ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-75
വ്യാസപ്രസാദാത് ശ്രുതവാന്‍
ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം
ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം
അതിരഹസ്യവും പരമസത്യം കാട്ടിത്തരുന്നതുമായ ഈ യോഗം സ്വയം
ഉപദേശിച്ച സാക്ഷാല്‍ യോഗേശ്വരനായ കൃഷ്ണനില്‍നിന്ന് ഞാന്‍, വ്യാസരുടെ അനുഗ്രഹത്താല്‍, (നേരിട്ടുതന്നെ) കേട്ടു.
മഹാരണം തുടങ്ങുംമുമ്പേ വ്യാസര്‍ അന്ധനായ ധൃതരാഷ്ട്രരെ
സമീപിച്ച് പറഞ്ഞു, യുദ്ധം
നേരിട്ടു കാണണമെന്നുണ്ടെങ്കില്‍ അതിനാവശ്യമായ കാഴ്ച യോഗശക്തികൊണ്ട് താന്‍ നല്‍കാമെന്ന്.
കണ്ടിരിക്കാന്‍ കഴിയില്ല എന്നു തോന്നിയിട്ടാവാം, ധൃതരാഷ്ട്രര്‍
ആവശ്യപ്പെട്ടത്, തനിക്കു
പകരം ആ ദിവ്യദൃഷ്ടി സഞ്ജയന് കൊടുത്താല്‍, സഞ്ജയന്‍ മുഖേന എല്ലാ
വിവരവും അപ്പപ്പോള്‍ അറിഞ്ഞുകൊള്ളാമെന്നാണ്. യുദ്ധക്കളത്തില്‍ നടക്കുന്ന എല്ലാതും
കാണാനും കേള്‍ക്കാനുമുള്ള കഴിവ് സഞ്ജയന് കൈവരുന്നത് അങ്ങനെയാണ്. ഭാഗ്യവശാല്‍
വ്യാസരില്‍നിന്ന് വീണുകിട്ടിയ ആ അനുഗ്രഹത്തെ നന്ദിയോടെ സ്മരിക്കുകയാണ് സഞ്ജയന്‍.
വിശേഷപ്പെട്ട ആ വരദാനത്താലാണല്ലോ സര്‍വാതിശായിയായ അറിവ് യോഗേശ്വരനായ കൃഷ്ണന്റെ
മുഖത്തുനിന്ന് നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്.
പ്രപഞ്ചരഹസ്യമാണ് വെളിപ്പെട്ടു കിട്ടിയത്. അതറിയാനുള്ള
അവസരം ദുര്‍ലഭമാണ്. അതറിഞ്ഞാലോ, പിന്നെയൊന്നും
അറിയാനില്ല. അതാണ് അതിന്റെ പരമത്വം. യോഗവിദ്യയുടെ പരമോന്നതഗുരുവായ കൃഷ്ണനില്‍നിന്ന്
നേരിട്ടുതന്നെ അതു കേട്ടറിയാന്‍ കഴിയുന്നതിലും വലിയ സൗഭാഗ്യം എന്തുണ്ട്.
ഗീത പഠിക്കുന്ന നമ്മുടെയുംകൂടി സൗഭാഗ്യമാണിത്. നമുക്കും
ഈ പുണ്യാനുഭവം കൈവന്നത് വ്യാസപ്രസാദംകൊണ്ടുതന്നെ. അദ്ദേഹം നമുക്കു വേണ്ടി മഹാഭാരതം
രചിച്ചില്ലായിരുന്നെങ്കില്‍, അതിന്റെ ഹൃദയഭാഗത്ത് ഗീതയെ
പ്രതിഷ്ഠിച്ചില്ലായിരുന്നെങ്കില്‍, നമുക്കിത്
ഒക്കുമായിരുന്നില്ല.
അറിവില്ലായ്മകൊണ്ട് കണ്ണ് തീരേ കാണാതായവര്‍ക്കും ഈ
അനുഭവം നേരിട്ടുതന്നെ ലഭ്യമാണ്. പക്ഷേ, അവര്‍ അതിനെ
ഭയപ്പെടുന്നു. അറിവില്ലായ്മ എന്ന തിമിരത്തിന്റെ താത്കാലികസുഖം കൈവെടിയാന്‍ അവര്‍
തയ്യാറല്ല. പക്ഷേ, അവര്‍ക്കിതിനെക്കുറിച്ച്
കേള്‍ക്കണമെന്നുണ്ട്. കാരണം, പ്രപഞ്ചഗതി
അറിഞ്ഞാലല്ലേ തങ്ങളുടെ അന്ധമോഹങ്ങള്‍ക്ക് സാഫല്യമുണ്ടാകുമോ എന്നു നിരൂപിക്കാനാവൂ? എന്നിട്ടുവേണ്ടേ അടുത്ത
അടവുനയമോ ചതിപ്രയോഗമോ ഒക്കെ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കാന്‍?
എന്നാല്‍, സഞ്ജയന്റെ മനഃസ്ഥിതി
ഇതല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അകം നിറയെ പരമാനന്ദമാണ് ഉള്ളത്. സഞ്ജയന്റെ
പരമാനന്ദത്തെയും ധൃതരാഷ്ട്രരുടെ പാരവശ്യത്തെയും ഒരേസമയം നാടകീയമായി അഭിവ്യഞ്ജിപ്പിക്കുന്നതിലൂടെ, പ്രത്യക്ഷമായ നേര്‍താരതമ്യത്തിന്
കളമൊരുക്കി, വ്യാസര്‍
അറിവിനോടുള്ള സമീപനം പലര്‍ക്കും പല തരത്തിലാകുമെന്ന് നര്‍മമധുരമായി
സൂചിപ്പിക്കുന്നു.
(തുടരും...)
No comments:
Post a Comment