Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-50

കര്‍മബന്ധങ്ങളില്‍നിന്ന് തീര്‍ത്തും സ്വതന്ത്രമായ ഭാവമാണ് പുരുഷോത്തമസ്ഥിതി. അതേ അവസ്ഥയില്‍ എത്തിയവര്‍ക്ക് ആ ഭാവവുമായി താദാത്മ്യം പ്രാപിക്കാം.അതെങ്ങനെ സാധിക്കാമെന്നു പറയുന്നു -

സിദ്ധിം പ്രാപ്‌തോ യഥാ ബ്രഹ്മ
തഥാപ്‌നോതി നിബോധ മേ
സമാസേനൈവ കൗന്തേയ
നിഷ്ഠാ ജ്ഞാനസ്യ യാ പരാ

ഹേ കുന്തീപുത്രാ, മുന്‍പറഞ്ഞ വഴിയിലൂടെ നൈഷ്‌കര്‍മ്യസിദ്ധി (കര്‍മനിരപേക്ഷത എന്ന സിദ്ധി) ഉണ്ടായാല്‍ (പിന്നെ) എപ്രകാരം, ജ്ഞാനാനുഭവത്തിന്റെ ഏറ്റവും ഉയര്‍ന്നപടിയായ ബ്രഹ്മസാരൂപ്യത്തെ പ്രാപിക്കുന്നു എന്നതിന്റെ രത്‌നച്ചുരുക്കം എന്നില്‍നിന്ന് അറിഞ്ഞോളുക.

ജ്ഞാനനിഷ്ഠയ്ക്ക് 'പരാ' എന്ന വിശേഷണം നല്‍കിയിരിക്കുന്നു. പുരുഷാര്‍ഥങ്ങളെല്ലാം അതില്‍ പര്യവസാനിക്കുന്നു എന്നും അതിനപ്പുറം നേടേണ്ടതായി ഒന്നുമില്ല എന്നും സാരം.

ബോധമില്ലാതെ അനുഭവം സാധ്യമല്ല. നമ്മുടെ അനുഭവങ്ങളെല്ലാം ബോധാനുഭവങ്ങളാണ്. ബോധം പോയി എന്നുപറഞ്ഞാല്‍ ആ ആള്‍ 
പിന്നെ ഒന്നും അറിയുന്നില്ല എന്നാണല്ലോ അര്‍ഥം. അപ്പോള്‍ ഒരു ചോദ്യം ഉദിക്കുന്നു. അറിയാനാവാത്തതെന്നാലും പരമാത്മസ്വരൂപം അനുഭവയോഗ്യമാണെന്ന് പറയപ്പെടുന്ന സ്ഥിതിക്ക് നമുക്ക് സാധാരണയായുള്ള ബോധംകൊണ്ട് എന്തുകൊണ്ട് ആ അനുഭവം സാധിക്കുന്നില്ല?

ഇതിന് ഉത്തരം കണ്ടെത്തണമെങ്കില്‍ 'ബോധം' എന്താണ് എന്ന് അറിയണം. ശരീരം കേന്ദ്രമായി നിന്നുകൊണ്ട് ''ഞാന്‍ അറിയുന്നു'' എന്ന അനുഭവത്തെയാണ് ബോധം എന്നു പറയുന്നത്. ഇന്ദ്രിയതലത്തിലുള്ള ലോകത്തെയാണ് ഇങ്ങനെ അറിയുന്നത്. തൊട്ടും അമര്‍ത്തിയും വേദനിച്ചും വെളിച്ചത്തിനെയും നിറങ്ങളെയും കണ്ടും ശബ്ദങ്ങള്‍ കേട്ടും സ്വാദ് അറിഞ്ഞും 
മണം പിടിച്ചും നാം അറിയുന്നു. ഇവയെത്തന്നെ ആസ്പദമാക്കി മനസ്സും ബുദ്ധിയും പ്രവര്‍ത്തിക്കുന്നു. ശരീരം 
ആസ്പദമാക്കി ഇരിക്കുന്ന ഈ ബോധമാണ് ആത്മാവില്‍നിന്നും 
പ്രപഞ്ചത്തില്‍നിന്നും വേറെയായി ഇരുന്ന് അനുഭവിക്കുന്ന 'ഞാന്‍'. 
ജാഗ്രദവസ്ഥയില്‍ (ഉണര്‍ന്നിരിക്കുമ്പോള്‍) ഈ ബോധത്തിലൂടെ 
ഇന്ദ്രിയതലത്തിലുള്ള 'പുറംലോക'ത്തെ അറിഞ്ഞ് ബഹിര്‍മുഖമായി 
നാം ഇരിക്കുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആസ്പദമാക്കി പുറമെയുള്ള കാര്യങ്ങള്‍ അറിയുന്നു. അതായത്, ബോധം (consciousness)ഇന്ദ്രിയങ്ങളായും മനസ്സിനെയും ബുദ്ധിയെയും ആശ്രയിച്ചു 
നില്‍ക്കുന്ന ഒരു താത്കാലിക അവസ്ഥയാണ്.

സ്വപ്നാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്നു. പക്ഷേ, മനസ്സ് 
ഉണര്‍ന്നാണ് ഇരിക്കുന്നത്. കാണുന്നത് സ്വപ്നമാണെങ്കിലും 
സത്യമായി തോന്നുന്നു.സുഷുപ്തി ഗാഢനിദ്രയാണ്. അപ്പോള്‍ 
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും പ്രവര്‍ത്തനരഹിതമാണ്. 
ഒന്നും അറിയുന്നില്ല. അബോധാവസ്ഥയും ഇങ്ങനെതന്നെ.

