Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-47

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മാത് സ്വനുഷ്ഠിതാത്
സ്വഭാവനിയതം കര്‍മ
കുര്‍വ്വന്‍ നാപ്‌നോതി കില്‍ബിഷം.

വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വധര്‍മം, നന്നായി ചെയ്യാനൊത്ത പരധര്‍മത്തേക്കാള്‍, ശ്രേയസ്‌കരമാണ്. (എന്തുകൊണ്ടെന്നാല്‍) സ്വഭാവനിയതമായി നിശ്ചയിക്കപ്പെടുന്ന കര്‍മം ചെയ്താല്‍ പാപം വന്നു ചേരുന്നില്ല.

സ്വഭാവനിയതമായ കര്‍മം തിരിച്ചറിയാന്‍ എളുപ്പമാര്‍ഗമുണ്ട്. അത് ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ലയവും നോക്കിയാല്‍ മതി. ഏതു പണി ചെയ്യുമ്പോഴാണോ ഏറ്റവും കൂടുതല്‍ ലയവും സന്തോഷവും കിട്ടുന്നത് ആ പണിയാണ് ഒരാളുടെ സ്വഭാവാനുസാരമായ കര്‍മം അഥവാ 
സ്വധര്‍മം.

ഉദാഹരണമായി അര്‍ജുനന്റെ കാര്യംതന്നെ എടുക്കാം. യുദ്ധം അര്‍ജുനന് സ്വഭാവാനുസാരിയായ കര്‍മമാണ്. ആയോധനവിദ്യ അഭ്യസിക്കുമ്പോഴേ ഇക്കാര്യം അര്‍ജുനനും ഗുരുനാഥര്‍ക്കും ലോകത്തിനും ബോധ്യപ്പെട്ടു. അര്‍ജുനന്റേതല്ലാത്ത കര്‍മങ്ങളുടെ ഫലമായി ഈ യുദ്ധം അര്‍ജുനന്റെ മുമ്പില്‍ സാഹചര്യങ്ങളുടെ അനിവാര്യതയോടെയും സമൂഹത്തിന്റെ ആവശ്യമായും വന്നെത്തുകയും ചെയ്തു. സാരഥി ഈശ്വരനായതിനാല്‍ ഇത് ധര്‍മയുദ്ധമാണ്. പിന്നെ, പൊരുതുമ്പോഴത്തെ മനോഭാവം അഹന്തയോ വിദ്വേഷമോ ആണോ, അതോ, ഈശ്വരാര്‍പ്പണമാണോ? സാരഥിയെ പരമഗുരുവായി അംഗീകരിച്ചതില്‍ പ്പിന്നെ അര്‍ജുനന് 
ഈശ്വരാര്‍പ്പണഭാവമാണ്.

ഇങ്ങനെയിരിക്കെ അര്‍ജുനന് ഈ യുദ്ധം അഥവാ വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല എങ്കിലോ? മരണംതന്നെ സംഭവിച്ചാലോ? അതല്ല, അതിലേറെയും സംഭവിക്കുമെന്നു വന്നാലും സ്വധര്‍മംതന്നെ ചെയ്യുകയാണ് കൂടുതല്‍ ശ്രേയസ്‌കരമെന്നാണ് ഇവിടെ പറയുന്നത്. അല്ലാതെ, സന്ന്യസിച്ച് ഭിക്ഷാപാത്രവുമായി നടക്കലല്ല. മറ്റു പല സന്ന്യാസിമാരേക്കാളും നന്നായി അതു ചെയ്യാന്‍ അര്‍ജുനന് കഴിഞ്ഞെന്നിരിക്കും. എങ്കില്‍പ്പോലും അതല്ല അഭികാമ്യം.
കാരണം, അതു ചെയ്താല്‍ പാപമുണ്ടാകും. പ്രകൃതി നല്‍കുന്ന കര്‍മചോദനയാണ് സ്വഭാവം. ആ വഴിയെ ഒഴുകാനാണ് ജീവിതം എന്ന പുഴ ഉത്ഭവിച്ചത്. അര്‍ജുനനെ സംബന്ധിച്ചിടത്തോളം, ആ പുഴ ഇനിയങ്ങോട്ട് ഒഴുകേണ്ടുന്ന വഴിയും ചുറ്റുപാടും പ്രകൃതി ഒരുക്കിക്കഴിഞ്ഞു. ഈ യുദ്ധം ഇല്ലാതാക്കാന്‍ അര്‍ജുനന് കഴിയില്ല. സഹോദരങ്ങളെയും അതുവഴി ധര്‍മത്തെയും തോല്‍ക്കാന്‍ വിട്ടിട്ട് സന്ന്യസിക്കുകയെന്നത് സാധ്യവുമല്ല. യുദ്ധം പ്രാകൃതമാണെന്നു വെച്ച്, രാജ്യത്തിനു വേണ്ടി പൊരുതാനുള്ള പട്ടാളക്കാരന്‍ പോയി സന്ന്യസിക്കയല്ല വേണ്ടത്. സ്വഭാവമനുസരിച്ചുള്ള ഈ കര്‍മം അര്‍ജുനന്‍ ചെയ്യാതിരുന്നാല്‍ എന്തുണ്ടാകുമെന്ന് ഈ അധ്യായത്തിലെ 59-ഉം 60 ഉം ശ്ലോകങ്ങളില്‍ ഇനി വിസ്തരിച്ച് പറയുന്നുണ്ട്. ആത്മനാശവും സംഘര്‍ഷവുമാണ് ഫലം.

(തുടരും ...)

No comments:

Post a Comment