Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-62

എങ്ങനെ ഹൃദയത്തിലൂടെ നിത്യസത്യസാത്മ്യം സാധിക്കാമെന്ന് അടുത്ത പദ്യത്തില്‍ തെളിച്ചുതന്നെ പറയുന്നു.

ഹേ ഭാരതാ, അതിനെ (ആ ഈശ്വരനെ) തന്നെ സര്‍വ പ്രകാരത്തിലും ശരണം പ്രാപിച്ചോളുക. അതിന്റെ (ഈശ്വരന്റെ) പ്രസാദത്താല്‍ പരമമായ ശാന്തിയുടെ ശാശ്വതസ്ഥാനം നീ പ്രാപിക്കും.

തമേവ ശരണം ഗച്ഛ
സര്‍വഭാവേന ഭാരത
തത് പ്രസാദാത് പരാം ശാന്തിം
സ്ഥാനം പ്രാപ്‌സ്യസി ശാശ്വതം

ഭാരതന്‍ എന്നാല്‍ പ്രകാശത്തില്‍ (പ്രഭ) താത്പര്യമുള്ളവന്‍ അഥവാ അറിവില്‍ സുഖം കാണുന്നവന്‍. (അറിവിന്റെ ആരാധകന്‍ എന്ന നിര്‍വചനത്തില്‍നിന്ന് ഭാരതീയന്‍ എത്ര മാറിപ്പോയി എന്ന ആത്മപരിശോധന അസ്ഥാനത്താവില്ല.)അറിവാണ് ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്നവര്‍ ആ അറിവിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ ഈശ്വരനെ അഭയം പ്രാപിക്കാതെ ജീവിതം എങ്ങനെ ധന്യമാക്കും? ശരിയായ അറിവ് നേടിയവര്‍ അഭയം പ്രാപിക്കുമ്പോള്‍ ആ സമീപനം സര്‍വപ്രകാരേണ ആവുകയും ചെയ്യും. കാണാനായതും കാണാനാവാത്തതുമെല്ലാം ഈശ്വരഭാവങ്ങളാണെന്ന ധാരണയോടെയാണ് അവര്‍ ശരണം പ്രാപിക്കുന്നത്. ഈ ഭക്തി അവനവന്റെ അഹംബോധത്തില്‍ത്തന്നെ ഈശ്വരനെ തെളിഞ്ഞുകണ്ട് അനുഭവിക്കാന്‍ വഴി തെളിയിക്കും. അപ്പോള്‍ ചിത്തപ്രസാദ രൂപത്തില്‍ ഈശ്വരാനുഗ്രഹം അനുഭവിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ശാശ്വതശാന്തിയും കോട്ടമേ ഇല്ലാത്ത ആത്മനിലയും കൈവരും.

ഗീതാദര്‍ശനസാരം മുഴുക്കെ ഈ പദ്യത്തില്‍ ആറ്റിക്കുറുക്കി ഒതുക്കിയിരിക്കുന്നു. അതിബൃഹത്തും അതിസങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ എല്ലാറ്റിനും അടിസ്ഥാനമായി ഒരുശക്തി ഉണ്ടാകാതെ തരമില്ലെന്ന യുക്തിയുടെ അടുത്ത പടി ആ ശക്തി പ്രപഞ്ചത്തിലെങ്ങും ഒരുപോലെ വ്യാപിച്ചിരിക്കുന്നു എന്ന നിഗമനമാണല്ലോ. അങ്ങനെ എങ്കില്‍ നാമും ഈ പ്രപഞ്ചത്തിന്റെ ഭാഗമായതിനാല്‍ അതില്‍ത്തന്നെയാണല്ലോ ഉള്ളത്. എന്നുവെച്ചാല്‍, നമ്മിലും അത് വ്യാപിച്ചിരിക്കുന്നു. നമ്മിലുള്ള മറ്റെല്ലാതും (ശരീരവും ബുദ്ധിയും) നാശമുള്ളതാകയാല്‍ ആ ശക്തി മാത്രമാണല്ലോ അപ്പോള്‍ നമ്മിലെ യഥാര്‍ഥ നാം.

അതിനെ പരമാശ്രയമായി ശരിയായി അറിയുകയും 'ഞാന്‍' എന്ന എല്ലാ ധാരണയും ക്രമേണ ഒഴിവാക്കി പരമമായ ഭക്തിയോടെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിക്കുകയുമാണല്ലോ വേണ്ടത്. പൂര്‍ണമായ ആ സ്വാതന്ത്ര്യവും നിത്യതയും ശക്തിയും സൗന്ദര്യവും ആനന്ദവും നേടാനല്ലേ ഏറ്റവും പ്രധാനമായി മനുഷ്യജന്മം ഉപയോഗിക്കേണ്ടത്? അതെ എന്നല്ലാതെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മറുപടി പറയാനാവില്ല.

എന്നാല്‍, ബുദ്ധികൊണ്ടറിഞ്ഞാല്‍ പോരാ, ഇത് അനുഭവജ്ഞാനം 
(
വിജ്ഞാനം) തന്നെ ആയ ശേഷം, ബുദ്ധിയെയും (കാര്യകാരണവിവേചനത്തെയും) അതിക്രമിച്ച് നില്‍ക്കുന്ന അതിനെ സര്‍വ പ്രകാരത്തിലും ശരണം പ്രാപിച്ച് ഉള്ളില്‍ പ്രതിഷ്ഠിച്ച് ഭക്തികൊണ്ട് ഹൃദയം നിറയണം. 
വിശ്വാസവും (ദൃഢമായ ധാരണ) ഭക്തിയും മനസ്സിലുറച്ചാല്‍ 
അവ അഹംബോധത്തില്‍ പതിയുന്നു. അതോടെ വാസനകള്‍ 
രൂപാന്തരപ്പെടും.

പറഞ്ഞും പഠിപ്പിച്ചും അറിഞ്ഞത് അനുഭവമാകുന്നത് അതിന്റെ 
രുചികൂടി അറിഞ്ഞ് ഇഷ്ടമാകുമ്പോഴാണ്. അതായത്, ഈ അറിവ് സ്വീകരിക്കുന്ന ആളിന് അതിനോടുള്ള മനോഭാവം പരമപ്രധാനമാണ്. അതിനാല്‍, ഇപ്പറഞ്ഞതൊക്കെ നല്ലപോലെ ആലോചിച്ചതില്‍ പ്പിന്നെ, ഇഷ്ടമായെങ്കില്‍ മാത്രം സ്വീകരിക്കുക.

(തുടരും..)

No comments:

Post a Comment