമെന്ന പരയില്‍ പുരുഷോത്തമന്റെ സ്പന്ദബീജാവാപത്തെ തുടര്‍ന്ന് അവ്യക്തം എന്ന മാധ്യമം മൊത്തമായി വികസിക്കുന്നു എന്നും ബീജസ്പന്ദത്തിന്റെ അനുരണനങ്ങളുടെ ഫലമായി അവ്യക്തമാധ്യമത്തില്‍ ചെറുതും വലുതുമായ സ്പന്ദങ്ങള്‍ ഉയിര്‍ക്കുന്നു എന്നും ഇവയുടെ പാരസ്പ ര്യങ്ങളിലൂടെ സൃഷ്ടികള്‍ രൂപപ്പെടുന്നു എന്നും കരുതിയാല്‍ ഈ വിഷമത കള്‍ക്കെല്ലാം പരിഹാരമാവും. താരാകദംബങ്ങള്‍ ഒന്നില്‍ നിന്നൊന്ന് ഓടിയകലുകയല്ല, അവയ്ക്കിടയിലെ അവ്യക്തമാധ്യമം വികസിക്കുകയാണ് എന്ന് അപ്പോള്‍ അനുമാനിക്കാം. ഈ വികാസം കാരണമാണ് അവയില്‍ നിന്നുള്ള പ്രകാശവര്‍ണരാജി ചുവപ്പിനോടടുക്കുന്നതായി (red shift) കാണുന്നത്. പ്രകാശവേഗം പ്രപഞ്ചത്തിലെങ്ങും ഒന്നായി തോന്നു മെങ്കിലും അത് സ്ഥിരമല്ല എന്നുകൂടി അനുമാനിക്കേണ്ടിവരും. (പ്രകാശവേഗം ഒരു സ്ഥിരാങ്കം (constant) അല്ല എന്ന് ഡോ. ഇ.സി.ജി. സുദര്‍ശന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സിദ്ധാന്തിച്ചെങ്കിലും ആ ആശയം ഫിസിക്‌സിന്റെ അടിത്തറതന്നെ ഇളക്കുന്നതാകയാല്‍ സയന്‍സിന്റെ വ്യവസ്ഥാപിതമേല്‍ക്കോയ്മ (establishment) ഹൃത് കണ്ടതായി ഇന്നേവരെ നടിച്ചിട്ടില്ല.)
ഓരോ സ്പന്ദത്തിലും വികാസവേള പകലെന്നും സങ്കോചവേള രാത്രി യെന്നും സങ്കല്പിക്കാം. വികാസവേളയില്‍ 'അന്തരംഗത്തില്‍' സൃഷ്ടി നടക്കുന്നു. സങ്കോചവേളയില്‍ എല്ലാ സൃഷ്ടികളും ഇല്ലാതാകുകയും ചെയ്യുന്നു. ഒരു ബ്രഹ്മാണ്ഡത്തിലെ എല്ലാ സ്പന്ദങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹാസ്പന്ദത്തിനും രാപ്പകലുകള്‍ ഇതേ രീതിയില്‍ത്തന്നെ യാണ്. ചെറുതും വലുതുമായ എല്ലാ സ്പന്ദങ്ങളിലെയും സൃഷ്ടിപ്രലയ ങ്ങളെ ഇങ്ങനെ അറിയുന്നതാണ് ശരിയായ രാപ്പകലറിവ്.
സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ചാക്രികതയാണ് പ്രപഞ്ചത്തിന്റെ സ്വഭാവം എന്ന ഭൗതികസത്യമാണ് ശ്ലോകതാത്പര്യം. അഴിച്ചുപണി നിതാന്തം നടന്നുകൊണ്ടിരിക്കുന്നു. ഉപാധികളും മട്ടും മാറുന്നില്ല. പക്ഷേ, രണ്ട് ആവര്‍ത്തനങ്ങള്‍ ഒരിക്കലും നൂറുശതമാനവും ഒരുപോലെ ഇരിക്കുക വയ്യ. കാരണം, ഭൗതികപ്രപഞ്ചം ചില്ലറയായും മൊത്തമായും പരിണാമിയാണ്. ഏത് മൂലകത്തിനും തനതായ അര്‍ധായുസ്സ് ഉണ്ട്. എന്നുവെച്ചാല്‍ അതിന്റെ അണുക്കളില്‍ ഓരോന്നിലെയും സ്പന്ദനം സൂക്ഷ്മതയില്‍ വ്യത്യസ്തമാണ്. ഓരോ അണുവും നിശ്ചയമായും അതിന്റെ ഓരോ സ്പന്ദത്തിലും അല്പമെങ്കിലും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു അണു ഒരു ഘട്ടത്തില്‍ പിളര്‍ന്നോ ഊര്‍ജ നഷ്ടത്തിലൂടെയോ മറ്റൊന്നായിത്തീരുന്നതോ ഇല്ലാതാകുന്നതോ ഇത്തരം മാറ്റങ്ങളുടെ ആകെത്തുകയെന്ന നിലയില്‍ ആയിരിക്കണമല്ലോ. അപ്പോള്‍, ഒരു ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതും ഈ രീതിയിലാവണ്ടേ? ഇതേ ഉപാധികള്‍ തന്നെയാണ് ചരാചരസൃഷ്ടിക്ക് വീണ്ടും വീണ്ടും ഉപയുക്തമാകുന്നത്. സത്താമാത്രമായ അര്‍ഥത്തില്‍ ഇതേ ചരാചരങ്ങള്‍ തന്നെയാണ് വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്നും നിശ്ചയം. പക്ഷേ, സൂക്ഷ്മതലത്തില്‍ ഓരോ ആവര്‍ത്തനത്തിലും വ്യതിയാനം അനിവാര്യം.
എല്ലാ നക്ഷത്രകദംബങ്ങളിലെയും പ്രകാശം കാലംപോകെ കുറഞ്ഞു വരുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സൂര്യന്‍ ഉള്‍പ്പെടെ യുള്ള എല്ലാ താരകളും മരിക്കും. കല്പാന്തരത്തില്‍ വീണ്ടുമൊരു സൂര്യനും ഭൂമിയും ഉണ്ടാകാം. പക്ഷേ, ഇപ്പോഴുള്ളതിന്റെ ഈച്ചപ്പകര്‍പ്പുകളാ വില്ല. ബ്രഹ്മാണ്ഡത്തിന്റെ അന്തിമപരിണതിയിലേക്ക് നയിക്കുന്ന പരിണാമലക്ഷണങ്ങള്‍ എന്തിലും കാണുമല്ലോ. അടുത്ത കല്പത്തിലും ഒരു ശാകുന്തളം എഴുതപ്പെടുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നര്‍ഥം. കഴിഞ്ഞ ആണ്ടില്‍ പ്ലാവിന്റെ തെക്കേ കൊമ്പിലുണ്ടായി കാക്ക കൊത്തിവീണ ചക്ക ഈയാണ്ടിലും അതുപോലെ ഉണ്ടായി കാക്ക കൊത്തിവീഴുമോ എന്ന് ചോദിക്കുന്നപോലെയാവും അത്.
(തുടരും..)