Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-46

യതഃ പ്രവൃത്തിര്‍ഭൂതാനാം
യേന സര്‍വമിദം തതം
സ്വകര്‍മണാ തമഭ്യര്‍ച്ച്യ
സിദ്ധിം വിന്ദതി മാനവഃ

ഏതൊന്നില്‍നിന്നാണോ ചരാചരങ്ങളുടെ കര്‍മം ഉത്ഭവിക്കുന്നത്, ഏതൊന്നിനാലാണോ ഇക്കാണായതെല്ലാമെല്ലാം നിറഞ്ഞിരിക്കുന്നത്, അതിന് സ്വകര്‍മത്തിലൂടെ ആത്മസമര്‍പ്പണം ചെയ്താല്‍ മനുഷ്യന് സിദ്ധിയുടെ പാത കണ്ടുകിട്ടുന്നു.

സത്യം അറിയുന്നതോടെ സംശയങ്ങള്‍ നീങ്ങും. എന്താണ് സത്യം? സര്‍വവ്യാപിയായ പുരുഷോത്തമന്റെ പ്രകൃതിസ്പന്ദനമാണ് കര്‍മമയമായ ഈ പ്രപഞ്ചം എന്നതുതന്നെ. ആര്‍ എവിടെ എപ്പോള്‍ ചെയ്യുന്ന ഏതു കര്‍മവും അപ്പോള്‍ ആ ഏകീകൃതവും സമീകൃതവുമായ മഹാബലത്തിന്റെ പ്രകൃതിസ്പന്ദാംശമാണ്. തന്റെ കര്‍മം ആ മഹാശക്തിയെ ആരാധിക്കാനുള്ള ഉപാധിയാക്കുകയാണ് അപ്പോള്‍ ചെയ്യാനുള്ളത്. ഈ ആരാധന പുരോഗമിക്കുന്ന മുറയ്ക്ക് 'ഞാന്‍' ഇതുവരെ കരുതിയ ഒറ്റപ്പെട്ട ഈ ഞാനല്ല എന്ന ധാരണ വേരു പിടിക്കുന്നു.

സ്വകര്‍മത്തെ, അത് ഏതായിരുന്നാലും, മോക്ഷസാധനമാക്കി മാറ്റുന്ന ഈ വിദ്യ ഗീതയുടെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശമാണ്. അച്ഛനമ്മമാരെയും ബന്ധുക്കളെയും തന്നെ സ്‌നേഹിക്കുന്നവരെയും ആശ്രയിക്കുന്നവരെയും എല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കു പോകുകയോ, മുറ്റത്തെ ചെടിക്ക് വെള്ളമൊഴിക്കുകപോലും ചെയ്യാതെ മടി പിടിച്ച് തിണ്ണപ്പുറത്തു കയറി ഇരുന്ന് സ്‌തോത്രങ്ങള്‍ പാടുകയോ ഒന്നുമല്ല വേണ്ടത് എന്ന് തെളിച്ചു പറയുന്നു. മോക്ഷത്തിനുള്ള സന്ന്യാസമെന്നാല്‍ ഇതാണ്. സ്വധര്‍മത്തെ ഈശ്വരാരാധനയായി കാണുകയും ആവതുള്ള കാലംവരെ അത് കഴിയുന്നത്ര കൗശലപൂര്‍വം ആത്മാര്‍ഥമായി ചെയ്യുകയുമാണ് വഴി.

