Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-44

കൃഷിഗൗരക്ഷ്യവാണിജ്യം
വൈശ്യകര്‍മസ്വഭാവജം
പരിചര്യാത്മകം കര്‍മ
ശൂദ്രസ്യാപി സ്വഭാവജം

കൃഷി, മൃഗപരിപാലനം, കച്ചവടം ഇവയാണ് സ്വാഭാവികമായ വൈശ്യകര്‍മങ്ങള്‍. ശൂദ്രന് ആകട്ടെ, (മറ്റുള്ളവരെ) ശുശ്രൂഷിക്കുന്നതു സംബന്ധിച്ചുള്ളതാണ് സ്വാഭാവികമായ കര്‍മം.

സമൂഹജീവിയാണല്ലോ മനുഷ്യന്‍. സമൂഹത്തിന് രക്ഷ വേണം, അകമേ ക്രമസമാധാനം പുലരണം. എല്ലാവര്‍ക്കും ആവശ്യമായ പരാപരാവിദ്യകള്‍ അറിവായി നിലനില്‍ക്കണം. സമൂഹത്തിന് അടിസ്ഥാനാവശ്യങ്ങള്‍ നിറവേറാനുള്ള ഉത്പാദനവും വിതരണവും വേണം.

കച്ചവടം നടത്താന്‍ സ്വാഭാവികമായി കഴിവുള്ളവരും കഠിനാധ്വാനികളും നീതിന്യായങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കും സമൂഹത്തിനും ഉത്കര്‍ഷമുണ്ടാകണമെന്ന് താത്പര്യപ്പെടുന്നവരും ആണ് വൈശ്യര്‍. രജോഗുണപ്രധാനമായ ആര്‍ത്തിയും തമോഗുണപ്രധാനമായ ആലസ്യവും അമാന്തവും ഇത്തരം ജോലിക്കു നിരക്കുന്നതല്ല. കച്ചവടത്തില്‍ രജോഗുണാധിക്യമോ തമോഗുണാധിക്യമോ വരാതെ സൂക്ഷിച്ചാല്‍ ഇവരും ബ്രഹ്മജ്ഞാനത്തിന് തുല്യ അര്‍ഹതയുള്ളവരാണ്.

ശൂദ്രരില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതികവിദഗ്ധര്‍, കര്‍ഷകത്തൊഴിലാളികള്‍, യന്ത്രങ്ങളും വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന അധ്വാനശീലര്‍ എന്നു തുടങ്ങി പരിസരശുദ്ധി വരുത്താന്‍ അഴുക്കുകളുമായി ഇടപഴകുന്നവര്‍ വരെയുള്ള മഹാസേവകരുടെ നിര നീളുന്നു.

ഒരു പണിയും ചെയ്യാതെ വലിയ കസേരയില്‍ കയറി ഇരിക്കുന്നവനെ ആഢ്യനായും ഏറ്റവും മുഖ്യമായ ജോലി ചെയ്യുന്നവനെ മൂഢനായും കാണുന്നതാണ് ഏറ്റവും അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണം.

ഏതെങ്കിലും ഒരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ രജോഗുണമോ തമോഗുണമോ കൂടുതലാണ് എന്നല്ല ശരിയായ അര്‍ഥം. ഗുണങ്ങളുടെ ചേരുവകള്‍ക്കാണ് വ്യത്യാസം. ഇതാകട്ടെ, പ്രതിജനഭിന്നവുമാണ്. ഗുണച്ചേരുവയ്ക്കനുസരിച്ചുള്ളതും സമൂഹത്തിനാവശ്യവുമായ സ്വാഭാവികകര്‍മം ചെയ്യുമ്പോഴും യജ്ഞഭാവനയോടെയും നിസ്സംഗരായും വേണം അത് അനുഷ്ഠിക്കാന്‍.

