Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-61

ഈശ്വരഃ സര്‍വഭൂതാനാം
ഹൃദ്ദേശേശര്‍ജുന തിഷുതി
ഭ്രാമയന്‍ സര്‍വഭൂതാനി
യന്ത്രാരൂഢാനി മായയാ

അല്ലയോ അര്‍ജുനാ, യന്ത്രത്തില്‍ ഘടിപ്പിച്ച പദാര്‍ഥങ്ങളെ 
എന്നപോലെ എല്ലാ പ്രപഞ്ചഘടകങ്ങളെയും തന്റെ മായകൊണ്ട്
ഭ്രമിപ്പിച്ച് ഈശ്വരന്‍ അവയുടെയെല്ലാം ഹൃദയത്തില്‍ 
സ്ഥിതിചെയ്യുന്നു.

നമുക്കു ചുറ്റുമൊന്നു നോക്കിയാല്‍ ഈശ്വരന്റെ ഇരിപ്പും പ്രഭാവവും മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ഈശ്വരന്‍ എല്ലാ പ്രപഞ്ചഘടകങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍, ആദ്യമായി ഈശ്വരനെ അന്വേഷിക്കേണ്ടത് അവനവന്റെ സന്തം ഹൃദയത്തില്‍ത്തന്നെയാണ്.

ആകട്ടെ, ഹൃദയത്തില്‍ ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവെന്താണ്? പ്രപഞ്ചത്തില്‍ എല്ലാതും അതതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതുതന്നെ. ഒരു മഹായന്ത്രത്തില്‍ ഘടിപ്പിക്കപ്പെട്ടപോലെയാണ് എല്ലാം പെരുമാറുന്നത്. ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനശക്തിയുടെ ഉറവിടം സര്‍വവ്യാപിയായ ഈശ്വരനല്ലാതെ മറ്റെന്താകാന്‍? ആ ഈശ്വരനില്‍നിന്ന് പരാപ്രകൃതി, ആ പരാപ്രകൃതിയില്‍നിന്ന് ശരീരങ്ങളും അവയുടെ കര്‍മങ്ങളും എന്ന ക്രമം വ്യക്തമല്ലേ? ഈശ്വരനെ കൂടാതെ പരാപ്രകൃതിയോ ശരീരങ്ങളോ കര്‍മങ്ങളോ ഉണ്ടാവുക വയ്യ. ത്രിമൂര്‍ത്തികളിലൊരാളായോ അവതാരങ്ങളിലൊന്നായോ ഒരു മതക്കാരുടെ മാത്രമായോ ഈശ്വരനെ ചെറുതായിക്കാണേണ്ടതില്ല. സര്‍വഭൂതാന്തരാത്മാവാണ് ഈശ്വരന്‍.

ഈശ്വരന്റെയും അക്ഷരപ്രകൃതിയുടെയും സംയോഗത്താലാണ് ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നത്. ശരീരസംഘാതം നിലനില്‍ക്കുന്നത് അക്ഷരം എന്ന അവ്യക്തമാധ്യമത്തിലാണ്, ജീവത്താകുന്നത് ആ മാധ്യമത്തിന്റെ വൈരുധ്യാത്മകതയെ (മായയെ) അടിസ്ഥാനപ്പെടുത്തിയാണ്. ശരീരസംഘാതത്തിന്റെ അഹംബോധത്തിന്റെയും കാതലാണ് അതിന്റെ ഹൃദയസ്ഥാനത്ത് ഇരിക്കുന്ന ഈശ്വരന്‍. അതായത്, പരമമായ സമതുലിതബലം പരാപ്രകൃതിയുടെ വൈരുധ്യാത്മകതയില്‍ (മായയില്‍) സമവസ്ഥിതമായി ഒളിഞ്ഞുകിടക്കുന്നു. കര്‍മപരമ്പര തുടങ്ങുന്നത് ആ ഈശ്വരനില്‍നിന്നാണ്. അനന്തമായ ബഹുസ്വരതയിലൂടെ ക്ഷേത്രങ്ങള്‍ പുരോഗമിക്കുന്നു. പരക്കെ കാണപ്പെടുന്ന 'പരിഭ്രമം' വെറുതെ അല്ല, അതുവെറും ധൂര്‍ത്തോ കളിതമാശയോ അല്ല.വേദനകളാണ് മനുഷ്യനെ ഏറ്റവും അധികം മായാബന്ധനത്തിലാക്കുന്നത്. വേദനകള്‍ രണ്ടുതരമാണ് - ശാരീരികവും മാനസികവും. ശാരീരികവേദനകളെല്ലാം ഇന്ദ്രിയങ്ങളുമായും മനസ്സുമായും മാത്രം ബന്ധപ്പെട്ടുള്ളതാണ്. ഇന്ദ്രിയങ്ങളും മനസ്സും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ വേദന ഉള്ളൂ. ഇന്ദ്രിയങ്ങള്‍ ഉറങ്ങുമ്പോള്‍ (നാഡി അറ്റുപോയവര്‍ക്കും, അനസ്‌തേഷ്യ ചെയ്തവര്‍ക്കും കുഷ്ഠരോഗികള്‍ക്കുമൊന്നും) വേദനയില്ല. അതുപോലെ, മനസ്സ് ഉറങ്ങുമ്പോഴും വേദന ഇല്ല. (അബോധാവസ്ഥ, സുഷുപ്തി, തുരീയം.) എല്ലാ വൈകാരിക വേദനകളും രണ്ടുതരത്തിലുള്ളതാണ്. ഒന്നുകില്‍ പേടി (ഉത്കണ്ഠ) യില്‍നിന്ന് അല്ലെങ്കില്‍ നഷ്ടബോധത്തില്‍നിന്ന്. ഇതുരണ്ടിനെയും അതിക്രമിക്കാനുള്ള വഴിയാണ് ആത്മബോധവും കര്‍മയോഗവും.
ശാരീരികമായോ മാനസികമായോ (വൈകാരികമായോ) ഉള്ള വേദനകളെ ഭയക്കാതാവുമ്പോള്‍ ഒരാള്‍ അധ്യാത്മവിദ്യ വശമാക്കി എന്നു പറയാം. തീര്‍ച്ചയായും ഈ എല്ലാതരം വേദനകളും വാസ്തവത്തില്‍ അനിത്യവും സ്വപ്നസമാനവുമാണ്.
(
തുടരും..)

No comments:

Post a Comment