Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-27

സാത്വിക സ്വഭാവമുള്ള ഒരു മാതൃകാ ഡോക്ടറുടെ സ്വഭാവം എങ്ങനെയെന്നു കഴിഞ്ഞ ശ്ളോകത്തിൽ പറഞ്ഞിരുന്നു. ഇനിയും
രജോഗുണപ്രധാനരായിട്ടുള്ള വരുടെ കര്മ്മം എങ്ങനെയെന്നു പറയുന്നു.

രാഗീ കര്‍മഫലപ്രേപ്സുര്‍
ലുബ്ധോ ഹിംസാത്മകോശുചിഃ
ഹര്‍ഷശോകാന്വിതഃ കര്‍ത്താ
രാജസഃ പരികീര്‍ത്തിതഃ

തന്റെ ഇഷ്ടം നടക്കണമെന്ന് സദാ കൊതിക്കുന്നവനും (അതിനാല്‍) മനസ്സ് ഫലേച്ഛയില്‍ കുരുങ്ങിപ്പോയവനും കിട്ടിയതൊന്നും മതിയാകാത്തവനും (കാര്യം നടക്കാന്‍) പരദ്രോഹം ചെയ്യാന്‍ മടിയില്ലാത്തവനും ചിത്തശുദ്ധിയില്ലാത്തവനും സന്തോഷ സന്താപങ്ങള്‍ക്ക് (ഒരു പ്രതിരോധവുമില്ലാതെ) വഴങ്ങുന്നവനുമായ കര്‍ത്താവ് രാജസനത്രെ.

രാജസമായ അറിവിന്റെയും രാജസമായ കര്‍മത്തിന്റെയും സന്തതിയും തേരാളിയുമാണ് ഈ ചങ്ങാതി. ഈ കൂട്ടായ്മയ്ക്ക് നല്ല വഴിയിലേക്ക് തിരിയാന്‍ കഴിയായ്കയില്ല. വഴിയോരത്ത് ഗീത നാട്ടിയ ചൂണ്ടുപലകകള്‍ ശ്രദ്ധിച്ചാല്‍ മതി. പക്ഷേ, തോന്നണ്ടേ ? അത്തരമൊരു വഴിത്തിരിവുണ്ടാകുവോളം ഇയാളുടെ സ്ഥിതി മഹാകവി പൂന്താനം ജ്ഞാനപ്പാനയില്‍ പറഞ്ഞതാണ്. എത്ര കിട്ടിയാലും മതിയാവില്ല. മോഹങ്ങള്‍ സദാ പെറ്റു പെരുകിക്കൊണ്ടിരിക്കും. നെയ്യൊഴിക്കുന്തോറും ആളിയാളി കത്തുന്ന തീപോലെ, കിട്ടുന്തോറും അഭിലാഷങ്ങള്‍ പെരുകുന്നു. കാലെടുത്താല്‍ കാല്‍പ്പണം കൂലി നിര്‍ബന്ധം. അറ്റ കൈയിന്ഉപ്പു തേക്കില്ല. മഹാധനം കൈയിലുള്ളപ്പോഴും ദരിദ്രഭാവമേ ഉണ്ടാകൂ. അവനവന്‍ എന്നും അസ്വസ്ഥനായതുകൊണ്ട്, മറ്റ് ആര്‍ക്കെല്ലാം എങ്ങനെയെല്ലാം വേദനിച്ചാലും എന്റെ കാര്യം നടന്നാല്‍ മതി എന്നാണ് മുദ്രാവാക്യം.

മനശ്ശുദ്ധി ഇല്ലാത്തതിനാലും തന്റെ യഥാര്‍ഥസന്തോഷം എന്തെന്ന് അറിവില്ലാത്തതിനാലും തിന്മ ചെയ്യാന്‍ റെഡി. എല്ലാറ്റിനും ഉത്തരവാദി 'ഞാന്‍' മാത്രം ആയതുകൊണ്ട്, ഒരു ചില്ലിക്കാശ് കൈമോശം വന്നാല്‍ മൂന്ന് ദിവസം ഉറക്കം വരില്ല. വഴിയിലൊരു ഉണ്ണിമാങ്ങ വീണുകിട്ടിയാല്‍ മഹാസന്തോഷത്തില്‍ മുഴുകുകയും ചെയ്യും.

ഇങ്ങനെയുള്ള ആളുകള്‍ക്ക് ഒരു കാര്യവും സൗമ്യമായി പറയാനൊ വിചാരിക്കാനൊ ചെയ്യാനൊ കഴിയില്ല. 'ശിവാരവിന്ദം മഹാഭാഷ്യം' പറയുന്നു: ''ഒരു നദിയില്‍ ചുഴികളില്‍ പെട്ട് ഉയര്‍ന്നും താഴ്ന്നും ഒഴുകുന്ന പദാര്‍ഥത്തെപ്പോലെ കര്‍മനദിയില്‍ രാഗദ്വേഷങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും ചുഴികളില്‍ പെട്ട് സ്ഥിരമായ ലക്ഷ്യബോധമില്ലാതെ ഒഴുകുന്ന കര്‍ത്താവാണ് രജോഗുണപ്രധാനന്‍.''

(തുടരും)

No comments:

Post a Comment