സ്വധര്‍മം സമൂഹധര്‍മവുമായി ഒത്തു പോകുന്ന മാതൃകാസമൂഹത്തില്‍ അഞ്ചു നിഷ്‌കര്‍ഷകളുണ്ട്: 
1.
അവശ്യവസ്തുക്കളുടെ (ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം, ശുചിയായ പരിസരം) ലഭ്യത എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. 
2.
ആരോഗ്യപരിപാലനരംഗത്തുള്ള സൗകര്യങ്ങള്‍ (ആസ്പത്രിയും ജീവന്‍രക്ഷാമരുന്നുകളും മറ്റും) ഏതു തരത്തിലുള്ള ആവശ്യക്കാരനും ഒരുപോലെ ലഭ്യമാകണം. 
3.
എല്ലാവര്‍ക്കും ഒരുപോലെ സമീപിക്കാന്‍ കഴിയുന്ന നീതിന്യായവ്യവസ്ഥ വേണം. 
4.
വിദ്യാഭ്യാസം, അത് ഏതു വരെ ആണെങ്കിലും, ഏതൊരു വിദ്യാര്‍ഥിയുടെയും ആവശ്യമനുസരിച്ച് ലഭ്യമാകണം. 
5.
ഈ സുസ്ഥിതി നാളെയും ഉണ്ടാകും എന്ന സുരക്ഷിതത്വബോധം വേണം. ഈ അഞ്ചിനും പരസഹായമില്ലാതെ വഴി ഉണ്ടാകുമ്പോഴേ, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഏതൊരാള്‍ക്കും സുഖവും സമാധാനവും സമൂഹത്തില്‍ ശാന്തിയും ഉണ്ടാകൂ എന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. ഈ സ്ഥിതിയില്‍ എത്താന്‍ സഹായിക്കാത്ത ഒരു ഭരണനയവും സമൂഹത്തിനു ഗുണം ചെയ്യില്ല, ആരു ഭരിച്ചാലും ശരി.

ഈ അഞ്ചു കാര്യങ്ങള്‍ക്കു പുറമേ, സന്തോഷമുള്ള സമൂഹത്തിന് രണ്ട് ആവശ്യങ്ങള്‍കൂടി ഉണ്ട്: 
1.
അഴിമതിരാഹിത്യം. 
2.
സാമ്പത്തികസമത്വം. നൂറു ശതമാനം സാമ്പത്തികസമത്വം സാധ്യമല്ല. എന്നാല്‍, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടുന്ന ഏതു ഭരണനയവും വിലയിരുത്തപ്പെടേണ്ടത് സമൂഹദ്രോഹമായിത്തന്നെയാണ്. രാജദ്രോഹമെന്നുപോലും അത്തരം നയത്തെ വിശേഷിപ്പിക്കാം. നയങ്ങള്‍ ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് ഗുണം ചെയ്താല്‍ പോരാ, സമൂഹത്തിന് മൊത്തമായി ഗുണം ചെയ്യണം. അതുപോലെ, ഏതു പുതിയ നിയമം ഉണ്ടാക്കുമ്പോഴും അതിന്റെ മറവില്‍ കൂടുതല്‍ അഴിമതിക്കു കോപ്പുണ്ടോ എന്നുകൂടി ആലോചിക്കേണ്ടതാണ്.

സമൂഹത്തില്‍ മൊത്തമായുള്ള ശാന്തിയും സന്തോഷവുമാണ് സമൂഹാരോഗ്യലക്ഷണം. അതു പ്രകടമാകുന്നത് പരസ്പരസഹായസന്നദ്ധതയിലൂടെയാണ്. അതില്ലാതെ പുറമേ കുറെ അംബരചുംബികളും ആഡംബര കാറുകളും ഉണ്ടോ എന്നു നോക്കി സമൂഹപുരോഗതി വിലയിരുത്താനാവില്ല. ഇവയൊന്നും വേണ്ട എന്നല്ല. പക്ഷേ, ഇവയേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് സമൂഹത്തിന്റെ മൊത്തമായ ജീവിതസ്ഥിതിയാണ് (ഗുണനിലവാരം). ഇതാണ് ആധുനിക സാമ്പത്തികശാസ്ത്രത്തില്‍ ഭാരതീയ തത്ത്വവിചാരത്തിനു നല്‍കാന്‍ കഴിയുന്ന തിരുത്ത്. ഭാരതംതന്നെയാണ് ഇത് പ്രാവര്‍ത്തികമാക്കി ലോകത്തിന് കാണിച്ചു കൊടുക്കേണ്ടതും ഈ സ്ഥിതി കൈവരിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴേ നമുക്കുണ്ട്. ലക്ഷ്യബോധത്തിന്റെ അഭാവമാണ് പ്രകടം.

സ്വധര്‍മമായ കര്‍മം, ഒരു പരിഗണന വെച്ചും അനഭിലഷണീയമല്ല എന്നു മാത്രമല്ല അതില്‍നിന്നു മാറരുത് എന്നാണ് ഗീത നിഷ്‌കര്‍ഷിക്കുന്നത്.

No comments:

Post a Comment