Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-71

ശ്രദ്ധാവാനനസൂയശ്ച
ശൃണുയാദപിയോ നരഃ
സോ/പി മുക്തഃ ശുഭാന്‍ ലോകാന്‍
പ്രാപ്നുയാത് പുണ്യകര്‍മണാം

ശ്രദ്ധയുള്ളവനും (പാഠത്തിലോ പറഞ്ഞുതരുന്ന ആളിലോ) അസൂയ ഇല്ലാത്തവനുമായ ഏതു മനുഷ്യനാണോ (ഗീതാപാഠം) കേള്‍ക്കുകയെങ്കിലും ചെയ്യുന്നത്, അവനും (ബന്ധനങ്ങളില്‍നിന്നു) മുക്തനായി പുണ്യകര്‍മങ്ങള്‍ ചെയ്തവരുടെ മംഗളകരങ്ങളായ ഇടങ്ങളെ (ലോകങ്ങളെ) പ്രാപിക്കും.

കണ്മുന്നിലുള്ളതില്‍ പലതും നാം കാണാറില്ല, കാതില്‍ വീഴുന്ന ശബ്ദങ്ങളില്‍ മിക്കതും നാം കേള്‍ക്കാറുമില്ല. താത്പര്യമുള്ളതേ കേള്‍ക്കൂ. അഭിരുചിയുള്ളതിലേ ഫലപ്രദമായ താത്പര്യമുണ്ടാകൂ. പാട്ട് ഇഷ്ടമാണെന്നാലും ത്യാഗരാജരേക്കാള്‍ വലിയ പാട്ടുകാരന്‍ താനാണെന്ന് വിചാരിക്കുന്നവന് ത്യാഗരാജകീര്‍ത്തനത്തിലെ ഭക്തി രസിക്കില്ല. വിശ്വാസവും ശ്രദ്ധയും വിനയവും ഒത്താല്‍ താന്‍തന്നെ പഠിച്ചു പാടണമെന്നില്ല, ആരെങ്കിലും പാടുന്നത് കേട്ടാലും മതിയായ ഭക്തി ഉണ്ടാവും. ആ ഭക്തി ജിജ്ഞാസയായി പൂവിടും. അതില്‍ അറിവിന്റെ കാ പിടിക്കും. പരംപൊരുളിനെക്കുറിച്ചുള്ള അറിവിന്റെ അമൃത് നുകരാന്‍ അക്ഷരജ്ഞാനംപോലും അത്യന്താപേക്ഷിതമല്ല എന്നു ചുരുക്കം.

ഈ അമൃതം രുചിച്ചാലുള്ള ഗുണഫലം എന്താണ്? കെട്ടുപാടുകളില്‍നിന്ന് മോചനം. അറിവ് യാഥാര്‍ഥ്യബോധത്തിന് ആഴം കൂട്ടുന്ന മുറയ്ക്ക് ഭൗതികസുഖങ്ങളുടെ അന്തസ്സാരശൂന്യത വെളിപ്പെടുന്നു. അവയിലുള്ള ആസക്തികളുടെ ആധിപത്യത്തില്‍നിന്ന് അത്രയ്ക്കത്രയ്ക്ക് മുക്തി കിട്ടുന്നു.

പുണ്യലോകങ്ങളെല്ലാം നമ്മുടെ ഉള്ളില്‍ത്തന്നെയാണെന്ന് നേരത്തേ കണ്ടതാണല്ലോ. നിലനില്പിന്റെ സവിശേഷതലങ്ങളാണ് പുണ്യലോകങ്ങളും പാപലോകങ്ങളും. ജീവിതയാത്ര ഗീത നിര്‍ദേശിക്കുന്ന വഴിയേ ആണെങ്കില്‍ ഭൗതികവും സാംസ്‌കാരികവും ആധ്യാത്മികവുമായ വലിയ നേട്ടങ്ങള്‍ വന്നു ചേരും.
(
തുടരും...)

No comments:

Post a Comment