Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-51

ബുദ്ധ്യാ വിശുദ്ധയാ യുക്തഃ
ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്‍ വിഷയാംസ്ത്യക്ത്വാ
രാഗദ്വേഷൗ വ്യുദസ്യ ച

(തത്ത്വചിന്തകൊണ്ട് ഭേദചിന്ത നശിച്ച്) ശുദ്ധമായ ബുദ്ധിയോടു കൂടി, സങ്കല്പങ്ങളെ ധീരമായി നിരോധിച്ചിട്ട്, (മനസ്സിനെ) ഏകാഗ്രമാക്കി, ശബ്ദം തുടങ്ങിയ എല്ലാ (ഇന്ദ്രിയ)
വിഷയങ്ങളെയും വിട്ട്, രാഗദ്വേഷങ്ങളെ അകറ്റി ....

ധ്യാനം പുരോഗമിക്കേണ്ടതെങ്ങനെ എന്നു വെളിപ്പെടു ത്തുന്നു. കര്‍മബന്ധനിരപേക്ഷമായ അവസ്ഥയില്‍ എത്താനും അവിടന്നങ്ങോട്ടും ധ്യാനം എങ്ങനെ വേണം എന്നാണ് പറയുന്നത്. ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്കു വീണ്ടും പോകാന്‍ അനുവദിക്കാതിരിക്കുക. മനസ്സില്‍ 
രാഗദ്വേഷങ്ങള്‍ വീണ്ടും അടിയാതെ നോക്കുക.

പ്രപഞ്ചം യഥാര്‍ഥമാണ്, പക്ഷേ, നിത്യമല്ല. നിത്യമായതിനോട് താദാത്മ്യം പ്രാപിക്കാനാണല്ലോ ശ്രമം. അതിനാല്‍ അനിത്യമായത് നിത്യമാണെന്ന ധാരണ ആദ്യം പോകണം. ഇന്ദ്രിയങ്ങള്‍ പരമാത്മ പ്രകാശ സ്ഫുരണങ്ങള്‍തന്നെ ആയതിനാല്‍ ശ്രേഷ്ഠങ്ങളാണ്, പക്ഷേ, അവ തരുന്ന അറിവുകള്‍ കേവലം ആപേക്ഷികങ്ങളാണ്, ആത്യന്തികമല്ല. ലൗകികമായ അനുഭവപരമ്പരയാണ് ആനന്ദമയമായ ബോധത്തെ മറച്ച് അനിത്യം നിത്യമെന്നും ആപേക്ഷികം ആത്യന്തികമെന്നും തോന്നിപ്പിക്കുന്നത്. അതിനാല്‍ മനസ്സ് ശുദ്ധമാകണം. ഭയങ്ങളും കൊതിപ്പിക്കുന്ന സങ്കല്പങ്ങളും അടങ്ങുമ്പോള്‍ അകത്തുനിന്നുള്ള ആഗ്രഹങ്ങള് ആത്മബോധത്തെ മറുവശത്തുനിന്ന് മറയ്ക്കുന്നത് നിലയ്ക്കും. മനസ്സിനെ അടക്കിനിര്‍ത്താന്‍ ശീലിക്കണം. നേടിയ അറിവ് ഉള്ളില്‍ ഉറയ്ക്കുമ്പോള്‍ ഇതു സ്വാഭാവികമായും സാധിക്കും. അങ്ങനെ വരുതിയിലായ മനസ്സിനെ ശുദ്ധബോധത്തില്‍ ഏകാഗ്രമായി നിര്‍ത്താം. ഇന്ദ്രിയചോദനകളും രാഗദ്വേഷങ്ങളും ചിന്താശൈഥില്യം വരുത്തി ഏകാഗ്രതയ്ക്ക് ആദ്യമൊക്കെ ഏടാകൂടമൊരുക്കും. കൂടുതല്‍ അറിയാനും അറിഞ്ഞതിനെപ്പറ്റി മനനം ചെയ്യാനും 
ശ്രമിക്കാം. ജ്ഞാനം വിജ്ഞാനമാകുമ്പോള്‍ ധ്യാനം പുരോഗമിക്കുകയും രാഗദ്വേഷങ്ങളും മറ്റും ക്രമേണ അടങ്ങി ക്കൊള്ളുകയും ചെയ്യും.

അമ്പമ്പൊ, ഇത്രയൊക്കെ പാടുപെടണമെങ്കില്‍ ഞാനില്ല എന്നു പിന്തിരിയേണ്ടതില്ല. സത്യത്തില്‍ ഇതൊന്നും ഒരു പെടാപ്പാടല്ല എന്ന് അല്പാല്പമായി ശ്രമിച്ചു നോക്കിയാല്‍ അറിയാം. അറിവു കിട്ടുന്തോറും അതു കുറേശ്ശെയായി ജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങും. സുഖവും ശാന്തിയും കിട്ടിത്തുടങ്ങും. ഇതില്‍ ജയവും തോല്‍വിയും ഇല്ല. ഓരോ ചെറിയ ശ്രമവും വലിയ ജയമാണ്. അവസാനപരീക്ഷയില്‍ ജയിക്കാന്‍ സാധിക്കായ്കയുമില്ല. സാധാരണക്കാര്‍ക്ക് അസാധ്യമെന്ന് പറഞ്ഞ് പേടിപ്പിച്ച് നമ്മെ ഈ സുവര്‍ണാവസരത്തില്‍നിന്ന് ആരെല്ലാമോ അകറ്റി നിര്‍ത്തിയിരിക്കുന്നു.

ആദ്യം പോകേണ്ടത് 'ഇതൊന്നും എന്നെക്കൊണ്ടാവില്ല, ഇതൊന്നും എനിക്കു പറഞ്ഞിട്ടില്ല' എന്ന തോന്നലാണ്. നമ്മെ നിയന്ത്രിക്കാനുള്ള എല്ലാ കോപ്പും നമ്മില്‍ത്തന്നെ ഉണ്ടെന്ന് അനുഭവിച്ചറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? 'ഞാന്‍ വല്ല കടുംകൈയും ചെയ്തുപോയേനെ! ദൈവാധീനംകൊണ്ട്, ആകപ്പാടെ ആലോചിച്ചപ്പോള്‍ എന്നെ പിടിച്ചു നിര്‍ത്താന് എനിക്കു കഴിഞ്ഞു!' എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്ത ആരുണ്ട്? 'നാവേ അവിടെ അടങ്ങിക്കിടന്നോ!' എന്ന് പരസ്യമായി സ്വയം ശാസിക്കുന്നവരെ കാണാറില്ലേ? കളിക്കാതെ, ചിരിക്കാതെ, ഉറങ്ങാതെ ഏകാഗ്രമായി പഠിക്കുന്ന വരില്ലെ? മറ്റെല്ലാം മറക്കുന്ന ശാസ്ത്രജ്ഞരും കലാകാരന്‍മാരുമില്ലെ?

(തുടരും..)

No comments:

Post a Comment