Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-52

വിവിക്തസേവീ ലഘ്വാശീ
യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം
വൈരാഗ്യം സമുപാശ്രിതഃ

ശുദ്ധമായ സ്ഥലത്ത് കഴിഞ്ഞുകൂടുന്നവനായി (ജനങ്ങളുടെ ഇടയില്‍
പ്പോലും വേറിട്ട ഒരു തനിമ ഉള്ളില്‍ നിലനിര്‍ത്തുന്നവനായി), ആവശ്യത്തിനു (കൂടുതലോ കുറവോ ഇല്ലാതെ) ആഹാരം കഴിക്കുന്നവനായി, വാക്ക്, ശരീരം, മനസ്സ് എന്നിവയെ തികച്ചു വശത്താക്കിയവനായി, ആത്മധ്യാനതത്പരനായി, ഇന്ദ്രിയസുഖങ്ങളില്‍ വിരക്തനായി.

ഏതൊരു കാര്യത്തിലും മനസ്സിരുത്തണമെങ്കില്‍ അതിനു സൗകര്യ
മുള്ളിടത്ത് ചെല്ലണം. അല്ലെങ്കില്‍ മനശ്ശക്തി നല്ലൊരളവും 
അലോസരങ്ങളോട് പടപൊരുതാന്‍ ചെലവാവും, ഏകാഗ്രത അത്രയും
ക്ലേശകരമാകും. പ്രയത്‌നിച്ചാല്‍, ഏതു ബഹളത്തിനിടയിലും 
ഏകാഗ്രത കൈവരിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ജീവശ്ശക്തി 
എന്തിന് വൃഥാവ്യയം ചെയ്യണം? സ്വസ്ഥതയുള്ള ഇടം 
തിരഞ്ഞെടുത്താല്‍ മതിയല്ലൊ.

ആഹാരത്തിന്റെ കാര്യം പറഞ്ഞത് എല്ലാ ഭൗതികകാര്യങ്ങളെയും 
മൊത്തമായി ഉദ്ദേശിച്ചാണ്. എല്ലാം ഉപേക്ഷിക്കണമെന്നല്ല, 
ആവശ്യത്തിനേ ആകാവൂ എന്നു മാത്രം ('ഒട്ടും ഉണ്ണാത്തവ'നും യോഗം ശീലിക്കാനാവില്ല എന്നു മുന്‍പെത്തന്നെ താക്കീതു തന്നിട്ടുണ്ട്.) മനസ്സിന്റെ പ്രകടനമാണ് കര്‍മം. കര്‍മത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിക്കാം. മനോവാക്കായങ്ങള്‍കൊണ്ട് അവശ്യം ചെയ്യേണ്ടുന്ന തപസ്സുകളെപ്പറ്റി മുമ്പ് പറഞ്ഞു. ഇതെല്ലാം 
ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളായാണ് വിസ്തരിച്ചത്.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ എന്തു 
ചെയ്യുമ്പോഴും മനസ്സ് ആത്മധ്യാനത്തിലാക്കാന്‍ എളുപ്പമാകും. 
പക്ഷേ, അക്ഷമ പാടില്ല. ഒറ്റ ദിവസംകൊണ്ട് എല്ലാം നേടിയെ 
അടങ്ങൂ എന്ന വാശി ഉണ്ടാകരുത്.

ശല്യങ്ങളില്‍നിന്ന് ശാരീരികമായിത്തന്നെയോ മാനസികമായോ മാറിനിന്ന്, ഭൗതികാവശ്യങ്ങള്‍ ലഘൂകരിച്ച്, മനസ്സൊതുക്കത്തോടെ, വാക്കും ചെയ്തിയും നിയന്ത്രണത്തിലാക്കി, പ്രപഞ്ചത്തിന് അധിഷ്ഠാനമായ പരംപൊരുളിനെ ധ്യാനിക്കാം എന്നു ചുരുക്കം.

(തുടരും..)

No comments:

Post a Comment