Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-38

വിഷയേന്ദ്രിയസംയോഗാത്
യത്തദഗ്രേശമൃതോപമം
പരിണാമേ വിഷമിവ
തത്‌സുഖം രാജസം സ്മൃതം

യാതൊരു സുഖം വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സംയോഗത്തില്‍നിന്ന് ഉണ്ടാകുക കാരണം, തുടക്കം അമൃതതുല്യമായും ഒടുക്കം വിഷംപോലെയും ഇരിക്കുന്നുവോ ആ സുഖം രാജസമെന്നറിയപ്പെടുന്നു.

രാജസസുഖം അതിന്റെ പാരമ്യത്തിലിരിക്കുക തുടക്കത്തിലാണ്. ഇളംചൂടുള്ള പാലട കൂമ്പിലയില്‍ വിളമ്പി ആ ഇലയൊന്നു ചെറുതായി വാടിയതില്‍പ്പിന്നെ അത് ആദ്യത്തെ വായ കഴിക്കുമ്പോഴാണ് പരമസുഖം. അടുത്ത വായ കഴിക്കുമ്പോള്‍ അത്രയും ഇല്ല. ഓരോ തവണ വായില്‍ എടുക്കുമ്പോഴും ആസ്വാദ്യത കുറയുന്നു. സാധനം അതുതന്നെയെന്നാലും, രണ്ടാമതു വിളമ്പിക്കിട്ടുന്നതിന് ആദ്യം വിളമ്പിയതിന്റെ സ്വാദില്ല. വയര്‍ നിറഞ്ഞാലും മനസ്സില്‍ സ്വാദ് ഏറെക്കുറെ ശേഷിക്കും. ഇനി വയ്യ എന്നിരിക്കെ വിളമ്പുകാരന്‍ വീണ്ടും ചോദിച്ചു വരുമ്പോള്‍ സങ്കടവും ദേഷ്യവും തോന്നും. കുറച്ചു കഴിഞ്ഞാലോ, അജീര്‍ണംകൊണ്ടുള്ള യാതനയായി.

രാജസസുഖത്തിന്റെ പരിമിതികള്‍ അറിഞ്ഞില്ലെങ്കില്‍ അത് കര്‍മസംഗം ജനിപ്പിക്കുന്നു. വാസനകളെ ബലപ്പെടുത്തുന്നു. ആത്മസാരൂപ്യത്തിനായി യത്‌നിക്കാന്‍ മനസ്സിനെയോ ബുദ്ധിയെയോ അനുവദിക്കുന്നില്ല. പക്ഷേ, ഇങ്ങനെ അനുഭവിക്കാന്‍ കിട്ടുന്ന എല്ലാ രസങ്ങളും സന്തോഷങ്ങളും അല്പായുസ്സും ദുഃഖപര്യവസായിയുമാണ്. എങ്കിലും ഈ രസങ്ങളും സന്തോഷങ്ങളും ജീവസ്വരൂപത്തെ മയക്കിക്കിടത്തുന്നില്ല. താമസസുഖം അതും ചെയ്യുന്നു.
(
തുടരും)

No comments:

Post a Comment