Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-73

അര്‍ജുന ഉവാച

നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ
ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോസ്മി ഗതസന്ദേഹഃ
കരിഷ്യേ വചനം തവ

അര്‍ജുനന്‍ പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാന്‍ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാന്‍ തയ്യാറായി നില്ക്കുകയാണ്.

'അച്യുത'ന് 'ഒരിക്കലും നാശമില്ലാത്തവന്‍', 'ഒരു വീഴ്ചയും പറ്റാത്തവന്‍', 'ഭക്തരെ ഉയര്‍ത്തുന്നവന്‍' എന്നെല്ലാമാണ് അര്‍ഥം. സന്ദര്‍ഭോചിതമാണ് ഈ സംബോധന.

കൃതജ്ഞതയാണ് അര്‍ജുനന്റെ വാക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരിക്കലും നാശമില്ലാത്ത ആ മഹാപ്രസാദം അനുഭവിക്കാനായല്ലോ. ഒരിക്കലും പിഴയ്ക്കാത്ത വിദ്യ ഉപദേശിച്ചു കിട്ടുകയും ചെയ്തു. അങ്ങനെ ഭക്തനായ ശിഷ്യന് അപൂര്‍വമായ ഔല്‍ക്കൃഷ്ട്യം കൈവന്നിരിക്കുന്നു.

എന്താണ് ഈ ഔല്‍ക്കൃഷ്ട്യത്തിന്റെ ലക്ഷണങ്ങള്‍? അജ്ഞാനം നീങ്ങി. അതുകൊണ്ട് വിഭ്രമം അകന്നു. പ്രപഞ്ചസത്ത കണ്ടുകിട്ടി. അതായത്, ശരിയായ അവബോധം തെളിഞ്ഞു. അത് അറിവില്ലായ്മകളാല്‍ മൂടപ്പെട്ടു കിടപ്പായിരുന്നു. തിമിരപ്പാട കീറിയാലെന്ന പോലെ ഉള്‍ക്കണ്ണിന് കാഴ്ച കിട്ടി. അറിവിന്റെ പോരായ്മയില്‍നിന്നു കിളിര്‍ക്കുന്ന കളകളായ സംശയങ്ങള്‍ ഇനി ഒരു ഇടര്‍ച്ചയും പതര്‍ച്ചയും വരുത്തില്ല. അന്തഃകരണം ആരോഗ്യവും ഓജസ്സും ഉള്ളതായി. ഇനി ഈ അറിവിന്റെ വെളിച്ചത്തില്‍ നിശ്ചയബുദ്ധിയോടെ കര്‍മരംഗത്ത് പെരുമാറുകയേ വേണ്ടൂ. വരദാനമായി കിട്ടിയ ഉപദേശം ഇനിയങ്ങോട്ട് ജീവിതത്തില്‍അപ്പടി അനുസരിക്കുകതന്നെ.

ശോകസംവിഗ്‌നമാനസനായി, സംശയഗ്രസ്തനായി, അവശനും കര്‍മവിമുഖനുമായി ഒന്നാമധ്യായത്തില്‍ കണ്ട അര്‍ജുനനെ ഈ അര്‍ജുനനുമായി താരതമ്യം ചെയ്യാവുന്നതാണ്. മരിച്ചവനും ഉയിര്‍ത്തവനും തമ്മിലുള്ള അന്തരം കാണാം. ഭാവം മാറി, സ്വരം മാറി, ആഭിമുഖ്യം മാറി. ക്ഷുദ്രമായ ഹൃദയദൗര്‍ബല്യം അപ്പാടെ നീങ്ങി.
ഇവിടെ ഗീതോപദേശം തീരുന്നു. ഇനിയുള്ള ആറ് ശ്ലോകങ്ങള്‍ സഞ്ജയന്റെ, അഥവാ ഇത് വള്ളിപുള്ളി വിടാതെ ചെവിക്കൊള്ളാനിടയായ ഒരാളുടെ, എന്നുവെച്ചാല്‍ നമ്മുടെയൊക്കെ, അദ്ഭുതാഹ്ലാദങ്ങളോടെയുള്ള പ്രതികരണമാണ്.
ഗീതാജ്ഞാനം ലഭിച്ചതോടെ അര്‍ജുനന്‍ പരമപദപ്രാപ്തി അഥവാ ആത്മസാരൂപ്യം നേടുന്നില്ല എന്ന കാര്യം നേരത്തേ പറഞ്ഞു. അതു നേടാന്‍ എല്ലാംകൊണ്ടും തയ്യാറാകുന്നേ ഉള്ളൂ. അവനവന്‍തന്നെ നേടേണ്ടതാണല്ലോ അത്. ഒരു ഗുരുവിനും ദാനം നല്‍കാനാവില്ല.

