Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-77

യത്ര യോഗേശ്വരഃ കൃഷ്ണഃ
യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിഃ
ധ്രുവാ നീതിര്‍മതിര്‍മമ

എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ ധനുര്‍ധരനായ പാര്‍ഥനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അഭിവൃദ്ധിയും അടിയുറപ്പുള്ള നീതിയും എന്നാണ് എന്റെ അഭിപ്രായം.
എല്ലാം കൃത്യമായും സ്പഷ്ടമായും റിപ്പോര്‍ട്ടു ചെയ്തതില്‍പ്പിന്നെ, താന്‍ നേരിട്ടു കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍, ഒരു മുഖക്കുറി കൂടി എഴുതിയിട്ടേ സഞ്ജയന്‍ എന്ന പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകന്‍ വിരമിക്കുന്നുള്ളൂ. ഇവിടെയും കുറ്റപ്പെടുത്തലോ പഴിചാരലോ അല്ല അദ്ദേഹത്തിന്റെ രീതി എന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ ലോകത്തില്‍ സന്തോഷമായും സുഖമായും പുലരാന്‍ എന്തെല്ലാം വേണം എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. ഐശ്വര്യം വേണം. ഈശ്വരാനുഗ്രഹമില്ലെങ്കില്‍ ഇരിക്കപ്പൊറുതിതന്നെ അസാധ്യം. പിന്നെ വേണ്ടത് വിജയം. ചെയ്യുന്നതെല്ലാം എങ്ങുമെത്താതെ അവസാനിച്ചാല്‍ ആകെ കുഴയും. മൂന്നാമതാവശ്യം വിഭവസമൃദ്ധി. അതില്ലാതെ അന്നവസ്ത്രാദികള്‍പോലും ലഭ്യമാവില്ല. അവസാനമായി വേണ്ടത് കറയറ്റ നീതി ഉറപ്പാക്കാനുള്ള സംവിധാനമാണ്. ഇതെല്ലാം ഒരിടത്ത് ഒരുമിച്ചുണ്ടാകണമെങ്കില്‍ രണ്ടേ രണ്ടു സംഗതികളുടെ സാന്നിധ്യമേ വേണ്ടൂ എന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. യോഗേശ്വരനായ കൃഷ്ണന്‍ വേണം, വില്ലേന്തിയ അര്‍ജുനനും വേണം. കര്‍മങ്ങളെല്ലാം യജ്ഞഭാവനയോടെ ചെയ്യാനുള്ള മനപ്പാകം നല്‍കുന്നതാണ് യോഗവിദ്യ. ആ വിദ്യയുടെ പരമഗുരു സദാ കൂടെ ഉണ്ടാകണം. എന്നുവെച്ചാല്‍ ആ ഈശ്വരനില്‍ അടിയുറച്ചു വേണം നില്പ്. അതിനുള്ള വിദ്യയാണ് ഗീത നല്‍കുന്നത്. പിന്നെ, അര്‍ജുനന്‍ വേണം. വില്ല് താഴെ ഇട്ട അര്‍ജുനന്‍ അല്ല, വില്ല് കൈയിലേന്തിയ അര്‍ജുനന്‍. അതായത് കര്‍മോത്സുകത. ഇവരിരുവരും നമ്മില്‍ ഉണ്ടെങ്കില്‍ പിന്നെ 'സുഖം'. അകത്തുള്ള പ്രാകൃതവികാരങ്ങ ളോടായാലും പുറത്തെ പ്രതിരോധങ്ങളോടായാലും ജീവിതപ്പോരില്‍ നയിക്കാന്‍ യോഗേശ്വരനായ തേരാളിയും തേര്‍ത്തട്ടില്‍ ധനുര്‍ധരനായ അര്‍ജുനനും ഉണ്ടെങ്കില്‍ ജീവിതം മംഗളകരമാകുമെന്നു നിശ്ചയം.

ഗീതയുടെ സാരസംഗ്രഹമാണ് സഞ്ജയന്റെ ഈ തീരുമാനം. ആത്മീയതയും പ്രാപഞ്ചികതയും രണ്ടും രണ്ടല്ല, ഒന്നിന്റെതന്നെ തുടര്‍ച്ചയാണ്. രണ്ടും സമഞ്ജസമായി സമ്മേളിക്കുന്നതാണ് സുസ്ഥിതിയുടെ രഹസ്യം. അപരാവിദ്യകളും (സയന്‍സ്) പരാവിദ്യയും (ബ്രഹ്മവിദ്യ) കൈകോര്‍ക്കുമ്പോള്‍ ജീവിതം മുഴുവലിപ്പത്തില്‍ ഭാസുരമാവും.
യോഗേശ്വരത്വത്തെ, അതായത് ഗീതാദര്‍ശനത്തെ അതിഭൗതികതയുടെ (super materialism) ആധിപത്യം പറ്റേ തിരസ്‌കരിക്കുന്നതാണ് ആധുനികമനുഷ്യന്റെ എല്ലാ ഗതികേടുകള്‍ക്കും കാരണം.
പ്രപഞ്ചത്തിന്റ അടിസ്ഥാനമായ ശക്തിയെക്കുറിച്ചുള്ള ശരിയായ അറിവിന്റെ വെളിച്ചത്തില്‍, സ്വഭാവേനയുള്ള കര്‍മങ്ങളില്‍, യജ്ഞഭാവനയോടും കൗശലത്തോടുംകൂടി ഉത്സുകരായി അക്ഷയാനന്ദം അനുഭവിച്ച്, പരമാത്മസ്വരൂപിയായി ഭവിക്കുക എന്ന സ്‌നേഹപൂര്‍വമായ ആശംസയോടെ സഞ്ജയന്‍ വിട വാങ്ങുന്നു.

ഇതി മോക്ഷസന്ന്യാസയോഗോ നാമ അഷ്ടാദശോ/ധ്യായഃ
മോക്ഷസന്ന്യാസയോഗമെന്ന 
പതിനെട്ടാമധ്യായം സമാപിച്ചു.

