Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-ശ്ളോകം-37

യത്തദഗ്രേ വിഷമിവ
പരിണാമേശമൃതോപമം
തത് സുഖം സാത്വികം പ്രോക്തം
ആത്മബുദ്ധിപ്രസാദജം

യാതൊരു സുഖം തുടക്കത്തില്‍ വിഷംപോലെയും ഒടുക്കം അമൃതുപോലെയും ഇരിക്കുന്നുവോ, ആത്മബുദ്ധിയുടെ പ്രസന്നതയില്‍നിന്നുണ്ടാകുന്ന ആ സുഖം സാത്ത്വികമത്രെ.

അവശനായ ഒരാളെ പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ പറ്റിയാല്‍ നമുക്ക് ഉണ്ടാകുന്ന ആഹ്ലാദമാണ് (delight) ഇത്. ഇതില്‍ പ്രകാശത്തിന്റെ (light) സാന്നിധ്യമുണ്ട്. ആ വെളിച്ചം അനുഭവിക്കുന്തോറും നമുക്ക് നമ്മെപ്പറ്റി ശരിയായ വെളിപാട് (enlightenment) ഉണ്ടാവും. സ്വധര്‍മം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സുഖം ഇത്തരമാണ്. സര്‍ഗാത്മകതയില്‍ അഭിരമിക്കേ, കലാകാരന്‍ ഈ ആഹ്ലാദമാണ് അനുഭവിക്കുന്നത്. കാറ്റിലാടുന്ന പൂങ്കുലപോലെ അയാള്‍ അതില്‍ ലയിച്ചു പോകുന്നു.

അന്യരെ സഹായിക്കല്‍, പൊതുനന്‍മയ്ക്കായി നടത്തുന്ന ത്യാഗങ്ങള്‍, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ളതെല്ലാം ബുദ്ധിയുടെ തലത്തില്‍ ആഹ്ലാദം തരുന്നു.തുടക്കത്തില്‍ കയ്പുറ്റതും ക്ലേശകരവും വേദനാ ജനകവും ആകാമത്. പക്ഷേ, ഒടുക്കം അമൃതുപോലിരിക്കും. മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും എന്നപോലെ. ആദ്യം ചവര്‍പ്പ്, പിന്നെ മധുരം, പോഷകം.
(
തുടരും)

No comments:

Post a Comment