Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-17-ശ്രദ്ധാത്രയവിഭാഗയോഗം
ശ്ളോകം-21

രാജസ ദാനം:

യത്തു പ്രത്യുപരകാരാര്‍ത്ഥം
ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ലിഷ്ടം
തദ്ദാനം രാജസം സ്മൃതം

പ്രത്യുപകാരം ലഭിക്കുമെന്ന് ആശിച്ചോ സ്വര്‍ഗ്ഗാദി ഫലത്തെ ഉദ്ദേശിച്ചോ മനക്ലേശത്തോടുകൂടിയോ യാതൊന്നു കൊടുക്കപ്പെടുന്നുവോ ആ ദാനം രാജസമെന്നു പറയപ്പെടുന്നു.

ഒരുവന്‍ പാലിനുവേണ്ടി പശുവിനു തീറ്റിക്കൊടുക്കുന്നു. ധാന്യം ശേഖരിക്കാനുള്ള പത്തായം പണിഞ്ഞുവെച്ചിട്ട് വിത്തു വിതയ്ക്കുന്നു. സംഭാവന കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ ബന്ധുക്കളെ അടിയന്തിരത്തിനു ക്ഷണിക്കുന്നു. പലിശ മുന്‍‌കൂര്‍ വാങ്ങിയിട്ട് പണം കടം കൊടുക്കുന്നു. ചികിത്സിക്കുന്നതിനു മുമ്പുതന്നെ രോഗിയുടെ പക്കല്‍നിന്ന് പ്രതിഫലം വാങ്ങുന്നു. ഇപ്രകാരം ദാതാവിന് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്നുള്ള ഉദ്ദേശ്യത്തോടെ നല്‍കുന്ന ദാനം രാജസമാണ്. അയാള്‍ തിരിച്ചൊന്നും നല്‍കാന്‍ കഴിയാത്ത ഒരു പരിവ്രാജക ബ്രാഹ്മണനെ വഴിയില്‍ കണ്ടുമുട്ടിയാല്‍ അദ്ദേഹത്തിനു ഒരു ചെറിയ ദാനം നല്‍കിയിട്ട്, തന്റെയും തന്റെ ബന്ധുക്കളുടെയും പാപപരിഹാരത്തിനുവേണ്ടി അദ്ദേഹത്തെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നു. ഈ ദാനം ഒരു നേരത്തെ ആഹാരത്തിനുപോലും മതിയാകാത്ത വണ്ണം തുച്ഛമാണെങ്കിലും അതുകൊണ്ട് സ്വര്‍ഗ്ഗസുഖങ്ങള്‍ നേടിയെടുക്കാമെന്നു അയാള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ തുച്ഛമായ സംഖ്യയുമായി ആദാതാവ് പൊയ്ക്കഴിയുമ്പോള്‍, തനിക്കു ഭീമമായ നഷ്ടം സംഭവിച്ചുവെന്നും തന്റെ സ്വത്ത് മുഴുവനും കൊള്ളയടിക്കപ്പെട്ടുവെന്നും ചിന്തിച്ചു ദാതാവ് ദുഃഖിക്കുന്നു. അല്ലയോ അര്‍ജ്ജുന, ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്? ഇപ്രകാരം മനസ്സിനെ വികാരകലുഷമാക്കുന്ന ദാനം രാജസ ദാനമാണ്.

പ്രതിഫലേച്ഛയില്ലാത്ത ദാനത്തിനു പിന്നിലെ മനോവൃത്തി പരസ്പരസഹായസന്നദ്ധതയല്ല, പരമാത്മസ്വരൂപപ്രഭാവമാണ്. ദാനം ചെയ്യുമ്പോഴും കഴിഞ്ഞാലും നമുക്ക് എന്തു തോന്നുന്നു എന്നു നോക്കുക. കൊടുക്കേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെയാണോ കൊടുത്തത്? അയാളെക്കൊണ്ടുള്ള ശല്യം തീരട്ടെ എന്ന് ശപിക്കുകയുണ്ടായോ? നാളെ വല്ല ജോലിയും ചെയ്യിക്കാം എന്നു കണക്കു കൂട്ടിയോ? ''കൊടുത്താല്‍ കൊല്ലത്തും (എനിക്കു തിരികെ) കിട്ടും'' എന്ന തോന്നലുണ്ടായൊ? സ്വര്‍ഗത്തിലേക്കൊരു പാസ്‌പോര്‍ട്ടായി എന്നു കരുതുന്നുവോ? ഈ വക വികാരങ്ങളാണോ വെറും നഷ്ടബോധമാണോ ശേഷിക്കുന്നത്, അതോ കറയറ്റ സന്തോഷമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

(തുടരും...)

No comments:

Post a Comment