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-76

രാജന്‍ സംസ്മൃത്യ സംസ്മൃത്യ
സംവാദമിമമദ്ഭുതം
കേശവാര്‍ജുനയോഃ പുണ്യം
ഹൃഷ്യാമി ച മുഹുര്‍മുഹുഃ

ധൃതരാഷ്ട്രമഹാരാജാവേ, കൃഷ്ണാര്‍ജുനന്മാരുടെ ആശ്ചര്യകരവും പുണ്യപ്രദവുമായ ഈ സംഭാഷണം ഓര്‍മിച്ചോര്‍മിച്ച് ഞാന്‍ വീണ്ടും വീണ്ടും ആനന്ദിക്കുന്നു.

ധൃതരാഷ്ട്രന്‍ മഹാരാജാവാണ്. പക്ഷേ, ഗീതാപാഠമെന്ന പാലുള്ള അകിട്ടിലും ചോര മാത്രമാണ് അദ്ദേഹത്തിന് കൗതുകം. ഗീത അദ്ദേഹത്തിന് ആശ്ചര്യകരമോ പുണ്യപ്രദമോ അല്ലെന്നു മാത്രമല്ല, അത് അദ്ദേഹത്തിന്റെ മനസ്സിനെ ഉമിത്തീപോലെ നീറ്റുകയാണ്. അപ്പോഴാണ് സഞ്ജയന്‍ പറയുന്നത്, രാജാവേ, ഈ സംഭാഷണം വീണ്ടുംവീണ്ടുമോര്‍ത്ത് ഞാന്‍ പിന്നെയും പിന്നെയും ആനന്ദിക്കുന്നു എന്ന്. നര്‍മമധുരവും സാരവത്തുമാണ് ഈ താരതമ്യവും. ഗീതാപാഠം ആരെ കേള്‍പ്പിക്കാം, ആരെ കേള്‍പ്പിക്കരുത് എന്ന് നേരത്തേ പറഞ്ഞതിന് ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് ഇവര്‍.

നല്ല കാര്യം കേള്‍ക്കുമ്പോള്‍ വിവേകിക്കുണ്ടാകുന്നത് ശ്രവണാനന്ദം. അതേപ്പറ്റി മനനം ചെയ്യുമ്പോള്‍ ലഭിക്കുന്നത് സ്മരണാനന്ദം. രണ്ടാമത്തേതിലൂടെയാണ് ആദ്യത്തേത് ഫലവത്താകുന്നത്, ധാരണാനന്ദമാകുന്നത്. ഗീത കേള്‍ക്കുകയോ വായിക്കുകയോ ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ വേണ്ടതെന്തെന്നുകൂടി സൂചിപ്പിക്കുന്നു. വീണ്ടും വീണ്ടും സ്മരിക്കുക. ഓരോ സ്മരണയും ഓരോ അനുഭവമായിരിക്കും. ആ പുതുമ ആനന്ദകരവുമായിരിക്കും.

ഗീതാനുഭവം കുറച്ചെങ്കിലുമുള്ളവര്‍ക്ക് പരിചയമുള്ളതാണ് ഈ അദ്ഭുതകരമായ കാര്യം. ഓരോ തവണ സ്മരിക്കുമ്പോഴും ഓരോ പദ്യവും എന്തെങ്കിലുമൊരു പുതിയ ആശയത്തെ മുളപ്പിക്കാതിരിക്കില്ല. ഒരു മാന്ത്രികച്ചെപ്പുപോലെ അത് നമ്മെ സ്ഥിരമായി അമ്പരപ്പിക്കയും ആഹ്ലാദിപ്പിക്കയും ചെയ്യുന്നു.
(
തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-75

വ്യാസപ്രസാദാത് ശ്രുതവാന്‍
ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം

അതിരഹസ്യവും പരമസത്യം കാട്ടിത്തരുന്നതുമായ ഈ യോഗം സ്വയം ഉപദേശിച്ച സാക്ഷാല്‍ യോഗേശ്വരനായ കൃഷ്ണനില്‍നിന്ന് ഞാന്‍, വ്യാസരുടെ അനുഗ്രഹത്താല്‍, (നേരിട്ടുതന്നെ) കേട്ടു.

മഹാരണം തുടങ്ങുംമുമ്പേ വ്യാസര്‍ അന്ധനായ ധൃതരാഷ്ട്രരെ സമീപിച്ച് പറഞ്ഞു, യുദ്ധം നേരിട്ടു കാണണമെന്നുണ്ടെങ്കില്‍ അതിനാവശ്യമായ കാഴ്ച യോഗശക്തികൊണ്ട് താന്‍ നല്‍കാമെന്ന്. കണ്ടിരിക്കാന്‍ കഴിയില്ല എന്നു തോന്നിയിട്ടാവാം, ധൃതരാഷ്ട്രര്‍ ആവശ്യപ്പെട്ടത്, തനിക്കു പകരം ആ ദിവ്യദൃഷ്ടി സഞ്ജയന് കൊടുത്താല്‍, സഞ്ജയന്‍ മുഖേന എല്ലാ വിവരവും അപ്പപ്പോള്‍ അറിഞ്ഞുകൊള്ളാമെന്നാണ്. യുദ്ധക്കളത്തില്‍ നടക്കുന്ന എല്ലാതും കാണാനും കേള്‍ക്കാനുമുള്ള കഴിവ് സഞ്ജയന് കൈവരുന്നത് അങ്ങനെയാണ്. ഭാഗ്യവശാല്‍ വ്യാസരില്‍നിന്ന് വീണുകിട്ടിയ ആ അനുഗ്രഹത്തെ നന്ദിയോടെ സ്മരിക്കുകയാണ് സഞ്ജയന്‍. വിശേഷപ്പെട്ട ആ വരദാനത്താലാണല്ലോ സര്‍വാതിശായിയായ അറിവ് യോഗേശ്വരനായ കൃഷ്ണന്റെ മുഖത്തുനിന്ന് നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്.

പ്രപഞ്ചരഹസ്യമാണ് വെളിപ്പെട്ടു കിട്ടിയത്. അതറിയാനുള്ള അവസരം ദുര്‍ലഭമാണ്. അതറിഞ്ഞാലോ, പിന്നെയൊന്നും അറിയാനില്ല. അതാണ് അതിന്റെ പരമത്വം. യോഗവിദ്യയുടെ പരമോന്നതഗുരുവായ കൃഷ്ണനില്‍നിന്ന് നേരിട്ടുതന്നെ അതു കേട്ടറിയാന്‍ കഴിയുന്നതിലും വലിയ സൗഭാഗ്യം എന്തുണ്ട്.

