Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-18

അടുത്ത പടിയായി, കര്‍മത്തിനുള്ള ചോദനയെ അപഗ്രഥിച്ച്, മനുഷ്യന് കര്‍ത്തൃത്വാഹങ്കാരമുണ്ടാകുന്ന പശ്ചാത്തലത്തെപ്പറ്റി മനശ്ശാസ്ത്രപഠനം നടത്തുന്നു.

ജ്ഞാനം ജ്ഞേയം പരിജ്ഞാതാ
ത്രിവിധാ കര്‍മചോദനാ
കരണം കര്‍മ കര്‍ത്തേതി
ത്രിവിധഃ കര്‍മസംഗ്രഹഃ

അറിവ്, അറിവിന് വിഷയമായത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മപ്രേരണകള്‍ മൂന്നു വിധമാകുന്നു. കര്‍മനിര്‍വാഹകങ്ങളാകട്ടെ, കര്‍മം, കര്‍മത്തിനുള്ള ഉപകരണം, കര്‍ത്താവ് ഇങ്ങനെ മൂന്നു തരത്തില്‍ ഇരിക്കുന്നു.

കര്‍മം ചെയ്യുന്ന ആളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഈ വിശകലനം എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിഷപ്പാമ്പിനെ കണ്ടാല്‍ ഓടുന്നത് പാമ്പിന് വിഷമുണ്ടെന്ന അറിവിന്റെ പ്രേരണയാലാണ്. ഈ അറിവ് എപ്പോഴുമുള്ളതാകയാല്‍ ഇപ്പോള്‍ ഓടാന്‍ കാരണം ഈ അറിവിന് വിഷയമായ വസ്തുവിന്റെ സാന്നിധ്യമാണ്. ഓടുന്ന ആളുടെ ഉള്ളിലെ ജീവഭയമാണ്, അതായത് ആ ആള്‍തന്നെയാണ്, മൂന്നാമത്തെ പ്രചോദനം. ഈ മൂന്നുമുണ്ടെങ്കിലേ കര്‍മം നടക്കൂ. കയറിനെ പാമ്പായി തെറ്റായി അറിഞ്ഞാലും ഓടും. വിഷമില്ലാത്ത പാമ്പിനെ കണ്ടാലും ചിലപ്പോള്‍ ഓടും. ഇപ്പോള്‍, അറിവിനു വിഷയമായ വസ്തുവില്‍നിന്നുള്ള പ്രേരണ മിഥ്യയാണ്.

വിഷമില്ലാത്തതിനെ കണ്ടാലും ഓടുന്നത്, ഈ പാമ്പിനും വിഷമുണ്ടാകാമെന്ന സന്ദേഹത്താലാണ്. ചുരുക്കത്തില്‍, കര്‍മത്തിന്റെ മൂന്നു ചോദനകളില്‍ കര്‍ത്താവൊഴികെ രണ്ടും കര്‍ത്താവിന്റെതന്നെ കാഴ്ചപ്പാടനുസരിച്ച് മാറുന്നവയാണ്. കര്‍ത്താവിന്റെ കാഴ്ചപ്പാട് ശരിയായാലേ കര്‍മമാര്‍ഗം സങ്കടങ്ങളില്ലാതെ നിസ്സംശയം തെളിയൂ എന്നു സാരം. അപ്പോള്‍, ആദ്യം അറിയേണ്ടത് കര്‍ത്താവിനെയാണ്.
കര്‍മനിര്‍വാഹകങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. കര്‍മം, അതിനുള്ള ഉപകരണം, കര്‍ത്താവ് എന്ന തരംതിരിവില്‍ കര്‍ത്താവുതന്നെയാണ് പരമപ്രധാനം. കര്‍ത്താവാണ് ഉപകരണം തിരഞ്ഞെടുക്കുന്നതും അതുപയോഗിച്ച് കര്‍മം ചെയ്യുന്നതും. അതിനാല്‍, കര്‍മവും കര്‍മഫലവും ഉപകാരപ്രദമാകണമെങ്കില്‍ കര്‍ത്താവ് ശരിയായി അറിഞ്ഞവനും സംശയം വിട്ടവനുമാകണം.

അണുശക്തികൊണ്ട് ബോംബുണ്ടാക്കാമെന്നും അല്ല അത് അര്‍ബുദചികിത്സയ്ക്കാണ് ഉപയോഗിക്കേണ്ടത് എന്നുമൊക്കെ നിലപാടെടുക്കുന്നത് ആ ശക്തി ഉപയോഗിക്കുന്നവരാണ്. പേനാക്കത്തികൊണ്ട് പെന്‍സില്‍ ചെത്തുകയാണോ മറ്റൊരാളെ കുത്തി മലര്‍ത്തുകയാണോ വേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം ആ കത്തി കൈവശമുള്ള ആളെ ആശ്രയിച്ചിരിക്കുമല്ലോ.

കര്‍മത്തിലൂടെയേ ഏതറിവും അനുഭവജ്ഞാനമാകൂ. അറിവുണ്ടാകണമെങ്കില്‍ കര്‍മം ചെയ്യണം. അറിവുണ്ടാകുന്തോറും കൂടുതലറിയാന്‍ കര്‍മം ചെയ്തുകൊണ്ടുമിരിക്കും. പക്ഷേ, ആദ്യമേ ഉണ്ടാകുന്നത് ശരിയായ അറിവല്ലെങ്കില്‍ ആകെ കുഴങ്ങും. ജന്മവാസനകൊണ്ട് ഇത് ശരിയാകാം, സ്വന്തം പരിശ്രമംകൊണ്ടും ഗുരൂപദേശംകൊണ്ടും ശരിയാകാം. ബോധമനസ്സിലുറയ്ക്കുന്ന ധാരണകളെയും അഹംബോധത്തിലെ വാസനകളെയും ജ്ഞാനംകൊണ്ടും കര്‍മയോഗംകൊണ്ടും ധ്യാനംകൊണ്ടും ഭക്തികൊണ്ടും മാറ്റിയെടുക്കാം. നേരറിവു നേടാനുള്ള ജന്മവാസന വികസിപ്പിക്കാനും ജന്മായത്തമായി ഇല്ലെങ്കില്‍ അത് പുതുതായി നട്ടു വളര്‍ത്താനും എങ്ങനെ കഴിയുമെന്നാണ് തുടര്‍ന്നുള്ള പ്രതിപാദ്യം.
(
തുടരും)

No comments:

Post a Comment