Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-31

യയാ ധര്‍മമധര്‍മം ച
കാര്യം ചാകാര്യമേവ ച
അയഥാവത് പ്രജാനാതി
ബുദ്ധി ഃ സാ പാര്‍ഥ രാജസീ

അല്ലയോ കുന്തീപുത്രാ, യാതൊരു ബുദ്ധിയാലാണോ ധര്‍മത്തെയും അധര്‍മത്തെയും കാര്യത്തെയും അകാര്യത്തെയും യഥാര്‍ഥത്തിലുള്ളതിന് വിപരീതമായി കാണുന്നത്, ആ ബുദ്ധി രജോഗുണപ്രധാനമാണ്.

കല്യാണത്തിരക്കിനിടെ താലി കെട്ടാന്‍ മറക്കുന്ന അബദ്ധമാണ് രാജസബുദ്ധിക്കു പറ്റുന്നത്. പണമുണ്ടാക്കാന്‍ താത്പര്യവും അതിനായുള്ള സങ്കല്പങ്ങളും ധാരാളം. പക്ഷേ, പണം എങ്ങനെ സന്തോഷത്തോടെ വിനിയോഗിക്കാം എന്നറിയില്ല.

ഇന്ദ്രിയസുഖങ്ങളോട് അമിതമായ താത്പര്യവും അവയെക്കുറിച്ചുള്ള സങ്കല്പങ്ങളും വേണ്ടതിലേറെയുണ്ട്, എന്നാല്‍ ഇവയില്‍നിന്നു കിട്ടുന്ന സുഖം ഇവയ്ക്കായി പുലര്‍ത്തുന്ന താത്പര്യത്തിനും ചെയ്യുന്ന പരദ്രോഹത്തിനും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും തക്ക വലുതല്ല എന്നു മനസ്സിലാകുന്നുമില്ല. രാഗദ്വേഷങ്ങളില്‍ അഭിരമിക്കാനേ നേരമുള്ളൂ. അതിനാല്‍, പ്രപഞ്ചത്തിന്റെ അധിഷ്ഠാനമായ ശക്തിവിശേഷത്തെ അന്വേഷിക്കാനൊ കാണാനൊ അവസരം കിട്ടുന്നില്ല. അങ്ങനെ ഒന്നുണ്ടൊ എന്ന സംശയവും ഇല്ലെന്ന തോന്നലും ക്രമേണ ബലപ്പെടുന്നു. കര്‍മവും അകര്‍മവും കാര്യാകാര്യങ്ങളും ഭയാഭയങ്ങളും നേരെച്ചൊവ്വെ അറിയാന്‍ പിന്നെ പറ്റില്ല. അതിനാല്‍, തീരുമാനങ്ങള്‍ ശരിയാകാതെ പോകുന്നു. വാസനാബന്ധങ്ങള്‍ മുറുകുകയാണ് ഫലം.

ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണെന്ന കഥ ഓര്‍ക്കാതെ, എന്തുണ്ടായാലും എനിക്ക് ഒന്നുമായില്ല എന്ന ദാരിദ്ര്യബോധം പേറുന്നവര്‍ നല്ല ഉദാഹരണങ്ങള്‍. തിന്നാനും കുടിക്കാനുമൊന്നും ഇല്ലാതിരിക്കുന്നത് യഥാര്‍ഥ ദാരിദ്ര്യം. ഒരുപാട് ആസ്തിയുണ്ടായിട്ടും തനിക്കുള്ള ഇല്ലായ്മകള്‍ മാത്രം ഓര്‍ത്തു ദുഃഖിക്കുന്നത് സാങ്കല്പികദാരിദ്ര്യം. പലരും ഇത്തരം ദരിദ്രരാണ്. ലോകമെല്ലാം പിടിച്ചടക്കിയ ചക്രവര്‍ത്തിപോലും ഇനിയൊരു ദ്വീപുകൂടി ബാക്കിയുണ്ട് എന്ന് കരയുന്നു ! സന്തോഷം വിധിച്ചിട്ടില്ലാത്ത ജന്മം എന്നല്ലാതെ എന്തു പറയാന്‍ !

എല്ലാമുണ്ടായിട്ടും തനിക്കു കൈവന്ന മനുഷ്യജന്മത്തിന്റെ മഹത്ത്വവും സാധ്യതകളും അറിയാതെ വാഴ്‌വ് പാഴാക്കുന്നവരാണ് രാജസബുദ്ധികള്‍. ഇനിയും വൈകിയില്ല എന്നാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.

വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍ കഴിയാത്തവരേക്കാള്‍ മോശപ്പെട്ട ബുദ്ധിയുള്ള ഒരു കൂട്ടരുണ്ട്. കാര്യങ്ങളെല്ലാം നല്ല നിശ്ചയമാണവര്‍ക്ക്. പക്ഷേ, വേണ്ടതൊക്കെ വേണ്ടാത്തതും വേണ്ടാത്തതെല്ലാം വേണ്ടതുമാണെന്നത്രെ അവരുടെ ഉറപ്പ്.
(
തുടരും)

No comments:

Post a Comment