Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-ശ്ളോകം-03

ത്യാജ്യം ദോഷവദിത്യേകേ
കര്‍മ പ്രാഹുര്‍മനീഷിണഃ
യജ്ഞദാനതപഃകര്‍മ
ന ത്യാജ്യമിതി ചാപരേ

കര്‍മം (എല്ലാം) ദോഷദൂഷിതമെന്നതിനാല്‍ ത്യജിക്കപ്പെടേണ്ടതാണെന്ന് ചില മനീഷികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ (മറ്റു) ചിലര്‍ പറയുന്നു, യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ത്യാജ്യമല്ലെന്ന്.

കര്‍മത്യാഗത്തെക്കുറിച്ചുള്ള തെറ്റായ അഭിപ്രായങ്ങള്‍ ഈ ശ്ലോകത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. കര്‍മം മൊത്തമായി ത്യജിക്കണമെന്നാണ് ചില പണ്ഡിതന്‍മാരുടെ പക്ഷം. കര്‍മങ്ങളെല്ലാം വാസനകളെ ഉളവാക്കുന്നതിനാല്‍ അവ ആത്മാനുഭൂതിക്ക് തടസ്സമാണ് എന്ന് അവര്‍ വാദിച്ചു.

ജീവനോടെ ഇരിക്കുന്ന ആര്‍ക്കും കര്‍മങ്ങളെ മൊത്തമായി ത്യജിക്കാന്‍ കഴിയില്ല. കാരണം, പൂര്‍ണമായ കര്‍മത്യാഗം ആത്മഹത്യയാണ്.

കര്‍മങ്ങള്‍ 'കാമ്യ'ങ്ങളാവുന്നതിനാല്‍ അവ അനുഷ്ഠിക്കുന്നവര്‍ക്ക് സംന്യാസം നടപ്പില്ലാതെ വരും. തന്നെയുമല്ല, എല്ലാ കര്‍മവും ദോഷമുള്ളതാണെന്നിരിക്കെ കര്‍മങ്ങളുടെ ദോഷവും സംഭരിക്കപ്പെടുകതന്നെ ചെയ്യും.

അതേസമയം, കര്‍മം ചെയ്യാതെ പ്രാണരക്ഷപോലും സാധിക്കില്ലെന്നുമിരിക്കെ, കര്‍മത്തിന്റെ ഗുണദോഷങ്ങളല്ല, കര്‍മത്തോടുള്ള മനോഭാവമാണ് മാറ്റേണ്ടതെന്ന് സംശയാതീതമായി തെളിയുന്നു.

ഗീത അദ്ധ്യയനം ചെയ്യുന്ന നമുക്ക് ഗീതാചര്യന്റെ അഭിപ്രായം മാനിക്കാം.നിഷിദ്ധ കർമ്മങ്ങൾ മാത്രമേ ത്യജിക്കാവൂ. നിത്യ നൈമിത്തിക കർമ്മങ്ങൾ അർപ്പണഭാവത്തോടെ നിസ്വാർത് ഥമായി അനുഷ്ടിക്കണമെന്നാണ് ഭഗവാൻറെ അഭിപ്രായം. കര്മ്മം തന്നെ മഹത്തായ ഈശ്വരാരാധന എന്നത്രെ ഗീതയുടെ സന്ദേശം.

No comments:

Post a Comment