ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-34
ശ്ളോകം-34
യയാ തു ധര്‍മകാമാര്‍ഥാന്‍
ധൃത്യാ ധാരയതേശര്‍ജ്ജുന
പ്രസംഗേന ഫലാകാംക്ഷീ
ധൃതിഃ സാ പാര്‍ഥ രാജസീ
ധൃത്യാ ധാരയതേശര്‍ജ്ജുന
പ്രസംഗേന ഫലാകാംക്ഷീ
ധൃതിഃ സാ പാര്‍ഥ രാജസീ
ഹേ കുന്തീപുത്രാ, (ഞാന്‍, എന്റേത് എന്നിങ്ങനെയുള്ള)
അതിയായ സംഗം നിമിത്തം സദാ കര്‍മഫലത്തില്‍ മനസ്സുടക്കിയ ഒരാള്‍ ഏതൊരു
ധാരണാശക്തികൊണ്ട് ധര്‍മം, കാമം, അര്‍ഥം എന്നിവയെ
നിലനിര്‍ത്തിപ്പോരുന്നുവൊ, ആ
ധൃതി രാജസമാണ്.
ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നു നാലാണല്ലൊ
പുരുഷാര്‍ഥങ്ങള്‍. ഈ നാലും നേടാന്‍ ധൃതി അനിവാര്യമാണ്. ഇതില്‍ മോക്ഷം മാത്രം ഒരു
നേട്ടമല്ലെന്ന വ്യത്യാസമുണ്ട്. അതൊരു എത്തിച്ചേരലൊ ആയിത്തീരലൊ ആണ്.
മറ്റു മൂന്നു പുരുഷാര്‍ഥങ്ങളും നേടാനുള്ള ധൃതിയില്‍
ഫലേച്ഛ ആദ്യവസാനം നിലനില്‍ക്കാം. ധര്‍മനിര്‍വഹണം സ്വര്‍ഗപ്രാപ്തി ക്കാണെന്ന്
വേദങ്ങള്‍ പറയുന്നു. അങ്ങനെ കരുതിയാലും ഫലേച്ഛയായി.
മനുഷ്യസമൂഹത്തില്‍ നീതിന്യായങ്ങള്‍ നിലനിര്‍ത്തുവാന്‍
ഉപാധിയായി രൂപപ്പെട്ടിട്ടുള്ള ധാരണകളാണ് ധര്‍മങ്ങള്‍. ധര്‍മത്തിനു വേണ്ടി
അഹങ്കാരത്തോടെയും 'ഞാനാണ്
ഇതൊക്കെ ചെയ്യുന്നത്, ഞാനാണ്
ഇതെല്ലാം ശരിയാക്കേണ്ടത്' എന്ന
വിശ്വാസത്തോടെയും മറ്റുള്ളവരെ തിരുത്താന്‍ നോക്കുന്ന കര്‍മം രാജസമാണ്. അതിന്
ഉദ്ദേശിച്ച ഫലമല്ല ഉണ്ടാവുക. ഏതു കാലത്തും തെറ്റിനേക്കാള്‍ കൂടുതല്‍ ദൂഷ്യഫലങ്ങള്‍
ഉണ്ടാക്കുന്നത് 'ശരിക്കുവേണ്ടിയുള്ള' ഇത്തരം നിലപാടുകളാണ്.
നീതിയെച്ചൊല്ലി തര്‍ക്കിക്കുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം എളുപ്പം
മനസ്സിലാകും; രണ്ടു
ഭാഗത്തും ശരി അല്പമെങ്കിലും ഉണ്ടെന്ന്. തര്‍ക്കം ധര്‍മത്തിന്റെയും നീതിയുടെയും
പേരിലാണെങ്കിലും പ്രധാനകാരണം മറഞ്ഞിരിക്കുകയാണ്; അഹങ്കാരമാണത്.
രജോഗുണമാണ് അവിടെ പ്രകടം.