ഗീത പഠിക്കുന്ന നമ്മുടെയുംകൂടി സൗഭാഗ്യമാണിത്. നമുക്കും ഈ പുണ്യാനുഭവം കൈവന്നത് വ്യാസപ്രസാദംകൊണ്ടുതന്നെ. അദ്ദേഹം നമുക്കു വേണ്ടി മഹാഭാരതം രചിച്ചില്ലായിരുന്നെങ്കില്‍, അതിന്റെ ഹൃദയഭാഗത്ത് ഗീതയെ പ്രതിഷ്ഠിച്ചില്ലായിരുന്നെങ്കില്‍, നമുക്കിത് ഒക്കുമായിരുന്നില്ല.

അറിവില്ലായ്മകൊണ്ട് കണ്ണ് തീരേ കാണാതായവര്‍ക്കും ഈ അനുഭവം നേരിട്ടുതന്നെ ലഭ്യമാണ്. പക്ഷേ, അവര്‍ അതിനെ ഭയപ്പെടുന്നു. അറിവില്ലായ്മ എന്ന തിമിരത്തിന്റെ താത്കാലികസുഖം കൈവെടിയാന്‍ അവര്‍ തയ്യാറല്ല. പക്ഷേ, അവര്‍ക്കിതിനെക്കുറിച്ച് കേള്‍ക്കണമെന്നുണ്ട്. കാരണം, പ്രപഞ്ചഗതി അറിഞ്ഞാലല്ലേ തങ്ങളുടെ അന്ധമോഹങ്ങള്‍ക്ക് സാഫല്യമുണ്ടാകുമോ എന്നു നിരൂപിക്കാനാവൂ? എന്നിട്ടുവേണ്ടേ അടുത്ത അടവുനയമോ ചതിപ്രയോഗമോ ഒക്കെ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കാന്‍?

എന്നാല്‍, സഞ്ജയന്റെ മനഃസ്ഥിതി ഇതല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അകം നിറയെ പരമാനന്ദമാണ് ഉള്ളത്. സഞ്ജയന്റെ പരമാനന്ദത്തെയും ധൃതരാഷ്ട്രരുടെ പാരവശ്യത്തെയും ഒരേസമയം നാടകീയമായി അഭിവ്യഞ്ജിപ്പിക്കുന്നതിലൂടെ, പ്രത്യക്ഷമായ നേര്‍താരതമ്യത്തിന് കളമൊരുക്കി, വ്യാസര്‍ അറിവിനോടുള്ള സമീപനം പലര്‍ക്കും പല തരത്തിലാകുമെന്ന് നര്‍മമധുരമായി സൂചിപ്പിക്കുന്നു.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-74

സഞ്ജയന്‍ ഉവാച -

ഇത്യഹം വാസുദേവസ്യ
പാര്‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം
അദ്ഭുതം രോമഹര്‍ഷണം

സഞ്ജയന്‍ പറഞ്ഞു -
ഇപ്രകാരം ഞാന്‍ (സര്‍വാത്മാവായ) വാസുദേവന്റെയും മഹാത്മാവായ പാര്‍ഥന്റെയും അദ്ഭുതകരവും രോമാഞ്ചജനകവുമായ ഈ സംവാദം കേട്ടു.

സര്‍വാത്മാവാണ് കൃഷ്ണന്‍. അര്‍ജുനന്‍ മഹാത്മാവുമാണ്. ഇത്രയും പ്രധാനപ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള ചര്‍ച്ച വളരെ വലിയ പ്രാധാന്യം, അഥവാ അദ്ഭുതം ഉള്ളതുതന്നെ. മനുഷ്യരില്‍ മികവുറ്റ ഒരാളുടെ ജീവനും പ്രപഞ്ചത്തിന്റെ ജീവനും തമ്മിലൊരു സംഭാഷണം മുന്‍പൊരിക്കലും ആരും നേരിട്ടു കേട്ടിട്ടില്ല, രേഖപ്പെടുത്തിയിട്ടുമില്ല. സംഭാഷണത്തിന്റെ ഉള്ളടക്കമോ അതിലേറെ അദ്ഭുതകരം. എല്ലാ ദുഃഖങ്ങളും അവസാനിപ്പിക്കാനും ശാശ്വതാനന്ദം അനുഭവിക്കാനുമുള്ള ദിവ്യാമൃതത്തിന്റെ പരമരഹസ്യമായ സൂത്രവാക്യമാണ് (formula) ഈ സംവാദത്തില്‍ വെളിപ്പെടുന്നത്.

കൂരിരുട്ടില്‍ തപ്പിത്തടഞ്ഞും നരകിച്ചും നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ പ്രളയം പെട്ടെന്നുണ്ടായാല്‍ അദ്ഭുതവും രോമാഞ്ചവും സ്വാഭാവികം.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-73

അര്‍ജുന ഉവാച

നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ
ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോസ്മി ഗതസന്ദേഹഃ
കരിഷ്യേ വചനം തവ

അര്‍ജുനന്‍ പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാന്‍ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാന്‍ തയ്യാറായി നില്ക്കുകയാണ്.

'അച്യുത'ന് 'ഒരിക്കലും നാശമില്ലാത്തവന്‍', 'ഒരു വീഴ്ചയും പറ്റാത്തവന്‍', 'ഭക്തരെ ഉയര്‍ത്തുന്നവന്‍' എന്നെല്ലാമാണ് അര്‍ഥം. സന്ദര്‍ഭോചിതമാണ് ഈ സംബോധന.

കൃതജ്ഞതയാണ് അര്‍ജുനന്റെ വാക്കുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരിക്കലും നാശമില്ലാത്ത ആ മഹാപ്രസാദം അനുഭവിക്കാനായല്ലോ. ഒരിക്കലും പിഴയ്ക്കാത്ത വിദ്യ ഉപദേശിച്ചു കിട്ടുകയും ചെയ്തു. അങ്ങനെ ഭക്തനായ ശിഷ്യന് അപൂര്‍വമായ ഔല്‍ക്കൃഷ്ട്യം കൈവന്നിരിക്കുന്നു.

