Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-72

ലക്ഷ്യത്തെക്കുറിച്ചും മാർഗ്ഗത്തെക്കുറിച്ചും പറഞ്ഞതെല്ലാം ശിഷ്യൻ ഗ്രഹിച്ചുവോ എന്ന് നോക്കേണ്ടത് ഗുരുവിൻറെ കടമയാണ്. അതിനാൽ ഭഗവാൻ ചോദിക്കുന്നു:
കച്ചിദേതത് ശ്രുതം പാര്‍ഥ
ത്വയൈകാഗ്രേണചേതസാ
കച്ചിദജ്ഞാനസമ്മോഹഃ
പ്രണഷ്ടസ്‌തേ ധനഞ്ജയ

ഹേ കുന്തീപുത്രാ, ഇപ്പറഞ്ഞതെല്ലാം നീ മനസ്സിരുത്തി കേട്ടില്ലേ? അല്ലയോ ധനഞ്ജയാ, അജ്ഞാനം മൂലം ഉണ്ടായ നിന്റെ സംഭ്രാന്തി നല്ലപോലെ നീങ്ങിയോ?

ഗീതോപദേശം കൊണ്ട് തനിക്കു എത്രത്തോളം പ്രയോജനമുണ്ടായി എന്ന് വെളിപെടുത്താൻ അർജുനന് ഭഗവാൻ ഒരവസരം നൽകുന്നു. ഭഗവാന് അക്കാര്യത്തിൽ ഒട്ടും സംശയമുണ്ടായിട്ടല്ല. തൻറെ വിദഗ്ദ്ധമായ ചികിത്സകൊണ്ട് രോഗവിമുക്തനായ വ്യക്തിയോട് "ഇപ്പോൾ എങ്ങനെയിരിക്കുന്നു" വെന്ന് ഒരു ഡോക്ടർ ചോദിക്കുന്നതുപോലെയാണിത്.

ഞാൻ പറഞ്ഞതെല്ലാം നീ മനസിരുത്തി കേട്ടില്ലേ? പറഞ്ഞതൊക്കെ എകാഗ്രമാനസ്സോടെ കേട്ടുവെങ്കിൽ നിൻറെ ചുറ്റുമുള്ള ആളുകളെയും വസ്തുക്കളെയും സംഭവങ്ങളെയും അവയുമായി നിനക്കുള്ള ബന്ധത്തേയും കുറിച്ച് നിനക്ക് നല്ല ബോധം വന്നിട്ടുണ്ടാകുമെന്ന് തീർച്ചയാണ് . വേദാന്ത പഠനം നമ്മുടെ വീക്ഷണത്തെ വിപുലമാക്കുന്നു. ആ പുതിയ വീക്ഷണത്തിന്റെ വെളിച്ചത്തിൽ മുമ്പ് കണ്ടിരുന്നവയെയൊക്കെയും അവയുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയും. മുമ്പ് കണ്ടിരുന്ന വൈകല്യങ്ങളും വൈകൃതങ്ങളുമൊക്കെ അപ്രത്യക്ഷമാവുകയും ചെയ്യും.

ജ്ഞാനം വ്യക്തിയുടെ കർമ്മ കുശലതയിലൂടെ പ്രകടമാകുന്നു. ജ്ഞാനിയുടെ കര്മ്മകുശലത സമൂഹത്തിന് മഹത്തായ നേട്ടങ്ങൾ കൈവരുത്തുന്നു. ഗീതയിലെ തത്ത്വശാസ്ത്രം അർജുനന് ഗ്രഹിക്കാൻ കഴിഞ്ഞുവെങ്കിൽ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ അയാൾക്ക്‌ സങ്കോചമുണ്ടാവില്ല. ഈ ആശയം ഉള്ളിൽ വച്ചുകൊണ്ടാണ് ഭഗവാൻ ഇങ്ങനെ ചോദിക്കുന്നത്.

(തുടരും...)

No comments:

Post a Comment