Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-11

നഹി ദേഹഭൃതാ ശക്യം
ത്യക്തും കര്‍മാണ്യശേഷതഃ
യസ്തു കര്‍മഫലത്യാഗീ
സ ത്യാഗീത്യഭിധീയതേ

ദേഹമുള്ള ആര്‍ക്കും കര്‍മങ്ങളെ തീര്‍ത്തും ത്യജിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആരാണോ കര്‍മഫലേച്ഛ വെടിയുന്നത് അവന്‍ ത്യാഗീ എന്ന് വിളിക്കപ്പെടുന്നു.

കര്‍മത്തിന്റെ ഉത്പന്നമാണ് ദേഹം. കര്‍മത്തിലാണ് അത് ഉണ്ടാകുന്നത്, നിലനില്‍ക്കുന്നത്, തിരികെ ലയിക്കുന്നത്. ദേഹമുള്ളിടത്തോളം ആര്‍ക്കും ഒരു ക്ഷണംപോലും കര്‍മം ചെയ്യാതെ കഴിയാന്‍ പറ്റില്ലെന്ന് മൂന്നാമധ്യായം അഞ്ചാം ശ്ലോകത്തില്‍ പറഞ്ഞു. വെറുതെ ഇരിക്കുന്നതും ഒരു പ്രവൃത്തിയാണ്. അപ്പോഴും ദേഹത്തിലെ ഓരോ കോശവും പണിതുകൊണ്ടിരിക്കയാണ്, ആന്തരികാവയവങ്ങളെല്ലാം മുറപോലെ പ്രവര്‍ത്തിക്കുന്നു, ശ്വാസം കഴിക്കുന്നു, മനസ്സും ബുദ്ധിയും ഓടിക്കൊണ്ടുമിരിക്കുന്നു.

കാമ്യകര്‍മവാസന നിലവിലുള്ളപ്പോള്‍ ദേഹം കര്‍മം ചെയ്യാതിരിക്കുന്നത് ചിത്തത്തില്‍ അശാന്തി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. കര്‍മം ത്യജിച്ചതുകൊണ്ട് ആഗ്രഹമോ ഫലകാംക്ഷയോ പൊയ്‌ക്കൊള്ളണമെന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബാഹ്യലക്ഷണങ്ങള്‍ ഇല്ലാതായെന്നു വെച്ച് രോഗം പോയെന്ന് അര്‍ഥമില്ല. രോഗം വേരറ്റാല്‍, ലക്ഷണങ്ങള്‍ അഥവാ അല്പസ്വല്പം ശേഷിച്ചാലും പ്രശ്‌നമില്ല, കാലക്രമേണ തനിയെ അകന്നോളും. കാമ്യകര്‍മങ്ങള്‍ എല്ലാം ഒറ്റയടിക്ക് ദൃഢമായി അറുത്തു മുറിച്ചുപേക്ഷിക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്. എത്ര കൊതിക്കുന്ന സുഖഭോഗങ്ങള്‍ ആയാലും അവയില്‍നിന്നും കിട്ടുന്ന സന്തോഷം ഇത്രയേ ഉള്ളൂ എന്നു മനസ്സിലാക്കി ക്രമേണ അതിന്റെ കെട്ടുപാടുകളില്‍നിന്ന് നിവര്‍ത്തിക്കാനാണ് താത്പര്യം. 
പതുക്കെയേ ഇതു സാധിക്കൂ.

(തുടരും)

No comments:

Post a Comment