എന്താണ് ഈ ഔല്‍ക്കൃഷ്ട്യത്തിന്റെ ലക്ഷണങ്ങള്‍? അജ്ഞാനം നീങ്ങി. അതുകൊണ്ട് വിഭ്രമം അകന്നു. പ്രപഞ്ചസത്ത കണ്ടുകിട്ടി. അതായത്, ശരിയായ അവബോധം തെളിഞ്ഞു. അത് അറിവില്ലായ്മകളാല്‍ മൂടപ്പെട്ടു കിടപ്പായിരുന്നു. തിമിരപ്പാട കീറിയാലെന്ന പോലെ ഉള്‍ക്കണ്ണിന് കാഴ്ച കിട്ടി. അറിവിന്റെ പോരായ്മയില്‍നിന്നു കിളിര്‍ക്കുന്ന കളകളായ സംശയങ്ങള്‍ ഇനി ഒരു ഇടര്‍ച്ചയും പതര്‍ച്ചയും വരുത്തില്ല. അന്തഃകരണം ആരോഗ്യവും ഓജസ്സും ഉള്ളതായി. ഇനി ഈ അറിവിന്റെ വെളിച്ചത്തില്‍ നിശ്ചയബുദ്ധിയോടെ കര്‍മരംഗത്ത് പെരുമാറുകയേ വേണ്ടൂ. വരദാനമായി കിട്ടിയ ഉപദേശം ഇനിയങ്ങോട്ട് ജീവിതത്തില്‍അപ്പടി അനുസരിക്കുകതന്നെ.

ശോകസംവിഗ്‌നമാനസനായി, സംശയഗ്രസ്തനായി, അവശനും കര്‍മവിമുഖനുമായി ഒന്നാമധ്യായത്തില്‍ കണ്ട അര്‍ജുനനെ ഈ അര്‍ജുനനുമായി താരതമ്യം ചെയ്യാവുന്നതാണ്. മരിച്ചവനും ഉയിര്‍ത്തവനും തമ്മിലുള്ള അന്തരം കാണാം. ഭാവം മാറി, സ്വരം മാറി, ആഭിമുഖ്യം മാറി. ക്ഷുദ്രമായ ഹൃദയദൗര്‍ബല്യം അപ്പാടെ നീങ്ങി.
ഇവിടെ ഗീതോപദേശം തീരുന്നു. ഇനിയുള്ള ആറ് ശ്ലോകങ്ങള്‍ സഞ്ജയന്റെ, അഥവാ ഇത് വള്ളിപുള്ളി വിടാതെ ചെവിക്കൊള്ളാനിടയായ ഒരാളുടെ, എന്നുവെച്ചാല്‍ നമ്മുടെയൊക്കെ, അദ്ഭുതാഹ്ലാദങ്ങളോടെയുള്ള പ്രതികരണമാണ്.
ഗീതാജ്ഞാനം ലഭിച്ചതോടെ അര്‍ജുനന്‍ പരമപദപ്രാപ്തി അഥവാ ആത്മസാരൂപ്യം നേടുന്നില്ല എന്ന കാര്യം നേരത്തേ പറഞ്ഞു. അതു നേടാന്‍ എല്ലാംകൊണ്ടും തയ്യാറാകുന്നേ ഉള്ളൂ. അവനവന്‍തന്നെ നേടേണ്ടതാണല്ലോ അത്. ഒരു ഗുരുവിനും ദാനം നല്‍കാനാവില്ല.

പക്ഷേ, അര്‍ജുനനുപോലും ഈ അറിവിലും പ്രതിജ്ഞയിലും ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ പില്‍ക്കാലജീവിതത്തില്‍ ഉടനീളം സാധിച്ചുവോ? ഇല്ലെന്നതാണ് വാസ്തവം. പാളിച്ചകള്‍ സ്വാഭാവികമാണ്. ആശങ്കപ്പെടേണ്ടതില്ല, സങ്കടപ്പെടേണ്ടതുമില്ല. അവസാനം, അര്‍ജുനന്റെ നിലയും പാകപ്പെടുന്നതായി നാം കാണുന്നു. തനിക്ക് തത്ത്വോപദേശം ചെയ്ത ഗുരുവിന്റെ വംശത്തിനു വന്ന ദുരന്തം കേട്ട് അര്‍ജുനന്‍ ഞെട്ടുന്നു. സര്‍വോപരി, തന്റെ എല്ലാമായിരുന്ന കൃഷ്ണന്റെ വേര്‍പാട് അര്‍ജുനനെ വല്ലാതെ വലയ്ക്കുന്നു. ലോകജീവിതത്തിന്റെ നിസ്സാരത അപ്പോഴേ പ്രത്യക്ഷമായി ബോധ്യമാകുന്നുള്ളൂ. അതോടെ കൃഷ്ണഭക്തി ഹൃദയത്തില്‍ നിറയുന്നു. അപ്പോഴാണ് ആത്മതത്ത്വം സവ്യസാചിക്ക് അനുഭവവേദ്യമാകുന്നതെന്ന് മഹാഭാഗവതം വെളിപ്പെടുത്തുന്നു. 
('
ഗീതം ഭഗവതാ ജ്ഞാനം / യത്തത് സംഗ്രാമമൂര്‍ധനി / കാലകര്‍മതമോര്യുദ്ധം/ പുനരധ്യഗമത് പ്രഭുഃ' യുദ്ധക്കളത്തില്‍ വെച്ച് ഭഗവാന്‍ ഉപദേശിച്ച ജ്ഞാനം, പിന്നെ കാലം, കര്‍മം, അവിദ്യ എന്നിവയാല്‍ തടയപ്പെട്ടു. ആ ജ്ഞാനം അര്‍ജുനന് (ഇപ്പോള്‍) പ്രത്യക്ഷമായി അനുഭവിക്കാന്‍ അവസരമുണ്ടായി - 
മഹാഭാഗവതം, 1-15-30.) ഗീതകൊണ്ട് നമുക്കും പരോക്ഷജ്ഞാനം ഉറപ്പിക്കാം. അത് അനുഭവമാക്കാന്‍ ശ്രമിക്കാം. വഴിയില്‍ എത്ര പാളിച്ചകള്‍ ഉണ്ടായാലും പരമപദപ്രാപ്തി ഉറപ്പാണ്, ഇന്നല്ലെങ്കില്‍ നാളെ.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-72

