Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-35

യയാ സ്വപ്നം ഭയം ശോകം
വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ
ധൃതിഃ സാ പാര്‍ഥ താമസീ

അര്‍ജുനാ, അവിവേകി ഏതൊരു ധൃതികൊണ്ട് കിനാവുകള്‍, ഭയം, ശോകം, വിഷാദം, ദുരഭിമാനം എന്നിവയെ വിടാതെ പിടിച്ചിരിക്കുന്നുവൊ ആ ധൃതി താമസമാണ്.
മലര്‍പ്പൊടിക്കാരന്റേതുപോലുള്ള കിനാവുകളെയാണ് (സങ്കല്പങ്ങളെ) സ്വപ്നം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. സങ്കല്പരാജ്യത്ത് അര്‍ധസിംഹാസനം വേണ്ടല്ലൊ.
ധനം, അധികാരം, ഇന്ദ്രിയസുഖങ്ങള്‍ ഇവ മൂന്നാണ് സങ്കല്പങ്ങളുടെ പ്രധാന കാരണങ്ങള്‍. അല്പവും ക്ഷണികവുമായ സുഖങ്ങളെയും അനിത്യമായ സുരക്ഷിതത്വബോധത്തെയും പെരുപ്പിച്ചു കാണിച്ച് സങ്കല്പങ്ങള്‍ വളരുന്നു. സ്വപ്നത്തിന്റെ കുമിള പൊട്ടുന്നതോടെ ദുഃഖപ്രളയമായി. ഉടനെ, ഇതിനൊരു പരിഹാരമെന്ന നിലയില്‍ മനസ്സ് അടുത്ത സ്വപ്നം മെനയുന്നു. എല്ലാതരം ചൂതുകളിക്കാരുടെയും രീതി ഇതാണ്. ധര്‍മദേവന്റെ പുത്രനുപോലും ഭാര്യയെ വരെ പണയം വെച്ചു കളിക്കാന്‍ ഈ സ്വപ്നസിംഹാസനമോഹം ധാരാളം മതിയായി!
മോഹിപ്പിക്കുന്ന സങ്കല്പങ്ങളുടെ ഫലം ഇതാണെങ്കില്‍, അനിഷ്ടസ്വപ്നങ്ങളില്‍ നിന്നാണ് ഭയം ഉണ്ടാകുന്നത്. ഭാവനയാണ് ഭയത്തിനാധാരം. വെറുതെ ഉണ്ടാകുന്ന ഒരു തോന്നല്‍ മതി വല്ലാതെ പേടിക്കാന്‍. തൊണ്ടവേദന വന്നാല്‍ കാന്‍സറാണെന്ന് സ്വയം നിശ്ചയിച്ച് വെറുതെ ഭയക്കാം. ഇല്ലാത്ത ശത്രുക്കളെ ഓര്‍ത്ത് രാപകല്‍ കിടിലംകൊള്ളാം. ഒരു മരം പുരപ്പുറത്ത് പതിക്കുമെന്ന അടിസ്ഥാനരഹിതമായ അങ്കലാപ്പ് ഉറക്കം കെടുത്താം. യഥാര്‍ഥമായ കാരണമുണ്ടായി ട്ടുമാവാം പേടി. അപ്പോഴും പേടി ജനിക്കുന്നത് സങ്കല്പത്തില്‍ നിന്നാണ്.

മുന്‍പുണ്ടായ നൈരാശ്യത്തില്‍നിന്ന് ഉളവാകുന്ന നിഴലാണ് ശോകം. നാളെ എന്തുണ്ടാകുമെന്ന ഉത്കണ്ഠയില്‍നിന്നു പിറക്കുന്ന മുന്‍കൂര്‍ വികാരമാണ് വിഷാദം. താത്കാലികമായ കാമാവേശത്തിന്റെ ഉത്പന്നവും ലക്ഷണവുമാണ് മദം. ശുദ്ധവും ഋജുവുമായ ബുദ്ധിയെ ക്ഷയിപ്പിച്ച്, പകരം യാന്ത്രികമായ ശാഠ്യത്തെ വളര്‍ത്തി, അതിന്റെ വഴിയെ മനസ്സിനെ മദം വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ഇതുതന്നെയാണ് ആധുനിക മനശ്ശാസ്ത്രത്തില്‍ പറയുന്ന കമ്പല്‍സീവ് ന്യൂറോസിസ്.

പിഴച്ച വഴിയിലെ ധൃതിയും പിഴവറ്റ വഴിയിലെ ധൃതിയും ഒരേ തരം കഴിവുതന്നെയാണ്. തമോഗുണപ്രധാനമായ ബുദ്ധിയാണ് ഇവിടെ കുഴപ്പത്തിന് അടിത്തറ. അതിനാല്‍, തമോഗുണപ്രധാനമായ ധൃതിയുള്ള ആളെ ബുദ്ധി ദുഷിച്ചവന്‍ എന്നു പറയുന്നു. ബുദ്ധിയിലാണ് ഊന്നല്‍. ജ്ഞാനത്തിന്റെ വിശുദ്ധിയിലും പൂര്‍ണതയിലുമാണ് എല്ലാമിരിക്കുന്നത്.
അറിവിനു നിരക്കുന്ന രീതിയില്‍ ഓരോരുത്തരും കര്‍മം ചെയ്യുന്നു. അതിനെ ബുദ്ധി നിയന്ത്രിക്കുകയും ധൃതി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ കര്‍മത്തെ ഇത്രയും വിശദമായി പഠിച്ചതിനു ശേഷം, സര്‍വലോകസാധാരണമായ സുഖാനുഭൂതിയുടെ അടിസ്ഥാനത്തിലുംകൂടി കര്‍മഭേദങ്ങളെ അവലോകനം ചെയ്യുന്നു.
(
തുടരും)

No comments:

Post a Comment