Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-14

അധിഷ്ഠാനം തഥാ കര്‍ത്താ
കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക് ചേഷ്ടാ
ദൈവം ചൈവാത്ര പഞ്ചമം

(കര്‍മത്തിന് തുടങ്ങാനും തുടരാനും ഒടുങ്ങാനുമുള്ള) അധിഷ്ഠാനം, അതുപോലെ, കര്‍ത്താവ്, (കര്‍മം ചെയ്യാന്‍ കര്‍ത്താവിനാവശ്യമായ) ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള ചലനങ്ങള്‍, പിന്നെ ഇക്കാര്യത്തില്‍ അഞ്ചാമതായി, (പ്രസക്തവിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ബലങ്ങളുടെ അന്തിമോത്പന്നമായ, 'വിധി' എന്നു വിളിക്കപ്പെടുന്ന) ദൈവം എന്നിവയാണ് അഞ്ചു ഹേതുക്കള്‍.

പ്രപഞ്ചത്തിലെ എല്ലാ കര്‍മങ്ങളുടെയും വിശകലനമാണിത്. ('സിദ്ധയേ സര്‍വകര്‍മണാം' എന്ന് മുന്‍ശ്ലോകത്തില്‍ പറഞ്ഞു.) നിലനില്പിന്റെ മുഴുവന്‍ രഹസ്യവും ഇതോടെ തെളിയുന്നു.

കര്‍മത്തിന്റെ സിദ്ധിക്ക് ആദ്യമായി വേണ്ടത് അധിഷ്ഠാനമാണ്. കര്‍മം ആരംഭിക്കുന്നതിനുമുമ്പ് അതിന് വേദിയായിരിക്കേണ്ട ആശ്രയമാണ് ഇത്. കര്‍മം വേദി ഒഴിഞ്ഞാലും അധിഷ്ഠാനം ബാക്കിയാവും; ആവണം. മനുഷ്യരുടെ കര്‍മങ്ങള്‍ക്ക് അധിഷ്ഠാനം ശരീരമല്ലെ എന്നുതോന്നാം. മനുഷ്യരുടെ കര്‍മങ്ങള്‍ മാത്രമല്ല ഇവിടെ പ്രതിപാദ്യം. മനുഷ്യശരീരവും ഒരുപാട് കര്‍മങ്ങളുടെ ഉത്പന്നമാണ്. മരിച്ചാലും ശരീരകോശങ്ങളില്‍ വെറെ തരം ഊര്‍ജസ്പന്ദങ്ങളായി കര്‍മം സംഭവിച്ചുകൊണ്ടുമിരിക്കും. ചലനമേയില്ലാത്ത ഒന്നിനെ ആശ്രയിച്ചേ ചലനരൂപമായ കര്‍മം സംഭവിക്കൂ. പരംപൊരുളിനേ കര്‍മത്തിന് അധിഷ്ഠാനമായിരിക്കാനാവൂ. കര്‍മത്തില്‍ അകര്‍മത്തെ കാണുകയെന്നാല്‍ ഈ അധിഷ്ഠാനത്തെ കാണുക എന്നാണര്‍ഥം. അങ്ങനെ കാണാന്‍ കഴിയുന്നവനാണ് മനുഷ്യരില്‍ ബുദ്ധിമാന്‍ എന്ന് നാലാമധ്യായം പതിനെട്ടാം ശ്ലോകത്തില്‍ പറയുന്നു.
ഉപാധികളില്ലാതെ കര്‍മം നടക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ അന്തക്കരണവും ഇന്ദ്രിയങ്ങളും ശരീരവും ഉപാധികളായുണ്ട്. കൂടെ ഉപകരണങ്ങളുമുണ്ട്. കണ്ണും കൈയും മനസ്സും ഒക്കെ ഒത്താലും കോടാലി ഇല്ലാതെ വിറകു കീറാന്‍ പറ്റില്ല.
ഇതൊക്കെ ഉണ്ടായാലും പലവിധം ചലനങ്ങള്‍ കൂടിയേ തീരൂ. ഈ പ്രപഞ്ചത്തില്‍.