ലക്ഷ്യത്തെക്കുറിച്ചും മാർഗ്ഗത്തെക്കുറിച്ചും പറഞ്ഞതെല്ലാം ശിഷ്യൻ ഗ്രഹിച്ചുവോ എന്ന് നോക്കേണ്ടത് ഗുരുവിൻറെ കടമയാണ്. അതിനാൽ ഭഗവാൻ ചോദിക്കുന്നു:
കച്ചിദേതത് ശ്രുതം പാര്‍ഥ
ത്വയൈകാഗ്രേണചേതസാ
കച്ചിദജ്ഞാനസമ്മോഹഃ
പ്രണഷ്ടസ്‌തേ ധനഞ്ജയ

ഹേ കുന്തീപുത്രാ, ഇപ്പറഞ്ഞതെല്ലാം നീ മനസ്സിരുത്തി കേട്ടില്ലേ? അല്ലയോ ധനഞ്ജയാ, അജ്ഞാനം മൂലം ഉണ്ടായ നിന്റെ സംഭ്രാന്തി നല്ലപോലെ നീങ്ങിയോ?

ഗീതോപദേശം കൊണ്ട് തനിക്കു എത്രത്തോളം പ്രയോജനമുണ്ടായി എന്ന് വെളിപെടുത്താൻ അർജുനന് ഭഗവാൻ ഒരവസരം നൽകുന്നു. ഭഗവാന് അക്കാര്യത്തിൽ ഒട്ടും സംശയമുണ്ടായിട്ടല്ല. തൻറെ വിദഗ്ദ്ധമായ ചികിത്സകൊണ്ട് രോഗവിമുക്തനായ വ്യക്തിയോട് "ഇപ്പോൾ എങ്ങനെയിരിക്കുന്നു" വെന്ന് ഒരു ഡോക്ടർ ചോദിക്കുന്നതുപോലെയാണിത്.

ഞാൻ പറഞ്ഞതെല്ലാം നീ മനസിരുത്തി കേട്ടില്ലേ? പറഞ്ഞതൊക്കെ എകാഗ്രമാനസ്സോടെ കേട്ടുവെങ്കിൽ നിൻറെ ചുറ്റുമുള്ള ആളുകളെയും വസ്തുക്കളെയും സംഭവങ്ങളെയും അവയുമായി നിനക്കുള്ള ബന്ധത്തേയും കുറിച്ച് നിനക്ക് നല്ല ബോധം വന്നിട്ടുണ്ടാകുമെന്ന് തീർച്ചയാണ് . വേദാന്ത പഠനം നമ്മുടെ വീക്ഷണത്തെ വിപുലമാക്കുന്നു. ആ പുതിയ വീക്ഷണത്തിന്റെ വെളിച്ചത്തിൽ മുമ്പ് കണ്ടിരുന്നവയെയൊക്കെയും അവയുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയും. മുമ്പ് കണ്ടിരുന്ന വൈകല്യങ്ങളും വൈകൃതങ്ങളുമൊക്കെ അപ്രത്യക്ഷമാവുകയും ചെയ്യും.

ജ്ഞാനം വ്യക്തിയുടെ കർമ്മ കുശലതയിലൂടെ പ്രകടമാകുന്നു. ജ്ഞാനിയുടെ കര്മ്മകുശലത സമൂഹത്തിന് മഹത്തായ നേട്ടങ്ങൾ കൈവരുത്തുന്നു. ഗീതയിലെ തത്ത്വശാസ്ത്രം അർജുനന് ഗ്രഹിക്കാൻ കഴിഞ്ഞുവെങ്കിൽ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ അയാൾക്ക്‌ സങ്കോചമുണ്ടാവില്ല. ഈ ആശയം ഉള്ളിൽ വച്ചുകൊണ്ടാണ് ഭഗവാൻ ഇങ്ങനെ ചോദിക്കുന്നത്.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-71

ശ്രദ്ധാവാനനസൂയശ്ച
ശൃണുയാദപിയോ നരഃ
സോ/പി മുക്തഃ ശുഭാന്‍ ലോകാന്‍
പ്രാപ്നുയാത് പുണ്യകര്‍മണാം

ശ്രദ്ധയുള്ളവനും (പാഠത്തിലോ പറഞ്ഞുതരുന്ന ആളിലോ) അസൂയ ഇല്ലാത്തവനുമായ ഏതു മനുഷ്യനാണോ (ഗീതാപാഠം) കേള്‍ക്കുകയെങ്കിലും ചെയ്യുന്നത്, അവനും (ബന്ധനങ്ങളില്‍നിന്നു) മുക്തനായി പുണ്യകര്‍മങ്ങള്‍ ചെയ്തവരുടെ മംഗളകരങ്ങളായ ഇടങ്ങളെ (ലോകങ്ങളെ) പ്രാപിക്കും.

കണ്മുന്നിലുള്ളതില്‍ പലതും നാം കാണാറില്ല, കാതില്‍ വീഴുന്ന ശബ്ദങ്ങളില്‍ മിക്കതും നാം കേള്‍ക്കാറുമില്ല. താത്പര്യമുള്ളതേ കേള്‍ക്കൂ. അഭിരുചിയുള്ളതിലേ ഫലപ്രദമായ താത്പര്യമുണ്ടാകൂ. പാട്ട് ഇഷ്ടമാണെന്നാലും ത്യാഗരാജരേക്കാള്‍ വലിയ പാട്ടുകാരന്‍ താനാണെന്ന് വിചാരിക്കുന്നവന് ത്യാഗരാജകീര്‍ത്തനത്തിലെ ഭക്തി രസിക്കില്ല. വിശ്വാസവും ശ്രദ്ധയും വിനയവും ഒത്താല്‍ താന്‍തന്നെ പഠിച്ചു പാടണമെന്നില്ല, ആരെങ്കിലും പാടുന്നത് കേട്ടാലും മതിയായ ഭക്തി ഉണ്ടാവും. ആ ഭക്തി ജിജ്ഞാസയായി പൂവിടും. അതില്‍ അറിവിന്റെ കാ പിടിക്കും. പരംപൊരുളിനെക്കുറിച്ചുള്ള അറിവിന്റെ അമൃത് നുകരാന്‍ അക്ഷരജ്ഞാനംപോലും അത്യന്താപേക്ഷിതമല്ല എന്നു ചുരുക്കം.

