Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-56

അറിയുന്നവനും (ഭക്തനും) അറിയപ്പെടുന്നതും (ഭക്തിവിഷയവും) അറിവും (ആനന്ദവും) ഒന്നായിത്തീരുന്നു. ഇതാണ് മോക്ഷം. ഇത്രയും പറഞ്ഞുകേള്‍ക്കുമ്പോള്‍ ഈ മഹാകാര്യം സാധാരണക്കാരായ 
മനുഷ്യര്‍ക്ക് ആശിക്കാവുന്നതിനപ്പുറമല്ലേ എന്നു വീണ്ടും തോന്നുന്നെങ്കില്‍ ആ ശങ്ക വേണ്ട, ഇത് തീര്‍ച്ചയായും സാധിക്കും. എങ്ങനെ എന്ന് ഇനിയുള്ളശ്ലോകങ്ങളില്‍ പറയുന്നു.

സര്‍വകര്‍മാണ്യപി സദാ
കുര്‍വാണോ മദ്‌വ്യപാശ്രയഃ
മത് പ്രസാദാദവാപ്‌നോതി
ശാശ്വതം പദമവ്യയം

എല്ലാവിധ കര്‍മങ്ങളും എപ്പോഴും ചെയ്തുകൊണ്ടിരുന്നാലും എന്നെ ശരണം പ്രാപിക്കുന്നവന്‍ എന്റെ പ്രസാദംകൊണ്ട്, നിത്യമായ, ഒരിക്കലും നീക്കുപോക്കുവരാത്ത, ആനന്ദപദം (ബ്രഹ്മസ്ഥിതി) ക്രമേണ പ്രാപിക്കുകതന്നെ ചെയ്യും.

ആനന്ദപദം പ്രത്യേകിച്ച് ആര്‍ക്കും റിസര്‍വ് ചെയ്ത ഒന്നല്ല. ഇളവില്ലാതെ ഓടി നടന്ന് പണിയെടുക്കുന്നവരും കുഞ്ഞുകുട്ടിപരാധീനക്കാരുമൊക്കയായ സാധാരണക്കാരായ നമുക്കും കൈവരിക്കാനുള്ളതാണ് പരമാനന്ദപ്രാപ്തി. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലതാനും. തീര്‍ഥാടനത്തിനു പോകേണ്ട, യജ്ഞം ചെയ്യേണ്ട, യാഗങ്ങളും വേണ്ട, ഹോമവും ബാധയൊഴിപ്പിക്കലും ആവശ്യമില്ല, ദര്‍ശനത്തിനുള്ള ക്യൂവിന്റെ മുന്നിലെത്താന്‍ ഇടി കൂടുകയോ, കൈക്കൂലിയോ നിയമാനുസൃതമായ നിരക്കുപോലുമോ കൊടുക്കുകയോ വേണ്ട, വ്രതാനുഷ്ഠാനങ്ങള്‍ വേണമെന്നില്ല. അത്യന്താപേക്ഷിതമായി ഒരേ ഒരു കാര്യമേ ഉള്ളൂ. പരമാത്മാവിനെപ്പറ്റി ഉണ്ടായിക്കിട്ടിയ അറിവ് ഉള്‍ക്കൊള്ളാനും കൂടുതല്‍ മനസ്സിലാക്കാനും കിണഞ്ഞു ശ്രമിക്കുക. സ്വന്തം ഹൃദയത്തിന്റെ താത്പര്യം ആയിരിക്കണം ഇത്. ഇതിനാണ് ഭക്തി എന്നു പറയുന്നത്. പരാവിദ്യയെ ഏറ്റവും മുഖ്യമായി കാണുക. പരംപൊരുളിനെ ശരണമായി മുറുകെ പിടിക്കുക. എന്തു ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും ഈ പിടി വിടാതിരിക്കുക. ചെയ്യുന്ന കാര്യത്തിന്റെ ഫലത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ നില്‍ക്കാതെ കര്‍മം ആരാധനയാണെന്ന് ഉറപ്പിച്ചാണ് ഈ ശരണം പ്രാപിക്കല്‍. അങ്ങനെചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനഃപ്രസാദം തന്നെയാണ് പരമാത്മകാരുണ്യത്തിന് തെളിവ്.

ശരണാര്‍ഥിക്ക് ഈശ്വരതാത്പര്യം എന്ന ഒന്നില്‍നിന്നല്ലാതെ മറ്റേതെങ്കിലും സംഹിതയില്‍നിന്നു പുറപ്പെടുന്ന വിധികള്‍ ബാധകമല്ല. കാരണം, അവനവന്റെ ഹൃദയം തുറന്നുള്ള അന്വേഷണം അവനവന്‍തന്നെ നടത്തേണ്ടതാണ്. വേറെ ഒരു സംഹിതപ്രകാരമൊ വേറൊരാള്‍ പറഞ്ഞതുപോലെയൊ അല്ല അത് ചെയ്യുന്നത്.

ഒരാളുടെ ഭക്തി എപ്രകാരമാകണം എന്ന് വേറൊരാള്‍ക്കും പറയാന്‍ കഴിയില്ല. സ്വന്തം ഹൃദയത്തിന്റെ സ്ഥിതി അവനവനും ഈശ്വരനും മാത്രമല്ലേ അറിയൂ? ഭക്തന്റെ ഹൃദയത്തില്‍ ഈശ്വരന്‍ സര്‍വഭൂതഹിതമായി തെളിഞ്ഞുനില്‍ക്കും. ആ തെളിവാണ് ഈശ്വരപ്രസാദം. അതു വികസിച്ചാണ് ഈശ്വരാവബോധം പുഷ്ടിപ്പെടുന്നത്. ആ പുഷ്ടിയിലൂടെയാണ് പരമപദപ്രാപ്തി.

(തുടരും..)

No comments:

Post a Comment