ഈ ചലനങ്ങളുടെയെല്ലാം പിന്നില്‍ അധിഷ്ഠാനവും കര്‍ത്താവും കരണങ്ങളും തീര്‍ച്ചയായും ഉണ്ട്. അങ്ങനെയാണ് പ്രപഞ്ചത്തിലെ എല്ലാറ്റിനും ജീവന്‍ ഉണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നത്. സജീവമല്ലാതെ ഒരു അണുകണംപോലുമില്ല. എല്ലാറ്റിലും കര്‍ത്തൃഭാവവും തീര്‍ച്ചയായും ഉണ്ട്, അന്തക്കരണവുമുണ്ട്. അതു രണ്ടിന്റെയും സമാഹാരങ്ങളാണ് വലിയ ക്ഷേത്രങ്ങളുടെയും സമാന്തരഭാവങ്ങള്‍. അങ്ങനെയാണ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പഞ്ചഭൂതങ്ങളെയും പറ്റി പണ്ടുള്ളവര്‍ കരുതിപ്പോന്നത്. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന എല്ലാറ്റിന്റെയും കര്‍ത്താവ് പരാപ്രകൃതിയാണെന്ന് മുന്നധ്യായങ്ങളില്‍ പറഞ്ഞു.

അഞ്ചാമത്തെ കര്‍മഹേതുവാണ് വിധി. 'തലയിലെഴുത്ത്' എന്ന അന്ധവിശ്വാസമായല്ല ഇതിനെ മനസ്സിലാക്കേണ്ടത്. എല്ലാം മുന്‍നിശ്ചിതമാണ് എന്ന അര്‍ഥമെടുക്കുകയുമരുത്. യാദൃച്ഛികത അനിവാര്യമാണെന്ന് സയന്‍സ് പറയുന്നല്ലൊ. എല്ലാറ്റിന്റെയും കര്‍മം മറ്റെല്ലാറ്റിന്റെയും മറ്റെല്ലാ കര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ കര്‍മങ്ങളും ഒരുമിച്ച് കണക്കിലെടുത്താലേ എന്തിന്റെയും ഭാവിതെറ്റാതെ പ്രവചിക്കാനാവൂ. അത് നടപ്പുള്ള കാര്യമല്ലതാനും. ''മറ്റു കാര്യങ്ങള്‍ മാറാതെ നിന്നാല്‍'' എന്നാണ് പ്രവചനവിഷയത്തില്‍ സയന്‍സ് എല്ലായിപ്പോഴും പറയുന്ന നിബന്ധന. ഈ 'മറ്റു' കാര്യങ്ങള്‍ മിക്കതും നിമിഷംപ്രതി മാറാതിരിക്കയുമില്ല. എല്ലാ മാറ്റങ്ങളുടെയും തത്സമയ കണക്കെടുപ്പ് ഒരു കാലത്തും ഒരു ഉപായംകൊണ്ടും സാധ്യവുമല്ല.

അതായത്, കാര്യങ്ങള്‍ എല്ലാമെല്ലാം അറിയാന്‍ കഴിയായ്മകൊണ്ടുള്ള പരാധീനതയെയാണ് നാം വിധി എന്നു വിളിക്കുന്നത്. ചൂതാട്ടക്കാര്‍ അതിനെ വെല്ലുവിളിക്കുന്നു. അലസന്‍മാര്‍ അതിനെ അകര്‍മണ്യതയ്ക്ക് ന്യായീകരണമാക്കുന്നു. കാറ്റും മഴയും വന്ന് കൃഷിനാശം ഉണ്ടാകാതെ കഴിഞ്ഞാല്‍ പഴമക്കാര്‍ ദൈവാധീനം എന്നു പരംപൊരുളിനെ വണങ്ങും. വിപരീതം വന്നാല്‍, സുകൃതക്ഷയം നീങ്ങിക്കിട്ടാന്‍, വീണ്ടും പരംപൊരുളിനെത്തന്നെ നമിക്കും. വിധിയെ കീഴടക്കാന്‍ പോയവരാരും ഇന്നേവരെ ജയിച്ചിട്ടില്ല; കര്‍മഫലത്യാഗികളായ മഹാന്മാരല്ലാതെ.

തുടരും)

No comments:

Post a Comment