Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-66

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ 
മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ 
മോക്ഷയിഷ്യാമി മാ ശുചഃ

സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.

ഗീതയിലെ ഏറ്റവും മഹത്തായതും അതുപോലെതന്നെ വിവാദാസ്പദവുമായ ശ്ളോകമാണിത്. വിമര്ശകരും വിവര്ത്തകന്മാരും വ്യാഖ്യാതാക്കളുമൊക്കെ താന്താങ്ങളുടെ വീക്ഷണത്തിലൂടെ ഈ ശ്ലോകത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.

ഹൈന്ദവ സംസ്കാരത്തിന്റെ മര്മ്മപ്രാധാനമായ അംഗമാണ് വളരെയധികം അര്ത്ഥവ്യാപ്തിയുള്ള "ധര്മ്മം " എന്ന പദം. 
ഒറ്റ വാക്കില് പറഞ്ഞാല് "വസ്തുത്വം" ആണ് ധര്മ്മം. എന്തൊന്നാണോ ഒരു വസ്തുവിനെ അതാക്കി നിലനിറുത്തുന്നത്, എന്തൊന്നിന്റെ അഭാവത്തില് വസ്തു അതല്ലാതായിത്തീരുമോ അതത്രേ ആ വസ്തുവിന്റെ "ധര്മ്മം". ചൂടാണ് അഗ്നിയെ അതാക്കി നില നിര്ത്തുന്നത്. ചൂടിന്റെ അഭാവത്തില് അഗ്നി അഗ്നിയല്ലാതായി തീരും. അതിനാല് ചൂടാണ് അഗ്നിയുടെ ധര്മ്മം.

വസ്തുക്കള്ക്ക് മുഖ്യമെന്നും മുഖ്യമല്ലാത്തതെന്നും രണ്ടു ഗുണങ്ങളുണ്ട്. മുഖ്യമല്ലാത്ത ഗുണത്തിന്റെ അഭാവത്തിലും ഒരു വസ്തുവിന് നിലനില്ക്കാന് കഴിയും. എന്നാല് മുഖ്യഗുണത്തിന്റെ അഭാവത്തില് ഒരു വസ്തുവിന് നിലനില്ക്കാനാവില്ല. തീജ്വാലയുടെ നിറവും ആകൃതിയും വലിപ്പവും അപ്രധാനമാണ്. ചൂടാണ് അഗ്നിയുടെ മുഖ്യഗുണം . വസ്തുവിന്റെ മുഖ്യ ഗുണത്തെയാണ് അതിന്റെ ധര്മ്മം എന്ന് പറയുന്നത്.

അങ്ങനെയാണെങ്കില് മനുഷ്യന്റെ ധര്മ്മമെന്ത്?

ത്വക്കിന്റെ നിറവും വികാരവിചാരങ്ങളുടെ വൈവിദ്ധ്യവും അതായത് ശരീരമനോബുദ്ധികളുടെ അവസ്ഥയും കഴിവുകളുമൊക്കെ മനുഷ്യന്റെ അപ്രാധന ഗുണങ്ങളാണ്. മുഖ്യഗുണം ജീവചൈതന്യം അഥവാ ആത്മാവത്രേ. ആത്മാവില്ലാതെ മനുഷ്യന് നിലനില്പ്പില്ല. അതിനാല് മനുഷ്യന്റെ മുഖ്യ ധര്മ്മം ആത്മതത്വമാകുന്നു.

ശാരീരികവും മാനസികവും ബുദ്ധിപരവുമായ നമ്മുടെ എല്ലാ പ്രവര്ത്തനങ്ങളിലും നമ്മുടെ മുഖ്യ ധര്മ്മമായ പരമാത്മാവ്‌ പ്രകടമാവുന്നുണ്ട്. പരമാത്മ മഹിമയെ പ്രകടമാക്കിക്കൊണ്ട് ജീവിക്കലാണ് ശരിയായ ധാര്മ്മിക ജീവിതം.

ധ്യതാവ് മൂന്നു വ്യവസ്ഥകള് പാലിക്കണമെന്ന് ഭഗവാന് നിര്ദ്ദേശിക്കുന്നു:

1. ധ്യാനത്തിലൂടെ എല്ലാ ധര്മ്മങ്ങളെയും പരിത്യജിക്കുക.

2. ധ്യാനവേളയില് ഭാഗവാനെത്തന്നെ ശരണം പ്രാപിക്കുക.

3. വ്യാകുലപ്പെടാതിരിക്കുക.

ഇതിനു പ്രതിഫലമായി എല്ലാ പാപങ്ങളില് നിന്നും നിന്നെ ഞാന് മോചിപ്പിക്കാം എന്ന് ഭഗവാന് പ്രതിജ്ഞ ചെയ്യുന്നു.

മാനവരാശിക്ക് മുഴുവനുള്ള വാഗ്ദാനമാണിത് . കാരണം, ഗീത മാനവരാശിയുടെ മതഗ്രന്ഥമാണ്, ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല.

സാധകന് നന്നായി സഹകരിക്കുകയും പ്രയത്നിക്കുകയും ചെയ്യുകയാണെങ്കിന് ആത്മസാക്ഷാത്കാരത്തിനു വേണ്ട സഹായം താന് നല്കാമെന്ന് ഭഗവാന് ഈ ശ്ലോകത്തില് തുറന്നു പറയുന്നു.

സാധനാ ദശയില് ശുഭാപ്തി വിശ്വാസമുണ്ടെങ്കിലേ സാധകന് ആദ്ധ്യാത്മിക പുരോഗതിയുണ്ടാവൂ. വിഷാദവും നിരാശയുമുള്ള സാധകന് എപ്പോഴും അസ്വസ്ഥനായിരിക്കുമെന്നതിനാല് അയാള്ക്ക്‌ ആത്മവികാസം നേടാനാവില്ല.

ഗീതാ സന്ദേശത്തിന്റെ രത്നച്ചുരുക്കം അര്ത്ഥഗര്ഭമായ ഈ ശ്ളോകത്തില് അടക്കം ചെയ്തിരിക്കുന്നുവെന്ന് പറയാം.
(
തുടരും..)

No comments:

Post a Comment