പുണ്യകര്‍മങ്ങള്‍ ചെയ്താല്‍ മനസ്സ് സന്തോഷഭരിതമാവുന്നു.
എന്നാല്‍ അതു മനസ്സിലാകാതെ, ചെയ്യുന്ന
പുണ്യകര്‍മങ്ങള്‍ക്ക് കൃത്യമായ ഭൗതികഫലം കിട്ടണം എന്ന് രജോഗുണക്കാരന്‍
ആഗ്രഹിക്കുന്നു. ''ചിലരൊക്കെ
എന്തൊക്കെ വൃത്തികേടുകള്‍ ചെയ്ത് പണം സമ്പാദിക്കുന്നു, എന്നിട്ടിതാ അവരൊക്കെ
സുഖമായി ജീവിക്കുന്നു. ഞാന്‍ എന്തെല്ലാം പുണ്യകര്‍മങ്ങള്‍ ചെയ്തു ! എന്നിട്ട്
എന്നോടെന്താ ഈശ്വരന്‍ ഇങ്ങനെ ?'' എന്നൊക്കെ
വിചാരിക്കുന്നവരും പറയുന്നവരും വിരളമല്ലല്ലൊ.
രാജസബുദ്ധിക്കാര്‍ സ്ഥാനമാനങ്ങളും അധികാരവും നേടാന്‍ അര്‍ഥത്തെ
ആശ്രയിക്കുന്നു. വിഷയസുഖം ഇച്ഛിച്ച് കാമത്തെയും ആശ്രയിക്കുന്നു. ഇങ്ങനെ
പുരുഷായുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നു, കക്കുകയും കൈക്കൂലി
വാങ്ങുകയും ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും മക്കള്‍തന്നെ ആ
സ്വത്തു മുഴുവന്‍ മുടിക്കുന്നതു കാണേണ്ടിയും വരുന്നു. ഏകാശ്രയമായ അറിവാകട്ടെ, രാജസബുദ്ധിക്ക്
അടിമപ്പെട്ടവര്‍ക്ക് സമ്പാദിക്കാന്‍ പറ്റുകയുമില്ല. ജീവിതം വൃഥാവിലായിപ്പോയി എന്നു
തോന്നുമ്പോഴേക്കും ജീവിതംതന്നെ തീരുന്നു. എത്ര സങ്കടകരമായ അവസ്ഥ !
ധര്‍മാര്‍ഥകാമങ്ങള്‍ തേടുന്നത് പരമപുരുഷാര്‍ഥമായ
മോക്ഷത്തിലേക്കുള്ള വഴിയില്‍ പാഥേയങ്ങളെന്ന നിലയില്‍ മാത്രമാണെന്നാണ്
സത്വഗുണക്കാരന്റെ രീതി. ഇവയോട് അടിമത്തമൊ എന്തിനെയെങ്കിലും പറ്റിയുള്ള കൊതിപ്പിക്കുന്ന
സങ്കല്പങ്ങളൊ അതില്‍നിന്ന് ഉണ്ടാകുന്ന 'ഇങ്ങനെയൊക്കയാണ് ഞാന്‍' എന്ന ധാരണകളൊ അവര്‍ക്കില്ല.
എന്നാല്‍ രജോഗുണമുള്ളവര്‍ ഉപാധിയെ ലക്ഷ്യമെന്ന് തെറ്റായി ധരിക്കുന്നു. അപ്പോള്‍
ഫലേച്ഛ അവരെ വാസനാബന്ധത്താല്‍ തളയ്ക്കുന്നു. തീര്‍ഥാടനത്തിനിറങ്ങിയവര്‍
വഴിച്ചന്തകളിലെ ചന്തങ്ങളില്‍ ഭ്രമിച്ച് നട്ടംതിരിയുന്ന സ്ഥിതി!
(തുടരും)
(തുടരും)
No comments:
Post a Comment