ഈ അമൃതം രുചിച്ചാലുള്ള ഗുണഫലം എന്താണ്? കെട്ടുപാടുകളില്‍നിന്ന് മോചനം. അറിവ് യാഥാര്‍ഥ്യബോധത്തിന് ആഴം കൂട്ടുന്ന മുറയ്ക്ക് ഭൗതികസുഖങ്ങളുടെ അന്തസ്സാരശൂന്യത വെളിപ്പെടുന്നു. അവയിലുള്ള ആസക്തികളുടെ ആധിപത്യത്തില്‍നിന്ന് അത്രയ്ക്കത്രയ്ക്ക് മുക്തി കിട്ടുന്നു.

പുണ്യലോകങ്ങളെല്ലാം നമ്മുടെ ഉള്ളില്‍ത്തന്നെയാണെന്ന് നേരത്തേ കണ്ടതാണല്ലോ. നിലനില്പിന്റെ സവിശേഷതലങ്ങളാണ് പുണ്യലോകങ്ങളും പാപലോകങ്ങളും. ജീവിതയാത്ര ഗീത നിര്‍ദേശിക്കുന്ന വഴിയേ ആണെങ്കില്‍ ഭൗതികവും സാംസ്‌കാരികവും ആധ്യാത്മികവുമായ വലിയ നേട്ടങ്ങള്‍ വന്നു ചേരും.
(
തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-70

അധ്യേഷ്യതേ ച യ ഇമം
ധര്‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹം
ഇഷ്ടഃ സ്യാമിതി മേ മതിഃ

എന്നുമാത്രമല്ല, ഈശ്വരപ്രാപ്തിക്കുപകരിക്കുന്ന, നമ്മുടെ രണ്ടുപേരുടെയും ഈ സംഭാഷണം ആരാണോ പഠിച്ച് മനനം ചെയ്യുന്നത്, അവന്‍ എന്നെ ജ്ഞാനയജ്ഞംകൊണ്ട് ആരാധിക്കുന്നതായി ഞാന്‍ കണക്കാക്കുന്നു.

മന്ത്രശബ്ദത്തിന്റെ അകമ്പടിയോടെ യഥാര്‍ഥ അഗ്‌നിയില്‍ യഥാര്‍ഥദ്രവ്യങ്ങള്‍ ആഹുതി ചെയ്യലാണ് വേദങ്ങളില്‍ പറയുന്ന യജ്ഞം. ജ്ഞാനയജ്ഞം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അന്തഃകരണമാണ് ഇവിടെ ഹോമകുണ്ഡം. ജ്ഞാനമാണ് അഗ്‌നി. അത് അവനവനിലെ അരണി കടഞ്ഞ് ജ്വലിപ്പിക്കാം. അതിന്റെ കലവറകളായ ഗുരുനാഥരില്‍നിന്ന് ഏറ്റുവാങ്ങുകയും ആകാം. ഒരു പൊരി കിട്ടിയാല്‍ പിന്നെ അതിലേക്ക് ഇന്ധനമായി ആഹുതി ചെയ്യാന്‍ ധാരാളം സാമഗ്രി നമ്മുടെ കൈയില്‍ ഉണ്ട്. കണക്കറ്റ അറിവില്ലായ്മകള്‍തന്നെ! ഹോമകുണ്ഡത്തിലേക്ക് അതില്‍നിന്നെടുത്ത് പകരുന്തോറും ആ പകര്‍ച്ച ഭക്ഷിച്ച് അറിവിന്റെ അഗ്‌നി അഭിവൃദ്ധിപ്പെടും. ഈ യജ്ഞത്തിന്റെ മുറകള്‍ക്ക് പ്രമാണം ഗീതാപാഠംതന്നെ. എപ്പോള്‍ ഏത് അജ്ഞാനം ഏതളവില്‍ എന്തു സങ്കല്പത്തോടെ ഹോമിക്കണം എന്ന് ഗീത പറഞ്ഞു തരുന്നു.

അജ്ഞാനസഞ്ചയം ഒടുങ്ങുമ്പോള്‍ യജ്ഞം അവസാനിക്കുന്നു. അതോടെ അഗ്‌നിശുദ്ധി ആയി. ജ്ഞാനം ശുദ്ധീകരണോപാധി മാത്രമാണ്. വിശുദ്ധി പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ ജ്ഞാനംപോലും ആവശ്യമില്ല. ആത്മസാരൂപ്യത്തില്‍ യജ്ഞം സമാപിക്കുന്നു.

ഈ യജ്ഞത്തിന് എങ്ങും യാഗശാല പണിയേണ്ടതില്ല. എവിടെയും ചമ്രംപടിഞ്ഞ് ഇരിക്കേണ്ടതുമില്ല. നിത്യജീവിതപ്രാരാബ്ധങ്ങള്‍ക്കു സമാന്തരമായി അവയോടൊപ്പം നടത്താവുന്ന യജ്ഞമാണ് ഇത്.

അറിവില്ലായ്മയില്‍നിന്ന് സന്ദേഹങ്ങള്‍ ഉണ്ടാകുന്നു. അറിവു വളരാനുള്ള കാരണവും ഉപാധിയുമാണ് സന്ദേഹം. സന്ദേഹം വെച്ചുകൊണ്ടിരുന്നാല്‍ ഉപ്പിരുന്ന കലംപോലെ ഉള്ളം നശിക്കും. അത് തീര്‍ക്കണം. അറിവുള്ളവരോടോ തന്നോടുതന്നെയോ ചോദിച്ചുകൊണ്ടേ ഇരിക്കണം. ഗീതാപാഠത്തെ വീണ്ടും വീണ്ടും ആശ്രയിക്കാം. അര്‍ജുനന്‍ ചോദിച്ച സമാനചോദ്യങ്ങള്‍ക്കു നല്‍കപ്പെട്ട ഉത്തരങ്ങളെ ഊന്നാക്കാം.

