Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-68

യ ഇമം പരമം ഗുഹ്യം
മത്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ
മാമേവൈഷ്യത്യസംശയഃ

പരമരഹസ്യമായ ഈ അറിവ് ആരാണോ എന്നില്‍ പരമമായ ഭക്തിനിഷ്ഠയോടെ എന്റെ ഭക്തന്‍മാര്‍ക്ക് നേരിട്ടുപദേശിക്കുന്നത്, അവന്‍ സംശയങ്ങളെല്ലാം നീങ്ങി പരമാത്മാവായ എന്നെത്തന്നെ പ്രാപിക്കും.

ഏതു മനോഭാവത്തോടെയാണ് ഗീത വ്യാഖ്യാനിച്ചുകൊടുക്കേണ്ട തെന്നും ആര്‍ക്കാണെന്നും അതിന്റെ ഫലശ്രുതിയും പറയുന്നു. അര്‍ഹതയുടെ കാര്യത്തില്‍ നേരത്തേ പറഞ്ഞ നിബന്ധനകള്‍ക്ക് അല്പം അയവു വരുത്തിയതിന് കാരണമുണ്ട്. മനസ്സിന് മതിയായ ഏകാഗ്രത ഇല്ലാത്തവനെന്നാലും, കേള്‍ക്കാന്‍ ക്ഷമ വേണ്ടത്ര ഇല്ലെങ്കില്‍പ്പോലും, നിരഹങ്കാരനും പരമാത്മഭക്തനുമാണെ ങ്കില്‍ പറഞ്ഞുകൊടുക്കാന്‍ (ക്ഷമാപൂര്‍വം) ശ്രമിക്കാം. സ്വീകര്‍ത്താവിന് അഭിരുചി ഒന്നു മാത്രം മതി, ബാക്കിയെല്ലാം പോകെപ്പോകെ ഉണ്ടായിക്കൊള്ളുമെന്നുതന്നെ.

ഏതു നിലപാടില്‍ നിന്നുകൊണ്ടാണ് ഈ നേരിട്ടുപദേശം വേണ്ടതെന്നുകൂടി പറയുന്നു. ഉപദേശിക്കുന്ന ആള്‍ സ്വയം പ്രതിഷ്ഠിക്കേണ്ടത് ഭക്തിയിലാണ്. യജ്ഞാചാര്യനും ഗുരുവും ബഹുമാന്യനുമായ തന്നെ ആരെല്ലാം നമസ്‌കരിച്ചെന്നും ദക്ഷിണയെത്ര വന്നു എന്നും ഏതെല്ലാം ബഹുജനമാധ്യമങ്ങളാണ് യജ്ഞം കവര്‍ ചെയ്യാന്‍ വന്നതെന്നുമല്ല ചിന്തിക്കേണ്ടത്. തന്നേക്കാള്‍ വിവരം കുറഞ്ഞവരാണ് മുന്നിലിരിക്കുന്നതെന്നും കരുതരുത്. അമ്പരപ്പിക്കുന്നവിധം തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനാവരുത് യജ്ഞം. പൂവില്‍നിന്ന് പരിമളംപോലെ ഈശ്വരഭക്തി ഗുരുവില്‍നിന്ന് പ്രസരിക്കണം. അപ്പോള്‍ അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നോളും. (ഇത്തരമൊരു ഗുരു ഒന്നും ഉരിയാടിയില്ല എങ്കില്‍പ്പോലും ശിഷ്യര്‍ എല്ലാം പഠിച്ചോളുമെന്നുവരെ ഉപനിഷത്തില്‍ പ്രസ്താവമുണ്ട്.)

ഇത്തരം സത്‌സംഗത്തിന്റെ ഏറ്റവും വലിയ പ്രയോജനം ഗുരുവിനുതന്നെയാണ്. ഒരു കാര്യം മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴല്ലേ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അതുവഴി വിഷയത്തെ സമഗ്രമായി ഗ്രഹിക്കാനും ഇടയാകുന്നത്? പരംപൊരുളിനെക്കുറിച്ചുള്ള അന്വേഷണവും അതിലേക്കുള്ള സമര്‍പ്പണവും തന്നെയാണല്ലോ ഭക്തിയുടെ ലക്ഷ്യമായി വേദാന്തത്തില്‍ പറയുന്നത്. പോരെങ്കില്‍, ശിഷ്യര്‍ സന്ദേഹങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയ്ക്കു മറുപടി പറയാനുള്ള ശ്രമത്തില്‍ ഗുരു തന്റെ അറിവിന് പുതിയ ദിശാമുഖങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ക്രമേണ ഗുരുവിന്റെതന്നെ സംശയങ്ങളെല്ലാം നീങ്ങുന്നു.

(തുടരും...)

No comments:

Post a Comment