Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം -18 മോക്ഷ സംന്യാസയോഗം -ആരംഭിക്കുന്നതിനു മുന്പ് മനസ്സിലാക്കേണ്ടത് :

ഉപഗ്രഹവാഹിനികളായ റോക്കറ്റുകളുടെ വിക്ഷേപണം നമുക്കിപ്പോള്‍ സുപരിചിതമാണ്. അടിയുറപ്പിച്ചു നിന്നനില്പില്‍ നിലത്തുനിന്ന് പതുക്കെ പൊങ്ങി, പോകെപ്പോകെ ഊക്കേറി, വിവിധഘട്ടങ്ങളില്‍ ആസൂത്രിതമായ വേഗം നേടി, അവസാനം ഉപഗ്രഹത്തെ അതിന്റെ നിശ്ചിതമായ പ്രദക്ഷിണവഴിയില്‍ സ്ഥാപിക്കാന്‍നിര്‍ണായകമായ 
ഒരു ഉന്തും നല്‍കുന്നു. സുചിന്തിതമായ ആ ഒടുവുന്താണ് പതിനെട്ടാമധ്യായം ഗീതാവിദ്യാര്‍ഥിക്ക് തരുന്നത്. 
അവിടെനിന്നങ്ങോട്ട് തന്നില്‍ത്തന്നെയുള്ള കോപ്പുകള്‍ ഉപയോഗിച്ചുവേണം ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്നു സൂചിപ്പിക്കയും ചെയ്യുന്നു.

ലോഞ്ച് വിജയിക്കുന്നതോടെ ഉപഗ്രഹത്തിന് സ്വതന്ത്രമായി വിഹരിക്കാന്‍ ഇടം കിട്ടുന്നു. അവിടെ മഞ്ഞ്, മഴ, ഈര്‍പ്പം, വായു, പൊടി, ശബ്ദം എന്നിവയുടെയൊന്നും ശല്യമില്ല. ഉപഗ്രഹം ഗുരുത്വാകര്‍ഷണബലത്തിന്റെ പിടിയില്‍നിന്നുപോലും ഫലത്തില്‍ മോചിതമാണ്. ഈ വക എല്ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ വേഗം ആര്‍ജിച്ചിരിക്കുന്നു. പക്ഷേ, അപൂര്‍വമായ മോചനത്തിന് വിലയായി ഭൂമിയിലെ ഉറച്ചതെന്നു തോന്നിയിരുന്ന ആശ്രയങ്ങളെയെല്ലാം ഉപേക്ഷിച്ചു.

ഒന്നും ഉപേക്ഷിക്കാതെ ഒരു മോചനവും സാധ്യമല്ല. എല്ലാം ഉപേക്ഷിച്ചാലോ, നിലനില്പുതന്നെ അസാധ്യമായിത്തീരുകയും ചെയ്യും. പ്രദക്ഷിണവഴിയിലെ ഉപഗ്രഹം ഗുരുത്വാകര്‍ഷണബലത്തെ ഉപേക്ഷിച്ചിട്ടില്ല, മറ്റൊരു ബലംകൊണ്ട് നിര്‍വീര്യമാക്കിയിട്ടേ ഉള്ളൂ. അതുപോലെ, ഭൂമിയെയും പ്രപഞ്ചത്തെയും ഉപേക്ഷിച്ചിട്ടില്ല. ചുറ്റുപാടുകളുമായി പുതിയൊരു സമതുലനം സാധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ജീവിതത്തില്‍ ഏവര്‍ക്കും പ്രാപ്യവും സമാനവുമായ ഒരു 'ഉയര്‍ന്ന' നിലനില്പിന്റെ സൈദ്ധാന്തിക സാധ്യത വിശദീകരിക്കുകയും അവിടേയ്‌ക്കെത്താനുള്ള സാങ്കേതികവിദ്യ പഠിപ്പിക്കയുമാണ് ഈ അധ്യായത്തില്‍.