പക്ഷേ, അര്‍ജുനനുപോലും ഈ അറിവിലും പ്രതിജ്ഞയിലും ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ പില്‍ക്കാലജീവിതത്തില്‍ ഉടനീളം സാധിച്ചുവോ? ഇല്ലെന്നതാണ് വാസ്തവം. പാളിച്ചകള്‍ സ്വാഭാവികമാണ്. ആശങ്കപ്പെടേണ്ടതില്ല, സങ്കടപ്പെടേണ്ടതുമില്ല. അവസാനം, അര്‍ജുനന്റെ നിലയും പാകപ്പെടുന്നതായി നാം കാണുന്നു. തനിക്ക് തത്ത്വോപദേശം ചെയ്ത ഗുരുവിന്റെ വംശത്തിനു വന്ന ദുരന്തം കേട്ട് അര്‍ജുനന്‍ ഞെട്ടുന്നു. സര്‍വോപരി, തന്റെ എല്ലാമായിരുന്ന കൃഷ്ണന്റെ വേര്‍പാട് അര്‍ജുനനെ വല്ലാതെ വലയ്ക്കുന്നു. ലോകജീവിതത്തിന്റെ നിസ്സാരത അപ്പോഴേ പ്രത്യക്ഷമായി ബോധ്യമാകുന്നുള്ളൂ. അതോടെ കൃഷ്ണഭക്തി ഹൃദയത്തില്‍ നിറയുന്നു. അപ്പോഴാണ് ആത്മതത്ത്വം സവ്യസാചിക്ക് അനുഭവവേദ്യമാകുന്നതെന്ന് മഹാഭാഗവതം വെളിപ്പെടുത്തുന്നു. 
('
ഗീതം ഭഗവതാ ജ്ഞാനം / യത്തത് സംഗ്രാമമൂര്‍ധനി / കാലകര്‍മതമോര്യുദ്ധം/ പുനരധ്യഗമത് പ്രഭുഃ' യുദ്ധക്കളത്തില്‍ വെച്ച് ഭഗവാന്‍ ഉപദേശിച്ച ജ്ഞാനം, പിന്നെ കാലം, കര്‍മം, അവിദ്യ എന്നിവയാല്‍ തടയപ്പെട്ടു. ആ ജ്ഞാനം അര്‍ജുനന് (ഇപ്പോള്‍) പ്രത്യക്ഷമായി അനുഭവിക്കാന്‍ അവസരമുണ്ടായി - 
മഹാഭാഗവതം, 1-15-30.) ഗീതകൊണ്ട് നമുക്കും പരോക്ഷജ്ഞാനം ഉറപ്പിക്കാം. അത് അനുഭവമാക്കാന്‍ ശ്രമിക്കാം. വഴിയില്‍ എത്ര പാളിച്ചകള്‍ ഉണ്ടായാലും പരമപദപ്രാപ്തി ഉറപ്പാണ്, ഇന്നല്ലെങ്കില്‍ നാളെ.

(തുടരും...)

No comments:

Post a Comment