ഓരോ സംശയവും എരിയുമ്പോള്‍ ജ്ഞാനാഗ്‌നി അത്രയ്ക്ക് അഭിവൃദ്ധിപ്പെടുന്നു. ലോകത്തെയും ജീവിതത്തെയും തന്നെയും പറ്റി എല്ലാ കാലത്തും ലോകത്തെവിടെയുമുള്ള മനുഷ്യന് ഉണ്ടാകാവുന്ന അടിസ്ഥാനസംശയങ്ങള്‍ എല്ലാംതന്നെ അടുക്കി ക്രോഡീകരിച്ച് യുക്തിസഹമായ ഉത്തരം നല്‍കി ഗീത മാനവരാശിയെ പരമമായ അറിവിലേക്കു നയിച്ച് അനുഗ്രഹിച്ചിരിക്കുന്നു. അറിവിന്റെ വിവിധതലങ്ങളില്‍ ഏതില്‍ എത്തിനില്‍ക്കുന്നവര്‍ക്കും ആ തലങ്ങളില്‍നിന്നുള്ള പുരോഗതിയെപ്പറ്റി ഗീതയില്‍ പറഞ്ഞിട്ടുണ്ട്.

അറിവിന്റെ താഴത്തെ തലങ്ങളിലുള്ള, ഈശ്വരന്‍ വേറെ ഞാന്‍ വേറെ എന്ന ധാരണയെയും, സ്വര്‍ഗനരകങ്ങളെയും, യാഗയജ്ഞാദികളെയും, പുനര്‍ജന്മങ്ങളെയും മറ്റ് ധാരണകളെയും ഒന്നുംതന്നെ ഗീത നിഷേധിക്കുന്നില്ല. അഖിലവും നിറഞ്ഞിരിക്കുന്ന പരമാത്മാവെന്ന സര്‍വാതിശായിയായ മഹാദര്‍ശനത്തിന്റെ മുന്നില്‍ ബാക്കി എല്ലാ അറിവുകളും സ്വാഭാവികമായി നിഷ്പ്രഭമാവുകയാണ്, സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ചെറുവിളക്കുകളുടെ പ്രകാശം ആവശ്യമില്ലാതാകുന്നപോലെ.

വേറിട്ട സഹജസ്വഭാവമനുസരിച്ച് ഓരോരുത്തര്‍ക്കും സ്വന്തം കൈവഴി തിരഞ്ഞെടുക്കാനുള്ള ഉപായവും ലഭ്യമാണ്. ഉടുപ്പു തരുന്നില്ല, ഉടുപ്പു തീര്‍ക്കാനുള്ള തുണിയും സാമഗ്രികളും നല്‍കി സ്വന്തം വലിപ്പത്തിനും ആകൃതിക്കും ഇഷ്ടത്തിനുമൊത്തത് തീര്‍ത്തോളാനാണ് നിര്‍ദേശം.

പ്രാഥമികതലം മുതല്‍ അങ്ങേയറ്റം വരെ ഉള്ള എല്ലാ അറിവിന്റെയും ഉറവിടം പരമാത്മചൈതന്യമാണ്. അതിനാല്‍, ആത്മസാരൂപ്യത്തിലേക്കുള്ള രാജപാതയായ അറിവും ആ ചൈതന്യത്തിന്റെ പ്രസാദംതന്നെ. അറിവുതന്നെയാണ് അറിവിനെ മറച്ച് നില്‍ക്കുന്നത്. അറിവുതന്നെയാണ് അറിവിലേക്കു നയിക്കുന്നതും. ആ യാത്രയില്‍ അറിവിനെ ആരാധിക്കുന്നതും അറിവുതന്നെയാണ്. ആരാധനാവിഷയവും ആരാധകനും ഒന്നുതന്നെയാകുമ്പോള്‍ യാത്ര അവസാനിക്കുന്നു.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-69

ന ച തസ്മാന്മനുഷ്യേഷു
കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാത്
അന്യഃ പ്രിയതരോ ഭുവി

മാത്രമല്ല, അവനേക്കാള്‍ എനിക്ക് പ്രിയങ്കരനായി മനുഷ്യര്‍ക്കിടയില്‍ ആരുംതന്നെ ഇല്ല. എനിക്ക് അവനേക്കാള്‍ പ്രിയപ്പെട്ട മറ്റൊരാള്‍ ഭൂമിയില്‍ ഇനി ഉണ്ടാകാനും പോകുന്നില്ല.

പരംപൊരുളിന് പ്രിയവും അപ്രിയവും രണ്ടുമില്ലെന്നിരിക്കെ ഈ പറയുന്ന പ്രിയത്തിന് എന്താണര്‍ഥം? ബോധശുദ്ധിയാല്‍ ഭക്തന്റെ ഉള്ളില്‍ തെളിയുന്ന ആനന്ദപ്രസാദമാണ് ഈ പ്രിയം. പരംപൊരുളിന് പ്രിയം ചെയ്യുക എന്നാല്‍ ഈ ആനന്ദം സ്വന്തം ഹൃദയത്തില്‍ ഉറവെടുപ്പിക്കുക എന്നുതന്നെ.

ഗീതയിലെ അറിവ് മറ്റു ഭക്തര്‍ക്ക് പകര്‍ന്നുകൊടുത്ത്, തന്റെ സംശയങ്ങള്‍ അകന്ന് പരമാത്മസാരൂപ്യം കൈവരിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തേക്കാള്‍ ഒരു ഭക്തന് പ്രിയങ്കരമായി ഈ ലോകത്ത് ഒന്നുമില്ല. ആ അവസ്ഥയില്‍ ഭക്തനും പരംപൊരുളും ഒന്നുതന്നെ ആകയാല്‍ ഈ പ്രിയം പരംപൊരുളിന്റെ പ്രിയംതന്നെ.

