Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-8

ദുഃഖമിത്യേവ യത്കര്‍മ
കായക്‌ളേശഭയാത് ത്യജേത്
സ കൃത്വാ രാജസം ത്യാഗം
നൈവ ത്യാഗഫലം ലഭേത്

ഏത് (കര്‍മം) കായക്‌ളേശഭയത്താല്‍ ദുഃഖകരംതന്നെ എന്നു വെച്ച് ത്യജിക്കുന്നുവോ, ആ കര്‍മം വേണ്ടെന്നു വെക്കുന്നവന്റെ ത്യാഗം രാജസമാണ്. അവന് കര്‍മത്യാഗഫലം കിട്ടില്ലതന്നെ.

ശാന്തിയാണ് കര്‍മഫലത്യാഗംകൊണ്ട് ഉണ്ടാകുന്നത്. ('ത്യാഗാച്ഛാന്തിരനന്തരം' - 12, 12.). എല്ലാം ഈശ്വരന്റെയാണ് എന്ന സമഷ്ടിബോധം ഉണ്ടാകുമ്പോഴാണ് വ്യക്തിപരമായ ഉടമസ്ഥതാബോധം ശാന്തിയായി രൂപാന്തരപ്പെടുന്നത്. താനുംകൂടി ഈശ്വരന്റെയാണ് എന്നുവരുമ്പോള്‍ ഇടമുറിയാത്ത ആനന്ദമായി. അപ്പോള്‍, ''ഞാന്‍ അറിയുന്നു'', ''ഞാന്‍ ചെയ്യുന്നു'', ''ഞാന്‍ അനുഭവിക്കുന്നു'' എന്ന മൂന്നുഭാവങ്ങളുടെയും അഭിമാനത്തില്‍നിന്നും ഒഴിവായിട്ട് ആത്മരസം ത്യാഗഫലമായി പ്രലയമാകുന്നു. സ്വാഭാവികവളര്‍ച്ചയാണ് സംഭവിക്കുന്നത്.

ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ് കര്‍മഫലത്യാഗം എന്നുകൂടി ഗീത പറയുന്നു. കാരണം, ധ്യാനം സങ്കല്പവും ത്യാഗം യാഥാര്‍ഥ്യവുമാകുന്നു. പാഠം ഉരുക്കഴിക്കുമ്പോഴല്ല പരിശീലിക്കുമ്പോഴാണ് പാഠ്യവിഷയത്തില്‍ നിലയുറപ്പു കിട്ടുന്നത്.

രജോഗുണം വികസിച്ചിരിക്കെ എപ്പോഴും ഇന്ദ്രിയസുഖത്തിലാവും ശ്രദ്ധ എന്ന് നേരത്തേ കണ്ടു. ചെയ്യാനുള്ള ജോലി ദേഹ (ഇന്ദ്രിയ) സുഖത്തിന് താത്കാലികമായെങ്കിലും കുറവുവരുത്തുമെങ്കില്‍ രാജസക്കാരന്‍ അത് ഉപേക്ഷിക്കും. ലോകത്തിന് പ്രയോജനമുണ്ടോ എന്നൊന്നുമല്ല നോട്ടം. തനിക്ക് എന്തുമാത്രം ക്ലേശം വരും എന്നു മാത്രം. അഥവാ, ഈ ക്ലേശം ഞാന്‍ ഇപ്പോള്‍ സഹിച്ചാല്‍ പ്രതിഫലമായി എന്തു സുഖം കിട്ടാനുണ്ട് എന്ന കണക്കും കൂട്ടിയേക്കാം. നിയതകര്‍മങ്ങളെയാണ് ഇങ്ങനെ ത്യജിക്കുന്നത്.

അധ്വാനക്കൂടുതലുള്ള ജോലികള്‍ മറ്റാര്‍ക്കെങ്കിലും കൊടുത്ത് എനിക്ക് ''വിയര്‍ക്കാത്തതും കിതയ്ക്കാത്തതുമായ'' പണി മതി എന്നാണല്ലോ ലോകത്തെങ്ങും ഏറെപ്പേര്‍ ആഗ്രഹിക്കുന്നത്. ക്ലേശമുള്ള പണികള്‍ മൃഗങ്ങളെക്കൊണ്ട് ചെയ്യിക്കലാണ് നാഗരികതയുടെ തുടക്കം. പിന്നെ അത് യന്ത്രങ്ങളെക്കൊണ്ടു മാത്രമല്ല, സഹജീവികളെ ക്കൊണ്ടും ചെയ്യിക്കാന്‍ തുടങ്ങി.

(തുടരും)

No comments:

Post a Comment