Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-53

അഹങ്കാരം ബലം ദര്‍പ്പം
കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മമഃ ശാന്തഃ
ബ്രഹ്മഭൂയായ കല്പതേ

അഹങ്കാരം, ബലം, ദര്‍പ്പം, കാമം, ക്രോധം, പരിഗ്രഹം എന്നിവയില്‍നിന്ന് മോചിതനായി നിര്‍മമനും ശാന്തനുമായാല്‍ ബ്രഹ്മസാക്ഷാത്കാരത്തിന് അര്‍ഹനായി എന്നുപറയാം.

തികഞ്ഞ ആന്തരികശാന്തതയാണ് സമാധി. തത്ത്വവിചാരംകൊണ്ട് ഭേദചിന്തയകന്ന് ശുദ്ധമായ ബുദ്ധിയാണ് അത് അനുഭവിക്കുക. ആ ബുദ്ധിക്ക് ഇന്ദ്രിയവിഷയങ്ങളിലുള്ള താത്പര്യത്തെയും കര്‍മങ്ങളുടെ വിജയത്തിലുള്ള ഉത്കണ്ഠയെയും മറികടന്ന്, എന്തു ചെയ്യുമ്പോഴും ആത്മനിഷ്ഠയില്‍ ഏകാഗ്രമാകാന്‍ കഴിയും. അപ്പോഴും പക്ഷേ, കര്‍മവാസനകള്‍ തുടര്‍ന്നു എന്നുവരാം. അവയും കര്‍മയോഗത്താല്‍ എരിഞ്ഞു തീരണം.

അഹങ്കാരം പോയാല്‍ എല്ലാ ദോഷവും പോയി. അപ്പോള്‍ പരാവിദ്യ വിളയിക്കാനുള്ള നിലം ഒരുങ്ങി. ഇങ്ങനെയുള്ള വയലില്‍ പരമാത്മാവിലുള്ള പരമഭക്തിയുടെ വിത്ത് താനേ മുളയ്ക്കുന്നു. മുളച്ചു കഴിഞ്ഞാലോ, അതിന്റെ വളര്‍ച്ച സ്വാഭാവികമാണുതാനും.

കാമക്രോധാദികള്‍ അഹങ്കാരത്തിന്റെ കൂട്ടുകാരാണ്. ''ഞാന്‍ ചെയ്യുന്നു'' എന്ന ഭാവമാണ് അഹങ്കാരം. അതിന്റെ പ്രകടനമാണ് ബലപ്രയോഗം. യോഗ്യനാണ് എന്ന് നാലാളെ അറിയിക്കാനുള്ള വെമ്പലാണ് ദര്‍പ്പം. ഇതെല്ലാം ഉപയോഗിച്ച് അന്യന്റേത് തന്റേതാക്കലാണ് പരിഗ്രഹം.
എല്ലാ ക്ഷോഭങ്ങളും അടങ്ങുമ്പോള്‍ കൈവരുന്ന പരമമായ സമതുലിതാവസ്ഥയാണ് ഇവിടെ പരാമര്‍ശിക്കുന്ന ശാന്തി. ഇത്രത്തോളമെത്തിയാല്‍ ആത്മസാരൂപ്യം വിളയിക്കാനുള്ള വയല്‍ ഒരുങ്ങി. ഇനി കൃഷിചെയ്യണം. സംശയമൊന്നും ശേഷിക്കാതിരിക്കാന്‍ ആ കൃഷിഭൂമിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പറയുന്നു.
(
തുടരും..)

No comments:

Post a Comment