ഗീതാരഹസ്യം മുഴുവനായി അറിഞ്ഞിട്ടു മതി, അതേപ്പറ്റി അറിയാന്‍ താത്പര്യമുള്ളവരോടു പറയുക എന്നും ഇല്ല. അപ്രമാദിത്വം ഉറപ്പാകുവോളം കാക്കണമെന്നില്ല. അറിഞ്ഞേടത്തോളം അറിയിക്കാം. അതിലേ വരാന്‍ ഉത്സുകരായവരെ, ആ വഴിയില്‍ എവിടെ വെച്ചും കൂടെ കൂട്ടാം. ആരെയും പിടിച്ചു വലിക്കുകയോ കൈകാലുകള്‍ കെട്ടി ചുമക്കുകയോ അരുതെന്നേ ഉള്ളൂ. ബലം പ്രയോഗിച്ചു കൂടെ കൂട്ടാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷം ഫലം. കെട്ടിയെടുത്തു ചുമന്നാലോ, ചുമക്കപ്പെടുന്നവന് വിരോധവും ചുമക്കുന്നവന് ദേഹക്ഷീണവുമല്ലാതെ ഒരു നേട്ടവും ഉണ്ടാകാനില്ല. നിലത്തിറക്കി കെട്ടഴിച്ചാല്‍ ഉടനെ തിരികെ ഓടും. അതേസമയം, സന്നദ്ധരായി വരുന്നവരെ ഒരു കൈ സഹായിക്കുന്നത് ആനന്ദദായകമായ കടമയാണ്.

ശരിയായ അറിവും മനോഭാവവും മറ്റുള്ളവര്‍ക്കു പകര്‍ന്നു
കൊടുക്കലാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സത്കര്‍മം. 
സദ്ഗുരു നല്‍കുന്ന ഗ്രന്ഥപാഠം നന്നായി പഠിക്കുന്ന ശിഷ്യന്‍ ഉത്തമന്‍. ഗുരുശിഷ്യസംവാദം സശ്രദ്ധം കേട്ടു (കളരിക്കു) പുറത്തു നില്‍ക്കുന്നവര്‍പോലും പുണ്യവാന്മാര്‍.

(തുടരും...)

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-68

യ ഇമം പരമം ഗുഹ്യം
മത്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ
മാമേവൈഷ്യത്യസംശയഃ

പരമരഹസ്യമായ ഈ അറിവ് ആരാണോ എന്നില്‍ പരമമായ ഭക്തിനിഷ്ഠയോടെ എന്റെ ഭക്തന്‍മാര്‍ക്ക് നേരിട്ടുപദേശിക്കുന്നത്, അവന്‍ സംശയങ്ങളെല്ലാം നീങ്ങി പരമാത്മാവായ എന്നെത്തന്നെ പ്രാപിക്കും.

ഏതു മനോഭാവത്തോടെയാണ് ഗീത വ്യാഖ്യാനിച്ചുകൊടുക്കേണ്ട തെന്നും ആര്‍ക്കാണെന്നും അതിന്റെ ഫലശ്രുതിയും പറയുന്നു. അര്‍ഹതയുടെ കാര്യത്തില്‍ നേരത്തേ പറഞ്ഞ നിബന്ധനകള്‍ക്ക് അല്പം അയവു വരുത്തിയതിന് കാരണമുണ്ട്. മനസ്സിന് മതിയായ ഏകാഗ്രത ഇല്ലാത്തവനെന്നാലും, കേള്‍ക്കാന്‍ ക്ഷമ വേണ്ടത്ര ഇല്ലെങ്കില്‍പ്പോലും, നിരഹങ്കാരനും പരമാത്മഭക്തനുമാണെ ങ്കില്‍ പറഞ്ഞുകൊടുക്കാന്‍ (ക്ഷമാപൂര്‍വം) ശ്രമിക്കാം. സ്വീകര്‍ത്താവിന് അഭിരുചി ഒന്നു മാത്രം മതി, ബാക്കിയെല്ലാം പോകെപ്പോകെ ഉണ്ടായിക്കൊള്ളുമെന്നുതന്നെ.

ഏതു നിലപാടില്‍ നിന്നുകൊണ്ടാണ് ഈ നേരിട്ടുപദേശം വേണ്ടതെന്നുകൂടി പറയുന്നു. ഉപദേശിക്കുന്ന ആള്‍ സ്വയം പ്രതിഷ്ഠിക്കേണ്ടത് ഭക്തിയിലാണ്. യജ്ഞാചാര്യനും ഗുരുവും ബഹുമാന്യനുമായ തന്നെ ആരെല്ലാം നമസ്‌കരിച്ചെന്നും ദക്ഷിണയെത്ര വന്നു എന്നും ഏതെല്ലാം ബഹുജനമാധ്യമങ്ങളാണ് യജ്ഞം കവര്‍ ചെയ്യാന്‍ വന്നതെന്നുമല്ല ചിന്തിക്കേണ്ടത്. തന്നേക്കാള്‍ വിവരം കുറഞ്ഞവരാണ് മുന്നിലിരിക്കുന്നതെന്നും കരുതരുത്. അമ്പരപ്പിക്കുന്നവിധം തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനാവരുത് യജ്ഞം. പൂവില്‍നിന്ന് പരിമളംപോലെ ഈശ്വരഭക്തി ഗുരുവില്‍നിന്ന് പ്രസരിക്കണം. അപ്പോള്‍ അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നോളും. (ഇത്തരമൊരു ഗുരു ഒന്നും ഉരിയാടിയില്ല എങ്കില്‍പ്പോലും ശിഷ്യര്‍ എല്ലാം പഠിച്ചോളുമെന്നുവരെ ഉപനിഷത്തില്‍ പ്രസ്താവമുണ്ട്.)

ഇത്തരം സത്‌സംഗത്തിന്റെ ഏറ്റവും വലിയ പ്രയോജനം ഗുരുവിനുതന്നെയാണ്. ഒരു കാര്യം മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴല്ലേ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അതുവഴി വിഷയത്തെ സമഗ്രമായി ഗ്രഹിക്കാനും ഇടയാകുന്നത്? പരംപൊരുളിനെക്കുറിച്ചുള്ള അന്വേഷണവും അതിലേക്കുള്ള സമര്‍പ്പണവും തന്നെയാണല്ലോ ഭക്തിയുടെ ലക്ഷ്യമായി വേദാന്തത്തില്‍ പറയുന്നത്. പോരെങ്കില്‍, ശിഷ്യര്‍ സന്ദേഹങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയ്ക്കു മറുപടി പറയാനുള്ള ശ്രമത്തില്‍ ഗുരു തന്റെ അറിവിന് പുതിയ ദിശാമുഖങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ക്രമേണ ഗുരുവിന്റെതന്നെ സംശയങ്ങളെല്ലാം നീങ്ങുന്നു.

(തുടരും...)