Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-48

സഹജം കര്‍മ കൗന്തേയ
സദോഷമപി ന ത്യജേത്
സര്‍വാരംഭാ ഹി ദോഷേണ
ധൂമേനാഗ്‌നിരിവാവൃതാഃ

അല്ലയോ കുന്തീപുത്രാ, ദോഷമുള്ളതെന്നു തോന്നിയാലും സ്വഭാവനിയതമായ കര്‍മം ത്യജിച്ചുകൂടാ. എന്തെന്നാല്‍, എല്ലാ കര്‍മങ്ങളും തീ പുകയാലെന്നപോലെ ദോഷത്താല്‍ ആവരണം ചെയ്യപ്പെട്ടാണ് ഇരിക്കുന്നത്.

സമവസ്ഥിതമാണ് പരംപൊരുള്‍. എല്ലാ കര്‍മവും തുടങ്ങുന്നതോ, പ്രകൃതി 
സ്പന്ദത്തിലും. അതിനാല്‍, പരംപൊരുളിന്റെ അവസ്ഥയില്‍നിന്നുള്ള വ്യതിയാനമാണ് കര്‍മം. അതായത്, എല്ലാ കര്‍മവും ആത്യന്തികസത്യാവസ്ഥയ്ക്ക് മറയായി ഭവിക്കുന്നു.

താത്ത്വികമായ ഈ അര്‍ഥത്തിനു പുറമെ ലൗകികതലത്തില്‍ പ്രസക്തമായ മറ്റൊരു അര്‍ഥംകൂടി ഈ പദ്യത്തിനുണ്ട്. ഒരു ന്യായാധിപനെ നോക്കുക. അദ്ദേഹം പലപ്പോഴും പലരെയും വധശിക്ഷയ്ക്ക് വിധിക്കുന്നു. ശിക്ഷാവിധിക്കു പിന്നിലെ ഹിംസ പാപമാണ് എന്നു കരുതി അദ്ദേഹം ഒഴിഞ്ഞുമാറിയാലോ?രക്ഷയായാലും ശിക്ഷയായാലും ഒരു ദോഷവും ആര്‍ക്കുമൊന്നിനും വരാതെ കര്‍മം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ബലപ്രയോഗത്തിലാണ് കര്‍മം ആരംഭിക്കുന്നത്. മറ്റേതെങ്കിലും ബലത്തെ മറികടന്നാലേ, അഥവാ ഹിംസിച്ചാലേ, ഏതൊരു കര്‍മവും നിറവേറൂ. മറികടന്നു മുന്നേറുന്ന ഈ ബലം പ്രയോഗിക്കുന്നത് 'ഞാന്‍' എന്ന കര്‍ത്താവാണ്. ആ കര്‍ത്താവിന്റെ പിറവിയും നിലനില്പും സമവസ്ഥിതബലവുമായുള്ള സാരൂപ്യത്തിന് മാർഗം.

എങ്കില്‍ കര്‍മത്തെ സമൂലം ഉപേക്ഷിക്കുകയല്ലേ വേണ്ടത്? സ്വധര്‍മമാണെങ്കില്‍ത്തന്നെ എന്തിന് ചെയ്യണം? ഈ ചോദ്യത്തിനാണ് സര്‍വകര്‍മപരിത്യാഗസിദ്ധാന്തം ആവിഷ്‌കരിച്ചവര്‍ തെറ്റായ ഉത്തരം നല്‍കിയത്. എല്ലാം ഉപേക്ഷിക്കുക എന്നതാണ് അവര്‍ കണ്ട പോംവഴി. കര്‍മങ്ങള്‍ അപ്പടി ഉപേക്ഷിച്ച് ഒരു നിമിഷംപോലും ജീവിച്ചിരിക്കാന്‍ കഴിയില്ലെന്ന ചിരിയാണ് ഇതിന് ഗീതാകാരന്റെ മറുപടി. അന്നപാനാദികള്‍ കൂടാതെ കഴിയുമോ? തീനും കുടിയുമൊക്കെ കര്‍മമാണല്ലോ. ശ്വാസം കഴിക്കാതൊക്കുമോ? അതുമൊരു കര്‍മമല്ലേ?

ആകട്ടെ, അങ്ങനെ എങ്കില്‍ ഈ ജീവിതംതന്നെ ഉപേക്ഷിക്കുന്നതല്ലേ ഉചിതം? അല്ല. കാരണം, ജീവിതം പരംപൊരുളിനാല്‍ ആവേശിതമായ പ്രകൃതിയുടെ സ്വാഭാവികസൃഷ്ടിയാണ്, പ്രപഞ്ചഹിതത്തിന്റെ സന്തതിയാണ്. ആ ഹിതം പാലിക്കലാണ്, അതിനെ നിരസിക്കലല്ല മോചനമാര്‍ഗം.

പക്ഷേ, കര്‍മം ചെയ്തുകൊണ്ടുതന്നെ അത് എങ്ങനെ സാധിക്കാം? വഴി ഉണ്ട്. അപ്പോള്‍ പിന്നെ സന്ന്യാസം എന്ന വാക്കിനുതന്നെ എന്താണ് അര്‍ഥം? സന്ന്യാസം വെറുമൊരു മിഥ്യാധാരണയാണോ? അല്ല. 
പറയുന്നു അടുത്ത ശ്ലോകം:
തുടരും..

No comments:

Post a Comment