Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-4 & 5

നിശ്ചയം ശൃണു മേ തത്ര
ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര
ത്രിവിധഃ സംപ്രകീര്‍ത്തിതഃ (18/4)

ഭരതകുലശ്രേഷ്ഠനായ അല്ലയോ അര്‍ജുനാ, ആ (കര്‍മ)ത്യാഗവിഷയത്തില്‍ തീരുമാനം എന്നില്‍നിന്നു കേട്ടുകൊള്ളുക. എങ്ങനെയെന്നാല്‍, ധീരനായ അര്‍ജുനാ, (കര്‍മ)ത്യാഗം മൂന്നുവിധമെന്ന് വേര്‍തിരിച്ചു നിര്‍ണയിച്ചിട്ടുണ്ട്.

ഭരതസത്തമനെന്നും പുരുഷവ്യാഘ്രനെന്നും സംബോധന ചെയ്യുന്നത് അര്‍ജുനനിലെ വലിയ കഴിവുകളെ ഉണര്‍ത്താനാണ്. യുദ്ധത്തിലേക്കല്ല ത്യാഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോഴാണ് കേമത്തത്തിനും പരാക്രമശീലത്തിനും ഈ വിധം അടിവരയിടുന്നത്. പിടിച്ചടക്കാനുള്ളതിലേറെ പ്രയാസം ത്യജിക്കാനാണ് എന്നുതന്നെ ധ്വനി.

യജ്ഞം, ദാനം, തപസ്സ് എന്നിവ ഒരിക്കലും ത്യാജ്യമല്ലെന്നു പറയുന്നു.

യജ്ഞദാനതപഃകര്‍മ
ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ
പാവനാനി മനീഷിണാം (18/5)

യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മങ്ങള്‍ ഉപേക്ഷിക്കാവുന്നവയല്ല. മൂന്നും ചെയ്യുകതന്നെ വേണം. (കാരണം) യജ്ഞവും ദാനവും തപസ്സും വിവേകികള്‍ക്ക് ചിത്തശുദ്ധിക്ക് ഉതകുന്നവയാണ്.

തനിക്കുമാത്രം വേണ്ടിയല്ലാതെ ചെയ്യുന്ന കര്‍മമെല്ലാം യജ്ഞമാണെന്ന് മുന്‍പെ നിശ്ചയിച്ചുപറഞ്ഞു. ശിഷ്യനെ വിദ്യയഭ്യസിപ്പിക്കുന്നതു മുതല്‍ കൃഷിചെയ്യുന്നതു വരെ 
എല്ലാം യജ്ഞമാണ്. അതിലെല്ലാം ഏര്‍പ്പെടുന്നവര്‍ ശുദ്ധി 
നേടുന്നു. പ്രപഞ്ചത്തിലെ എല്ലാതും എല്ലാ പ്രജകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇത്തരം യജ്ഞങ്ങളോടു കൂടിയാണല്ലൊ.

ദാനവും ദാതാവിനെ ശുദ്ധീകരിക്കുന്നു. മോക്ഷത്തിനുള്ള ഏകാഗ്രമായ പരിശീലനമാണ് മനോവാക്കായങ്ങള്‍കൊണ്ടുള്ള തപസ്സ്. അതും ഉപേക്ഷിക്കാവുന്നതല്ല. ജീവപരിണാമത്തില്‍ 'മേല്‍ഗതി'ക്കുള്ള ഉപാധികളായ ഇവ മൂന്നും പ്രതികൂലവാസനകളെ ശമിപ്പിക്കാ നുതകുന്നു.

സര്‍വസംഗപരിത്യാഗമെന്ന വാക്കിന് ഗീത കല്പിക്കുന്ന അര്‍ത്ഥമെന്തെന്നും കര്‍മത്തോട് ഗീതയുടെ സമീപനം എന്തെന്നും ഈ ഒരു പദ്യംകൊണ്ടുതന്നെ സംശയാതീതമായി തെളിഞ്ഞുകിട്ടുന്നുണ്ട്.

(തുടരും)

No comments:

Post a Comment