Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-63

ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈ്യതദശേഷേണ
യഥേച്ഛസി തഥാ കുരു

രഹസ്യങ്ങളില്‍ രഹസ്യമായ, ഇപ്രകാരമുള്ള, അറിവ് ഞാന്‍ നിനക്ക് ഉപദേശിച്ചുകഴിഞ്ഞു. ഇതിനെ അടിമുടി വിമര്‍ശവിചാരം ചെയ്ത് (പിന്നെ) യഥേഷ്ടം പ്രവര്‍ത്തിക്കുക.

ഈ പദ്യം രണ്ട് പ്രസ്താവങ്ങളും രണ്ട് നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇപ്പറഞ്ഞതൊക്കെ അറിവാണ് എന്നതാണ് ഒരു പ്രസ്താവം. അറിവ് മൂന്നുതരത്തിലുണ്ട്. ഇന്ദ്രിയങ്ങള്‍കൊണ്ട് കിട്ടുന്നത് ഒന്ന്. പരിസരജ്ഞാനം ഉദാഹരണം. ബുദ്ധികൊണ്ടുരുത്തിരിഞ്ഞുകിട്ടുന്ന അറിവ് രണ്ടാമത്തേത്. സയന്‍സിന്റെ കണ്ടെത്തലുകള്‍ ഈ വകുപ്പില്‍ പെടുന്നു. ബുദ്ധിക്കുമപ്പുറമുള്ള അഹംബോധത്തിനു മാത്രം വെളിപ്പെട്ടുകിട്ടുന്നത് മൂന്നാമത്തെ ഇനം. മൂന്നും ഒരേ വെളിച്ചത്തിന്റെ മൂന്നു തലങ്ങളാണെന്നു കാണാന്‍ വിഷമമില്ല. പക്ഷേ, ഈ അവസാന ഇനം അവനവന്‍തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതിലേക്കുള്ള വഴി പറഞ്ഞു തരാനേ അത് കൈവന്നവര്‍ക്ക് കഴിയൂ. ആ അറിവിന്റെ വഴിയാണ് ഇവിടെ ഉപദേശിക്കപ്പെട്ടത്.

രഹസ്യങ്ങളില്‍ വെച്ച് രഹസ്യമാണ് ഈ അറിവെന്നതാണ് രണ്ടാമത്തെ പ്രസ്താവം. എല്ലാ അറിവും അത് കൈവരുവോളം രഹസ്യമാണല്ലൊ. ഉദാഹരണത്തിന്, കാഴ്ച കിട്ടുവോളം വെളിച്ചം രഹസ്യം. ഇതിനേക്കാള്‍ ആഴത്തിലുള്ള രഹസ്യമാണ് ബുദ്ധികൊണ്ടു നേടാവുന്ന അറിവ്. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം അത് പുറത്തിറങ്ങിയ കാലത്ത് ഭൂമിയില്‍ അദ്ദേഹമുള്‍പ്പെടെ ആകെ നാലുപേര്‍ക്കേ മനസ്സിലായിരുന്നുള്ളൂ എന്നു പറയാറുണ്ട്. മനസ്സിലാക്കാന്‍ കഴിയാത്ത അറിവ് അതിരഹസ്യംതന്നെ. അതിനേക്കാള്‍ രഹസ്യമാണ് ഇന്ദ്രിയമനോബുദ്ധികള്‍ക്ക് അതീതമായ അറിവ്.

ഇനി ഇതിലെ ഉപദേശങ്ങള്‍. ആദ്യത്തേത്, ഇപ്പറഞ്ഞ അറിവ് കമ്പോടുകമ്പ് വിമര്‍ശവിധേയമാക്കാനാണ്. എന്താണ് ഈ വിമര്‍ശമെന്നാല്‍? സയന്‍സിലെ അറിവുകളെ നിത്യജീവിതത്തിലെ അറിവുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നത് അവയുടെ വിമര്‍ശം. അതുപോലെ ഇപ്പറഞ്ഞ അറിവിനെ സയന്‍സിന്റെയും നിത്യജീവിതത്തിലെ അറിവുകളുടെയും ഉരകല്ലുകളില്‍ ഉരച്ചുനോക്കുന്നത് ഇതിന്റെ വിമര്‍ശം. ശരി എന്നു ബോധ്യപ്പെടാന്‍ ഇതേ വഴിയുള്ളൂ. ശരിയെന്നു ബോധ്യപ്പെടാതെ ഒരു ആശയവും ബുദ്ധിയുള്ള ആര്‍ക്കും സ്വീകാര്യമാവില്ല, ആകരുത്.
ആ വിമര്‍ശത്തിന്റെ സത്യസന്ധമായ അനുഭവഫലം എന്താണൊ അതനുസരിച്ചേ മുന്നോട്ടു പോകാവൂ എന്നാണ് രണ്ടാമത്തെ ഉപദേശം. ശരിയല്ല എന്നാണ് ബോധ്യം വരുന്നതെങ്കില്‍ സ്വീകരിക്കേണ്ടതില്ല. സമാനമായ സ്വാതന്ത്ര്യം ലോകത്ത് ഒരു മതഗ്രന്ഥവും അനുവദിക്കുന്നില്ല. അപ്പോള്‍, ഗീത ഒരു മതഗ്രന്ഥമല്ല, യുക്തിപൂര്‍വമായ സംവാദവുംമനുഷ്യന്‍ എന്ന പ്രതിഭാസത്തിന്റെ കൈപ്പുസ്തകവും (user's manual) ആണെന്നര്‍ഥം.

അധ്യാത്മവിദ്യ പഠിപ്പിക്കുന്ന ഗുരു ശിഷ്യന്റെ അന്തഃകരണം 
എന്ന വയല്‍ അറിവുകൊണ്ടു പാകപ്പെടുത്തി അതില്‍ ശുദ്ധബോധ
ച്ചെടിയുടെ വിത്തു പാകുക മാത്രമാണ് ചെയ്യുന്നത്. പിന്നെ 
ശിഷ്യന്‍തന്നെ പണിത് വിളയിച്ചെടുക്കണം. ഗുണഭേദമനുസരിച്ചും 
ജന്മവാസനപോലെയും ഇരിക്കും ആദ്യമൊക്കെ പുരോഗതി. മണ്‍തരവും അഭിരുചിയും പാകമല്ലെങ്കില്‍ പണി ക്ലേശകരവും ഫലം കുറവുമാകും. അതു രണ്ടും ആദ്യം പാകമാക്കണം. 
അതിനുമുണ്ട് പരമ്പരാഗതമായ വഴി.
(
തുടരും..)

No comments:

Post a Comment