മനുഷ്യന്റെ പ്രാപഞ്ചികമായ നിലനില്പും ഈ 'ഉയര്‍ന്ന' നില്പും തമ്മിലുള്ള ബന്ധമാണ് എല്ലാ മതങ്ങളുടെയും ജ്ഞാനമാര്‍ഗങ്ങളുടെയും വിഷയം. പല പക്ഷങ്ങളും തര്‍ക്കങ്ങളും എന്നെന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. താഴെയുള്ള ഈ അവസ്ഥയെ ആകെ ഉള്ളൂ എന്നും അല്ല മുകളിലെസ്ഥിതി മാത്രമാണ് സത്യമെന്നും (താഴെയുള്ളത് വെറും മായയാണെന്നും) മുതല്‍, മുകളിലേക്കു പോകുന്നതില്‍നിന്ന് തടഞ്ഞ് ചെകുത്താന്‍ നമ്മെ എന്നുമെപ്പോഴും താഴോട്ടു പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്നു എന്നു വരെ നിലപാടുതറകള്‍ നീളുന്നു. എങ്ങുമുള്ള ഒന്നും മിഥ്യയല്ലെന്നും ചെകുത്താനല്ല, പ്രകൃതിയുടെതന്നെ ബലമാണ് നമ്മെ താഴോട്ട് പിടിച്ചുവലിക്കുന്നതെന്നും അതിനെ മറികടക്കാനുള്ള ബലം, വൈരുധ്യാത്മകമായ പ്രകൃതിയില്‍നിന്നുതന്നെ കണ്ടെടുക്കാമെന്നുമുള്ള വിപ്ലവകരമായ കണ്ടെത്തലുകളാണ്, ഉപഗ്രഹ വിക്ഷേപണവിദ്യ എന്നപോലെ, ഗീതയും അവതരിപ്പിക്കുന്നത്.

ഈ കണ്ടെത്തല്‍ ഉരുത്തിരിയുന്നത് നാമും പ്രകൃതിയും തമ്മിലുള്ള കരണപ്രതികരണങ്ങള്‍ ഇഴപിരിച്ച് പഠിച്ചാണ്. കര്‍മമാണ് കാര്യത്തിന്റെ മര്‍മം. അതിനാല്‍ കര്‍മത്തിന്റെ ചേരുവകളും രീതിശാസ്ത്രവും ചിന്താവിഷയമാകേണ്ടതുണ്ട്. അതുകഴിഞ്ഞു വേണം വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാന്‍. കൊള്ളേണ്ടതെന്ത്, തള്ളേണ്ടതെന്ത് എന്നാണ് കണ്ടെത്താനുള്ളത്. അതു കണ്ടുകിട്ടിയാല്‍ പഠിത്തം പൂര്‍ത്തിയായി. അവസ്ഥാന്തരത്തിലേക്കുള്ള യാത്രയില്‍ കൂടെയെടുത്ത് പെരുമാറാവുന്നത് കുറച്ചേ ഉള്ളൂ, ഉപേക്ഷിക്കേണ്ടതാണ് ഏറെയും. ഏതെല്ലാം ഉപേക്ഷിക്കണം, ഏതേതു രീതിയില്‍ എന്നറിഞ്ഞില്ലെങ്കില്‍ കുഴങ്ങും. മോചനവും ഉപേക്ഷയും തമ്മില്‍ സമ്യക്കായി ചേരണം. മോചനോപേക്ഷകളുമായി നാമും സമ്യക്കായി ചേരണം. അഥവാ മോക്ഷസംന്യാസയോഗം വശമാകണം. മുമ്പെ പതിനേഴധ്യായങ്ങളില്‍ പഠിഞ്ഞതിന്റെ കൂടെ ഇതുകൂടിയായാല്‍ നാം തയ്യാറായിക്കഴിഞ്ഞു.

No comments:

Post a Comment