ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-19
ശ്ളോകം-19
അറിവും കര്‍മവും കര്‍ത്താവും (സത്വരജസ്തമോ)ഗുണഭേദം
അനുസരിച്ച് മുമ്മൂന്നു പ്രകാരമുണ്ടെന്ന് ഗുണവിവേചനശാസ്ത്രത്തില്‍
പ്രതിപാദിക്കപ്പെടുന്നു. അവയെപ്പറ്റിക്കൂടി വേണ്ടപോലെ കേട്ടുകൊള്ളുക.
ജ്ഞാനം കര്‍മ ച കര്‍ത്താ ച
ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ
യഥാവച്ഛൃണു താന്യപി
ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ
യഥാവച്ഛൃണു താന്യപി
ഗീത പരമപ്രാധാന്യം കല്പിക്കുന്നത് അറിവിനാണ്. അറിവിന്റെ
വളര്‍ച്ചയാണ് 'പുരോഗതി'. എന്തിനെ അറിഞ്ഞാല്‍ പിന്നെ
അറിയാനായി ഒന്നും ശേഷിക്കുന്നില്ലയോ ആ അവസ്ഥയാണ് അതിന്റെ പരിസമാപ്തി. ('യത് ജ്ഞാത്വാ നേഹ
ഭൂയോശന്യത് ജ്ഞാതവ്യമവശിഷ്യതേ' - 7, 2). പക്ഷേ, ശൂന്യതയില്‍ അറിവിന്
വളരാനാവില്ല. അറിയുന്നവനും ചെയ്തികളുമുണ്ടെങ്കിലേ ഒക്കൂ. അവയിലൂടെ വേണം വളരാന്‍.
ജ്ഞാനകര്‍മഭക്തിയോഗങ്ങള്‍ വിസ്തരിച്ചു. ഇവയില്‍
ഓരോന്നിലും പരമാത്മഭാവന പൊതുവായി വേണമെന്നതിനാല്‍ മൂന്നും 'യോഗ'ങ്ങളായി പറയപ്പെട്ടു.
അതേസമയം, മൂന്നും
തമ്മില്‍ സമഞ്ജസമായ ചേര്‍ച്ചയും അനിവാര്യമാണ്.
നമുക്ക് 'ബുദ്ധി ഉറയ്ക്കുന്ന' രീതി നോക്കിയാല്‍ ഇത്
എളുപ്പം ഗ്രഹിക്കാം. പിറന്നു വീഴുമ്പോഴേ ഇന്ദ്രിയങ്ങള്‍ സുഖദുഃഖദ്വന്ദ്വങ്ങളെ
തിരിച്ചറിയുന്നു. മനസ്സ് ജന്‍മവാസനയാല്‍ അമ്മയെയും സമീപപരിസരത്തെയും അറിയുന്നു. ഈ
അറിവുകള്‍ കൈകാലിട്ടടിക്കാനും കരയാനും ചിരിക്കാനും പ്രേരണകളാകുന്നു. ഇതിനു
ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ കൂടുതല്‍ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ
കിട്ടുന്ന അറിവുകളുടെ അടിത്തറ വികസിച്ച് ഒരു ഘട്ടത്തില്‍ ഉറച്ചു പോകുന്നു.
പിന്നീടും അറിവുകള്‍ വരാം. പക്ഷേ, അവ വേറിട്ടു നില്‍ക്കുന്നു.
ഉറച്ച അടിത്തറയുടെ (ധാരണകളുടെ) യാഥാര്‍ഥ്യബോധം വെച്ച് പിന്നീടു വരുന്നവയെ കൈകാര്യം
ചെയ്യുന്നു.
ഈ യാഥാര്‍ഥ്യബോധം മുന്‍പു പറഞ്ഞ ജ്ഞാനമായോ അതിനോടുള്ള
ആഭിമുഖ്യമായോ അല്ല ഉറയ്ക്കുന്നതെങ്കില്‍ പിന്നീടുള്ള പുരോഗതി വിഷമമാണ്. അങ്ങനെ
സംഭവിക്കാതിരിക്കാനും സംഭവിച്ചുപോയെങ്കില്‍ത്തന്നെ വീണ്ടും
ഉഴുതുമറിച്ചുറപ്പിക്കാനുമുള്ള വഴി ഇനി പറഞ്ഞു തരുന്നു.
ഗുണഭേദപ്രകാരമുള്ള നിലപാടുകള്‍ വിസ്തരിക്കുന്നത്
നമുക്കുള്ള ഭാവങ്ങളെ ഇപ്പറയുന്നതുമായി തട്ടിച്ചു നോക്കി തിരുത്തലുകള്‍
വരുത്തുന്നതിന് സഹായവും പ്രേരണയും ആയിട്ടാണ്. അല്ലാതെ, പ്രശംസയോ നിന്ദയോ
ഉച്ചനീചത്വധ്വനികളോ ഇവിടെ ഇല്ല.
തുടരും)
No comments:
Post a Comment