Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-36

സുഖം ത്വിദാനീം ത്രിവിധം
ശൃണു മേ ഭരതര്‍ഷഭ
അഭ്യാസാത് രമതേ യത്ര
ദുഃഖാന്തം ച നിഗച്ഛതി

അല്ലയോ ഭരതകുലശ്രേഷ്ഠാ, നിത്യത്തഴക്കംകൊണ്ട് യാതൊന്നിനാല്‍ ദുഃഖത്തിനറുതി വരുത്തി അഭിരമിക്കുന്നുവോ ആ സുഖംതന്നെ മൂന്നു വിധത്തില്‍ ഉള്ളതിനെപ്പറ്റി ഇനി എന്നില്‍നിന്നു കേട്ടാലും.

കിട്ടാവുന്ന സുഖത്തെപ്പറ്റിയെല്ലാം സുഖമായി അറിഞ്ഞ് ആ സുഖമൊക്കെ സുഖമായി നേടി സുഖമായി എന്നുമിരിക്കാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നു. സുഖാന്വേഷികളാണ് എല്ലാ ജീവികളും. കര്‍മത്തിനുള്ള എല്ലാ പ്രേരണകളെയും ഒതുക്കിച്ചുരുക്കി സുഖാന്വേഷണ ത്വര എന്നു വിളിക്കാം. സുഖത്തിന്റെ കാര്യം ശരിയായാല്‍ നമുക്ക് പരമസുഖമായി! 
ആകട്ടെ, അതിന് എന്തു വഴി എന്നാലോചിക്കാം.

കിട്ടാവുന്ന സുഖങ്ങളെ തരം തിരിച്ചു കാണാന്‍ ഒരു വഴിയേ ഉള്ളൂ. 
കിട്ടിയ സുഖങ്ങളെ ശരിയായി തരം തിരിക്കുകതന്നെ. ഈ ലോകത്തില്‍ മനുഷ്യന് കിട്ടാവുന്ന എല്ലാ സുഖങ്ങളെയും വിലയിരുത്താന്‍ ഒരു അരിപ്പ ഇവിടെ ആവിഷ്‌കരിക്കുന്നു. മാറി മാറി വെച്ച് അരിക്കാനായി മൂന്നു തരം വലക്കണ്ണികള്‍ ഇതിനുണ്ട്. അത്യാവശ്യത്തിന് ഇതു മതി. കൂടുതല്‍ വകഭേദങ്ങളുള്ള വലക്കണ്ണികള്‍ യഥേഷ്ടം വിഭാവനം ചെയ്യുകയുമാവാം.

ദുഃഖത്തിനറുതി കണ്ട് രമിക്കാന്‍ നമുക്ക് മൂന്നു സുഖവിതാനങ്ങളുണ്ട്. ഒന്ന്, ഇന്ദ്രിയസുഖങ്ങള്‍. ഏതെങ്കിലുമൊരു ഇന്ദ്രിയത്തിനോ ഇന്ദ്രിയങ്ങളുടെ കൂട്ടായ്മയ്‌ക്കോ ഇഷ്ടമുള്ളതു കിട്ടിയാല്‍ രസമായി. പാട്ടായാലും സൗന്ദര്യമായാലും നല്ല രുചിയായാലും മണമായാലും സുഖകരമായ ഒരു തലോടലായാലും രസം (pleasure) തന്നെ. ഈ സുഖങ്ങള്‍ക്കുള്ള രണ്ടു പരിമിതികള്‍, അവ താത്കാലികമാണെന്നതും ഏതു രസമായാലും അതിന്റെ തുടര്‍ച്ചയായ അനുഭവം വൈരസ്യത്തിലേക്കു നയിക്കുന്നു എന്നതുമാണ്.

മനസ്സിന് സുഖം തരുന്നതാണ് രണ്ടാമത്തെ ഇനം. മനുഷ്യസമൂഹത്തിനു പൊതുവെ ഉള്ളതാണ് മാനസികോല്ലാസത്തിനുള്ള പലവിധ ഉപാധികള്‍. ഹോബികള്‍, അന്വേഷണങ്ങള്‍, കളികള്‍, സൗഹൃദങ്ങള്‍, എന്നിങ്ങനെ പലതും. മനസ്സ് ഇതില്‍ പൂര്‍ണമായി ലയിക്കുമ്പോഴാണ് സന്തോഷം. ഈ ഉല്ലാസങ്ങള്‍ക്കായി പലപ്പോഴും ഇന്ദ്രിയസുഖങ്ങളെ സ്വമേധയാ ത്യജിക്കുന്നു. അതിനാല്‍ ഈ തലത്തിലെ സന്തോഷം ഇന്ദ്രിയതലത്തിലുള്ളതിനേക്കാള്‍ സൂക്ഷ്മവും ശക്തവുമാണ്. മാനസികോല്ലാസങ്ങളില്‍ മിക്കതും സമൂഹജീവിതത്തിലെ ധാരണകളുടെ പ്രബലസ്വാധീനത്തിലുമാണ്. പക്ഷേ, ഈ ഉല്ലാസങ്ങളും ഏറെക്കുറെ താത്കാലികങ്ങളാണ്.

(തുടരും)

No comments:

Post a Comment