Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-45

സ്വേ സ്വേ കര്‍മണ്യഭിരതഃ
സംസിദ്ധിം ലഭതേ നരഃ
സ്വകര്‍മനിരതഃ സിദ്ധിം
യഥാ വിന്ദതി തച്ഛൃണു

അവനവന്റെ (സ്വഭാവനിയതമായ) കര്‍മത്തില്‍ അഭിരമിക്കുന്ന മനുഷ്യന്‍ ആത്മസാരൂപ്യം നേടുന്നു. സ്വഭാവനിയതമായ കര്‍മത്തില്‍ നിരതനായിരിക്കെത്തന്നെ എപ്രകാരം ആത്മസാരൂപ്യം നേടുന്നു എന്ന് കേട്ടുകൊള്ളുക.

തനിക്കിണങ്ങുന്ന കര്‍മമാണ് തന്റെ കര്‍മം. 'അഭിരത'ശബ്ദത്തിന്, വെച്ചുകെട്ടില്ലാതെ, പ്രയത്‌നമില്ലാതെ, വന്നു ചേരുന്ന താത്പര്യം എന്നു സാരം. കര്‍മത്തിന്റെ വൈവിധ്യത്തില്‍ മനുഷ്യന് ഉള്ള സമൃദ്ധി ഇതരജീവജാലങ്ങളുടെ കാര്യത്തില്‍ ഇല്ല. അനന്തസാധ്യതകളില്‍നിന്ന് സ്വകര്‍മം തിരഞ്ഞെടുക്കാനുള്ള അവസരം 'നര'ന് പ്രത്യേകമാണ്. അടുത്ത കാലത്തായി ഈ തിരിച്ചറിവിന് കൂടുതല്‍ പ്രാമുഖ്യം വരുന്നുണ്ട്. മെഡിസിനും എന്‍ജിനീയിറിങ്ങിനും സമൂഹം കൊടുത്തിരുന്ന അമിതപ്രാധാന്യം ഈയിടെ കുറഞ്ഞു വരുന്നുണ്ടല്ലോ. ജോലി ഒരു സ്റ്റാറ്റസ് സിംബല്‍ ആയി കാണുന്ന നിലപാടും കുറച്ചു നാളുകളില്‍ ഇല്ലാതാകും. എല്ലാ ജോലികളും ഒരുപോലെ കാണുന്നതാണ് അറിവുള്ള സമൂഹത്തിന്റെ ലക്ഷണം.

ഒരു സാധാരണമനുഷ്യന്‍ സ്വന്തം ജീവിതത്തിന്റെ മൂന്നിലൊന്നു സമയം ജോലിക്കു ചെലവഴിക്കുന്നു. അപ്പോള്‍, ജോലികൊണ്ടു ലഭിക്കുന്ന വരുമാനത്തേക്കാള്‍ എന്തുകൊണ്ടും ജോലിയില്‍നിന്നു കിട്ടുന്ന ലയത്തിനും സന്തോഷത്തിനും തന്നെയാണ് പ്രാധാന്യം. ചെയ്യുന്ന കര്‍മം ഇങ്ങനെ സന്തോഷപ്രദമാക്കുക ആദ്യം, അപ്പോള്‍ അതില്‍നിന്ന് അവനവന്റെ ആവശ്യത്തിന് സമ്പത്തുണ്ടാവാനുള്ള വഴികളും നിങ്ങള്‍ക്കു തെളിയും. സമ്പത്തിന്റെ ശരിയായ നിര്‍വചനം ഇവിടെ ഉരുത്തിരിയുന്നു. തന്നിലെ ഗുണച്ചേരുവയ്ക്ക് അനുസൃതമായ സേവനം പ്രപഞ്ചത്തിനു നല്‍കുമ്പോള്‍ പ്രകൃതി തിരികെ നല്‍കുന്നതാണ് അത്. ഇത് ഭൗതികവശം. സ്വകര്‍മത്തില്‍ രമിക്കലാണ് പരമാത്മസാരൂപ്യം നേടാന്‍ മാര്‍ഗവും. സ്വകര്‍മനിരതനായാല്‍ സിദ്ധി ഉണ്ടാകും, അതു വഴി (മോക്ഷ)സംസിദ്ധിയും.
തുടരും.......

No comments:

Post a Comment