ഗുണങ്ങളുടെ ചേരുവയ്ക്ക് നിയതമായ നിയമമൊന്നും ഇല്ല. ഏതളവുകളിലും അവ ചേരാം. അപ്പപ്പോള്‍ അല്പമാത്രമായി മുന്നിട്ടു നില്‍ക്കുന്ന ഗുണച്ചേരുവയ്ക്കനുസരിച്ച് സ്വഭാവം മാറാം.

മനുഷ്യരുടെ സമൂഹത്തില്‍ ആണ് ‍- പെണ്‍ അനുപാതം ഏറെക്കുറെ മാറാതെ സംഭവിക്കുന്നപോലെ ഗുണച്ചേരുവകളുടെ അനുപാതവും സമൂഹത്തിന്റെ മൊത്തമായ നിലനില്പിന് ആവശ്യമായ അനുപാതത്തില്‍ വരുന്നു എന്നു കരുതാം. 
മനുഷ്യസമൂഹത്തെ മൊത്തമായി ഒരു ശരീരമായി എടുത്താല്‍ ഈ അവയവവൈവിധ്യത്തിന്റെ സാംഗത്യം വ്യക്തമാവും. (ആ ശരീരത്തില്‍ ബുദ്ധിയുണ്ട്, കൈയൂക്കും നെഞ്ചൂക്കുമുണ്ട്, വയറും അന്നവുമുണ്ട്, അതിനെ ചലനത്തിനു സഹായിക്കുന്ന കൈകാലുകളുമുണ്ട്.)

പ്രപഞ്ചത്തെ മൊത്തമായി ഒരു ശരീരമായി സങ്കല്പിച്ചാല്‍ ചരാചരഗുണഘടനയുടെ ചാരുത പിടി കിട്ടും.ഈ പാഠഭാഗത്തോടെ ഗീത ജന്മാര്‍ജിതമായ ജാതിത്വമെന്ന ആശയത്തെ ശാസ്ത്രീയമായി നിഷേധിക്കുകയും ആ ആശയത്തിന്റെ അവസാനത്തെ വേരും അറുത്തു കളയുകയും ചെയ്യുന്നു.

രാജാവിന്റെ മകന് രാജാധികാരവും പണ്ഡിതന്റെ മകന് ഗുരുസ്ഥാനവും വൈശ്യന്റെ മകന് കച്ചവടവും കൃഷിക്കാരന്റെ മകന് കൃഷിയും തൊഴിലായി നിശ്ചയിക്കപ്പെട്ടപ്പോഴാണ് ഭരിക്കാന്‍ കഴിവില്ലാത്തവന്‍ രാജാവും അറിവില്ലാത്തവന്‍ ആചാര്യനും അതത് തൊഴിലില്‍ താത്പര്യവും അറിവുമില്ലാത്തവര്‍ കച്ചവടക്കാരും കൃഷിക്കാരുമായത്. ഏറ്റവുമേറെ ആവശ്യമായ ഉത്പാദന, സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി!

സമൂഹത്തിലെ മാന്യതയും അധികാരശ്രേണിയും ഈ ക്രമത്തില്‍ നിജപ്പെടുകകൂടി ചെയ്തപ്പോള്‍ ചോദ്യം ചെയ്യാന്‍ ആരുമില്ലാതാകയും സമൂഹം കഴിവുകേടുകളുടെ അഞ്ചുകളിയാവുകയും ചെയ്തു.

സ്വയംഭവിക്കലാണ് സ്വഭാവം. ഓരോ മനുഷ്യനും സഹജവാസനകള്‍ ഉള്ളതോടൊപ്പം ജ്ഞാനകര്‍മഭക്തികളിലൂടെ പരമാത്മസാരൂപ്യ ത്തിനുള്ള സ്വാതന്ത്ര്യവും കൈമുതലായി ഉണ്ട്. അതിനുള്ള അവസരങ്ങള്‍ക്ക് തടയിടുന്ന ഏത് സമൂഹക്രമവും അനാശാസ്യവും അധോമുഖവുമാണ്.
(
തുടരും)

No comments:

Post a Comment