തുരീയം എന്ന അവസ്ഥയില്‍ ഉള്ള ബോധാവസ്ഥ ശരീരം കേന്ദ്രമായി 
അല്ല. തികച്ചും അവാച്യമായ ആനന്ദാവസ്ഥയായ ഇത്, അതിനാല്‍, 'മനസ്സിലാക്കാന്‍' ആവില്ല. എല്ലാം അറിയുന്ന, എന്റെ എന്ന 
തോന്നലില്ലാത്ത, പരമാത്മാവിന്റെ സ്ഥിതിതന്നെ ഇത്. അതില്‍നിന്നാണ് ബോധത്തിന്റെ മറ്റു മൂന്നു തലങ്ങളും പ്രതിഫലിക്കുന്നത്. 
ഉണര്‍ന്നിരിക്കുന്ന അവസ്ഥയും ഒന്നും അറിയാത്ത സുഷുപ്തിയും 
സ്വപ്നം കാണുന്ന സ്വപ്നാവസ്ഥയും എല്ലാം ഏതില്‍നിന്നാണോ 
പ്രതിഫലിക്കുന്നത് അതിനെ ശുദ്ധബോധം എന്നു വിളിക്കുന്നു. അത് ഇല്ല എങ്കില്‍ ഈ കാണുന്ന ശരീരങ്ങളുടെ ബോധത്തിന്റെ വിവിധ
തലങ്ങളും ഇല്ല.

ഇങ്ങനെ ധ്യാനംകൊണ്ട് പരമാത്മാവില്‍ എത്താമെങ്കില്‍ നമുക്കും ഇതുസാധിക്കാത്തതെന്ത്? നമ്മുടെ ബോധം അശുദ്ധമായതിനാല്‍ മാത്രം. 
ഇന്ദ്രിയങ്ങളില്‍നിന്നും മനസ്സില്‍നിന്നും ഭൗതികാനുഭവങ്ങള്‍ 
നിരന്തരം മാറിമാറി വരുന്നു. അവയുടെയെല്ലാം അഴുക്കും പൊടിയും 
അവശിഷ്ടവും ബോധത്തില്‍ പതിയുന്നു. അനുഭവത്തിരമാല അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ആഞ്ഞടിക്കുന്നു. നാനാഭാവങ്ങളുടെ നിറങ്ങളിലൂടെ മാത്രമാണ് നാം എല്ലാം അനുഭവിക്കുന്നത്. ഓരോ തിരയെയും നാം വേറെവേറെയായാണ് കാണുന്നത്. അഴുക്കും പൊടിയും പോയ ഒരുസ്ഥിതി ബോധത്തിന് കിട്ടുന്നേയില്ല. ചുരുക്കത്തില്‍, ബോധം എന്നതുതന്നെ സംഖ്യയില്ലാത്ത വിവിധാനുഭവങ്ങളുടെ ഒരു ചവറ്റുകൂടയായിപ്പോകുന്നു. അങ്ങോട്ട് തള്ളാനേ നമുക്കു നേരമുള്ളൂ, പിന്നെ ഇങ്ങോട്ട് എങ്ങനെ കിട്ടാന്‍?

അനുഭവനിരപേക്ഷമായ അവസ്ഥയാണ് ബോധത്തിന്റെ ശുദ്ധസ്ഥിതി. മനസ്സുകൊണ്ട് ഒന്നുമേ ആലോചിക്കാതെ ഒരുനിമിഷം ഇരിക്കാന്‍ ശ്രമിച്ചാല്‍ അറിയാം 
നമ്മുടെ 'സ്വാതന്ത്ര്യ'ത്തിന്റെ മാറ്റ്!

അനുഭവസ്വരൂപമായ ബോധത്തെ ഇങ്ങനെ പലതായി വിഭജിക്കുന്ന 
രൂപങ്ങള്‍ ആഴത്തില്‍ പതിയാതിരുന്നാല്‍ ബോധം ശുദ്ധവും അഖണ്ഡവുമാകും. അങ്ങനെയാണ് ബോധാനുഭവത്തിലെ ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തുന്നത്. അതുതന്നെയാണ് ജ്ഞാനത്തിന്റെ പരാനിഷ്ഠ.

നമ്മുടെ ശരീരവും മനസ്സും ബാഹ്യലോകവും ആ ശുദ്ധബോധത്തില്‍ താത്കാലികമായി ഉള്ള ഏതാനും കാര്യങ്ങള്‍ മാത്രമാണ് എന്ന് നാം തിരിച്ചറിയുന്നില്ല. ശുദ്ധബോധത്തെ കണ്ടെത്തുന്നതിനു പകരം, നാം നമ്മുടെ ശരീരത്തെയും മനസ്സിനെയും അഹംബോധത്തെയും 
''
ഇതാണ് ഞാന്‍'' എന്ന അഹങ്കാരമാക്കി വിടാതെ പിടിച്ചുകൊണ്ട്, ഇന്ദ്രിയങ്ങളുടെ മാത്രം വിതാനത്തില്‍ 
''
ഇതാണ് എന്റെ ലോകം'' എന്നുറപ്പിച്ച് 
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

(തുടരും..)

No comments:

Post a Comment